Sunday, September 20, 2009

ഇന്റര്‍നെറ്റ് അപ്രത്യക്ഷമായാല്‍




(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ സെപ്റ്റംബര്‍ 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഇന്ന് നമ്മില്‍ പലരുടെയും ദിവസങ്ങള്‍ തുടങ്ങുന്നത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കൊപ്പമാണ്. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പുള്ള അവസാനത്തെ ജോലിയും മിക്കദിവസങ്ങളിലും ഇന്റര്‍നെറ്റിനൊപ്പമായിരിക്കും. ഏതാണ്ട് പതിനഞ്ച് വര്‍ഷങ്ങളിലായി നമ്മുടെ ദൈനംദിന ജീവിതത്തെ ക്രമേണ ഇന്റര്‍നെറ്റ് വളരെയധികം സ്വാധീനിച്ചിരിക്കുന്നു എന്നത് വലയൊരു യാഥാര്‍ഥ്യം തന്നെയാണ്. പ്രത്യേകിച്ച് അഭ്യസ്തവിദ്യരായ നമ്മുടെ യുവതലമുറക്ക് ഇന്ന് ഇന്റര്‍നെറ്റ് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതം അസഹ്യമായിരിക്കുമെന്ന് തീര്‍ച്ച. ഇന്റര്‍നെറ്റിലുടെ അവര്‍ ചിരിക്കുന്നു, കരയുന്നു... അവര്‍ പഠിക്കുന്നു, സൌഹൃദം പങ്കുവെക്കുന്നു, സ്നേഹിക്കുന്നു, കൂട്ടുകൂടുന്നു, ആശയവിനിമയം നടത്തുന്നു. പ്രായമായവരുടെ അവസ്ഥയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. തങ്ങളുടെ തൊഴിലിനും ബിസിനസിനും പണമിടപാടിനും വിവര ശേഖരണത്തിനുമൊക്കെയുള്ള മുഖ്യ ഉപാധിയായി മാറിയിരിക്കയാണ് ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിനെ മാറ്റി നിര്‍ത്തി നമ്മുടെ ബാങ്ക് ഇടപാടുകള്‍ എങ്ങനെ കൈകാര്യം ചെയ്യാനാവും. നമ്മുടെ കച്ചവടവും മാര്‍ക്കറ്റിംഗും കുട്ടികളുടെ പരീക്ഷാ റിസള്‍ട്ടും യൂണിവേഴ്സിറ്റി അപേക്ഷകളുമൊക്കെ ഇന്റര്‍നെറ്റിലേക്ക് പറിച്ചു നടപ്പെട്ടിരിക്കയാണല്ലോ.

ഈ ഒരവസ്ഥയില്‍ ഇന്റര്‍നെറ്റ് നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാകുമോ? ഇപ്പോള്‍ വിനീതനായ കോക്കറസിന്റെ ചോദ്യമിതാണ്. ചോദ്യം സാങ്കല്‍പികമാണെങ്കിലും ഉത്തരം വളരെ ലളിതമാണ്. അതേ എന്ന് തന്നെയാണ് ഇതിന്റെ ഉത്തരം. ഇന്റര്‍നെറ്റ് നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായേക്കാം. ഇതിന്റെ കാരണം ഒന്നല്ല, പലതാണ്. സാങ്കേതികം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയവയൊക്കെ ഇതിലുള്‍പ്പെടുന്നു. ഇന്റര്‍നെറ്റിലെ കണ്ണികളായ കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ മുഖ്യ ഉപാധിയായി വര്‍ത്തിക്കുന്നത് നിലവിലെ ഡൊമൈന്‍ സിസ്റ്റമാണല്ലോ. ഈ സംവിധാനം തകരില്ലെന്ന് എന്താണുറപ്പ്. അതോടെ ഒരൊറ്റ വെബ്സൈറ്റും നമുക്ക് തുറക്കാനാവാത്ത അവസ്ഥ സംജാതമായാലോ? ആലോചിക്കാന്‍ പോലും സാധ്യമാകുന്നില്ല അല്ലേ? അതിമാരകമായ ഒരു വൈറസ് ആക്രമണത്തില്‍ ഈ നെറ്റ്വര്‍ക്ക് സംവിധാനം തന്നെ ഏത് നിമിഷവും തകര്‍ക്കപ്പെട്ടേക്കാം. അതുമല്ലെങ്കില്‍ നേരത്തെ സംഭവിച്ചതുപോലെ സമുദ്രാന്തര കേബിളുകള്‍ പെട്ടെന്നൊന്നും യോജിപ്പിക്കാന്‍ സാധ്യമാകാത്ത വിധത്തില്‍ തകര്‍ന്നേക്കാം. എല്ലാം സാധ്യതകളാണ്. എന്നാല്‍ ഈ സാധ്യതകള്‍ ഒരിക്കലും തള്ളിക്കളയാനാവില്ല. ഏത് നിമിഷവും ഇത് സംഭവിച്ചേക്കാമെന്നത് നമ്മെ ഭീതിയിലാഴ്ത്തുന്നു.

വിക്കിപീഡിയ പോലുള്ള നമ്മുടെ വൈജ്ഞാനിക കൂട്ടു സംരംഭം തകരുകയോ? നമുക്കത് ചിന്തിക്കാന്‍ പോലും സാധ്യമാകുന്നില്ല. വിശ്വമൊന്നായി വളര്‍ന്നുനില്‍ക്കുന്ന ഒരു മഹാ വിജ്ഞാനകോശത്തിന്റെ ഉപയോക്താക്കള്‍ എന്നതിലുപരി അതിന്റെ നിര്‍മ്മാണത്തില്‍ പോലും സാധാരണക്കാരെ വരെ പങ്കാളികളാക്കാന്‍ ഇന്റര്‍നെറ്റല്ലേ നമ്മെ സജ്ജമാക്കിയത്. ഇതിനകം ഇരുന്നൂറ്റി അറുപത്തഞ്ചിലേറെ ലോക ഭാഷകളിലായി തഴച്ചുവളര്‍ന്ന വിക്കിപീഡിയ ഇല്ലാതെ ഇനിയുള്ള കാലം നമ്മുടെ വിജ്ഞാന ദാഹം എങ്ങനെ ശമിപ്പിക്കാനാവും. ആശയവിനിമയ രംഗത്ത് സര്‍വ സീമകളും അതിലംഘിച്ച് അതിവിപുലമായൊരു ചക്രവാളം തന്നെ നമുക്ക് തുറന്ന് തന്ന യൂട്യൂബില്ലാതെ നമ്മുടെ വാര്‍ത്താന്വേഷണവും ഒഴിവുസമയ വിനോദവും എങ്ങനെ പൂര്‍ത്തീകരിക്കാനാവും. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഓരോ സെക്കന്റിലും ഇതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നത് പതിനഞ്ച് മണിക്കൂര്‍ നേരത്തെ വീഡിയോ ക്ലിപ്പുകളാണെന്നറിയുമ്പോള്‍ ഇതുള്‍ക്കൊള്ളുന്ന വീഡിയോ ശേഖരം ആര്‍ക്ക് തിട്ടപ്പെടുത്താനാവും. ഇതൊരു ജനകീയ ടെലിവിഷനായി ഇതിനകം മാറിക്കഴിഞ്ഞു. ജനങ്ങളില്‍ നിന്ന് ജനങ്ങളിലേക്കുള്ള സംപ്രേക്ഷണം. ലോകത്ത് എവിടെ എന്ത് സംഭവിക്കുമ്പോഴും ചുരുങ്ങിയത് ഒരു വീഡിയോ ക്യാമറയെങ്കിലും അത് പകര്‍ത്താതിരിക്കില്ല. പത്രങ്ങളും ചാനലുകളും അവിടെ എത്തിപ്പെടണമെന്നില്ല. എന്നാല്‍ ഈ സംഭവങ്ങള്‍ വളരെ പെട്ടെന്നതാ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടുതന്നെ മുപ്പത്തിമൂന്ന് കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ദിനംപ്രതി യൂട്യൂബില്‍ സന്ദര്‍ശകരായി എത്തുന്നത്. ലോകത്ത് ഒരു ടെലിവിഷന്‍ ചാനലിനും ലഭിക്കാത്ത ബഹുമതി. സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ പുതിയ മുഖം. ഇതും ഇന്റര്‍നെറ്റ് നമുക്ക് കനിഞ്ഞുനല്‍കിയ പുതിയ സൌകര്യമാണല്ലോ.

നെറ്റിന്റെ ഗൂഗോളവല്‍ക്കരണവുമായി മുന്നേറുന്ന ഗൂഗിളാകട്ടെ പുതിയ സേവനങ്ങള്‍ കാഴ്ചവെച്ച് യുവതലമുറയെ ഇന്റര്‍നെറ്റിലേക്ക് കൂടുതലാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. വിദ്യാര്‍ഥി സമൂഹത്തെയും നമ്മുടെ യുവതലമുറയെയും ഇനി ഇന്റര്‍നെറ്റില്‍ നിന്ന് ഏങ്ങനെ അടര്‍ത്തി മാറ്റാനാവും. എറ്റവുമൊടുവിലായി ഗൂഗിളില്‍ നിന്ന് 'ഗൂഗിള്‍ വേവ്' എന്ന സേവനമാണ് രംഗത്തെത്തുന്നത്. ഇ^മെയിലിന്റെ പുതിയ പകരക്കാരനെന്നാണ് ഈ സേവനത്തെ ഗൂഗിള്‍ വിശേഷിപ്പിക്കുന്നത്. ആശയവിനിമയ രംഗത്ത് പുതിയ തരംഗങ്ങള്‍ തന്നെ സൃഷ്ടിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കുടുംബാംഗങ്ങള്‍, ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് സ്ഥിരമായി ബന്ധപ്പെടാന്‍ സൌകര്യമൊരുക്കുന്ന ഒരു 'വിക്കി പേജ്' എന്ന് ഇതിനെ വിശേഷിപ്പിക്കാം. ബന്ധപ്പെട്ട ആര്‍ക്കും ഇത് എഡിറ്റ് ചെയ്യാം. പരസ്പരം കൈമാറ്റം ചെയ്യാം. ഏത് സമയത്തും ഇത് തുറന്ന് പുതിയ വിവരങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കുമായി പരതാം. ഇതാണ് ഗൂഗിള്‍ വേവ്. ഇ^മെയില്‍ എന്ന സങ്കല്‍പത്തെ കൂടുതല്‍ വിപുലമായൊരു ചക്രവാളത്തിലേക്ക് പറിച്ച് നടുന്ന ഗൂഗിള്‍ വേവ് ഈ വര്‍ഷാവസനാമാണ് രംഗത്തെത്തുക. അതായത് ആശയ വിനിമയ രംഗത്ത് പുതിയ സാധ്യതകളും പുതിയ സൌകര്യങ്ങളുമായി നാം അതിവേഗം മുന്നേറുകയാണ്. ഇന്റര്‍നെറ്റ് തന്നെയാണ് ഇതിന്റെ നട്ടെല്ലെന്ന് പറയേണ്ടതില്ലല്ലോ.

ചുരുക്കത്തില്‍ മാനവിക നാഗരികത ഇന്റര്‍നെറ്റിനെ അവലംബമാക്കിയാണ് ഇപ്പോള്‍ അതിന്റെ മുന്നേറ്റം തുടരുന്നത്. ഇതിന് തടസ്സമുണ്ടായാല്‍ മനുഷ്യകുലം ചെന്നെത്തുക വീണ്ടും ശിലായുഗത്തിലേക്കായിരിക്കും. ഇന്റര്‍നെറ്റ് തടസ്സപ്പെടുന്നു. ഡിജിറ്റല്‍ യുഗത്തിന്റെ എല്ലാമെല്ലാമായ പൂജ്യം പ്രവര്‍ത്തനരഹിതമാവുന്നു. അതോടെ വൈദ്യുതി ഉല്‍പാദനം നിലക്കുന്നു. ടെലിഫോണും മൊബൈല്‍ ഫോണും ശബ്ദിക്കുന്നില്ല. തീവണ്ടികള്‍ കൂട്ടിയിടിക്കുന്നു. വിമാനങ്ങള്‍ ആകാശത്ത് തകരുന്നു... അണ്വായുധങ്ങള്‍ വഹിച്ച മിസൈലുകള്‍ അങ്ങുമിങ്ങും ചീറിപ്പായുന്നു. എന്തൊരു ഭീകരാവസ്ഥയായിരിക്കും. നമുക്ക് ആലോചിക്കാന്‍ പോലും സാധ്യമാകുന്നില്ല. അല്ലേ. അങ്ങനെ സംഭവിക്കാതിരിക്കാനായി നമുക്ക് പ്രാര്‍ത്ഥിക്കാം.
*****