Saturday, March 5, 2011

ടാബ്ലെറ്റ് പിസി - ഏത് മോഡല്‍?


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2011 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

കമ്പ്യൂട്ടര്‍ ലോകത്ത് ടാബ്ലെറ്റ് പിസിയാണ് ഇപ്പോഴത്തെ വിഷയം.. ഇതിന്റെ സാധ്യതകളും സൌകര്യങ്ങളും സംബന്ധിച്ച് ആരെയും മോഹിപ്പിക്കുന്ന വിവരണങ്ങളാണല്ലോ മീഡിയകളിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നത്. എങ്കില്‍ അതൊരെണ്ണം വാങ്ങിക്കണമെന്ന ചിന്ത മനസ്സില്‍ കടന്നു കൂടിയിട്ട് മാസങ്ങളായി. ഏറണാകുളത്ത് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ടെക്നിക്കല്‍ മാനേജറായി ജോലി ചെയ്യുന്ന സുഹൃത്ത് വി.കെ. ആദര്‍ശിനെ വിളിച്ച് പല പ്രാവശ്യം 'മേനക'യിലേക്ക് അയച്ചു. അവിടുത്തെ പ്രധാന മൊബൈല്‍ ഷോറൂമുകളൊക്കെ ടാബ്ലെറ്റ് പിസികളാല്‍ സമൃദ്ധമാണെന്നാണ് സുഹൃത്തിന്റെ നിരീക്ഷണം. വില ഇപ്പോള്‍ ഒത്തിരി കൂടുതലാണെന്ന അഭിപ്രായവും ഉണ്ട്. ബാങ്കിലെ ജോലി കഴിഞ്ഞ് ഫ്ളാറ്റിലേക്ക് പോകുന്ന വഴിയിലാണ് 'മേനക' എന്നതിനു പുറമെ, കോര്‍ക്കറസിനെപ്പോലെ അതൊരെണ്ണം എത്രയും പെട്ടെന്ന് വാങ്ങിക്കണമെന്ന ആഗ്രഹവും കൂടിയുള്ളതിനാല്‍ അത്യധികം ഉല്‍സാഹത്തോടെയാണ് ആദര്‍ശ് ഈ ദൌത്യം ഏറ്റെടുത്തത്.

മുഖ്യമായും സാംസംഗിന്റെ ഗാലക്സി ടാബിലാണ് ഞങ്ങള്‍ രണ്ട് പേരും ആദ്യം തന്നെ നോട്ടമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം അതിന്റെ വില മുപ്പത്തൊന്നായിരം രൂപ. ഇതിനിടെ കേരള കൌമുദി കണ്ണൂര്‍ ഓഫീസില്‍ സിസ്റ്റംസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ടി.വി. സിജുവിന്റെ ഒരു കോള്‍ വന്നു. ആദര്‍ശിനെപ്പോലെ ഐ.ടി. വിഷയങ്ങളില്‍ ധാരാളം എഴുതുകയും ഏതാനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത സിജുവിന് ഈ രംഗത്തെ പുതിയ ചലനങ്ങളെന്തെല്ലാമെന്ന് പെട്ടെന്ന് മണത്തറിയാന്‍ പ്രത്യേക കഴിവ് തന്നെയുണ്ട്. സിജുവിന്റെ വിഷയവും ടാബ്ലെറ്റ് പിസി തന്നെ. ആപ്പിളിന്റെ ഐപാഡ് ഇന്ത്യന്‍ വിപണിയിലെത്തുന്ന വിവരമാണ് സിജു കൈമാറിയത്. വില ഇരുപത്തിആറായിരം രൂപ മുതല്‍ നാല്‍പത്തിനാലായിരം വരെ.

പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ നേരത്തെ ഗ്രേ മാര്‍ക്കറ്റിലൂടെയാണ് നാം ഇന്ത്യക്കാര്‍ ഐപാഡ് സംഘടിപ്പിച്ചിരുന്നതത്രെ. എന്നാല്‍ തന്നെ ഇന്ത്യന്‍ ഭാഷകള്‍ ഒന്നും തന്നെ ഇതില്‍ വായിക്കാന്‍ സാധ്യമായിരുന്നില്ല. ഇപ്പോള്‍ അതിനൊക്കെ പരിഹാരമായിരിക്കുന്നു. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഐപാഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമേയുള്ളൂ. ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ പല ഭാഷകളും അനായാസം കൈകാര്യം ചെയ്യാനാവുമെന്ന് സിജു പറഞ്ഞു. ഇതിന്റെ വൈഫൈ വേര്‍ഷന്റെ വില 26000 മുതല്‍ 33000 രൂപ വരെ. വൈഫൈയും ത്രീജിയുമുള്ള പതിപ്പിന് വില 33000 മുതല്‍ 44000 വരെ. രണ്ട് പതിപ്പുകളിലും 16 ജിബി, 32 ജിബി, 64 ജിബി മോഡലുകള്‍ ലഭ്യമാണ്. വിനീതനായ കോര്‍ക്കറസിന് ആപ്പിളിനോട് പണ്ടേ താല്‍പര്യമില്ലാത്തതിനാല്‍ ഐപാഡിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് സമയം കളയേണ്ടെന്നാണ് തീരുമാനിച്ചത്. അതേസമയം ഐപാഡിന്റെ രംഗപ്രവേശത്തോടെ സാംസംഗിന്റെ ഗാലക്സി ടാബിന് ഒറ്റയടിക്ക് മുവ്വായിരം രൂപ കുറഞ്ഞുവെന്നതിന് നാം ആപ്പിളിനോട് കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഗാലക്സി ടാബിന്റെ വില ഇരുപത്തെണ്ണായിരം രൂപ.

അടുത്ത ഏതാനും മാസങ്ങള്‍ക്കകം ടാബ്ലെറ്റ് പിസികളുടെ വന്‍ നിര തന്നെയാണ് നമ്മെത്തേടിയെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നൂ. വരട്ടെ, എല്ലാ ടാബ്ലെറ്റ് പിസികള്‍ക്കും ഇന്ത്യന്‍ വിപണിയിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം. വില ഇനിയും കുറയട്ടെ, അങ്ങനെ പെട്ടെന്ന് കാല്‍ലക്ഷം രുപയ്ക്ക് താഴെ വരട്ടെ. അപ്പോള്‍ ഒരെണ്ണം വാങ്ങിക്കാം എന്നാണ് ഇപ്പോഴത്തെ തീരുമാനം. ഇനി ആറ് മാസം കൂടി കാത്തിരുന്നാലോ, വില ഇരുപതിനായിരം രൂപക്ക് താഴെ വരുമെന്ന് ഉറപ്പ്.

അമേരിക്കയിലെ ലെസ് വെഗാസില്‍ ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രേണിക് ഷോയില്‍ വ്യത്യസ്ത കമ്പനികളുടെതായി ഈ ഇനത്തിലെ എണ്‍പതിലേറെ ടാബ്ലെറ്റ് പിസികള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍ ചിലതിനൊക്കെ പ്രദര്‍ശന നഗരിയുടെ ഷട്ടര്‍ താഴ്ത്തുന്നത് വരെ മാത്രമേ ആയുസ്സ് പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും വിലയിരുത്തപ്പെട്ടിരുന്നു.

ടാബ്ലെറ്റ് പിസിയുടെ സ്ക്രീനിന്റെ വലുപ്പമാണ് മറ്റൊരു വിഷയം. ഐപഡിന്റെ സ്ക്രീനിന് 10 ഇഞ്ചാണ് വ്യാസം. അതേസമയം സാംസംഗിന്റെ ഗാലക്സി ടാബിന്റേത് 7 ഇഞ്ചും. രണ്ടും ഇതിനകം വിപണിയില്‍ സ്വീകാര്യത നേടിയിരിക്കയാണ്. അതിനാല്‍ തന്നെ 7 ഇഞ്ച് മുതല്‍ പത്ത് ഇഞ്ച് വരെ വ്യാസമുള്ള ടാബ്ലെറ്റ് പിസികളായിരിക്കും വിപണിയിലെത്തുക. സ്ക്രീന്‍ 7 ഇഞ്ച് വേണോ 10 ഇഞ്ച് വേണോ എന്നത് ഓരോരുത്തരുടെയും താല്‍പര്യത്തിനസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. പത്ത് ഇഞ്ച് സ്ക്രീനാണെങ്കില്‍ ഭാരം 500 ഗ്രാമിന് മുകളിലായിരിക്കും. സ്ക്രീന്‍ വലുപ്പം 7 ഇഞ്ചാണെങ്കില്‍ ഭാരം ഏതാണ്ട് 400 ഗ്രാമിന് താഴെയും. കോര്‍ക്കറസ് തിരഞ്ഞെടുക്കുന്നത് ഇതില്‍ രണ്ടാമത്തേതായിരിക്കും. കാരണം നമുക്ക് ഇനി ഇരുന്നും കിടന്നും ബസ്സിലും ട്രയിനിലുമൊക്കെ ഇപയോഗിക്കാന്‍ ഭാരം കുറഞ്ഞൊരു പിസിയാണല്ലോ വേണ്ടത്. ബ്ളാക്ക്ബെറിയുടെ പ്ളേബുക്ക് എന്ന ടാബ്ലെറ്റ് പിസിയുടെ സ്ക്രീനിന്റെ വലുപ്പവും ഏഴ് ഇഞ്ച് തന്നെ.

ഈ ലേഖനം തയ്യാറാക്കുമ്പോഴാണ് മറ്റൊരു വാര്‍ത്ത കോര്‍ക്കറസിന്റെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ മിന്നിത്തെളിഞ്ഞത്. അതായത് പ്രമുഖ തായ്വാന്‍ മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ എച്ച്.ടി.സിയും ടാബ്ലെറ്റ് പിസിയുമായി രംഗത്തെത്തുന്നു. 7 ഇഞ്ച് സ്ക്രീന്‍. 32 ജിഗാബയ്റ്റ് ഇന്റേര്‍ണല്‍ മെമ്മറി, ഭാരം 415 ഗ്രാം. ഒഠഇ എഹ്യലൃ മേയഹല എന്നാണ് ഇതിന്റെ പേര്. നല്ല വാര്‍ത്ത തന്നെ. ഏറെ വര്‍ഷങ്ങളായി കോര്‍ക്കറസ് ഉപയോഗിക്കുന്നത് എച്ച്.ടി.സി കമ്പനിയുടെ സ്മാര്‍ട്ട് ഫോണ്‍ ഇനത്തില്‍ പെട്ട മൊബൈല്‍ ഹാന്‍ഡ് സെറ്റുകളാണ്. അതിനാല്‍ തന്നെ ഈ കമ്പനിയോട് ഏതോ വിധത്തില്‍ ഒരു മാനസികമായ അടുപ്പം തോന്നുന്നു. വാര്‍ത്ത വായിച്ച ഉടനെ അതാ കടന്നു വരുന്ന മറ്റൊരു വിവരം. സാംസംഗ് കമ്പനി തങ്ങളുടെ ഗാലക്സി ടാബിന്റെ പുതിയ പതിപ്പ് വിപണിയിലിറക്കുന്നുവത്രെ. ഇത്തവണ സ്ക്രീന്‍ സൈസ് 10 ഇഞ്ചാണ്. എന്നാല്‍ അതുവേണ്ട എന്നു വിചാരിച്ചിരിക്കുമ്പോള്‍ ഇതാ അടുത്ത വാര്‍ത്ത വരുന്നു. ഗാലക്സി ടാബിന്റെ പുതിയ പതിപ്പ് 7 ഇഞ്ച് സ്ക്രീന്‍ സൈസിലും ഇറക്കുന്നുവെന്നാണത്. ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് 3.0.

ടാബ്ലെറ്റ് പിസികള്‍ക്കായി ഗൂഗിള്‍ പ്രത്യേകം അവതരപ്പിക്കുന്ന ഓപറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ് 3.0. 'ഹണികോംബ്' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഇതുപയോഗിച്ച് ആദ്യമെത്തുന്ന ടാബ്ലെറ്റ് പിസി മോട്ടറോളയുടെ 'ക്സൂം' (Xoom) ആയിരിക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പിന്നെ അതാ കടന്നു വരുന്നു, ആന്‍ഡ്രോയിഡ് 3.0 ഉപയോഗിക്കുന്ന ടാബ്ലെറ്റ് പിസികളുടെ പുതിയൊരു നിര. വളരെ പെട്ടെന്നാണ് ഈ രംഗത്ത്് മാറ്റങ്ങളും പുരോഗതിയും നടക്കുന്നത്. ഇനി നാളെ ഏതൊക്കെ സവിശേഷതകളുമായി ഏതൊക്കെ ടാബ്ലെറ്റ് പിസികളാണെത്തുന്നതെന്ന് ഒട്ടും ഊഹിക്കാനാവില്ല. ഈ ഓപറേറ്റിംഗ് സിസ്റ്റം നിസ്സാരക്കാരനല്ല. ഇതിലൂടെ ആപ്പിള്‍ കമ്പനിയുടെ ഐപാഡിനെ അതിജയിക്കാന്‍ ഇതര ടാബ്ലെറ്റ് പിസികള്‍ക്ക് സാധ്യമാകുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. എല്‍.ജിയുടെ ജി-സ്ളേറ്റ്, ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത തോഷിബയുടെ പുതിയ ടാബ്ലെറ്റ് എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു. ഇനിയിതാ വരുന്ന വേറെയും കുറെ ഉഗ്രന്‍മാര്‍. ലെനോവയുടെ ടാബ്ലെറ്റ് പിസി, ഡെല്‍ കമ്പനിയുടെ സ്ട്രീക്, എച്ച്.പിയുടെ ടാബ്, ഇന്ത്യന്‍ കമ്പനിയുടെ ആദം... അങ്ങനെ പട്ടിക നീണ്ടു പോവുന്നു.

ആന്‍ഡ്രോയിഡ് ഫോണിലും ടാബ്ലെറ്റ് പിസികളിലും പ്രവര്‍ത്തിപ്പിക്കാനുള്ള വ്യത്യസ്ത ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ക്കായി ഗൂഗിള്‍ സജ്ജമാക്കിയ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ഇതിനകം ഒരുലക്ഷത്തിലേറെ ആപ്ളിക്കേഷനുകള്‍ ലഭ്യമാണ്. നേരത്തെ ഹാന്‍ഡ്സെറ്റ് ഉപയോഗിച്ചായിരുന്നു സോഫ്റ്റ്വെയര്‍ സെര്‍ച്ച് ചെയ്തിരുന്നത്. ഇപ്പോള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് വെബിലും ലഭ്യമായിരിക്കുന്നു. വെബില്‍ നാം സെലക്റ്റ് ചെയ്യുന്ന സോഫ്റ്റ്വെയര്‍ നേരിട്ട് ഹാന്‍സെറ്റിലേക്ക് ഡൌണ്‍ലോഡ് ചെയ്യാനാവും.

അപ്പോള്‍ നാം ഏത് ടാബ്ലെറ്റ് പിസി തിരഞ്ഞെടുക്കണം. അത് പറഞ്ഞില്ലല്ലോ. അതുതന്നെയാണ് കോര്‍ക്കറസിന്റെയും മുമ്പിലുള്ള പ്രശ്നം. ടാബ്ലെറ്റ് പിസികളുടെ വരവിന്റെ ആദ്യ ഘട്ടമായതിനാല്‍ ഇതൊരു കുഴഞ്ഞ പ്രശ്നം തന്നെ. സ്ക്രീന്‍ സൈസ് ഏഴ് ഇഞ്ച് വേണോ പത്ത് ഇഞ്ച് വേണോ? അത് ഓരോരുത്തരും തീരുമാനിക്കണം.

ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ഹണികോംബ് തന്നെയാവട്ടെ. അത് പ്രത്യേകം ഉറപ്പുവരുത്തണം. അതല്ലെങ്കില്‍ പിന്നീട് ഹണികോംബിലേക്ക് അപ്ഗ്രഡേഷന്‍ സാധ്യമാണോ എന്നും ഉറപ്പു വരുത്തുക. നിലവിലെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ മലയാളം യൂണികോഡ് സപ്പോര്‍ട്ട് ചെയ്യുന്നില്ല. മലയാളികളായ നമ്മെസ്സംബന്ധിച്ചേടത്തോളം അതില്ലെങ്കില്‍ ഇത്തരമൊരു ഉപകരണം അനാവശ്യമാണ്. അതിനാല്‍ നിങ്ങള്‍ വാങ്ങുന്ന സിസ്റ്റം മലയാളം സപ്പോര്‍ട്ട് ചെയ്യുന്നുവോ എന്ന് ഉറപ്പ് വരുത്തണം. യാത്രയിലും മറ്റും മലയാളം പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കാന്‍, മലയാളം ഇ-ബുക്കുകള്‍ വായിക്കാന്‍, മലയാളം ബ്ളോഗുകള്‍ സന്ദര്‍ശിക്കാന്‍... ഇത്തരമൊരു സൌകര്യം ടാബ്ലെറ്റ് പിസിയില്‍ ലഭ്യമല്ലെങ്കില്‍ അത് തികച്ചും വേസ്റ്റ് തന്നെ. അതുകൊണ്ട് മലയാളം സപ്പോര്‍ട്ട് ചെയ്യാത്ത ടാബ്ലെറ്റ് പിസി വാങ്ങരുതെന്നാണ് കോര്‍ക്കറസിന്റെ വിനീതമായ നിര്‍ദ്ദേശം. ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകളില്‍ ഇതിന് സൌകര്യമുണ്ടായിരിക്കുമെന്നാണറിയുന്നത്.

സാംസംഗ് വേണോ ഐപാഡ് വേണോ? ഡെല്‍ വേണോ ലെനോവ വേണോ? അതോ എച്ച്.ടി.സി വേണോ? പോക്കറ്റിലെ കാശിന്റെ ലഭ്യതയനുസരിച്ച് മെമ്മറി കപ്പാസിറ്റിയും ഇതര സ്പെസിഫിക്കേഷനുകളും കൂട്ടാം. ഇന്ന് വാങ്ങിക്കേണമോ അതോ അടുത്ത മാസം വാങ്ങിക്കേണമോ? വൈകുന്നതിനനുസരിച്ച് വില കുറയും. ടെക്നോളജിയില്‍ മേ•യും കൈവരിക്കും. ഇപ്പോഴത്തെ പോക്ക് അങ്ങനെയാണ്. ഇനി ഉടന്‍ തന്നെ വാങ്ങുകയാണെങ്കില്‍ കോര്‍ക്കറസ് തിരഞ്ഞെടുക്കുക സാംസംഗിന്റെ ഗാലക്സി ടാബ് തന്നെയായിരിക്കും. മാര്‍ച്ച് മാസം കഴിഞ്ഞ് വാങ്ങിച്ചാല്‍ മതിയെന്നാണ് മറ്റൊരു നിര്‍ദ്ദേശം. പുതിയ കമ്പനികളും മോഡലുകളും കൂടി വിപണിയിലെത്തട്ടെ. അതിനാല്‍ ടാബ്ലെറ്റ് പിസി വാങ്ങിക്കാന്‍ ഒന്ന് രണ്ട് മാസം കൂടി നമുക്ക് കാത്തിരിക്കാം. അല്ലേ.
================

Wednesday, February 2, 2011

ഇനി ടാബ്ലെറ്റ് പിസികളുടെ കാലം




(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍, 2011 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

പുസ്തകവും ദിനപത്രങ്ങളുമൊക്കെ നമുക്ക് ഇരുന്നും കിടന്നും നടന്നും ബസ്സിലും ട്രയിനിലുമൊക്കെ വായിക്കാനാവും. കമ്പ്യൂട്ടര്‍ സ്ക്രീനിന് ഈ സൌകര്യമില്ലല്ലോ. അതിനാല്‍ പഴയ രീതിയിലെ ആ വായന തന്നെ മതി, നിങ്ങളുടെ ഇ-വായനയൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ല. പരമ്പരാഗത രീതിയിലെ പുസ്തക വായനയില്‍ നിന്ന് ഡിജിറ്റല്‍ വായനയിലേക്ക് മാറുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ നാം കേട്ടുകൊണ്ടിരിക്കുന്ന വാദം ഏറെക്കുറെ ഇങ്ങനെയാണല്ലോ. എന്നാല്‍ ഇനി മുതല്‍ ഇത്തരം വാദങ്ങളൊക്കെ വെറും മുരട്ടുവാദങ്ങളായി മാറുകയാണെന്നാണ് വിനീതനായ കോര്‍ക്കറസിന്റെ അഭിപ്രായം. പുസ്തകങ്ങള്‍ നല്‍കിയിരുന്ന അതേസൌകര്യം കമ്പ്യുട്ടറിലുടെയും നമുക്ക് ലഭിക്കുന്നു. ഇ-വായനാ രംഗത്ത് മാത്രമല്ല കമ്പ്യൂട്ടിംഗ് രംഗത്ത് തന്നെ വലിയ പ്രതീക്ഷകളും സൌകര്യങ്ങളും നല്‍കിക്കൊണ്ട് ഇതാ ടാബ്ലെറ്റ് പിസികള്‍ കടന്നുവരവായി. കമ്പ്യുട്ടര്‍ ഉപയോഗത്തിനു പുറമെ യാത്രകളില്‍ പുസ്തകമായി ഉപയോഗിക്കാം. ടി.വി കാണാം. നിങ്ങളൂടെ വഴികാട്ടിയും ഇതുതന്നെ.

സ്വീകരണ മുറിയില്‍ നിങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനുണ്ടല്ലോ, അത് ഇനി മുമ്പത്തേതുപോലെ പ്രയോജനപ്പെട്ടെന്ന് വരില്ല. വീട്ടിലെ ഓഫീസ് മുറിയിലോ നിങ്ങളുടെ ബെഡ്റൂമിലോ സ്ഥാപിച്ചിരിക്കുന്ന പേഴ്സണല്‍ കമ്പ്യൂട്ടറും അങ്ങനെത്തന്നെ. ലാപ്ടോപ്, നോട്ട്ബുക്ക്, നെറ്റ്ബുക്ക് എന്നിങ്ങനെ പല ഓമനപ്പേരുകളിലറിയപ്പെടുന്ന ചെറിയ കമ്പ്യൂട്ടറുകളുടെ അവസ്ഥയും ഇതുതന്നെ. ഇതൊക്കെ വലിയ അസൌകര്യമായി മാറുന്ന കാലം അത്ര വിദൂരത്തൊന്നുമല്ല. പകരം ഒരു പുസ്തകത്തെപ്പോലെ എപ്പോഴും എവിടെയും ഉപയോഗിക്കാവുന്ന രീതിയിലെ കമ്പ്യൂട്ടറുകള്‍ ഇനി നമ്മുടെ സഹചാരികളായി മാറുകയാണ്.

ടാബ്ലെറ്റ് പിസികളെക്കുറിച്ചാണ് പറയുന്നത്. അവ വിപണി കൈയ്യടക്കാനുള്ള ഒരുക്കത്തിലാണ്. ആപ്പിള്‍ കമ്പനിയുടെ രണ്ടാം തലമുറ ഐപാഡ്, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ 7 എന്ന മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി ടാബ്ലെറ്റുകള്‍.. അങ്ങനെ ടാബ്ലെറ്റ് കമ്പ്യുട്ടറിന്റെ വിപണി സജീവമാവുകയാണ്. പുതിയ വര്‍ഷം ടാബ്ലെറ്റ് പിസികളുടേതായിരിക്കുമെന്നാണ് നിരീക്ഷണം. മോട്ടറോളാ കമ്പനി പുറത്തിറക്കിയ സൂം (Xoom), സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് പ്രശസ്തരായ ബ്ലാക്ക്ബറിയുടെ പ്ലേബുക്ക് ടാബ്ലെറ്റ് കമ്പ്യൂട്ടറുകള്‍, ലെനോവോ കമ്പനിയുടെ U1 Hybrid ടാബ്ലെറ്റ്, ഡെല്‍ കമ്പനിയുടെ സ്ട്രീക്, സാംസംഗിന്റെ ഗാലക്സി ടാബ്... ടാബ്ലെറ്റ് പിസികളുടെ നിര അനുദിനം വളരുന്നു.

ആപ്പിളിന്റെ ഐപാഡിനെക്കാള്‍ വലുപ്പത്തില്‍ കുറവാണ് സാംസംഗിന്റെ ടാബ്ലെറ്റ് പിസിയായ ഗാലക്സി ടാബ്. ഏഴ് ഇഞ്ച് വ്യാസത്തിലുള്ള സ്ക്രീന്‍. വീഡിയോ കോണ്‍ഫറന്‍സിന് സൌകര്യമൊരുക്കുന്ന തരത്തില്‍ മുന്‍വശത്തും പിന്‍വശത്തുമായി രണ്ട് ക്യാമറകള്‍. പിസിയിലെ മൈക്രോഫോണ്‍ ഉപയോഗിച്ചോ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ചോ സാധ്യമാക്കാവുന്ന മൊബൈല്‍ ഫോണ്‍ സംവിധാനം. ഐപാഡിന്റെ ശക്തനായ എതിരാളിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഐപാഡിനെക്കാള്‍ ഒട്ടേറെ സവിശേഷതകളും ഇതുള്‍ക്കൊള്ളുന്നു. ആന്‍ഡ്രോയിഡ് 2.2 സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്റെ സ്ക്രീന്‍ റെസല്യൂഷന്‍ 1024x600 പിക്സലാണ്. വിത്യസ്ത ആവശ്യങ്ങള്‍ക്കുതകുന്ന ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ലഭ്യമാക്കാനായി 'സാംസംഗ് ആപ്സ് മാര്‍ക്കറ്റും' സജ്ജമാണ്.

എന്നാല്‍ ഏഴ് ഇഞ്ച് വ്യാസത്തിലുള്ള സ്ക്രീന്‍ ഉപയോക്താക്കള്‍ എങ്ങനെ സ്വീകരിക്കുമെന്ന് വ്യക്തമല്ല. മൊബൈല്‍ ഫോണിന്റെ ഒതുക്കം ഇതിനില്ല. വലുപ്പത്തില്‍ അല്‍പം കൂടുതല്‍. അതേസമയം നമുക്ക് സുപരിചിതവും കണ്ണിന് ആശ്വാസം പകരുകയും ചെയ്യുന്ന കമ്പ്യുട്ടര്‍ സ്ക്രീനിന്റെ വലുപ്പവുമില്ല. ഈ പ്രശ്നം ടാബ്ലെറ്റ് പിസികളുടെ വിപണിയെ എത്രത്തോളം ബാധിക്കുമെന്ന് കാലം തന്നെ തെളിയിക്കേണ്ടി വരും. പത്ത് ഇഞ്ച് വ്യാസമുള്ള സ്ക്രീന്‍ എന്നത് ഏറെക്കുറെ സ്വീകാര്യമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഇനത്തിലെ ടാബ്ലെറ്റ് പിസികളും രംഗത്ത് വരുന്നുണ്ട്.

ടാബ്ലെറ്റ് പിസികളില്‍ ലഭ്യമായ ഇ^റീഡര്‍ ഇലക്ട്രോണിക് വായന സുഗമമാക്കുന്നു. ഗാലക്സി ടാബിലൂടെ ലഭ്യമാക്കാവുന്ന സാംസംഗിന്റെ 'റീഡര്‍ ഹബ്ബ്' വലിയൊരു ഡിജിറ്റല്‍ ലൈബ്രറകളിലേക്കുള്ള തുറന്ന കവാടം തന്നെയാണ്. അതോടൊപ്പം ഡിജിറ്റല്‍ ഫിലിമുകളും വീഡിയോകളും ഡൌണ്‍ലോഡ് ചെയ്യാവുന്ന 'മീഡിയാ ഹബ്ബ്', സംഗീതത്തിനായുള്ള 'മ്യൂസിക് ഹബ്ബ്' എന്നിവയും ഗാലക്സി ടാബിനെ ആകര്‍ഷകമാക്കുന്നു. ടാബ്ലെറ്റ് പിസികളുടെ കൂട്ടത്തിലേക്ക് തോഷിബ കമ്പനി പുറത്തിറക്കിയ കമ്പ്യുട്ടറാണ് ഫോളിയോ (Folio 100). 1024x600 റെസല്യൂഷനോടു കൂടിയ 10.1 ഇഞ്ച് സ്ക്രീനാണ് ഇതിന്റെ സവിശേഷത. ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് 2.2. സാംസംഗ് തങ്ങളുടെ ഗാലക്സി ടാബ് പുറത്തിറക്കിയ അതേ ദിവസം തന്നെയാണ് ഫോളിയോയും രംഗത്തെത്തിയത്. ഈ ഭീമന്‍ കമ്പനികളോടുള്ള മല്‍സരത്തില്‍ ഒരു കൈ നോക്കാനായി ഇന്ത്യയുടെ ആദം (Adam) ടാബ്ലെറ്റ് പിസിയും രംഗത്തെത്തുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'നാഷണല്‍ ഇങ്ക് ഡിസൈന്‍ ലാബ്സ്'എന്ന കമ്പനിയാണ് ഇതിന് രൂപകല്‍പന നല്‍കിയിരിക്കുന്നത്.

സാധാരണ പേഴ്സണല്‍ കമ്പ്യുട്ടറിലുപയോഗിക്കുന്ന സോഫ്റ്റുവെയറുകള്‍ മിക്കവയും ടാബ്ലെറ്റ് പിസിയിലും പ്രവര്‍ത്തിക്കുന്നു. പ്രധാനമായും ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പ്യുട്ടറുകള്‍ക്കാവശ്യമായ ഏതിനം സോഫ്റ്റ്വെയറും ഗൂഗിള്‍ മാര്‍ക്കറ്റിലൂടെ ലഭ്യമാക്കാമെന്നത് ഇവയുടെ ആകര്‍ഷകത്വമാണ്. ഈ സോഫ്റ്റ്വെയറുകള്‍ മിക്കവയും സൌജന്യമാണെന്നതും ശ്രദ്ധേയമാണ്. പ്രോഗ്രാമിംഗില്‍ വലിയ പ്രാവീണ്യമില്ലാത്തവര്‍ക്ക് പോലും ടാബ്ലെറ്റ് പിസികള്‍ക്ക് വേണ്ടിയുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിക്കാവുന്നതാണ്.

പേഴ്സണല്‍ കമ്പ്യൂട്ടറിന് തുടക്കും കുറിച്ചതുപോലെത്തന്നെ ആപ്പിള്‍ തങ്ങളുടെ ഐപാഡിലൂടെ ടാബ്ലെറ്റ് പിസിക്കും തുടക്കം കുറിച്ചു. തുടര്‍ന്ന് ഇതര കമ്പനികളും അതേറ്റെടുത്തു. അതേസമയം ആപ്പിള്‍ അന്നും ഇന്നും ആപ്പിള്‍ തന്നെ. ആപ്പിളിന്റെ പിസി വേറിട്ടു നില്‍ക്കുന്നതുപോലെ അവരുടെ ഐപാഡും വേറിട്ട് നില്‍ക്കുന്നു. സാധാരണക്കാരന്റെ പോക്കറ്റിന് താങ്ങാനാവില്ലെന്നത് ആപ്പിള്‍ ഉപകരണങ്ങളുടെ ഏക്കാലത്തെയും പ്രത്യേകതയാണല്ലോ. വിലയുടെ കാര്യത്തില്‍ ഇതര കമ്പനികളും ഇപ്പോള്‍ ആപ്പിളിനെ പിന്തുടരുന്നണ്ട്. എന്നാല്‍ വിപണിയില്‍ മല്‍സരം മുറുകുന്നതോടെ ടാബ്ലെറ്റ് പിസികള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമായ വിലയില്‍ ലഭ്യമാകുമെന്നുതന്നെയാണ് പ്രതീക്ഷ. കാര്യങ്ങള്‍ ഇങ്ങനെ മുന്നേറുമ്പോള്‍ കുട്ടികള്‍ മുമ്പ് സ്ലേറ്റ് ഉപയോഗിച്ചിരുന്ന സ്ഥാനം ഇനി ടാബ്ലെറ്റ് പിസി കൈയ്യടക്കുമോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം.

ഇതൊക്കെയാണെങ്കിലും ആപ്പിളിന്റെ ഐപാഡിന് വിലക്കൂടുതാലണെന്നത് അതിന്റെ ജനപ്രീതിക്ക് തടസ്സമായിട്ടില്ലെന്നതാണ് വാസ്തവം. കാരണം പോയ വര്‍ഷം ഇരുപത് ദശലക്ഷം (രണ്ട് കോടി) ഐപാഡാണ് വിറ്റഴിഞ്ഞതത്രെ. ഈ വര്‍ഷം അത് 50^55 ദശലക്ഷമായി വര്‍ദ്ധിക്കുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്. മൈക്രോസോഫ്റ്റ്, സാംസംഗ്, മോട്ടറോള, എല്‍.ജി, സോണി തുടങ്ങിയ ഭീമന്‍ കമ്പനികളും ഈ മേഖല ഉന്നം വെക്കുമ്പോള്‍ ഈ വര്‍ഷം ടാബ്ലെറ്റ് പീസിയുടെ വിപണി പൊടിപൊടിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് ഊഹിക്കാം. ഈ രീതിയില്‍ ഇരുപതിലേറെ പ്രമുഖ കമ്പനികള്‍ ടാബ്ലെറ്റ് പിസിയുമായി ഉടന്‍ രംഗത്തെത്തുമെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

ടാബ്ലെറ്റ് പിസികള്‍ക്കായുള്ള ആന്‍ഡ്രോയിഡിന്റെ പ്രത്യേക പതിപ്പായ 'ഹണികോംമു'മായിട്ടാണ് മോട്ടറോള തങ്ങളുടെ 'ഒളിംപസ്' രംഗത്തിറക്കുന്നത്. സാംസംഗാകട്ടെ ഏറെ കൊട്ടി ഘോഷിച്ചുകൊണ്ടാണ് തങ്ങളുടെ 'ഗാലക്സി ടാബ്' ഈയ്യിടെ പുറത്തിറക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ മധ്യത്തില്‍ പുറത്തിറക്കി രണ്ട് മാസത്തിനകം പത്ത് ലക്ഷം സെറ്റുകള്‍ വിപണണം നടത്താന്‍ കമ്പനിക്ക് സാധിച്ചുവെന്നാണ് കണക്ക്. ഇപ്പോള്‍ കൂടുതല്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഗാലക്സി രംഗത്തെത്തുന്നത്. ബ്ലാക്ക്ബെറിയുടെ പ്ലേബുക്കുകള്‍ മാര്‍ച്ചില്‍ വിപണിയിലെത്തുന്നതോടെ മല്‍സരം മുറുകുമെന്ന്തന്നെ കണക്കാക്കാം.

സ്വീകരണ മുറിയിലെ ടി.വി ഇനി അസൌകര്യമായി മാറുമെന്ന് സൂചിപ്പിച്ചല്ലോ. ഇനി കിടന്നും ഇരുന്നും ബസ്സിലും ട്രയിനിലുമൊക്കെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാം, ഇ^വായന നടത്താം, യൂട്യൂബ് വീഡിയോകള്‍ കാണാം, ടെലിവിഷന്‍ പരിപാടികള്‍ കാണാം... അതാണ് ടാബ്ലെറ്റ് പിസി. ഉപകരണം പുറത്തിറക്കുന്നതോടെ അതിന്റെ വ്യത്യസ്ത ഉപയോഗങ്ങള്‍ക്കും സംവിധാനമൊരുക്കുകയാണ് ടെക്നോളജി ലോകം. നേരത്തെ ഐപോഡിന് വേണ്ടി ഐട്യൂണ്‍ രംഗത്തവതരിപ്പിച്ച ആപ്പിള്‍ ഇപ്പോള്‍ ഐപാഡിന് വേണ്ടി ആപ്പിള്‍ ടി.വിയും രംഗത്തിറക്കിയിരിക്കയാണ്. എല്‍.ജി പോലുള്ള ഭീമന്‍ കമ്പനികളും സമാന രീതിയിലുള്ള സേവനം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പു നടത്തുകയാണ്. ടാബ്ലെറ്റ് പിസിയിലും മറ്റും ഉപയോഗിക്കുന്ന വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷനുപയോഗിച്ച് ലഭ്യമാക്കാവുന്ന ടെലിവിഷന്‍ ചാനലുകളും പ്രോഗ്രാമുകളും ഈ വര്‍ഷത്തോടെ വ്യാപകമാവുമെന്നാണ് പ്രതീക്ഷ.

പരിമിതികള്‍ പലതുമുണ്ട്. ബാറ്ററി ബാക്കപ്പാണ് ഒരു പ്രശ്നം. 7-8 മണിക്കൂര്‍ വരെ തുടര്‍ച്ചയായി വീഡിയോ കാണാന്‍ ഇപ്പോഴത്തെ ടാബ്ലെറ്റ് പിസികളിലൂടെ സാധ്യമാണ്. ബാറ്ററി ദൈര്‍ഘ്യം ഇനിയും കൂട്ടാനുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്. തുടക്കത്തിലായതുകൊണ്ട് വിലക്കൂടുതല്‍ വലിയൊരു പ്രശ്നമാണ്. അതുപോലെ ആന്‍ഡ്രോയിഡ് സിസ്റ്റത്തില്‍ മലയാളം ഭാഷയുടെ ലഭ്യതയും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ ടാബ്ലെറ്റ് പീസി വാങ്ങുന്നതു സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കേണ്ടെന്നാണ് കോര്‍ക്കറസിന്റെ നിര്‍ദ്ദേശം. ഒരു 5-6 മാസം കൂടി കാത്തിരിക്കുക. വില ഗണ്യമായി കുറയുക തന്നെ ചെയ്യും. ഇത്തരം പരിമിതികളൊക്കെ ഉണ്ടെങ്കിലും ടാബ്ലെറ്റ് പിസികള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുവരികയാണ്. വിപണിയില്‍ ആര് മുന്നേറുമെന്നതാണ് ഇനി അറിയാനുള്ളത്, വില എത്രത്തോളം താഴുമെന്നും.

===============================