Saturday, May 31, 2008

ശങ്കുണ്ണി എന്ന പാചകക്കാരനും ഡ്യുവല്‍ കോര്‍ പ്രോസസ്സറും

ഇനി ഇപ്പം എന്തിനാ ഒരു ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍? നിങ്ങളുടെ വിനീതനായ കോര്‍ക്കറസിന്റെ മനസ്സിലുയര്‍ന്ന ചോദ്യം അതായിരുന്നു. അതിനിടക്കാണ് കോര്‍ക്കറസ് ശങ്കുണ്ണിയെ പരിചയപ്പെട്ടത്. ശങ്കുണ്ണിയെ അറിയില്ലേ. ഞങ്ങളുടെ ഗ്രാമത്തിന്റെ തലസ്ഥാനമായ കുണ്ടുപറമ്പ് അങ്ങാടിയിലെ പ്രസിദ്ധമായ സ്കൈലാബ് ഹോട്ടലിലെ വിദഗ്ദനായ പാചകക്കാരന്‍. മൂന്നാം ക്ലാസ്സില്‍ പഠനം നിര്‍ത്തി നേരെ ഹോട്ടലില്‍ ജോലിക്ക് കയറി. ആദ്യം പാത്രം കഴുകല്‍. പിന്നെ മേശ തുടപ്പുകാരന്‍. തുടര്‍ന്ന് സപ്ലെയറായി പ്രൊമോഷന്‍. ഇതിനിടെ പാചക വൃത്തിയിലും പരിശീലനം നേടിയ ശങ്കുണ്ണി ഹോട്ടലിലെ സ്ഥിരം പാചകക്കാരന്‍ പിണങ്ങിപ്പോയതോടെ ആ ഒഴിവില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായി. ഇത് ശങ്കുണ്ണിക്കും നാട്ടുകാര്‍ക്കും വലിയൊരനുഗ്രഹമായി. കാരണം തന്റെ യഥാര്‍ഥ കഴിവ് പാചക കലയിലാണെന്ന് ശങ്കുണ്ണിയെപ്പോലെത്തന്നെ ജനങ്ങളും തിരിച്ചറിയുകയായിരുന്നു. ദിവസവും ഊണിന് ഒരുപാട് വിഭവങ്ങളൊരുക്കണം. പുറമെ പലഹാരങ്ങളുമുണ്ടാക്കണം. എല്ലാം കൂടി ശങ്കുണ്ണിക്ക് നല്ല ജോലി. സമര്‍ഥമായും ആരെയും അത്ഭുതപ്പെടുത്തുന്ന വേഗതയിലും ശങ്കുണ്ണി ഏല്ലാം ഭംഗിയായി ചെയ്തുതീര്‍ത്തു. ശങ്കുണ്ണിയുടെ കൈപുണ്യം നാട്ടില്‍ പ്രസിദ്ധി നേടിയതോടെ കൂടുതല്‍ പേര്‍ ഹോട്ടലിലെത്തിത്തുടങ്ങി. അതോടെ ശങ്കുണ്ണിയുടെ ജോലി ഭാരം പിന്നെയും വര്‍ദ്ധിച്ചു. ഹോട്ടലിലെ പതിവുകാരുടെ അഭിരുചിക്കനുസരിച്ച് പുതിയ വിഭവങ്ങളും തയ്യാറേക്കേണ്ടിവന്നു. അങ്ങനെ ശങ്കുണ്ണി സ്കൈലാബ് ഹോട്ടലിന്റെ 'സിരാകേന്ദ്ര'മായി വര്‍ത്തിച്ചുകൊണ്ടിരുന്നു. എങ്ങനെ സിരാകേന്ദ്രമല്ലാതാകും. ശങ്കുണ്ണി എന്ന പാചകക്കാരനില്ലെങ്കില്‍ ഹോട്ടലിലെ ജോലിയൊക്കെ എങ്ങനയാ നടക്കുക.

എന്നാലും ഒരു പാചകക്കാരനെക്കൊണ്ട് ചെയ്യാവുന്ന ജോലിക്ക് പരിധിയില്ലേ. സന്ദള്‍ശകര്‍ വര്‍ദ്ധിച്ചതോടെ ഹോട്ടലിലെ ജോലിഭാരം ശങ്കിണ്ണിക്ക് വഹിക്കാവുന്നതിലുമപ്പുറമായി. പല ജോലികളും പാതിവഴിക്ക് നിര്‍ത്തേണ്ടി വരുന്നു. ചില പലഹാരങ്ങളുടെ നിര്‍മ്മാണം ഉപേക്ഷിക്കേണ്ടി വന്നു. ശാപ്പാടിന് വിഭവങ്ങളുടെ അളവ് കുറക്കേണ്ടി വരുമോ എന്ന ഭയം. എന്താണ് പരിഹാരം? അതത്ര സങ്കീര്‍ണ്ണമൊന്നുമല്ല. ഒരു ചാചകക്കാരനെക്കൂടി നിയമിക്കുക. ആര്‍ക്കും എളുപ്പത്തില്‍ നിര്‍ദ്ദേശിക്കാവുന്ന പരിഹാരം. ആള്‍ യോഗ്യനാകണമെന്ന് മാത്രം. സ്കൈലാബ് ഹോട്ടലുടമയും അതുതന്നെ ചെയ്തു. ശങ്കുണ്ണിയെ സഹായിക്കാനായി അപ്പുണ്ണി എന്ന പുതിയൊരു പാചകക്കാരനെക്കൂടി നിയമിച്ചു. അതോടെ ശങ്കുണ്ണിയും സംതൃപ്തനായി. ധാരാളം ജോലികള്‍. രണ്ടുപേരും ജോലി വീതിച്ചെടുത്ത് നല്ലനിലയില്‍ അതു നിര്‍വഹിച്ചുവന്നു. ഹോട്ടലിലെ ജോലി പൂര്‍വാധികം ഭംഗിയായി മുന്നേറി.

അങ്ങനെയാണ് ശങ്കുണ്ണി, അപ്പുണ്ണി എന്നീ രണ്ട് പ്രോസസ്സറുകള്‍ ചേര്‍ന്നാല്‍ ഡ്യുവല്‍ കോര്‍ പാചകക്കാരാകുമെന്ന് കോര്‍ക്കറസിന് ബോധ്യമായത്. ഒരു ഹോട്ടലിനുള്ളില്‍ രണ്ട് പാചകക്കാര്‍. ഒരു ചിപ്പിനകത്ത് രണ്ട് പ്രോസസറുകള്‍. കമ്പ്യൂട്ടര്‍ രംഗത്തെ മാറ്റിമറിക്കാന്‍ പ്രാപ്തമായ ഡ്യുവല്‍ കോര്‍ പ്രോസസ്സറുകള്‍ ഇവിടെയും വ്യാപകമായി. അത് വേണമെന്ന് തന്നെയാണ് ഇപ്പോള്‍ വിനീതനായ കോര്‍ക്കറസിന്റെയും അഭിപ്രായം. കാരണം കോര്‍ക്കറസ് ഈയ്യിടെ വാങ്ങിയ 'സെനിത്ത് പ്രസിഡിയോ പ്രീമിയം' ലാപ്ടോപ് കമ്പ്യൂട്ടറിലും ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍. ഒരൊറ്റ ചിപ്പില്‍ രണ്ട് സി.പി.യു പ്രവര്‍ത്തിക്കുന്നതോടെ അവയുടെ കാഷ് മെമ്മറികള്‍, കാഷ് കണ്‍ട്രോളറുകള്‍ എന്നിവ ഒരൊറ്റ സിലിക്കണ്‍ ഡൈയിലേക്ക് സംയോജിപ്പിക്കാനാവുമത്രെ. പ്രോസസറില്‍ രണ്ട് കോറുകളുള്‍പ്പെടുത്തുന്നതിനാല്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഒരേസമയം വ്യത്യസ്ത ജോലികള്‍ ചെയ്യിക്കാനും സാധിക്കുന്നുവെന്നതും നേട്ടമാണത്രെ.

ശരിയാണ്. ഹോട്ടലിലെ വിഭവങ്ങളൊക്കൊ ഓരോ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍. അപ്പുണ്ണിയും ശങ്കുണ്ണിയും ഒത്തുപിടിച്ചാല്‍ ഇനിയും കുറെ സോഫ്റ്റ്വെയറുകള്‍ കൂടി നിഷ്പ്രയാസം ഹോട്ടലില്‍ പ്രവര്‍ത്തിപ്പിക്കാനാകും. നമ്മുടെയൊക്കെ ഡിജിറ്റല്‍ ജീവിതം അത്രമാത്രം സങ്കീര്‍ണ്ണമാവുകയാണല്ലോ. ഒരു കമ്പ്യൂട്ടറിനെക്കൊണ്ട് എന്തെല്ലാം ജോലികള്‍ ചെയ്യിക്കണം. ടെക്സ്റ്റിന് പുറമെ ഓഡിയോ, വീഡിയോ, ഗ്രാഫിക്സ് എന്നിവയൊക്കെ കമ്പ്യൂട്ടറില്‍ അതിവേഗം പ്രവര്‍ത്തിപ്പിക്കണം. അതൊക്കെ ഉയര്‍ന്ന നിലവാരം പുലത്തണമെന്ന് നമുക്ക് നിര്‍ബന്ധവുമാണ്. ഒരേസമയത്ത് തന്നെ ഒരുപാട് വിഭവങ്ങള്‍ നമുക്ക് തയ്യാറാക്കണം. കമ്പ്യൂട്ടറില്‍ ലറ്റര്‍ ഡ്രാഫ്റ്റ് ചെയ്തുകൊണ്ടിരിക്കെ ആന്റിവൈറസ് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കണം. ഇ^മെയില്‍ പരിശോധിക്കണം. നെറ്റില്‍ കയറി ഇഷ്ട സംഗീതം ഡൌണ്‍ലോഡ് ചെയ്യണം. ഒപ്പം സംഗീതമാസ്വദിക്കുകയും വേണം... അങ്ങനെ ഒരേസമയം നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യണം.

എല്ലാം ശങ്കുണ്ണി ഒറ്റക്ക് ചെയ്യണമെന്ന് ശഠിച്ചാലോ. നടക്കുന്ന കാര്യമല്ല. മനുഷ്യനെന്ന നിലക്ക് ശങ്കുണ്ണിയുടെ പ്രവര്‍ത്തന ശേഷിയും വേഗതയും ഇനിയും വര്‍ദ്ധിപ്പിക്കാനാവില്ലല്ലോ. അതുപോലെത്തന്നെയാണ് പ്രോസസ്സറിന്റെയും അവസ്ഥ. നിലവിലെ സിലിക്കണ്‍ ടെക്നോളജിക്ക് താങ്ങാനാവുന്ന ഭാരത്തിന്റെ പരമാവധി അത് വഹിക്കുന്നു. പ്രോസസ്സറിലുള്‍ക്കൊള്ളിച്ച ട്രാന്‍സിസ്റ്ററിന്റെ എണ്ണം ഇപ്പോള്‍ തന്നെ ആറ് കോടി കവിഞ്ഞിരിക്കയാണ്. നിലവിലെ ടെക്നോളജി ഉപയോഗിച്ച് ട്രാന്‍സിസ്റ്ററിന്റെ വലുപ്പം ഇനിയും ചെറുതാക്കാനാവില്ല. പ്രോസസ്സറിന്റെ ക്ലോക്ക് സ്പീഡും അതിന്റെ കൂടിയ പരിധിയിലെത്തിയിരിക്കയാണത്രെ. ഈ അവസ്ഥയിലാണല്ലോ ശങ്കുണ്ണിക്ക് സഹായിയായി അടുക്കളയില്‍ അപ്പുണ്ണി കടന്നുവന്നത്. അപ്പോര്‍ നമ്മുടെ പ്രോസസ്സര്‍ നിര്‍മ്മാതാക്കളായ ഇന്റലും എ.എം.ഡിയുമൊക്കെ സ്കൈലാബ് ഹോട്ടലിന്റെ മാതൃക പിന്തുടര്‍ന്നതില്‍ ഒട്ടുംതന്നെ അത്ഭുതപ്പെടാനില്ല.

പ്രോസസ്സറിലെ കാഷ് മെമ്മറിയുടെ കാര്യവും അങ്ങനെത്തന്നെ. സ്കൈലാബ് ഹോട്ടലിന്റെ അടുക്കളയില്‍ സാമാന്യം വലുപ്പത്തിലുള്ള നല്ലൊരു മേശയുണ്ട്. പാചകത്തിന് അപ്പപ്പോള്‍ ആവശ്യമായ പച്ചക്കറികള്‍, കഴുകി വൃത്തിയാക്കിയ അരി, മസാലക്കൂട്ടുകള്‍, ഉപ്പ്, എണ്ണ തുടങ്ങിയവയെല്ലാം ആവശ്യത്തിന് ഈ മേശപ്പുറത്ത് സജ്ജമാക്കി വെക്കുന്നു. ഓരോസമയത്തും സ്റ്റോര്‍ റൂമെന്ന 'ഹാര്‍ഡ് ഡിസ്ക്കി'ലും മറ്റും പരതി അത് കൊണ്ടുവരുന്നത് പ്രയാസമുള്ള കാര്യമാണല്ലോ. അതിന് സമയവും വേണം. മേശപ്പുറത്ത് എല്ലാം നേരത്തെ 'കരുതിവെച്ചാല്‍' എളുപ്പത്തിലും വളരെ വേഗത്തിലും അതെടുത്തുപയോഗിക്കാനാവും. 'കാഷ്' എന്ന പദത്തിന് 'കരുതല്‍ ധനം' എന്നാണ് യഥാര്‍ഥ അര്‍ഥം. സ്കൈലാബ് ഹോട്ടലിലെ ഈ സംവിധാനമാണ് പ്രോസസ്സര്‍ നിര്‍മ്മാതാക്കള്‍ കാഷ് മെമ്മറിയിലൂടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ചിപ്പില്‍ രണ്ട് പ്രോസസ്സര്‍ പ്രവര്‍ത്തിക്കുന്നത് പോലെ അവയുടെ കാഷ് മെമ്മറികള്‍ ഒരൊറ്റ സിലിക്കണ്‍ ഡൈയിലേക്ക് സംയോജിപ്പിക്കുന്ന രീതി.

കൂടുതല്‍ ട്രാന്‍സിസ്റ്ററുകള്‍ ഘടിപ്പിച്ച് പ്രോസസറിന്റെ വേഗതയും പ്രകടനവും മെച്ചപ്പെടുത്താനാണ് കമ്പ്യൂട്ടര്‍ ഡിസൈനര്‍മാര്‍ നേരത്തെ ശ്രമിച്ചിരുന്നത്. ഇതിലൂടെ വേഗത കൂടിയെന്നല്ലാതെ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിച്ചില്ല. ചിപ്പിന്റെ വേഗത വര്‍ധിക്കുന്നതിനനുസരിച്ച് വൈദ്യുതി ഉപയോഗം കൂടുകയും അധികം താപം ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്തു. ഇതുകാരണം പലപ്പോഴും പ്രോസസറിന്റെ പ്രവര്‍ത്തനം തന്നെ നിലക്കുകയാണുണ്ടായത്. അപ്പുണ്ണിയെക്കൊണ്ട് ഒരു പരിധിക്കപ്പുറം ജോലി ചെയ്യിച്ചാല്‍ അയാള്‍ കിടപ്പിലാവില്ലേ. മെമ്മറിയിലെ ഡറ്റകളിലേക്ക് പ്രവേശനം സാധ്യമാകുന്ന സമയം, പ്രോസസറിനെയും മെമ്മറിയെയും ബന്ധിപ്പിക്കുന്ന സംവിധാനം, പവര്‍ ഉപയോഗത്തിന്റെ നിയന്ത്രണം, ചൂട് നിയന്ത്രിക്കാനുള്ള ക്രമീകരണം തുടങ്ങിയ ഘടകങ്ങള്‍ ആശ്രയിച്ചാണ് പ്രോസസറിന്റെ പ്രകടനം വിലയിരുത്തപ്പെടുന്നത്. രണ്ട് കോറുകള്‍ ഘടിപ്പിച്ചതോടെ ഈ സംവിധാനങ്ങളില്‍ ഗണ്യമായ പുരോഗതി കെവരിക്കാനായി. കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ സാധ്യതകള്‍ അനന്തമായി വര്‍ദ്ധിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ നേട്ടം.

ഇനി ശങ്കുണ്ണിയെയും അപ്പുണ്ണിയെയും മാറ്റി നിര്‍ത്തിയുള്ള പുതിയ സംവിധാനവും ചിന്തിക്കേണ്ടിയിരിക്കുന്നു. അതിന് പുതിയ ടെക്നോളജി തന്നെ കടന്നു വരേണ്ടതുണ്ട്. മൈക്രോപ്രോസസര്‍ നിര്‍മാണം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് സൂചന. നാനോടെക്നോളജിയുടെ വന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രോസസറിന്റെ കാര്യക്ഷമത ഇന്നുള്ളതിന്റെ അനേകമിരട്ടി വര്‍ദ്ധിപ്പിക്കാനാകുമെന്ന് ഇന്റല്‍ കമ്പനി ഇതിനകം തെളിയിച്ചിരിക്കയാണ്. ആദ്യകാലത്ത് വാക്വം ടൂബുകളുപയോഗിച്ച് നിര്‍മിച്ച ഭീമന്‍ കമ്പ്യൂട്ടറിനെ മേശപ്പുറത്തും പിന്നീട് നമ്മുടെ ഉള്ളംകൈയിലുമൊതുക്കിയത് ട്രാന്‍സിസ്റ്റിന്റെയും തുടര്‍ന്ന് അനേകം ട്രാന്‍സിസ്റ്ററുകള്‍ ഒറ്റ ചിപ്പിലൊതുക്കിക്കൊണ്ടുള്ള ഐ.സി എന്ന ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടിന്റെയും കണ്ടുപിടിത്തമായിരുന്നല്ലോ. കമ്പ്യൂട്ടറിന്റെ വലുപ്പം കുറക്കാന്‍ ഏറെ സഹായിച്ച ഘടകങ്ങളായിരുന്നു ഇവ.

1971^ല്‍ ഇന്റല്‍ കമ്പനി നിര്‍മിച്ച ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോസസറായ 4004^ല്‍ 2250 ട്രാന്‍സിസ്റ്ററുകളാണുള്‍ക്കൊള്ളിച്ചിരുന്നത്. തുടര്‍ന്ന് പ്രോസസര്‍ ചിപ്പിലൊതുക്കാവുന്ന ട്രാന്‍സിസ്റ്ററിന്റെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഇന്റലിന്റെ സ്ഥാപകരിലൊരാളായ ഗോര്‍ഡന്‍ മൂറിന്റെ കണ്ടെത്തല്‍ പ്രകാരം ഓരോ 18 മാസത്തിലും ചിപ്പിലൊതുക്കാവുന്ന ട്രാന്‍സിസ്റ്ററുകളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുന്നു. അതനുസരിച്ച് കമ്പ്യൂട്ടറിന്റെ വലിപ്പം കുറയുകയും പ്രവര്‍ത്തനശേഷി ഇരട്ടിയാവുകയും ചെയ്യുന്നു. 'മൂര്‍ നിയമം' എന്നറിയപ്പെടുന്ന ഈ കണ്ടെത്തല്‍ ഏതാണ്ട് ശരിവെക്കുന്ന രീതിയിലാണ് പിന്നീട് കമ്പ്യൂട്ടര്‍ മേഖലയിലെ വികസനം നടന്നത്. കമ്പ്യൂട്ടറിന് ഇനിയും വേഗത കൂട്ടണമെങ്കില്‍ ചിപ്പിലൊതുക്കാവുന്ന പ്രോസസറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. സിലിക്കണ്‍ പ്രോസസര്‍ നിര്‍മാണത്തില്‍ നിലവിലുപയോഗിക്കുന്ന ടെക്നോളജിയില്‍ പുതിയ മാറ്റങ്ങള്‍ കണ്ടെത്തലാണ് ഇതിന് പരിഹാരം. ഈ രംഗത്ത് നാനോടെക്നോളജിയുടെ വരവ് പുതിയ പ്രതീക്ഷകളുണര്‍ത്തിയിരിക്കയാണ്.

പ്രോസസറിലുള്‍ക്കൊള്ളിക്കാവുന്ന ട്രാര്‍സിസ്റ്ററുകളുടെ വലുപ്പം ഇനിയും ഗണ്യമായി കുറക്കാനും അതനുസരിച്ച് അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സാധ്യമായിരിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തലുകള്‍ തെളിയിക്കുന്നത്. 45 നാനോമീറ്റര്‍ അളവിലെ ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളിച്ച പ്രോസസര്‍ നിര്‍മാണത്തിന് തങ്ങള്‍ സജ്ജരായിരിക്കുന്നുവെന്ന് ഇന്റല്‍ കമ്പനി അറിയിക്കുന്നു. നിലവില്‍ ഇത് 90 നാനോമീറ്ററാണല്ലോ. 'നാനോ' എന്നത് നൂറ് കോടിയിലൊരംശം. പുതിയ ടെക്നോളജി പ്രായോഗികമാക്കുന്നതോടെ കമ്പ്യൂട്ടറിന്റെ വേഗതയിലും പ്രവര്‍ത്തനക്ഷമതയിലും ഇനിയും വന്‍ കുതിപ്പ് ദശ്യമാകും. പ്രോസസറിന്റെ വലിപ്പം ഗണ്യമായി കുറയും. വൈദ്യൂതി ഉപയോഗത്തിലും ഇത് വലിയ ആശ്വാസം പകരും. 45 നാനോമീറ്റര്‍ അളവില്‍ പ്രവര്‍ത്തിക്കാനായി പുതിയ SRAM (Static Random Access Memory) ചിപ്പുകളും ഇന്റല്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. ഇതനുസരിച്ച് കമ്പ്യൂട്ടര്‍ പ്രോസസറിലുള്‍ക്കൊള്ളിക്കാവുന്ന ട്രാന്‍സിസ്റ്ററുകളുടെ എണ്ണം സമീപ ഭാവിയില്‍ ആയിരം കോടിയിലെത്തുമെന്നും കണക്കാക്കുന്നു. ഇന്റലിന് പുറമെ എ.എം.ഡി, ഐ.ബി.എം, തോഷിബ തുടങ്ങിയ കമ്പനികളും നാനോടൊക്നോളജി പ്രയോജനപ്പെടുത്തിയുള്ള പ്രോസസര്‍ നിര്‍മാണത്തിന് തയ്യാറെടുത്തുവരികയാണ്. അതോടെ ഡ്യുവല്‍ കോര്‍ സാങ്കേതികതയും പുതിയ പ്രോസസ്സറുകള്‍ക്ക് വഴിമാറിക്കൊടുക്കേണ്ടി വരും.

അതെന്തായാലും നിലവിലെ അവസ്ഥയില്‍ കുറച്ചുകാലം കൂടി ശങ്കുണ്ണിയെയും അപ്പുണ്ണിയെയും ഉപയോഗപ്പെടുത്തി നമുക്ക് പാചകം തുടരാം. അവര്‍ക്കും പ്രായമാവുകയാണല്ലോ. ചെറുപ്പക്കാരായ പുതിയ പ്രോസസ്സറുകള്‍ ഇനി കടന്ന്വരുന്നത് പുതിയ ടെക്നോളിയുടെ പിന്‍ബലത്താലാകുമെന്ന് നമുക്കാശ്വസിക്കാം. കാരണം നമക്കിനിയും നൂറുനൂറ് കാര്യങ്ങള്‍ എളുപ്പത്തിലും വേഗത്തിലും കാര്യക്ഷമതോടെയും ചെയ്തു തീര്‍ക്കാനുണ്ടല്ലോ.

കമ്പ്യൂട്ടര്‍ വില്‍പനക്ക് മുമ്പും വില്‍പനാനന്തരവും

സര്‍ക്കാര്‍ വക കോളേജിലെ അധ്യാപന സേവനത്തില്‍ നിന്ന് അടുത്തൂണ്‍ പറ്റി സ്വസ്ഥമായി വീട്ടില്‍ വിശ്രമിച്ചു വരുന്നതിനിടയിലാണ് നമ്മുടെ പ്രൊഫസര്‍ മേനോന്‍ സാറിന് ഒരു കമ്പ്യൂട്ടര്‍ വാങ്ങണമെന്ന മോഹമുദിക്കുന്നത്. വെറുതെ വീട്ടിലിരിക്കുതിലര്‍ത്ഥമില്ലല്ലോ. മുഷിഞ്ഞ് പോകും. അപ്പോള്‍ പിന്നെ ഒരു നേരമ്പോക്കും എന്നാല്‍ ചില കാര്യങ്ങളൊക്കെ കാര്യമായിത്തന്നെ ചെയ്യാനും കഴിയുന്ന കമ്പ്യൂട്ടര്‍ തന്നെയാകട്ടെ എന്നാണ് മേനോര്‍ സാര്‍ ചിന്തിച്ചത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പേരമകള്‍ക്ക് കമ്പ്യൂട്ടര്‍ പഠനവും സ്കൂളിലാരംഭിച്ചിരിക്കയാണല്ലോ. അവള്‍ക്കും ഇതൊരു കാര്യമായിരിക്കും. അങ്ങനെയാണ് അയല്‍വാസിയും കമ്പ്യൂട്ടറില്‍ ഏറെക്കുറെ പിടിപാടുണ്ട്െ മേനോര്‍ സാര്‍ വിശ്വസിക്കുകയും ചെയ്യുന്ന നിങ്ങളുടെ വിനീതനായ കോര്‍ക്കറിസിനെ അദ്ദേഹം സമീപിക്കുന്നത്.

'മാഷേ, എനിക്കൊരു കമ്പ്യൂ'ര്‍ വാങ്ങണം. ഏത് കമ്പ്യൂട്ടറാണ് നല്ലതുെന്നം അതെവിടെയാണ് കിട്ടുകയെന്നും പറഞ്ഞു തരണം'. കേറി വന്ന് ആമുഖമാുെമില്ലാതെ മേനോന്‍ സാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ കോര്‍ക്കറസ് ആകെ ആശയക്കുഴപ്പത്തിലായി. കമ്പ്യൂട്ടര്‍ പെട്ടിയെസ്സംബന്ധിച്ച് കാര്യമായൊന്നും തലക്കകത്തില്ലാത്ത മേനോന്‍ സാറിന് അതിന്റെ പ്രോസസറും മദര്‍ബോഡും മെമ്മറിയും ഹാര്‍ഡ് ഡിസ്ക്കും മോണിറ്ററുമൊക്കെ വിശദമായി മനസ്സിലാക്കിക്കൊടുക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. എന്നിട്ടും മേനോന്‍ സാറിന് അതാുെം നല്ല ബോധ്യമായിട്ടിലെന്ന്ല് അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് മനസ്സിലാക്കാമായിരുന്നു. ടീവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനും വാങ്ങുന്നത് പോലെ കമ്പ്യൂട്ടര്‍ വാങ്ങാന്‍ പറ്റില്ലെന്നും കമ്പ്യൂട്ടര്‍ ഘടകങ്ങള്‍ സംബന്ധിച്ച് ഏതാണ്ടൊരു ധാരണയുണ്ടാക്കിയ ശേഷം നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ളതാണ് വാങ്ങേണ്ടതെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ നാലഞ്ച് ദിവസങ്ങളിലെ ഇടവിട്ടുള്ള സന്ദള്‍ശനങ്ങള്‍ വേണ്ടി വന്നു.

നഗരത്തിലെ വലിയ ഷോറൂമുകളില്‍ പോയി അമിത വിലക്ക് കമ്പ്യൂട്ടര്‍ വാങ്ങേണ്ടതില്ലെന്നും തൊട്ടടുത്തുള്ള ചെറിയ പട്ടണത്തില്‍ കമ്പ്യൂട്ടര്‍ പാര്‍ട്ടുകള്‍ കൊണ്ടുവന്ന് അസംബിള്‍ ചെയ്യുന്ന എതാനും സ്ഥാപനങ്ങള്‍ കോര്‍ക്കറസിനറിയാമെന്നും താരതമ്യേന അവക്ക് വില കുറവായിരിക്കുമെന്നും മോനോന്‍ സാറിനെ അറിയിച്ചു. എവിടെ നിന്ന് കമ്പ്യൂട്ടര്‍ വാങ്ങിയാലും പെട്ടിക്കകത്തുള്ള ഘടകങ്ങള്‍ മിക്കവാറും അമേരിക്കയിലെ ഒരേ കമ്പനിയുടേത് തന്നെയായിരിക്കുമെന്നും, നമ്മുടെ അടുത്ത് തന്നെയുള്ള വിശ്വസ്ഥരായ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയാല്‍ വില്‍പനാനന്തര സേവനം എപ്പോഴും ലഭ്യമാക്കാമെന്ന നേട്ടവും കൂടിയുണ്ടെന്നും മേനോന്‍ സാറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പിന്നെ കാര്യങ്ങളെല്ലാം കുഴപ്പമില്ലാതെ മുന്നോട്ട് നീങ്ങുകയായിരുന്നു.

അങ്ങനെയിരിക്കെ ആഴ്ചകള്‍ക്ക് ശേഷമാണ് വളരെ വിവശനായ നിലയില്‍ മേനോന്‍ സാറിനെ കണ്ടുമുട്ടുന്നത്. ഇനിയുള്ള ഭാഗങ്ങള്‍ മേനോന്‍ സാര്‍ പറഞ്ഞതിന്റെ ഏകദേശ രൂപം പകര്‍ത്തുകയാണ്.

കോര്‍ക്കറസിന്റെ നിര്‍ദ്ദേശങ്ങളെല്ലാം മറികടന്ന് മോനോന്‍ സാര്‍, പത്രത്തിലെ പരസ്യത്തില്‍ ആകൃഷ്ടനായി നഗരത്തിലെ വലിയ ഷോറൂമില്‍ നിന്ന് തന്നെ കമ്പ്യൂട്ടര്‍ വാങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ നഗരത്തിലേക്ക് ബസ്സ് കേറി ഷോറൂമിലെത്തി. കേറിച്ചെന്ന പാടെ പാന്റ്സും ടൈയുമണിഞ്ഞ സുന്ദരനായ ചെറുപ്പക്കാരന്‍ മേനോന്‍ സാറിനെ സ്വീകരിച്ചിരുത്തുകയും ആവശ്യമന്വേഷിക്കുകയും ചെയ്തു. പെട്ടെന്ന് യൂണിഫോം അണിഞ്ഞ പയ്യന്‍ ചായ കൊണ്ടുവന്നു ഭവ്യതയോടെ മോനോര്‍ സാറിന്റെ മുമ്പില്‍ വെച്ചു. ചായയുടെ മധുരത്തിലും ചെറുപ്പക്കാരന്‍ സെയില്‍സ്മാന്റെ വാക് ചാതുരിയിലും മേനോന്‍ സാര്‍ അലിഞ്ഞുപോയി. അതിസുന്ദരിയെന്ന് തോന്നിക്കുന്ന ഒരു കമ്പ്യൂട്ടറിന്റെ ക്യാറ്റ്ലോഗ് നീട്ടിക്കൊണ്ട് ചെറുപ്പക്കാരന്‍ പറഞ്ഞു. ഇതാ, സാറിന്റെ ആവശ്യങ്ങള്‍ക്ക് ഇത് മതിയാകും. പിന്നെ ആ കമ്പ്യൂട്ടറിന്റെ മേന്മയും അതിന്റെ വ്യത്യസ്ത പാര്‍ട്ടുകളുടെ ഗുണഗണങ്ങളും അതുപയോഗിക്കുന്ന മഹാന്‍മാരുടെ പേരുകളുമെല്ലാം അയാള്‍ മേനോന്‍ സാറിന് വിവരിച്ചു കൊടുത്തു. എല്ലാം കൂടി മേനോന്‍ സാറിന് വളരെ ഇഷ്ടമായി. താന്‍ അന്വേഷിക്കുന്ന കമ്പ്യൂട്ടര്‍ ഇത് തന്നെയാണെന്ന് അയാള്‍ തീരുമാനിക്കുകയും ചെയ്തു. സാറിന്റെ അഡ്രസ് തന്നാല്‍ മതി, കമ്പ്യൂട്ടര്‍ രണ്ട് ദിവസത്തിനകം വീട്ടിലെത്തുമെന്നും വില അപ്പോള്‍ ചെക്കായിട്ടോ ക്യാഷായിട്ടോ നല്‍കിയാല്‍ മതിയെന്നും ചെറുപ്പക്കാരന്‍ പറഞ്ഞു. സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ച മേനോന്‍ സാര്‍ തന്റെ ഓഫീസ് മുറിയൊക്കെ സജ്ജമാക്കി കമ്പ്യൂട്ടറിന്റെ വരവും പ്രതീക്ഷിച്ച് ഇരിപ്പായി. പറഞ്ഞതു പോലെത്തന്നെ രണ്ടാം ദിവസം കമ്പ്യൂട്ടര്‍ വീട്ടിലെത്തി. കൂടെ ടെക്നീഷ്യനുമുണ്ട്. അയാള്‍ എല്ലാം മുറപോലെ മേശപ്പുറത്ത് വെച്ച് പവര്‍ കണക്ഷനും കൊടുത്ത് പ്രവര്‍ത്തിപ്പിച്ചു ബില്‍ തുക പ്രകാരം നന്ദി പൂര്‍വം പണം കൈപറ്റി സ്ഥലം വിട്ടു.

ഒരാഴ്ച കമ്പ്യൂട്ടര്‍ പറത്തക്ക കുഴപ്പമൊന്നുമില്ലാതെ പ്രവര്‍ത്തിച്ചു. മേനോന്‍ സാറും പേരമകളും ഉല്‍സാഹത്തോടെത്തന്നെ കമ്പ്യൂട്ടറുമായി സല്ലപിക്കുകയായിരുന്നു. പിന്നെയാണ് കഥയാരംഭിക്കുത്. ഒരു ദിവസം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തപ്പോള്‍ മൌസ് പ്രവര്‍ത്തിക്കുന്നില്ല. ആകെ കുഴപ്പത്തിലായി. ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്തതോടെ അത് ശരിയായി. എങ്കിലും ഇടക്കിടെ ഇതാവര്‍ത്തിച്ചു കൊണ്ടിരുന്നു. പിന്നീടൊരു നാള്‍ കമ്പ്യൂട്ടര്‍ തുറന്നപ്പോള്‍ ശബ്ദം കേള്‍ക്കുന്നില്ല. അത് സാരമില്ലെന്ന് കരുതി. അടുത്ത ദിവസം കമ്പ്യൂട്ടര്‍ തുറന്നപ്പോള്‍ മോണിറ്ററില്‍ ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല. ഇതോടെ പ്രശ്നം ഗുരുതരമാണെന്ന് മേനോന്‍ സാറിന് ബോധ്യപ്പെട്ടു. അയാള്‍ തൊട്ടടുത്ത ഗ്രാമത്തിലെ കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തില്‍ പോയി അവിടുത്തെ ഒരു ടെക്നീഷ്യനെ കൂട്ടിവന്നു. കമ്പ്യൂട്ടറിന്റെ പാര്‍ട്ടുകളും മൌസുള്‍പ്പെടെയുള്ള ഉപകരണങ്ങളുമെല്ലാം ഏറ്റവും താഴ്ന്ന ഇനമാണെന്നും ഇതുമായി ഏറെ മുന്നോട്ട് പോകാനാവില്ലെന്നും അയാള്‍ പറഞ്ഞതോടെ മേനോന്‍ സാര്‍ കമ്പ്യൂട്ടര്‍ വാങ്ങിയ ഷോറൂമുമായി ടെലിഫോണിലൂടെ ബന്ധപ്പെട്ടു. ഏറെ പ്രാവശ്യത്തെ സംസാരത്തിന് ശേഷം കമ്പ്യൂട്ടര്‍ ഷോറൂമിലെത്തിച്ചാല്‍ റിപ്പയര്‍ ചെയ്തു തരാമെന്നും ആവശ്യമാണെങ്കില്‍ പാര്‍ട്ടുകള്‍ മാറ്റി നല്‍കാമെന്നും അവര്‍ അറിയിച്ചു. അതനുസരിച്ച് മേനോന്‍ സാര്‍ നഗരത്തിലെത്തി. കമ്പ്യൂട്ടര്‍ പെട്ടിയുമായി ഷോറൂമിലെത്തിയ മേനോന്‍ സാറിനെ കണ്ടതോടെ നേരത്തെ പരിചയപ്പെട്ടിരുന്ന ചെറുപ്പക്കാരന്‍ സെയില്‍സ്മാന്‍ ഒട്ടും പരിചയമില്ലാത്ത രൂപത്തില്‍ അദ്ദേഹത്തെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പുതിയ ഇടപാടുകാരുമായി സംസാരിച്ചു കൊണ്ടിരുന്നു. മേനോന്‍ സാര്‍ ഇടക്ക് കയറി തന്റെ പ്രശ്നം പറഞ്ഞു തുടങ്ങിയത് രസിക്കാതെ ചെറുപ്പക്കാരന്‍ പറഞ്ഞു. ഞാനിപ്പോള്‍ 'ബിസി'യാണ്. തൊട്ടടുത്ത വാതില്‍ കാണിച്ചു കൊടുത്ത് അയാള്‍ പറഞ്ഞു. ഞങ്ങളുടെ മെയിന്റനന്‍സ് വിഭാഗം അവിടെയാണ്. കമ്പ്യൂട്ടര്‍ അവിടെ കൊടുക്കുക. നിര്‍ദ്ദേശമനുസരിച്ച് മെയിന്റനന്‍സ് വിഭാഗത്തില്‍ കമ്പ്യൂട്ടറേല്‍പിച്ച് ഏറെ നേരം കാത്തിരുന്നു. അവസാനം ടെക്നീഷ്യന്‍ വന്ന് മേനോന്‍ സാറിനെ അതിരൂക്ഷമായി ഒരു നോട്ടം. പിന്നെ അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒരുപക്ഷെ ലോകത്ത് തന്നെ ഏറ്റവും മോശപ്പെട്ട രീതിയില്‍ കമ്പ്യൂട്ടറുപയോഗിക്കുന്ന വ്യക്തി താങ്കളായിരിക്കുമെന്നും അതിനാല്‍ കുഴപ്പം കമ്പ്യൂട്ടറിനല്ല താങ്കള്‍ക്കാണെന്നുമായിരുന്നു അയാള്‍ പറഞ്ഞതിന്റെ ചുരുക്കം. ഏതായാലും കമ്പ്യൂട്ടറിന്റെ ഡിസ്പളേ കാര്‍ഡ് മാറ്റി വെച്ച ശേഷം അവജ്ഞയോടെ അയാര്‍ പറഞ്ഞു. ഇനിയെങ്കിലും കമ്പ്യൂട്ടര്‍ ശരിയായ രൂപത്തിലുപയോഗിക്കണം. അക്കാര്യം ശ്രദ്ധിക്കാമെന്ന് പറഞ്ഞു മേനോന്‍ സാര്‍ കമ്പ്യൂട്ടര്‍ പെട്ടിയുമെടുത്ത് യാത്രയായി.

വീട്ടിലെത്തി ഓരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും പ്രശ്നമാരംഭിച്ചു. മേനോന്‍ സാറിന്റെ കമ്പ്യൂട്ടര്‍ ഇപ്പോഴും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ദൂരം മാത്രമല്ല ഷോറൂമിലെ അനുഭവവുമോര്‍ത്ത് അങ്ങോട്ട് ഇനി പെട്ടി എഴുന്നള്ളിക്കാനും അയാള്‍ക്ക് മടി. താന്‍ ഇനി എന്ത് ചെയ്യണം? ഈ ചോദ്യമുന്നയിച്ചു കൊണ്ടാണ് മേനോന്‍ സാര്‍ ഇത്തവണ കോര്‍ക്കറസുമായുള്ള സംസാരമവസാനിപ്പിച്ചത്. ഈ അവസ്ഥയില്‍ മോനോന്‍ സാര്‍ ഇനി എന്ത് ചെയ്യും....? അയാള്‍ക്ക് തൃപ്തികരമായ ഒരുത്തരം നല്‍കാനാവാതെ നിങ്ങളുടെ വിനീതനായ കോര്‍ക്കറസും ഈ ലേഖനം ഇവിടെ അവസാനിപ്പിക്കുന്നു.

Friday, May 30, 2008

നെറ്റിനെ ബലാല്‍സംഗം ചെയ്യുന്നവര്‍

എം.ടിയുടെ നോവലിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തെ ബലാല്‍സംഗം ചെയ്യുന്നുവെന്ന് സങ്കല്‍പിക്കുക. എങ്കില്‍ പുരുഷ കഥാപാത്രത്തിനെതിരെ നമ്മുടെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്യുമോ? ഇതെന്തൊരു വിഡ്ഡിത്തമാണ് കോര്‍ക്കറസ് ചോദിക്കുന്നതെന്ന് വായനക്കാര്‍ ചിന്തിച്ചേക്കാം. വെര്‍ച്ച്വല്‍ ലോകവും യഥാര്‍ഥ ലോകവും തമ്മില്‍ അതിര്‍വരമ്പുകള്‍ ഇല്ലതായി വരുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വിനീതനായ കോര്‍ക്കറസ് വിശ്വസിക്കുന്നു. നെറ്റില്‍ ഏറെ പ്രചാരമുള്ള 'സെക്കണ്ട് ലൈഫ്' എന്ന വെര്‍ച്ച്വല്‍ ലൈഫ് വെബ്സൈറ്റിലെ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം മറ്റൊരു കഥാപാത്രത്തെ ബലാല്‍സംഗത്തിന് വിധേയമാക്കി. സംഭവം നടന്നത് ഈ വര്‍ഷാരംഭത്തിലാണ്. കാര്‍ട്ടൂണ്‍ കഥയിലെ ഡിജിറ്റല്‍ കഥാപാത്രത്തിന്റെ നിരുപദ്രവകരമായ ആക്രമണമെന്ന് കരുതി നെറ്റിലെ ബ്ലോഗര്‍മാരാരും ഇതിന്നെതിരെ കാര്യമായ പരാതിയൊന്നും ഉന്നയിച്ചില്ല. പക്ഷെ, ബെല്‍ജിയം പോലീസ് ഈ സംഭവം ഇപ്പോള്‍ ഗൌരവമായി എടുത്തിരിക്കയാണത്രെ. ഇതുവരെ ആര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ എന്നതാണ് പോലീസിന്റെ അന്വേഷണ വിഷയം.

രണ്ട് മാസംമുമ്പ് ഇതേ വെബ്സൈറ്റിലെ ഒരു കൊച്ചു കാര്‍ട്ടൂണ്‍ കഥാപാത്രത്തെ പ്രായപൂര്‍ത്തിയെത്തിയ മറ്റൊരു കഥാപാത്രം പീഡിപ്പിക്കുന്നതായി ജര്‍മ്മന്‍ പോലീസിന് ചിത്രങ്ങള്‍ സഹിതം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരും ഇപ്പോള്‍ പ്രശ്നം ഗൌരവമായി പഠിച്ചുവരികയാണത്രെ. മനുഷ്യ കല്‍പിതമായ കഥാപാത്രങ്ങളാണെങ്കില്‍ തന്നെ ആരും നിയമത്തിന് അതീതരല്ലെന്നും ജര്‍മ്മന്‍ നിയമങ്ങളനുസരിക്കാന്‍ ഇവരും ബാധ്യസ്ഥരാണെന്നുമാണ് പോലീസ് ഭാഷ്യം.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വളര്‍ന്നു വികസിച്ചതോടെ വൈജ്ഞാനിക രംഗത്ത് വന്‍ കുതിപ്പുണ്ടായി എന്നത് ശരി തന്നെ. മനുഷ്യരാശിക്ക് പുതിയ സൌകര്യങ്ങള്‍ നല്‍കിയതോടൊപ്പം ഒട്ടേറെ പുതിയ കണ്ടെത്തലുകള്‍ക്കും അത് സഹായകമായി. നല്ലത്. ഇതിലാര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ ഇതേ ടെക്നോളജിയെ ദുരുപയോഗപ്പെടുത്തുന്ന നല്ലൊരു വിഭാഗം നെറ്റില്‍ വളര്‍ന്നു വരികയാണെന്നത് ആശങ്കക്ക് വക നല്‍കുന്നു. തങ്ങളുടെ നശീകരണ പ്രവര്‍ത്തനങ്ങളുടെയും ദുര്‍വൃത്തികളുടെയും മേഖല ഇന്റര്‍നെറ്റിലേക്കുകൂടി അവര്‍ വ്യാപിപ്പിച്ചിരിക്കയാണ്. മുകളില്‍ സൂചിപ്പിച്ച ബലാല്‍സംഗവും പീഡനവുമൊക്കെ വിരല്‍ചൂണ്ടുന്നത് ഇത്തരമൊരാശങ്കയിലേക്കാണ്.

ക്രഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ മോഷ്ടിച്ച് പണം തട്ടിയെടുക്കല്‍, ഇന്റര്‍നെറ്റ് വഴി ബാങ്ക് കൊള്ള, വ്യക്തികളെയും കമ്പനികളെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഇ^മെയില്‍ വഴി വന്‍തോതില്‍ സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യല്‍, സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ അതിക്രമിച്ചു കടന്ന് വിവരങ്ങള്‍ ചോര്‍ത്തല്‍ തുടങ്ങിയ വെര്‍ച്ച്വല്‍ കുറ്റകൃത്യങ്ങളൊക്കെ തടയാന്‍ ഇപ്പോള്‍ മിക്ക രാജ്യങ്ങളിലും നിയമങ്ങളുണ്ട്. നെറ്റിന്റെ വളര്‍ച്ചയോടെ അനുദിനമെന്നോണം ഈ പട്ടികയിലേക്ക് പുതിയ കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇന്റര്‍നെറ്റ് ഗെയിമുകള്‍ വഴി പ്രോല്‍സാഹിപ്പിക്കപ്പെടുന്ന ആക്രമണവാസനയും നശീകരണപ്രവര്‍ത്തനങ്ങളും കുട്ടിക്കളിയാക്കി മാറ്റിയ പുതുതലമുറയുടെ കൈകളില്‍ രാജ്യത്തിന്റെ നായകത്വവും കൈകാര്യകര്‍തൃത്വവും എത്തിച്ചേരുമ്പോഴുള്ള അവസ്ഥയും ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

എട്ട് ദശലക്ഷം ഇന്റര്‍നെറ്റുപയോക്താക്കളോടൊപ്പം ഒട്ടേറെ വെര്‍ച്ച്വല്‍ യുദ്ധവിമാനങ്ങളും മറ്റും പങ്കെടുക്കുന്ന ഒരു കൊടുംഭീകര യുദ്ധത്തിന്റെ കളിയുണ്ട് നെറ്റില്‍. ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ഈ ഇന്റര്‍നെറ്റ് ഗെയിം മനുഷ്യന്റെ ആക്രണവാസന പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് പരക്കെ പരാതി ഉയര്‍ന്നിരിക്കയാണ്. ക്രിക്കറ്റിനും ഫുഡ്ബാളിനും പകരം ഇത്തരം ഇന്റര്‍നെറ്റ് കളികള്‍ പരിശീലിച്ച് വളരുന്ന തലമുറക്ക് യഥാര്‍ത്ഥ യുദ്ധവും ഒരുതരം കളിയും തമാശയുമായി മാത്രമേ കാണാന്‍ സാധിക്കൂ എന്നുവന്നാലത്തെ അവസ്ഥ എത്ര ഭീകരമായിരിക്കും. നിലവില്‍ വന്‍ശക്തികള്‍ കുന്നുകൂട്ടി വെച്ചിരിക്കുന്ന ആണവായുധങ്ങളൊക്കെ പ്രയോഗിക്കുക എന്നതും ഇവര്‍ക്കൊരു തമാശയും കൌതുകവുമായിരിക്കും. ഈ ഗെയിമിലെ പ്രത്യേക വെര്‍ച്ച്വല്‍ പ്രദേശങ്ങളില്‍ ഒറ്റക്ക് പ്രവേശിക്കാന്‍ പല ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും പേടിയാണത്രെ. ഒറ്റപ്പെട്ട യാത്രക്കാരെ വധിച്ച് അവരുടെ വെര്‍ച്ച്വല്‍ സ്വത്ത് മുഴുക്കെ കൊള്ളയടിക്കാന്‍ ഭീകരരായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവിടെ കാത്തിരിക്കുന്നുണ്ടെന്നതാണ് കാരണം. മനുഷ്യന്‍ നിര്‍മ്മിച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവനെത്തന്നെ ഭീഷണിപ്പെടുത്തുന്നു. ഈ കഥാപാത്രങ്ങളെപ്പേടിച്ച് ഇന്റര്‍നെറ്റ് തുറക്കാന്‍ പലര്‍ക്കും ഭയമാണത്രെ.

ഏതാനും മാസം മുമ്പ് അമേരിക്കയില്‍ നിന്ന് ലഭിച്ച ഒരശുഭ വാര്‍ത്ത നമ്മുടെ ആശങ്കക്ക് ആക്കം കൂട്ടുന്നു. കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയിലെ അശ്ലീല വെബ്സൈറ്റ് ഉടമകള്‍ക്ക് അമ്പതിനായിരം ഡോളര്‍ പിഴയും ആറ് മാസത്തെ ജയില്‍ ശിക്ഷയും നല്‍കുന്ന നിയമം അവിടുത്തെ കോടതി ദുര്‍ബലപ്പെടുത്തി എന്നതാണ് വാര്‍ത്ത. നിയമത്തിന് പ്രസക്തിയില്ലെന്നും ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ലെന്നും അതേസമയം കുട്ടികളുടെ സംരക്ഷണത്തിനായി രക്ഷിതാക്കള്‍ക്ക് ഫില്‍ട്ടര്‍ സോഫ്റ്റ്വെയറുകളുപയോഗിക്കാവുന്നതാണെന്നുമാണ് ഇതിനുള്ള ന്യായമായി കോടതി പറഞ്ഞത്. ഇത്തരം നിയമങ്ങള്‍ എടുത്തുകളയണമെന്ന് ആവിഷ്ക്കാര സ്വാതന്ത്യ്രത്തിന്റെയും മറ്റും പേരില്‍ നല്ലൊരു വിഭാഗം അവിടെ മുറവിളി കൂട്ടിയിരുന്നുവെന്നതും ഓര്‍ക്കുക. വിഷയം ആവിഷ്ക്കാര സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ടതു മാത്രമാണോ? അതല്ല തലമുറകളുടെ സംസ്ക്കാരവുമായും സംസ്ക്കരണവുമായും ബന്ധപ്പെട്ടതാണോ?

അശ്ലീല വെബ്സൈറ്റുകള്‍ വഴി വര്‍ഷംതോറും അമേരിക്കയില്‍ മാത്രം പതിനഞ്ച് ബില്യന്‍ ഡോളറിന്റെ ബിസിനസ് നടക്കുന്നുണ്ടത്രെ. അവിടുത്തെ പല വന്‍കിട കമ്പനികളും മറ്റും ഇതില്‍ ഭാഗഭാക്കാകുന്നു. ഈ കമ്പനികളുടെ കീഴില്‍ ബിസിനസ് ഡവലപ്മെന്റ് വിഭാഗങ്ങളും മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സെന്ററുകളും പ്രവര്‍ത്തിക്കുന്നു. അതായത് ടെക്നോളജിയെ ദുഷ്ട ലക്ഷ്യങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താനാവുമെന്ന വിഷയത്തില്‍ ഗവേഷണം. ഇന്റര്‍നെറ്റിലൂടെയുള്ള വീഡിയോ സ്ട്രീമിംഗ് സംവിധാനത്തിന്റെ വികസനത്തിലൂടെ നാം ധരിച്ചത് ഇലക്ട്രോണിക് രീതിയിലെ പഠനങ്ങള്‍ക്കും ലക്ചര്‍ ക്ലാസ്സുകള്‍ക്കും ഇത് അങ്ങേയറ്റം സഹായകമാകുമെന്നായിരുന്നു. എന്നാല്‍ പ്രധാനമായും ഇതുപയോഗപ്പെടുത്തുന്നതാകട്ടെ ഇപ്പോള്‍ അശ്ലീല വീഡിയോ ക്ലിപ്പുകള്‍ പരസ്പരം കൈമാറാന്‍ വേണ്ടിയാണെന്നതാണ് സത്യം. നേരത്തെ ഡി.വി.ഡി പുറത്തിറങ്ങിയപ്പോള്‍ അതിന്റെ പൊതു രൂപഘടന സംബന്ധിച്ച തര്‍ക്കത്തില്‍ അശ്ലീല വീഡിയോ നിര്‍മ്മാതാക്കള്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നുവത്രെ.

പതിനാലിന് താഴെ വയസ്സുള്ള കൊച്ചുകുട്ടികളെ ബലാല്‍സംഗത്തിന് വിധേയമാക്കുന്ന വീഡിയോ ഫിലിം ഓഫര്‍ ചെത്തു കൊണ്ട് കഴിഞ്ഞ വര്‍ഷം മദ്ധ്യത്തില്‍ റഷ്യന്‍ വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വളരെ പെട്ടെന്ന് അതിന്നെതിരെ നടപടി സ്വീകരിക്കുകയുണ്ടായി. സൈറ്റ് ഹോസ്റ്റ് ചെയ്ത യൂറോപ്പിലെ സെര്‍വര്‍ ഉടമകളുമായി ബന്ധപ്പെട്ട് ആദ്യദിവസം തന്നെ അത് പ്രവര്‍ത്തന രഹിതമാക്കാന്‍ പോലീസിന് സാധിച്ചു. അപ്പോഴേക്കം എഴുപത്തേഴ് രാജ്യങ്ങളില്‍ നിന്നായി 2360 പേര്‍ വീഡിയോ ഫിലിം ഡൌണ്‍ലോഡ് ചെയ്തിരുന്നുവത്രെ. 89 ഡോളറായിരുന്നു ഫിലിമിന്റെ വില. ഇതനസരിച്ച് സൈറ്റ് ഉടമകള്‍ ഇരുപത്തിനാല് മണിക്കൂറിനകം രണ്ട് ലക്ഷത്തിലധികം ഡോളര്‍ സമ്പാദിച്ചു. അതായത് ഒരു കോടിയോളം ഇന്ത്യന്‍ ഉറുപ്പിക. സൈറ്റ് നിര്‍മ്മിച്ചത് റഷ്യയിലാണെങ്കിലും വീഡിയോ ചിത്രം അപ്ലോഡ് ചെയ്തത് ബ്രിട്ടണിലാണെന്നും പോലീസ് കണ്ടെത്തുയുണ്ടായി. ഇന്റര്‍നെറ്റിന്റെ സാധ്യത ചൂഷണം ചെയ്ത് വളരെ ആസൂത്രിതമായ പുതിയ കുറ്റ കൃത്യങ്ങളാണ് നമുക്ക് ചുറ്റും വളര്‍ന്നു വരുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. ലൈംഗികരാചകത്വത്തിലേക്ക് നയിക്കുന്ന വെബ്സൈറ്റുകളില്‍ അമ്പത്തൊന്ന് ശതമാനം അമേരിക്കയില്‍ നിന്നുള്ളതാണെന്നാണ് കണക്ക്. ഇരുപത് ശതമാനം റഷ്യയില്‍ നിന്നും.

യൂറോപ്പില്‍ ഇന്റര്‍നെറ്റുപയോഗിക്കുന്ന പന്ത്രണ്ടിനും പതിനാറിനും ഇടക്ക് പ്രായമുള്ള കുട്ടികളില്‍ നാലിലൊരു ഭാഗം മാസത്തിലൊരു തവണയോ അതിലധികമോ ഇത്തരം ഫിലിമുകള്‍ കാണുന്നുവെന്നാണ് കണക്ക്. ബ്രിട്ടണില്‍ മാത്രമെടുത്താല്‍ പത്തില്‍ ആറ് കുട്ടികളാണ് ഇത്തരം കെണിയിലകപ്പെടുന്നതത്രെ. ഇതിലധികം പേരും മനപ്പൂര്‍വം കാണുന്നവരല്ല, മറിച്ച് സെര്‍ഫിംഗിനിടെ യാദൃശ്ചികമായിട്ട് ഈ സൈറ്റുകളിലെത്തിപ്പെടുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ഇത്തരം കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. നിങ്ങള്‍ സ്ഥിരമായി ഇ^മെയില്‍ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ ഇത്തരം സൈറ്റുകളിലേക്കുള്ള ലിങ്കുകളുള്‍ക്കൊള്ളുന്ന മെയിലുകള്‍ നിങ്ങളുടെ ഇന്‍ബോക്സിലെത്താതിരിക്കില്ല. ചിലപ്പോള്‍ മെയിലുകളുടെ പ്രവാഹം തന്നെ ഉണ്ടായേക്കാം. വൈറസുകള്‍ക്ക് പുറമെ ട്രോജന്‍ ഹോഴ്സ്, സ്പൈവെയര്‍ തുടങ്ങിയ വിനാശകരമായ പ്രോഗ്രാമുകളും കമ്പ്യൂട്ടറിലേക്ക് കടത്തിവിട്ട് നമ്മുടെ താല്‍പര്യങ്ങളും രഹസ്യങ്ങളും ചോര്‍ത്തിയെടുക്കാന്‍ ഈ കുബുദ്ധികള്‍ നിരന്തരം ശ്രമിച്ചുവരുന്നു. നമ്മുടെയും നമ്മുടെ കുട്ടികളുടെയും കമ്പ്യൂട്ടര്‍ ഒരിക്കലും സുരക്ഷിതമല്ല.

അതേതായാലും ഇന്റര്‍നെറ്റിലെ ബലാല്‍സംഗങ്ങളെക്കുറിച്ച് എപ്പോഴും ജാഗ്രത പുലര്‍ത്തുന്നത് നന്നായിരിക്കുമെന്നാണ് കോര്‍ക്കറസിന്റെ മുന്നറിയിപ്പ്. കുട്ടികളുടെ കമ്പ്യൂട്ടര്‍ ഉപയോഗവും നെറ്റ് സെര്‍ഫിംഗും പ്രത്യേകം നിരീക്ഷിക്കുകയും വേണം. അതല്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ നെറ്റിലെ ചതിക്കുഴികളില്‍ അകപ്പെടാനിടവരും. പിന്നെ അവിടെ നിന്ന് അവര്‍ക്ക് കരകേരാന്‍ സാധിച്ചെന്ന് വരില്ല.

വിവരവിദ്യയോ വിവരക്കേടിന്റെ വിദ്യയോ?

ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അന്തിമ വിശകലനത്തില്‍ വൃഥാവിലാണെന്നാണ് വിനീതനായ കോര്‍ക്കറസിന്റെ എളിയ അഭിപ്രായം. എത്രതന്നെ കഴമ്പുള്ളതും ഗൌരവമര്‍ഹിക്കുന്നതുമാകട്ടെ ബുദ്ധിമാന്‍മാര്‍ക്കതിന്റെ ആവശ്യമില്ല. വിഡ്ഡികളാകട്ടെ നിങ്ങളുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഒരിക്കലും ചെവിക്കൊള്ളുകയുമില്ല. ടെക്നോളജിയുടെ കാര്യത്തിലും ഇത് വളരെ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ബുദ്ധിമാന്‍മാരായ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കിടയിലെ കാര്യബോധമുള്ളവര്‍ പലപ്പോഴും മുറവിളി കൂട്ടുകയും പൊതുജനത്തെ ഒന്നാകെ ബോധവല്‍ക്കരിക്കാനായി നിര്‍ദ്ദേശങ്ങളുടെ രൂപത്തില്‍ സമര്‍പ്പിക്കുകയും ചെയ്യുന്ന നിവരധി നല്ല കാര്യങ്ങളുണ്ട്. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ പാലിച്ചിരിക്കേണ്ടതും സദാചാരവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളാണവ. 'മറ്റുള്ളവരെ ശല്യപ്പെടുത്താനോ ഉപദ്രവിക്കാനോ ഒരിക്കലും നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കരുതെന്നാ'ണ് അതില്‍ പ്രധാനപ്പെട്ടൊരു നിര്‍ദ്ദേശം.

കാര്യങ്ങള്‍ ഇതനുസരിച്ചല്ല നീങ്ങുന്നതെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. ലോകത്തേറ്റവും മോശപ്പെട്ട നഗരങ്ങളെക്കാള്‍ അധപതിച്ചിരിക്കയാണ് സൈബര്‍ലോകം. എങ്ങും ഉപദ്രവകാരികളായ വൈറസുകള്‍. വെബ്സൈറ്റുകളിലൂടെയും ഇ^മെയില്‍ സന്ദേശങ്ങളിലൂടെയും അവ അനുസ്യൂതം നാശം വിതച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കമ്പ്യൂട്ടറിലെ ഡാറ്റമുഴുക്കെ നശിപ്പിക്കാന്‍ മാത്രമല്ല കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം തന്നെ നിശ്ചലമാക്കാന്‍ പോലും ഇവക്ക് ശേഷിയുണ്ട്. ഇ^മെയിലുപയോആാക്കള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം സ്പാം മെയിലുകളാണ്. നാമാവശ്യപ്പെടാതെ, നമുക്കിഷ്ടമില്ലാതെ നമ്മുടെ മെയില്‍ ബോക്സിലെത്തുന്ന ഈ സന്ദേശങ്ങള്‍ മുഴുവന്‍ പരസ്യങ്ങളായിരിക്കും. അതില്‍ തന്നെ ഭൂരിഭാഗവും വൃത്തികെട്ട ലൈംഗിക കേളികളുള്‍ക്കൊണ്ട സൈറ്റുകളുടെതും. ഇത്തരം പരസ്യങ്ങളടങ്ങിയ സന്ദേശം അബദ്ധത്തില്‍ നാം തുറക്കുകയോ അവയില്‍ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ ആഭാസചിത്രങ്ങള്‍ നമ്മുടെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയായി. അങ്ങനെ ആഗോള കമ്പ്യൂട്ടര്‍ ശൃംഖല ആഭാസ ശൃംഖലയായി മാറിയിരിക്കയാണ്.

വിവരവിദ്യ ഇന്നൊരു അനിഷേധ്യ സാന്നിധ്യമായിരിക്കുന്നു. അത് വിവരക്കേടിന്റെ വിദ്യയായി അധപതിച്ചുകൂടാ. ഐ.ടി. ഒരവസരവും അതേസമയം ഒരു കെണിയുമാണ്. അത് അകലം ഇല്ലാതാക്കിയിരിക്കുന്നു. കാലതാമസം പഴങ്കഥയാക്കിയിരിക്കുന്നു. വിജ്ഞാനത്തിന്റെ മഹാശേഖരമെന്നും അറിവിന്റെ പേമാരിയെന്നും വാഴ്ത്തപ്പെടുന്ന ഇന്റര്‍നെറ്റ് ദുഷിച്ച കരങ്ങളിലെത്തുമ്പോള്‍ ദുശãക്തിയായി മാറുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് വിവരവിദ്യാ രംഗത്ത് ദുശãക്തികള്‍ കൊടികുത്തി വാഴുകയാണ്. ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ ഒരുക്കുന്ന ആഗോള ഗ്രാമം ഇലക്ട്രോണിക് വനമായി മാറിയിരിക്കുന്നു. വന്യമൃഗങ്ങളാണവിടെ വിഹരിക്കുന്നത്. കാട്ടുനീതിയാണവിടെ നടപ്പാകുന്നത്. ശക്തന്‍ ദുര്‍ബലനെ വിഴുങ്ങുന്നു. വിഡ്ഡികള്‍ക്ക് മുമ്പില്‍ ബുദ്ധിമാന്‍മാര്‍ തോല്‍പിക്കപ്പെടുന്നു. വിവിരം മാത്രമല്ല ഏതു തരത്തിലുള്ള വിവരക്കേടും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ആര്‍ക്കും എന്തും കയറ്റി വിടാവുന്ന സര്‍വസ്വതന്ത്ര ശൃംഖലയാണല്ലോ അത്. വിവരവും വിവരക്കേടും ഒരേ അളവില്‍ ലഭിക്കുമ്പോള്‍ വിവരത്തെ വരിക്കാന്‍ തയ്യാറുള്ളവര്‍ നന്നെച്ചുരുങ്ങും.

തന്നെ പഠിപ്പിച്ച് ആളാക്കിയ കലാലയത്തോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇലക്ട്രോണിക് ബോമ്പുകള്‍ തൊടുത്ത് വിട്ട് അവിടുത്തെ കമ്പ്യൂട്ടര്‍ സിസ്റ്റം നിശ്ചലമാക്കിയ വിദ്യാര്‍ഥിയെക്കുറിച്ച് നേരത്തെ നാം വായിച്ചറിഞ്ഞു. ഒരേസമയത്ത് പതിനായിരക്കണക്കിന് ഇ^മെയില്‍ സന്ദേശം കലാലയത്തിന്റെ മെയില്‍ ബോക്സിലെത്തിയപ്പോള്‍ സെര്‍വര്‍ കമ്പ്യൂട്ടര്‍ നിശ്ചലമാവുകയും സിസ്റ്റം മുഴുക്കെ പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു. ഇതിന്റെ പേരില്‍ ഈ വിദ്യാര്‍ത്ഥി ഇപ്പോള്‍ നിയമ നടപടികള്‍ നേരിടുകയാണ്. പാസ്വേര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ തുടങ്ങിയ നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തുന്ന വിരുതന്‍മാര്‍ ഇ^കൊമേഴ്സ് മേഖലക്ക് പുതിയ ഭീഷണിയായി രംഗത്തെത്തിയിരിക്കുന്നു. ഇവര്‍ കമ്പ്യൂട്ടറിന്റെ നിയന്ത്രണം തകര്‍ക്കുക മാത്രമല്ല വിലപ്പെട്ട വിവരങ്ങള്‍ മുഴുക്കെ ചോര്‍ത്തുകയയും ചെയ്യുന്നു.

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമൊരുക്കുന്ന ആധുനിക സാങ്കേതിക വിദ്യ, കള്ളനോട്ടടിക്കാനുപയോഗപ്പെടുത്തിയ സാമൂഹിക വിരുദ്ധര്‍ കേരളത്തിലുണ്ടല്ലോ. ഇത്തരമൊരു സംഘത്തെ കഴിഞ്ഞ വര്‍ഷം കോഴിക്കോട്, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയ സംഭവം നമുക്കറിയാം. നോട്ടിന്റെ വലുപ്പത്തില്‍ മുറിച്ചെടുത്ത ഗുണനിലവാരമുള്ള പേപ്പറില്‍ ആദ്യം ഗാന്ധിജിയുടെ ചിത്രം സ്ക്രീന്‍പ്രിന്റ് വഴി പതിപ്പിക്കുകയും പിന്നീട് യഥാര്‍ത്ഥ നോട്ട് സ്കാന്‍ ചെയ്തു കളര്‍ ഇങ്ക്ജറ്റ് പ്രിന്ററുപയോഗിച്ച് പ്രിന്റ് ചെയ്തെടുക്കുകയുമാണ് സംഘം ചെയ്തത്. യഥാര്‍ത്ഥ നോട്ടിനോട് കിടപിടിക്കുന്ന ഈ ഹൈടെക് കള്ളനോട്ടിന്റെ ന്യൂനത ഇതിന് വെള്ളം തട്ടാന്‍ പാടില്ലെന്നതാണ്. വിവര ശേഖരത്തിന്റെ മുഖ്യഘടകമായ വെബ്സൈറ്റുകള്‍ വഴി നീലച്ചിത്രങ്ങള്‍ വില്‍പന നടത്തിയ മലയാളി ഡോക്ടറെ കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ പിടികൂടിയ സംഭവവും നാം വിസ്മരിച്ചിട്ടില്ല. സാങ്കേതിക വിദ്യ കുറ്റവാളികളുടെ കരങ്ങളിലെത്തുമ്പോര്‍ അത് കുറ്റകൃത്യത്തിനുള്ള ഉപകരണമായി മാറുന്നു.

കടകളില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന കറിക്കത്തി വീട്ടമ്മയുടെ കൈകളിലാകുമ്പോള്‍ അത് മുഖേന സ്വാദിഷ്ടമായ ഭക്ഷ്യ വിഭവങ്ങളൊരുക്കപ്പെടുന്നു. ഇതേ കത്തി കുറ്റവാളിയുടെ കരങ്ങളിലായാല്‍ കൊലപാതകത്തിന് വരെ ഉപയോഗിക്കപ്പെടുന്നു. ടെക്നോളജിയുടെ അവസ്ഥയും ഇത് തന്നെ. ഉപഭോഗത്തിന്റെ മാത്രമല്ല ഭോഗത്തിന്റെയും അനന്തസാധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് വിവര വിദ്യ കടിഞ്ഞാണില്ലാതെ മുന്നേറുന്നത്. എന്തൊക്കെ ഗുണങ്ങളുണ്ടെങ്കിലും ലോകത്ത് നല്ലൊരു വിഭാഗത്തെ അത് നിഷ്ക്രിയരും നീചരുമാക്കി മാറ്റുകയാണ്. സൈബര്‍ ലോകത്തിന്റെ കുത്തഴിഞ്ഞ അശ്ലീലങ്ങളില്‍ ഹോമിക്കപ്പെട്ട ബാല്യങ്ങളുടെ ഒരുപാടു കഥകള്‍ നാം കേള്‍ക്കുന്നു. അതിന്റെ വ്യാജങ്ങളിലും നാട്യങ്ങളിലും പെട്ട് മനസ്സമാധാനവും പിന്നെ ജീവനും നഷ്ടപ്പെട്ട ശുദ്ധാഅാക്കളുടെ അനുഭവങ്ങള്‍ നാം വായിക്കുന്നു. കേരളത്തില്‍ പോലും പുരോഗതിയുടെ ഗോപുരമായി നാം കൊണ്ടാടുന്ന ഇന്റര്‍നെറ്റ് കഫേകളില്‍ മനുഷ്യത്വം ഭോഗതൃഷ്ണക്ക് അടിപ്പെടുകയാണ്. പരിഷ്കൃതരെന്നവകാശപ്പെടുന്ന സമൂഹത്തിന് ഒട്ടും അനുയോജ്യമല്ലാത്ത കാര്യങ്ങളാണവിടെ നടക്കുന്നത്. ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാന്‍ സര്‍ക്കാറിനോ സന്നദ്ധ സംഘങ്ങള്‍ക്കോ സാധ്യമല്ലെന്നതാണ് ഖേദകരമായ വസ്തുത.

അമേരിക്കന്‍ ഭരണകൂടം രൂപം നല്‍കി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് ബോംബിനെസ്സംബന്ധിച്ച വാര്‍ത്ത ഏറെ അസ്വസ്ഥതയോടെയാണ് ലോകത്തെങ്ങുമുള്ള മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. ബ്രിട്ടണിലെ 'ന്യൂ സയന്റിസ്റ്റ്' മാഗസിന്‍ ഈ 'മൈക്രോവേവ്' ഇലക്ട്രോണിക് ബോംബ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. കമ്പ്യൂട്ടര്‍ ശൃംഖല വഴി ഇലക്ട്രോ മാഗനറ്റിക് തരംഗങ്ങള്‍ പ്രസരിപ്പിച്ച് മറുവശത്തെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഴുക്കെ പ്രവര്‍ത്തന രഹിതമാക്കാന്‍ ശേഷിയുള്ള ഇത് അങ്ങേയറ്റം അപകടകാരിയാണത്രെ. ഇലക്ട്രോണിക് ബോംബിലൂടെ പ്രസരിക്കുന്ന ഇലക്ട്രോ മാഗനറ്റിക് തരംഗങ്ങള്‍ കമ്പ്യൂട്ടര്‍ ശൃംഖലക്ക് പുറമെ ഇലക്ട്രിക് ലൈനിലൂടെയും വാട്ടര്‍ പൈപുകളിലൂടെയുമൊക്കെ തൊടുത്തുവിടാനാവുമെന്നതും ഇതിന്റെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ചുരുക്കത്തില്‍ വിവരസാങ്കേതികത സാധ്യതകളുടെയും അവസരങ്ങളുടെയും ഒരു മഹാശൃംഖല തന്നെയാണ്. അതേസമയം അത് വിവരക്കേടിന്റെയും വിനാശത്തിന്റെയും വിദ്യയായി മാറുകയാണെന്ന ആശങ്ക അസ്ഥാനത്തല്ല. ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ അല്ല, ഇതിന്നെതിരെ ശക്തമായ നടപടികളാണവശ്യം.

Thursday, May 29, 2008

അപ്പുണ്ണി നായരും 'കസ്റ്റമര്‍ റിലേഷന്‍ മാനേജ്മെന്റും'


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ആഗസ്റ്റ് 2002 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

നിങ്ങളുടെ വിനീതനായ കോര്‍ക്കറസിന്റെ ചെറുപ്പ കാലത്ത് വീട്ടിന്നടുത്ത് അപ്പുണ്ണി നായര്‍ക്ക് ഒരു ചെറിയ പലചരക്ക് കടയുണ്ടായിരുന്നു. അതിപുരാതനമായ ഈ കട അയാള്‍ക്ക് പരമ്പരാഗതമായി ലഭിച്ച സ്വത്തായിരുന്നുവത്രെ. ഏറെക്കാലത്തെ പരിചയമുണ്ടായിരുന്നതിനാല്‍ ഗ്രാമത്തിലെ ഓരോ കുടുംബത്തെയും അവരുടെ ആവശ്യങ്ങളും അപ്പുണ്ണി നായര്‍ക്ക് നന്നായി അറിയാമായിരുന്നു. ഓരോ വീട്ടിലും ചായയുണ്ടാക്കാന്‍ ആഴ്ച തോറും എത്ര ചായപ്പൊടി വേണം, എത്ര പഞ്ചസാര വേണം തുടങ്ങിയ കൃത്യമായ കണക്ക് അപ്പുണ്ണി നായരുടെ നോട്ട് ബുക്കിലുണ്ടാവും. കാലപ്പഴക്കം കൊണ്ട് താളുകള്‍ പിഞ്ഞിപ്പറിഞ്ഞ ആ പഴയ നോട്ട്ബുക്കില്‍ അതിലേറെ പഴക്കമുള്ള പെന്‍സില്‍ കൊണ്ട് കുത്തിക്കുറിച്ച എഴുത്തുകള്‍ അപ്പുണ്ണി നായര്‍ക്ക് മാത്രമേ മനസ്സിലാവൂ. അതേതായാലും അകലെ പട്ടണത്തിലെ മാര്‍ക്കറ്റില്‍ നിന്ന് ആാഴ്ച തോറും സാധനങ്ങള്‍ കടയിലെത്തിച്ചിരുന്നുതും തന്റെ ഇടപാടുകാര്‍ക്ക് വിതരണം ചെയ്തിരുന്നതും തന്റെ നോട്ടുബുക്കില്‍ പകര്‍ത്തിയ വിവരങ്ങള്‍ക്കനുസരിച്ചായിരുന്നു.

ഇടപാടുകാരില്‍ അരെങ്കിലും ഏതെങ്കിലും സാധനം തൃപ്തിപ്പെടാതെ നിരസിക്കുകയാണെങ്കില്‍ ഉടനെ അതിന്റെ സംഖ്യ കണക്കില്‍ നിന്ന് വെട്ടിക്കളയുക മാത്രമല്ല അക്കാര്യം നോട്ടുബുക്കില്‍ കുറിച്ചിടുകയും ചെയ്യും. സ്കൂള്‍ വിട്ട് കടയുടെ മുമ്പിലൂടെ വരുമ്പോള്‍ പലപ്പോഴും അപ്പുണ്ണി നായര്‍ കുറെ സാധനങ്ങളുള്‍ക്കൊണ്ട സാമാന്യം വലിയ സഞ്ചി കോര്‍ക്കറസിനെ ഏല്‍പ്പിക്കുക പതിവാണ്. ഇതൊക്കെ ആരാണ് ആവശ്യപ്പെട്ടത് എന്ന് ചോദിച്ചാല്‍ അപ്പുണ്ണി നായര്‍ പറയും. നീ ഇപ്പൊ അതൊന്നും നോക്കേണ്ട. ഇതൊക്കെ അവിടെ ആവശ്യമുണ്ടാവുമെന്ന് എനിക്കറിയാം. നീ ഇത് വീട്ടിലെത്തിച്ചാല്‍ മതി'. അപ്പുണ്ണി നായരുടെ കണക്കു കൂട്ടല്‍ വളരെ ശരിയായിരിക്കും. കൊണ്ടുപോവുന്ന സാധനങ്ങള്‍ മുഴുക്കെ വീട്ടില്‍ ആവശ്യമുള്ളവ തന്നെയായിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവ യഥാസമയം വീട്ടിലെത്തിച്ച് തരുന്ന അപ്പുണ്ണി നായരുടെ സാമര്‍ത്ഥ്യത്തില്‍ അമ്മ പലപ്പോഴും അല്‍ഭുതപ്പെടുന്നത് കണ്ടിട്ടുണ്ട്. ഇത് ഞങ്ങളുടെ വീട്ടിലെ മാത്രം അവസ്ഥയല്ലായിരുന്നു. ഗ്രാമത്തിലെ ഓരോ വീട്ടുകാരുടെയും ആവശ്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ചുള്ള സാധനങ്ങള്‍ എത്തിക്കുന്നതില്‍ അപ്പുണ്ണി നായര്‍ക്ക് പ്രത്യേക പരിചയവും സാമര്‍ത്ഥ്യവും തന്നെയുണ്ടായിരുന്നു.

നമ്മുടെയൊക്കെ മിക്ക പ്രദേശങ്ങളിലും ഇത്പോലുള്ള 'അപ്പുണ്ണി നായര്‍മാര്‍' ഉണ്ടായിരുന്നല്ലോ. ഇവരൊക്കെ ഗ്രാമീണരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അതനുസരിച്ച് തങ്ങളുടെ കടകള്‍ സജ്ജമാക്കി ആവശ്യക്കാര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ആവശ്യമുള്ള സമയത്ത് എത്തിച്ചുകൊണ്ടിരുന്നു. തലമുറകള്‍ക്ക് കൈമാറാന്‍ പാകമായ വിധത്തില്‍ തങ്ങളുടെ ബിസിനസ് വിജയമാക്കിയെടുത്തതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച രഹസ്യവും ഇത് തന്നെ. ഇതിന് അഅപ്പുണ്ണി നായരുടെ കൈവശമുണ്ടായിരുന്നത് പഴകി ദ്രവിച്ച ഒരു നോട്ടുബുക്കും ചിതലരിച്ച ഒരു കടലാസ് പെന്‍സിലും മാത്രം.

ഇത് പഴയ ഓര്‍മകള്‍. കാലം മാറി. ഇന്റര്‍നെറ്റും ആധുനിക ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ഇതര നേട്ടങ്ങളും ഇന്ന് നമ്മുടെ ഗ്രാമങ്ങളില്‍ പോലും ലഭ്യമായിരിക്കുന്നു. മനുഷ്യന്റെ ആവശ്യങ്ങളും താല്‍പര്യങ്ങളും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. അങ്ങനൊയൊക്കെയാണെങ്കിലും നമുക്കിവിടെ അപ്പുണ്ണി നായരുടെ പഴയ നോട്ടുബുക്ക് വീണ്ടും തുറക്കേണ്ടിയിരിക്കുന്നു. പുതിയ ഭാവത്തില്‍. അതാണ് 'കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്റ്' (CRM) എന്നറിയപ്പെടുന്ന ടെക്നോളജിയും സോഫ്റ്റ്വെയര്‍ സൊല്യൂഷനും.

ആധുനിക യുഗത്തിലെ വിപണി അപ്പുണ്ണി നായരുടെ കാലത്തില്‍ നിന്ന് അനേക കാതം വളര്‍ന്നിരിക്കുന്നു. ബിസിനസ് രംഗത്ത് കടുത്ത മല്‍സരം അരങ്ങേറുകയാണ്. വിപണിയുടെ ആവശ്യങ്ങള്‍ അനുനിമിഷമെന്നോണം മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ താല്‍പര്യങ്ങളിലും അഭിരുചികളിലും വലിയ മാറ്റങ്ങള്‍ പ്രത്യക്ഷമാവുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നിലവിലെ ഇടപാട്കാരെ തൃപ്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ട് നീങ്ങണം. പുതിയ ഇടപാട്കാരെ ആകര്‍ഷിക്കുകയും വേണം. തങ്ങളുടെ ഇടപാടുകാര്‍ മറ്റ് സ്ഥാപനങ്ങളുടെ ഉപഭോആാക്കളാവുന്നതില്‍ നിന്ന് തടയിടണം. ഇതൊക്കെയാണ് ഇന്നത്തെ ബിസിനസ് സ്ഥാപനങ്ങളുടെ മുഖ്യ വിഷയം.

കമ്പ്യൂട്ടറും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും കേരളത്തിലെ കൊച്ചു ബിസിനസ് സ്ഥാപനങ്ങളില്‍ കൂടി കയറിത്തുടങ്ങി. ബില്ലിംഗ്, ക്യാഷ്, സ്റ്റോക്ക് റജിസ്റ്റര്‍ തുടങ്ങിയ പ്രക്രിയകളിലൊക്കെ കമ്പ്യൂട്ടറിന്റെ സഹായം പ്രകടമാണ്. എന്നാല്‍ ഇതൊന്നും സ്ഥാപനങ്ങളുടെ ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നില്ലെന്നതാണ് സത്യം. കമ്പ്യൂട്ടറിന് മാന്ത്രിക ശക്തിയില്ല. ഒരു പ്രശ്നവും അത് സ്വന്തം നിലക്ക് പരിഹരിക്കുന്നുമില്ല. ഉപയോഗം നേരായ രൂപത്തില്‍ ലഭിക്കുന്നില്ലെങ്കില്‍ കമ്പ്യൂട്ടര്‍ വലിയൊരു ഭാരവും വിപത്തും ആയിത്തീരാനും ഇടയുണ്ട്. ഏതെങ്കിലും ബാങ്കില്‍ രണ്ട് ദിവസം അതിന്റെ 'സിസ്റ്റം ഡൌണാ'യാല്‍ പിന്നെ ഇടപാടുകാര്‍ ആരും ആ ബാങ്കിനെ ഒരിക്കലും വിശ്വസിക്കില്ലല്ലോ.

ഇത്തരം പ്രശ്നങ്ങളൊക്കെ മുന്നില്‍ കണ്ടുകൊണ്ടാണ് കസ്റ്റമര്‍ റിലേഷന്‍ മാനേജ്മെന്റ് പ്രോഗ്രാമുകള്‍ രംഗത്തെത്തുന്നത്. അപ്പുണ്ണി നായരുടെ പലചരക്ക് കട മുതല്‍ സോഫ്റ്റ്വെയര്‍ രംഗത്തെ ഭീമാകാരന്‍മാരായ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ വരെ കസ്റ്റമര്‍ റിലേഷന്‍ മാനേജ്മെന്റ് ഉപയോഗപ്പെടുത്തുന്നുണ്ട്. ബിസിനസ് സ്ഥാപനങ്ങളുടെ ഡാറ്റാബെയ്സുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഈ സാങ്കേതികത പലരും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഒറാക്കിള്‍, സൈബെയ്സ്, ഡി.ബി2 പോലുള്ള പ്രേഗ്രാമുകള്‍ ഇതിന് പാകപ്പെട്ടതാണ്. 'കസ്റ്റമര്‍ റിലേഷന്‍ മനേജ്മെന്റ്' എന്നത് സ്വന്തമായി നിലനില്‍പുള്ള പ്രത്യേകമായൊരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ അല്ല. മറിച്ച് സ്ഥാപനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന നിലവിലെ ഡാറ്റാബെയ്സ് പ്രോഗ്രാം ഈ രീതിയില്‍ കൂടി പാകപ്പെടുത്തി സ്ഥാപനവും ഇടപാട്കാരും തമ്മിലെ ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ഈ ടെക്നോളജി ലക്ഷ്യമാക്കുന്നത്. അതേസമയം ഈ ആവശ്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പ്രത്യേക സോഫ്റ്റ്വെയര്‍ പാക്കേജുകളും രംഗത്തെത്തുന്നുണ്ട്.

ഇടപാടുകാരെ തൃപ്തിപ്പെടുത്താനും പിടിച്ച് നിര്‍ത്താനുമുള്ള പുതിയ നടപടികളും അതിനാവശ്യമായ ഗവേഷണങ്ങളും നടത്തുന്നതിനാല്‍ സ്ഥാപനം എപ്പോഴും വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നുവെന്നത് കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്റ് ടെക്നോളജിയുടെ പ്രത്യേകതയാണ്. മറ്റു രീതികള്‍ അവവലംബിക്കുന്നതിനേക്കാള്‍ ചെലവ് കുറക്കാനും ഇതിന് സാധിക്കും. അതോടെ ബിസിനസ് രംഗത്തെ മല്‍സരം അതിജയിക്കാനും സ്ഥാപനം പ്രാപ്തമാകുന്നു.

ബിസിനസ് സ്ഥാാപനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെന്തൊക്കെയാണെന്ന് കൃത്യമായി നിര്‍വചിച്ച് പുരോഗതിയുടെ മാര്‍ഗത്തിലെ തടസ്സങ്ങള്‍ നീക്കം ചെയ്ത് ബിസിനസ് വളര്‍ത്തിക്കൊണ്ട് വരുന്ന രീതിയാണ് ഇതവലംബിക്കുന്നത്. ഒരു ലാപ്ടോപ് കമ്പ്യുട്ടറും മൈക്രോസോഫ്റ്റ് വേര്‍ഡും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടായത് കൊണ്ട് മാത്രം ആരും പത്രപ്രവര്‍ത്തകനാവില്ലല്ലോ. ഉപകരണങ്ങളും ടെക്നോളജിയും കൈവശമുണ്ടായാല്‍ മാത്രം പോര, അത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതിലാണ് വിജയം കുടികൊള്ളുന്നത്. കസ്റ്റമര്‍ റിലേഷന്‍ മാനേജ്മെന്റിന്റെ അവസ്ഥയും ഇത് തന്നെ. ആവശ്യമായ കമ്പ്യൂട്ടറുകളും ടെക്നോജിയും മാത്രം പോര, അത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലൂടെ മാത്രമേ ഇനിയുള്ള കാലത്ത് ബിസിനസിനെ വിജയത്തിലേക്ക് നയിക്കാനാവൂ.

കേരളത്തില്‍ ബാങ്കുകളുള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ ഇന്ന് കസ്റ്റമര്‍ റിലേഷന്‍ മാനേജ്മെന്റ് ടെക്നോളജി ഫലപ്രദമായി നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. ചെറുപ്പക്കാര്‍ നയിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഇതില്‍ മുന്‍തൂക്കമുള്ളത്. എങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഈ രംഗത്ത് നടക്കുന്ന മുന്നേറ്റത്തെ അപേക്ഷിച്ച് നാം വളരെ പിന്നിലാണുള്ളത്. സ്ഥിതിഗതികള്‍ ഈ നിലക്ക് തുടര്‍ന്നാല്‍ ആഗോളവല്‍ക്കരണവും സ്വതന്ത്ര ലോക വിപണിയെന്ന ആശയവും പടിപടിയായി മുന്നേറുന്നതോടെ ബിസിനസ് രംഗത്ത് നമുക്ക് പിടിച്ച് നില്‍ക്കാന്‍ പ്രയാസമനുഭവപ്പെടും.

കസ്റ്റമര്‍ റിലേഷന്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലയാണ് കാള്‍ സെന്ററുകള്‍. ഐ.ടി. എനാബിള്‍ഡ് സര്‍വീസ് മേഖലയിലെ വളരെയധികം സാധ്യതകളുള്ള തൊഴില്‍ രംഗവുമാണിത്. ഈ രംഗത്ത് ഇന്ത്യയില്‍ വന്‍ അവസരങ്ങളാണുള്ളത്. ഇത് മനസ്സിലാക്കിത്തന്നെ ടാറ്റ പോലുള്ള വന്‍കിടക്കാര്‍ ഈ രംഗത്ത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനിടയുള്ള വന്‍ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു.