(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഡിസംബര്‍ 2007 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
വിനീതനായ കോര്‍ക്കറസിന്റെ ഈ ലേഖനം വായിക്കുന്ന എല്ലാവര്‍ക്കും ദീര്‍ഘായുസ്സും ആരോഗ്യ സൌഭാഗ്യങ്ങളും നേരുന്നു. ശാസ്ത്ര-സാങ്കേതിക രംഗം അടുത്ത ഇരുപത് വര്‍ഷങ്ങളിലായി ചരിത്രത്തില്‍ തുല്യതയില്ലാത്ത പുരോഗതിയാണ് കൈവരിക്കാന്‍ പോകുന്നതെന്നാണ് മൈക്രോസോഫ്റ്റ് കോര്‍പറേഷന്റെ സയന്‍സ് പ്രോഗ്രാം തലവനായ സ്റ്റീഫന്‍ ഇമ്മോട്ട് പറയുന്നത്. ടെക്നോളജി രംഗത്ത് ഇന്ന് ലോകം എത്തിനില്‍ക്കുന്ന പുരോഗതിയും ഉന്നമനവും രണ്ട് പതിറ്റാണ്ട് മുമ്പ് നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്തതായിരുന്നല്ലോ. അതായത് മനുഷ്യന്റെ സങ്കല്‍പങ്ങള്‍ക്ക് എത്തിപ്പെടാന്‍ പോലും സാധ്യമാകാത്ത വിധത്തിലാണ് ഈ മേഖല പുരോഗതി കൈവരിക്കുന്നത്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, വയര്‍ലെസ്സ് നെറ്റ്വര്‍ക്ക്, ഡിജിറ്റല്‍ ടി.വി തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിലായി അത് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ജീവിതശൈലിയിലും സാമൂഹിക ബന്ധങ്ങളിലും മാത്രമല്ല പഠനത്തിലും നമ്മുടെ ചിന്തകളിലും വരെ അത് വലിയ സ്വാധീനം ചെലുത്തിയിരിക്കയാണ്. ഇനിയും രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും ലോകത്ത് നടന്നേക്കാവുന്ന മാറ്റങ്ങളെന്തൊക്കെയായിരിക്കുമെന്ന് നമുക്കിപ്പോള്‍ സങ്കല്‍പിക്കനാവുമോ? നാം എന്തുതന്നെ സങ്കല്‍പിച്ചാലും അതിലും എത്രയോ ഇരട്ടി മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് സ്റ്റീഫന്‍ ഇമ്മോട്ടിനെപ്പോലെത്തന്നെ വിനീതനായ കോര്‍ക്കറസിന്റെയും അഭിപ്രായം. ആ മാറ്റങ്ങള്‍ നേരില്‍ കാണാനുള്ള സൌഭാഗ്യം ലഭിക്കാനാണ് എല്ലാവര്‍ക്കും ദീര്‍ഘായുസ്സ് നേരുന്നത്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയോടൊപ്പം ഇതര ശാസ്ത്ര ശാഖകള്‍ കൂട്ടുചേരുന്നതാണ് മാറ്റങ്ങളുടെ മുഖ്യനിദാനം. പ്രത്യേകിച്ച് ബയോടെക്നോളജിയാണ് കൂടുതല്‍ സ്വാധീനം ചെലുത്തുക. കമ്പ്യൂട്ടറും മനുഷ്യകോശങ്ങളും പ്രവര്‍ത്തന ശൈലിയില്‍ ഒട്ടേറെ സാമ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇതനുസരിച്ച് കമ്പ്യൂട്ടര്‍ സിമുലേഷനിലൂടെ 'ബയോസിസ്റ്റ'ത്തില്‍ ഗവേഷണ പഠനങ്ങള്‍ നടത്താനാവും. ഉദാഹരണമായി ഒരു പ്രത്യേക മരുന്ന് മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ മനസ്സിലാക്കാന്‍ ഇനി എലിയെയും പൂച്ചയെയുമൊക്കെ പരീക്ഷണത്തിന് വിധേയമാക്കേണ്ടതില്ല. പകരം സിലിക്കണ്‍ സെല്ലുകളുപയോഗപ്പെടുത്തിയാല്‍ മതി. സിലിക്കണ്‍ ചിപ്പുകളുപയോഗിച്ചുള്ള കമ്പ്യൂട്ടറിന്റെ ഇപ്പോഴത്തെ വേഗത ബേയോടെക്നോളജി രംഗത്തെ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് മതിയാകില്ലെന്ന ആശങ്കയുമുണ്ട്. ഇത് മറികടക്കാനുള്ള പോംവഴികളിലൊന്ന് ജൈവകോശങ്ങളുപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ നിര്‍മ്മാണമാണത്രെ. സിലിക്കണ്‍ ചിപ്പിന് പകരം ഇനി ബയോചിപ്പുകളായിരിക്കും കമ്പ്യൂട്ടറിന്റെ മസ്തിഷ്ക്കം നിയന്ത്രിക്കുക. ഹാര്‍ഡ്വെയറിന്റെ സ്ഥാനത്ത് ബയോസിസ്റ്റവും സോഫ്റ്റ്വെയറിന്റെ സ്ഥാനത്ത് കെമിക്കല്‍ സിസ്റ്റവും പ്രവര്‍ത്തിക്കുന്ന രീതി സങ്കല്‍പിച്ചുനോക്കൂ. അതോടെ കമ്പ്യൂട്ടറും മനുഷ്യനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമുണ്ടാവില്ല. ഭാവിയില്‍ നമുക്ക് മുമ്പിലൂടെ ഒരു ജിവിയോ മനുഷ്യരൂപമോ നടന്നു പോകുന്നത് കണ്ടാല്‍ അവ യഥാര്‍ഥത്തിലുള്ളതോ അതോ കമ്പ്യൂട്ടറോ എന്ന് തിരിച്ചറിയാന്‍ ചില പരീക്ഷണങ്ങളൊക്കെ നടത്തേണ്ടി വരുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
വൈദ്യശാസ്ത്രം, മെക്കാനിസം തുടങ്ങിയ മേഖലകളിലെന്ന പോലെ കമ്പ്യൂട്ടര്‍ രംഗത്തും നാനോടെക്നോളജി ഇതിനകം ചുവടുറപ്പിച്ചിരിക്കുന്നു. ഒരര്‍ഥത്തില്‍ നാനോടെക്നോളജി ഇല്ലായിരുന്നെങ്കില്‍ ഇന്ന് നാം കാണുന്ന രീതിയിലെ ഇന്റര്‍നെറ്റ് ഒരിക്കലും പ്രത്യക്ഷപ്പെടുമായിരുന്നില്ല. കാരണം ഇന്റര്‍നെറ്റിന്റെ നട്ടെല്ലായി (ആമരസയീമി) അറിയപ്പെടുന്ന ഫൈബര്‍ ഓപ്റ്റിക് കേബിളിന്റെ പ്രവര്‍ത്തനശേഷിയുടെ അടിസ്ഥാനം നാനോടെക്നോളജിയിലധിഷ്ഠിതമാണല്ലോ. സെക്കന്റില്‍ 2.5 മുതല്‍ 10 ജിഗാബിറ്റ് വരെ ഡാറ്റ പ്രവഹിപ്പിക്കാന്‍ ഇതിന് സാധ്യമാകുന്നു. പ്രോസസ്സര്‍, ഹാര്‍ഡ് ഡിസ്ക്ക്, മെമ്മറി തുടങ്ങി കമ്പ്യൂട്ടറിന്റെ വ്യത്യസ്ത ഘടകങ്ങളില്‍ ഈ ടെക്നോളജി പ്രായോഗികമാക്കാനുള്ള ഗവേഷണങ്ങളും ത്വരിതഗതിയിലാണ് നടക്കുന്നത്. കമ്പ്യൂട്ടറിന്റെ വലിപ്പം ഗണ്യമായി കുറക്കാനും പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള മറ്റൊരു പോംവഴി എന്ന നിലക്കാണ് ഈ രംഗത്ത് നാനോടെക്നോളജി കടന്നുവരുന്നത്. സ്റ്റോറേജ് കപ്പാസിറ്റി അനേകം മടങ്ങ് വര്‍ദ്ധിക്കുകയും ഉപകരണം സൂചിമുനയെ വെല്ലുന്ന രീതിയില്‍ സൂക്ഷ്മമാവുകയും ചെയ്യും. അതിസൂക്ഷ്മമായ കാര്‍ബണ്‍ നാനോട്യൂബുപയോഗിച്ച് ട്രാന്‍സിസ്റ്റര്‍ നിര്‍മ്മിക്കുന്നതില്‍ ഐ.ബി.എം. കമ്പനി ഇതിനകം വിജയിച്ചിരിക്കുന്നു. ഈ ട്രാന്‍സിസ്റ്ററിന്റെ വലിപ്പം തലമുടിയുടെ പതിനായിരത്തിലൊരംശമാണ്. സിലിക്കണ്‍ ടെക്നോളജി ഉപയോഗിച്ചുള്ള നിലവിലെ പ്രോസസര്‍ വേഗതയലും പ്രവര്‍ത്തനശേഷിയിലും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ഇനി അതിനെ ചെറുതാക്കാനോ അതുവഴി പ്രവര്‍ത്തന ശേഷിയും വേഗതയും വര്‍ദ്ധിപ്പിക്കാനോ സാധ്യമല്ല. 2010-ഓടെ നാനോടെക്നോളജി അടിസ്ഥാനമാക്കയുള്ള പുതിയ പ്രോസസറുകള്‍ വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ. ഒരു നാനോമീറ്റര്‍ നിളവും (മീറ്ററിന്റെ 100 കോടിയിലെരംശം) മേല്‍ക്കുമേല്‍ അടുക്കിവച്ച മൂന്ന് പരമാണുവിന്റെ കനവുമുള്ള പ്രോസസറുകളാണത്രെ ഇങ്ങനെ രംഗത്തെത്തുന്നത്. അതോടൊപ്പം ഇന്നത്തെ ക്ളാസിക്കല്‍ കമ്പ്യൂട്ടര്‍ രീതി ക്വാണ്ടം കമ്പ്യൂട്ടറിന് വഴിമാറിക്കൊടുക്കേണ്ട അവസ്ഥയും വന്നുചേരും. ആ ഇനത്തിലെ ഗവേഷണങ്ങളും നടക്കുകയാണ്. കമ്പ്യൂട്ടറില്‍ ഇപ്പോള്‍ പൂജ്യം (0), അല്ലെങ്കില്‍ ഒന്ന് (1) ആണല്ലോ ബിറ്റുകളായി ഉപയോഗിക്കുന്നത്. ക്വാണ്ടം കമ്പ്യൂട്ടറില്‍ ഇത് കൂടാതെ ഒരേസമയം തന്നെ പൂജ്യവും ഒന്നും ബിറ്റുകളായി നിലകൊള്ളുന്നു. കമ്പ്യൂട്ടിംഗ് രീതിയുടെ അടിസ്ഥാന തത്വങ്ങളില്‍ തന്നെ ഇത് വന്‍ മാറ്റങ്ങളുണ്ടാക്കും.
അടുത്ത 20 വര്‍ഷത്തിനകം ഇന്റര്‍നെറ്റ് മേഖല കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് അമേരിക്കയിലെ ജലം കിലൃിേല & അാലൃശരമി ഘശളല ജൃീഷലര എന്ന സ്ഥാപനം അവിടുത്തെ കമ്പ്യൂട്ടര്‍ വിദഗ്ധരും രാഷ്ട്രീയക്കാരും ബിസിനസ്കാരുമായ 742 ബുദ്ധിജീവികളെ പങ്കെടുപ്പിച്ച് ഒരഭിപ്രായ സര്‍വേ നടത്തുകയുണ്ടായി. ഇന്റര്‍നെറ്റ് ഇന്നത്തെ രീതിയില്‍ തുടരുന്നതോടൊപ്പം കോടിക്കണക്കിന് ഉപകരണങ്ങള്‍ അതുമായി ബന്ധിപ്പിക്കപ്പെടുമെന്നാണ് അധികപേരും അഭിപ്രായപ്പെട്ടത്. അതായത് നിങ്ങളുടെ വീട്ടിലെ അടുപ്പും അലക്കുമിഷീനും ഫ്രിഡ്ജും ഫാനും എയര്‍കണ്ടീഷണറുമൊക്കെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുമെന്നര്‍ഥം. നിങ്ങള്‍ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് വൈകുന്നേരത്തെ കാപ്പിയുടെയും പലഹാരത്തിന്റെയും മെനു ഇന്റര്‍നെറ്റിലൂടെ വീട്ടിലെ അടുപ്പിലേക്ക് (ഓവന്‍) നല്‍കിയാല്‍ നിങ്ങളെത്തുമ്പോഴേക്കും കാപ്പി തയ്യാര്‍. വിദൂര പ്രദേശത്തെ ഫാക്ടറിയുടെയും ഓഫീസിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങളും ഒട്ടൊക്കെ ഈ രീതിയില്‍ നിയന്ത്രിക്കാനാവുമത്രെ.
നാം താമസിക്കുന്ന വീടുകള്‍ സ്മാര്‍ട്ടായി മാറും. ഓരോ വീട്ടിനും ആവശ്യമായ വൈദ്യുതി സൂര്യപ്രകാശത്തിലൂടെ അതാത്വീടുകളില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടും. അതോടെ പൊതുവിതരണത്തിനുള്ള വൈദ്യുതി ഉല്‍പാദനാവശ്യങ്ങള്‍ക്ക് നീക്കിവെക്കാന്‍ സാധിക്കുന്നു. വീട്ടിലെ സ്മാര്‍ട്ട് ജനലുകള്‍ സൂര്യപ്രകാശത്തിനനുസരിച്ച് നിറം മാറുന്നതിനാല്‍ എയര്‍കണ്ടീഷന്റെ ഉപയോഗം ഒരുപരിധിവരെ ഒഴിവാക്കാം. വയര്‍മുഖേനയും വയര്‍ലെസായുമുള്ള ടെലികമ്മ്യൂണിക്കേഷന്‍ സൌകര്യത്തില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് കൈവരിക്കുക. സാറ്റലൈറ്റ് മുഖേന ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനം നിങ്ങളുടെ വീടിനെ എപ്പോള്‍ 'കണക്റ്റഡാ'ക്കും. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ങകഠ)യിലെ ഗവേഷകനായ കെന്റ് ലാര്‍സന്റെ അഭിപ്രായത്തില്‍ ഭാവിയിലെ വീട് വെറുമൊരു താമസ സ്ഥലം മാത്രമായിരിക്കില്ലത്രെ. 'ടെലിവര്‍ക്ക്' പ്രയോജനപ്പെടുത്തുന്നതിലൂടെ നമ്മുടെ ജോലി സ്ഥലവും 'ടെലിമെഡിസിന്‍' സംവിധാനത്തിലൂടെ ആരോഗ്യ പരിരക്ഷാ കേന്ദ്രവുമൊക്കെയായി വീട് രൂപം പ്രാപിക്കും. ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തിയുള്ള ഇ-ഷോപ്പിംഗ് സൌകര്യത്തിന് പുറമെ വിനോദ കേന്ദ്രമായും വീട് മാറുകയാണ്. ചുവരില്‍ മിക്ക സ്ഥലങ്ങളിലും സ്ഥാപിച്ച ഫ്ളാറ്റ് സ്ക്രീനിലൂടെ ടി.വി പരിപാടികളും ഫിലിമുകളുമൊക്കെ മാറിമാറി പ്രത്യക്ഷപ്പെടുന്നു. അടുക്കളയിലും ഡൈനിംഗ് ഹാളിലും ബെഡ്റൂമിലുമെല്ലാം ഇത്തരം സ്ക്രീനുകള്‍. റൂമുകളൊക്കെ സ്മാര്‍ട്ടായി മാറുന്നതോടെ നിങ്ങളുടെ ബെഡ് റുമിലെ കര്‍ട്ടണ്‍ നേരം പുലരുമ്പോള്‍ സ്വയം നീങ്ങുന്നു. ചുമരിലെ ടച്ച്സ്ക്രീനില്‍ വിരലമര്‍ത്തി കാപ്പിയോ ചായയോ നിര്‍മ്മിക്കാം. ഫ്രിഡ്ജില്‍ സ്റ്റോക്കുള്ള സാധനങ്ങളുടെ ലീസ്റ്റും സ്ക്രീനില്‍ പ്രത്യക്ഷപ്പെടുത്താം. ഇത് പരിശോധിച്ചശേഷം ആവശ്യമുള്ള സാധനങ്ങള്‍ക്ക് നിങ്ങളുടെ തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റിന്റെ വെബ്സൈറ്റ് മുഖേന ഓര്‍ഡര്‍ ചെയ്താല്‍ മതി. സ്മാര്‍ട്ട് ടോയ്ലറ്റില്‍ കേറുന്നതോടെ നിങ്ങളുടെ തൂക്കം, ബ്ളഡ്പ്രഷര്‍ തുടങ്ങിയ വിവരങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയായി. ഓരോ പ്രഭാതത്തിലും നിങ്ങളുടെ രക്തവും മൂത്രവുമൊക്കെ പരിശോധനക്ക് വിധേയമാക്കാനും അവിടെ സൌകര്യമൊരുക്കാവുന്നതാണ്. ഈ വിവരങ്ങളൊക്കെ നിങ്ങളുടെ കുടംബ ഡോക്ടര്‍ക്ക് യഥാസമയം ലഭിച്ചു കൊണ്ടിരിക്കും. കൂടുതല്‍ പരിശോധന ആവശ്യമാണെങ്കില്‍ ഡോക്ടറുടെ സന്ദേശം നിങ്ങളുടെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതാണ്.
ജനസംഖ്യാ വര്‍ദ്ധനവിനനുസരിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൌകര്യമൊരുക്കുക എന്നത് സര്‍ക്കാരിന് എന്നും പ്രയാസമാണ്. വിദ്യാലയങ്ങളില്‍ വര്‍ഷം തോറും പുതിയ ക്ളാസ് റൂമുകള്‍ വേണം. അധ്യാപകര്‍, പുസ്തം, മറ്റ് പഠന സൌകര്യങ്ങള്‍ എന്നിവയൊക്കെ ഒരുക്കണം. ഈ പ്രയാസം മറികടക്കാന്‍ ടെക്നോളജി സഹായിക്കുന്നു. ഇന്റര്‍നെറ്റ് സൌകര്യവും സ്മാര്‍ട്ട് ചുമരുകളും പ്രയോജനപ്പെടുത്തി വീട്ടില്‍ വെര്‍ച്ച്വല്‍ ക്ളാസ്റൂമുകള്‍ സജ്ജമാക്കാം. വിദൂരത്തുള്ള അധ്യാപകനുമായി സംവദിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും ഓണ്‍ലൈനായി ഗൃഹപാഠങ്ങള്‍ ചെയ്യാനും പരീക്ഷ എഴുതാനുമൊക്കെ വീട്ടില്‍ തന്നെ സൌകര്യമൊരുങ്ങുകയായി. സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ നടപ്പാക്കി വരുന്ന ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിയും എഡ്യൂസാറ്റ് മുഖേനയുള്ള വിദൂരവിദ്യാഭ്യാസ സൌകര്യവും ഈ പ്രക്രിയ വളരെ എളുപ്പത്തിലാക്കാനാണ് സാധ്യത. ഈ മേഖലയില്‍ നമുക്ക് 2020 വരെ കേത്തിരിക്കേണ്ടി വരില്ലെന്നാണ് അഭിപ്രായം. പ്രിന്റ് ചെയ് പുസ്തകങ്ങള്‍ ഇനി അധിക കാലമൊന്നും പ്രായോഗികമല്ല. പകരം ഇ-ബുക്കുകളായിരിക്കും പ്രത്യക്ഷപ്പെടുന്നത്. നെറ്റിലൂടെ വായിക്കാവുന്ന പുസ്തകങ്ങള്‍ക്ക് പുറമെ ഇ-ബുക്ക് റീഡറുകളും രംഗത്തെത്തിയിരിക്കുന്നു. അതല്ലെങ്കില്‍ സ്കൂള്‍ പുസതങ്ങളും ലാബ് പ്രവര്‍ത്തനങ്ങളുമൊക്കെ ഒരു സി.ഡിയിലോ ഡി.വി.ഡിയിലോ ഒതുക്കാനാവും.
വാഹനപ്പെരുപ്പമാണ് ഇന്നത്തെ മറ്റൊരു പ്രശ്നം. ഈ വാഹനങ്ങള്‍ പുറത്ത്വിടുന്ന വര്‍ദ്ധിച്ച തോതിലെ പുകപടലങ്ങള്‍ അന്തരീക്ഷത്തെ മലീമസമാക്കുന്നു. ജീവിതം ഇവിടെ ദുസ്സഹമാവുകയാണെന്നാണ് മുറവിളി. ഇതിനും ടെക്നോളജി പരിഹാരമൊരുക്കുന്നു. ഇന്റര്‍നെറ്റുപയോഗിച്ചുള്ള ടെലിവര്‍ക്ക് പ്രായോഗികമാക്കുന്നതോടെ ജോലി സ്ഥലത്തേക്കുള്ള ദൈനംദിന യാത്ര ഒഴിവാക്കാം. ഓഫീസിലെ പകുതിയോളം ജോലിക്കാര്‍ക്ക് ടെലിവര്‍ക്ക് നല്‍കുന്നതിലൂടെ നഗരങ്ങളിലെ വാഹനത്തിരക്ക് വന്‍തോതില്‍ കുറയും. അതോടൊപ്പം വിദ്യാര്‍ഥികള്‍ വീട്ടിലെ സ്മാര്‍ട്ട് ക്ളാസ് റൂമുകളും ഉപയോഗപ്പെടുത്തുന്നു. ഇതിന് പുറമെ ഇന്ന് വാഹനങ്ങളിലുപയോഗിക്കുന്ന പെട്രോളിനും ഡീസലിനും പകരം സോളാര്‍ പവറും ഹൈഡ്രജനും ഉപയോഗപ്പെടുത്താനാവുമോ എന്ന ഗവേഷണങ്ങളും നടന്നു വരുന്നു. ഇത് വിജയം കാണുന്നതോടെ അന്തരീക്ഷ മലിനീകരണം പൂര്‍ണ്ണമായും ഒഴിവാക്കാനാവും. ഇതിന് ഇനിയും ഏതാനും വര്‍ഷങ്ങളെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടൊപ്പം തന്നെ വന്‍നഗരങ്ങളിലെ തിരക്കൊഴിവാക്കാനായി ചെറിയ എയര്‍ബസ്സുകളും പരീക്ഷിക്കപ്പെടുകയാണ്. ബ്രിട്ടണില്‍ ഈ നിലക്കുള്ള പരിക്ഷണങ്ങള്‍ നടക്കുന്നതായി നാം വായിച്ചു. മഹാനഗരങ്ങളിലെ ചെറിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തരം എയര്‍ബസ്സിലെ യാത്രക്ക് ഇപ്പോള്‍ ചെലവേറുമെന്ന പോരായ്മയുണ്ട്. ജനപ്പെരുപ്പമാണ് മറ്റൊരു പ്രശ്നം. ജനസംഖ്യയിലെ വര്‍ദ്ധനവിനനുസരിച്ച് ഭൂമി വിശാലമാകുന്നില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ വന്‍കിട ഷോപ്പിംഗ് സെന്ററുകളും പട്ടണങ്ങളും നിര്‍മ്മിക്കുക എന്നതാണ് ഇതിന് പരിഹാരമായി വിദഗ്ധര്‍ ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. ചന്ദ്രനിലും ഇതര ഗ്രഹങ്ങളിലുമൊക്കെ കടന്നുചെന്ന് പട്ടണങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കാള്‍ എളുപ്പമാണത്രെ ഇത്.
*****
അപ്പോള്‍ ഇനി ഈ പൂരക്കളി ഒക്കെ കയാമത്തുന്നളിലെ പണ്ടാമടങ്ങു അല്ലെ....? ഒറ്റ മുണ്ടുടുത്ത്, കയില്‍ കുടയുമായി തൊട്ടു വരമ്പിലൂടെ നടക്കാന്‍ പറ്റുവോ മാഷെ....!!!?
ReplyDelete