Thursday, September 11, 2008

കോര്‍ക്കറസും ഇനി ബൂലോകത്തേക്ക്


(Published in info Kairali Computer Magazine - August 2008)

അങ്ങനെ നിങ്ങളുടെ വിനീതനായ കോര്‍ക്കറസും ഒരു ബ്ലോഗറായിരിക്കുന്നു. ബ്ലോഗന്‍ എന്ന് മലയാളം ഭാഷ്യം. ബൂലോകന്‍ എന്ന് തനിമലയാളം. ഇനി ബ്ലോഗാതെ ഒരു രക്ഷയുമില്ല എന്ന അവസ്ഥ വന്നപ്പോള്‍ ഗത്യന്തരമില്ലാതെയാണ് ബൂലോകനായി മാറിയത്. ബ്ലോഗ് ഭാഷയില്‍ പറഞ്ഞാല്‍ ഇവിടെ വരാന്‍ അല്‍പം വൈകിയോ എന്ന സംശയം അവശേഷിക്കുകയും ചെയ്യുന്നു. അതേതായാലും മലയാളം ബൂലോകത്തുള്ള എല്ലാ ബ്ലോഗന്‍മാര്‍ക്കും കോര്‍ക്കറസിന്റെ വക പ്രത്യേകം ഭാവുകങ്ങള്‍.

മലയാളത്തിലും ബ്ലോഗ് തഴച്ചു വളരുകയാണ്. അയ്യായിരത്തിലേറെ ബ്ലോഗുകള്‍ ഇതിനകം മലയാള ഭാഷയില്‍ നിലവില്‍ വന്നുവെന്നാണത്രെ കണക്ക്. മലയാള ഭാഷക്ക് ഏകീകൃത യൂണികോഡ് നിലവില്‍ വന്നതാണ് ഇങ്ങനെയൊരു കുതിപ്പുണ്ടാകാന്‍ കാരണമെന്ന് ബൂലോകര്‍ പറയുന്നു. ലോകത്തിലെ എല്ലാ ഭാഷകളും ഇന്റര്‍നെറ്റിലൂടെ അനായാസം കൈകാര്യം ചെയ്യുന്നതിനായി പ്രമുഖ കമ്പ്യൂട്ടര്‍ കമ്പനികള്‍ ചേര്‍ന്ന് രൂപം നല്‍കിയ കണ്‍സോര്‍ഷ്യമാണ് മലയാളം യൂണികോഡിനും രൂപം നല്‍കിയിരിക്കുന്നത്. വിവിധ സെര്‍ച്ച് എഞ്ചിനുകളില്‍ കയറി മലയാളത്തില്‍ തിരച്ചില്‍ നടത്താന്‍ ഇതോടെ നമുക്കും സാധ്യമായിരിക്കുന്നു. അതായത് മലയാള ഭാഷയും ആഗോളവല്‍ക്കരിക്കപ്പെട്ടു എന്നര്‍ത്ഥം. മലയാള ദിനപത്രങ്ങളും വാരികകളും ഇതര പ്രസിദ്ധീകരണങ്ങളുമൊക്കെ യൂണികോഡിലേക്ക് കൂടുമാറുന്ന തിരിക്കിലാണിപ്പോള്‍. മലയാളം വെബ്സൈറ്റുകളും ഈ രീതിയില്‍ യൂണികോഡിലേക്ക് പറച്ചുനടാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബ്ബന്ധിതരാവും. നേരത്തെ ഇംഗ്ലീഷ് ഭാഷയിലും മറ്റും പരിമിതമായിരുന്ന തിരച്ചില്‍ സംവിധാനം മലയാളത്തിലേക്ക് കടന്നതോടെ നമ്മുടെ ഭാഷക്കും നെറ്റില്‍ ഒരു നവോന്മേഷം കൈവന്നിരിക്കുന്നു. നമ്മുടെ സര്‍ക്കാരും ഇതിന് അങ്ങേയറ്റം പിന്തുണ നല്‍കുന്നുണ്ട്. മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിക്ക് ഇയ്യിടെ നാം തുടക്കം കുറിച്ചിരിക്കയാണല്ലോ. ബൂലോകത്തെ ബ്ലോഗന്‍മാരെസ്സംബന്ധിച്ചേടത്തോളം ഇതൊക്കെ സന്തോഷ ദായകമായ വാര്‍ത്തകളാണ്.

അതായത് ബ്ലോഗര്‍മാരുടെ ലോകമായ ബൂലോകം വിശാലമായക്കൊണ്ടിരിക്കുന്നു. ബ്ലോഗുകള്‍ക്കും അതിലെ പോസ്റ്റുകള്‍ക്കും നിയന്ത്രണമില്ല എന്നതാണ് അതിന്റെ ശക്തിയും അതേസമയം ദൌര്‍ബല്യവും. ഏത് ലേഖനവും കവിതയും കഥയും അനുഭവങ്ങളും അഭിപ്രായങ്ങളും ചിന്തകളുമൊക്കെ അതില്‍ പ്രസിദ്ധീകരിക്കാം. എവിടെയും ആരോടും പ്രതികരിക്കാം. യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താം. സ്വതന്ത്രമായ ഒരു ലോകം തുറന്ന് കിട്ടിയിരിക്കയാണ്. നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ആരുടെയും കനിവിന് യാജിക്കേണ്ടതില്ല. അവിടെ പേന മൂര്‍ച്ചകൂട്ടി വെട്ടിനിരത്താന്‍ കാത്തിരിക്കുന്ന പത്രാധിപരെന്ന അന്തകനില്ല. പ്രസാധകനെന്ന മുതലാളിയുമില്ല. അതിലുപരി തുടക്കക്കാരുടെ പേടിസ്വപ്നമായ ചവറ്റുകുട്ട എന്ന കുഴിമാടവുമില്ല. അവനവന്‍ പ്രസാധനം. എഴുത്തുകാരനും പത്രാധിപരും പ്രസാധകനും ഒക്കെ നിങ്ങള്‍ തന്നെ. നിങ്ങളുടെ രചന ലേകത്തെങ്ങും വായിക്കപ്പെടുന്നു.

ആര്‍ക്കുവേണമെങ്കിലും കാശുമുടക്കില്ലാതെ blogspot.com പോലുള്ള സൈറ്റുകളിലൂടെ സ്വന്തം ബ്ലോഗുകള്‍ ആരംഭിക്കാം. വെറും ടെക്സ്റ്റുകളും നിശ്ചല ചിത്രങ്ങളും എന്ന നിലവിട്ട് വീഡിയോ ബ്ലോഗുകളും (vlogs^വ്ളോഗുകള്‍) ഇപ്പോള്‍ വ്യാപകമായിരിക്കുന്നു. സാങ്കേതികജ്ഞാനം വേണ്ടത്രയില്ലാത്തവര്‍ക്കും ബ്ലോഗുകള്‍ നിഷ്പ്രയാസം നിര്‍മ്മിക്കുകയും അപ്ഡേറ്റ് ചെയ്യുകയുമാവാം. പ്രതികരണങ്ങളയക്കാന്‍ അവസരം നല്‍കുന്നതിലൂടെ വായനക്കാര്‍ക്കും സജീവപങ്കാളിത്തം നല്‍കുന്നുവെന്നതാണ് ഇതര വെബ് പേജുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. പരമ്പരാഗത പ്രസിദ്ധീകരണ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ മുതല്‍മുടക്കോ, എഴുത്തുകാര്‍, പ്രസാധകര്‍, വിതരണക്കാര്‍ എന്നിവരടങ്ങിയ വിപുലമായ ശൃംഖലയോ ബ്ലോഗുകള്‍ക്ക് ആവശ്യമില്ല. പരസ്പരം പറഞ്ഞറിഞ്ഞാണ് സന്ദര്‍ശകര്‍ ഇവ പരിചയപ്പെടുന്നത്. സെര്‍ച്ച് എഞ്ചിനുകളിലൂടെയും അഗ്രഗേറ്ററുകളിലൂടെയും ബ്ലോഗിലെത്താം. ഇ^മെയിലും മറ്റ് ഇലക്ട്രോണിക് വാര്‍ത്താവിനിമയ ഉപാധികളും ഇവയുടെ പ്രചാരണത്തിന് സഹായിക്കുന്നു. വളരെ ലളിതമാണ് ഇതിന്റെ സാങ്കേതികവിദ്യ. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു കമ്പ്യൂട്ടര്‍. പിന്നെ ഒരു ഇ^മെയില്‍ വിലാസം. ഇ^മെയില്‍ അക്കൌണ്ട് നിര്‍മ്മിക്കുന്ന അത്രതന്നെ എളുപ്പത്തില്‍ നിങ്ങള്‍ക്കും സ്വന്തം ബ്ലോഗ് നിര്‍മ്മിക്കാനാവും. യാഹൂ, ഗൂഗിള്‍ പോലുള്ള പ്രമുഖ വെബ് സ്ഥാപനങ്ങളും ഇന്റര്‍നെറ്റ് സേവന ദാതാക്കളും മറ്റും ബ്ലോഗുകളുണ്ടാക്കി പ്രസിദ്ധീകരിക്കാനുതകുന്ന ടൂളുകള്‍ നല്‍കുന്നുണ്ട്.

അനോണി മാഷും കുറുമാനും അവറാന്‍ കുട്ടിയും അച്ചായനും തെക്കേടനും അനോണി ആന്റണിയും ഇടിവാളും പാച്ചുവും ഭൂമിപുത്രിയും തെന്നാലി രാമനും കാന്താരിക്കുട്ടിയും ഇഞ്ചിപ്പെണ്ണും പോക്കിരി വാസുവും പച്ചാളവും പോളച്ചനും പടൂസും വാവക്കാടനും പിന്നെ കോര്‍ക്കറസുമൊക്കെ ബ്ലോഗിലപ്പോള്‍ വിലസുകയാണ്. പാഠപുസ്തക വിവാദവും ആണവക്കരാറും യുക്തിവാദവും ഒക്കെ ബൂലോകത്തിലെയും സജീവ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെബ്സൈറ്റ് ചില ബ്ലോഗര്‍മാരുടെ രചനകള്‍ അനുവാദം കൂടാതെ തങ്ങളുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളം ബ്ലോഗര്‍മാര്‍ അതിന്നെതിരെ ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധം പിന്നെ രോഷ പ്രകടനമായി മാറി. ബ്ലോഗ് കറുപ്പിച്ച് കരിവാരം ആചരിക്കണമെന്ന് ബ്ലോഗിലൂടെ നിര്‍ദ്ദേശമുണ്ടായതോടെ പല ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗ് കറുപ്പിച്ചുകൊണ്ട് കരിവാരത്തില്‍ പങ്കുചേര്‍ന്നു.

ബ്ലോഗര്‍മാര്‍ക്ക് പല ആശയങ്ങളുമുണ്ടാകാം. വ്യത്യസ്ത രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാകാം. പക്ഷെ ബ്ലോഗര്‍ എന്ന നിലക്ക് അവരൊക്കെ ഒന്നാണ്. ബൂലോകത്തെ ഈ ഐക്യം മാതൃകാപരമായിരിക്കുന്നുവെന്നതാണ് രസകരമായ വസ്തുത. മലയാളത്തില്‍ ബ്ലോഗിന്റെ പ്രചാരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങളും രംഗത്തെത്തിയിരിക്കുന്നു. ബ്ലോഗ് നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക സഹായങ്ങളും വിശദവിവരങ്ങളും മുഴുക്കെ മലയാളത്തില്‍ ലഭ്യമാക്കിയ ബ്ലോഗ് സൈറ്റുകളും ധാരാളമുണ്ട്. കൂടാതെ മലയാളം ബൂലോകരുടെ സഹായത്തിന് സന്നദ്ധമായ സൈറ്റുകളും നിലവില്‍ വന്നിരിക്കുന്നു. ഇവയെല്ലാം കൂടിയായപ്പോള്‍ മലയാളം ബ്ലോഗിന് ശക്തികൂടി. നിങ്ങള്‍ക്കും ഇനി ബ്ലോഗിലേക്ക് കടക്കാതെ നിവൃത്തിയില്ല എന്ന അവസ്ഥയാണുള്ളത്. നിങ്ങളുടെ ആശയങ്ങളും ചിന്തകളും ലോകത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കേണ്ടേ. നിങ്ങളെക്കൂടി ബാധിക്കുന്ന ചര്‍ച്ചകളിലൊക്കെ നിങ്ങള്‍ക്കും പങ്കുചേരേണ്ടതില്ലേ.
സിംഹത്തിന്റെ മുമ്പില്‍പെട്ടാല്‍ എന്ത് ചെയ്യണം? ബൂലോകത്തേക്ക് കടക്കൂ. നിഷ്ക്കളങ്കന്‍ എന്ന ബ്ലോഗന്‍ ശരിയായ മാര്‍ഗം നിര്‍ദ്ദേശിച്ചുതരും. 'നില്‍ക്കുക, ഓടരുത്. ശാന്തനായി കൂളായി നില്‍ക്കുക (പേടി പുറത്തേക്ക് കാണിക്കേണ്ട. മൂത്രം അസാരമാവാം). ധൈര്യത്തോടെ.. താഴ്ന്ന എന്നാല്‍ ഉറച്ച ശബ്ദത്തോടെ സിംഹത്തോട് സംസാരിക്കുക. വേണ്ടാ.. കളി എന്നോട് വേണ്ട...... നമ്മള് വലിയ ആളാണെന്ന് കാണിക്കുക. കൈ പൊക്കിപ്പിടിക്കുക.....' ഇങ്ങനെ അത്യന്തം 'പ്രായോഗിക'മായ ഒരുപാട് സൂത്രവിദ്യകള്‍ നിഷ്ക്കളങ്കന്‍ നമ്മെ പഠിപ്പിക്കുന്നു. പോരേ. ഇനി ആര്‍ക്കും സിംഹത്തിന്റെ മുമ്പില്‍ ധൈര്യമായി ചെന്ന് നില്‍ക്കാമല്ലോ. ഒട്ടും പേടിക്കേണ്ട.

ഇതാണ് ബ്ലോഗ്. അവിടെ നിങ്ങള്‍ക്ക് എന്തും കുറിച്ചിടാം. പ്രസിദ്ധീകരിക്കാം. ഒരു വിലക്കുമില്ല. കൊച്ചുകുട്ടികള്‍ക്ക് അവരുടെ നിഷ്ക്കളങ്കമായ കൊച്ചുരചനകള്‍ പ്രസിദ്ധീകരിക്കാന്‍ ബ്ലോഗ് മാത്രമാണ് ഏക ആശ്രയം. സാഹിത്യ ലോകത്തെ നവാഗതര്‍ക്ക് തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ ഇനി ആരുടെയും ഔദാര്യം വേണ്ട. ഭാഷക്ക് തന്നെ ഇത് വലിയ മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ. ബ്ലോഗിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന മലയാള ഭാഷക്ക് തന്നെ പുതിയൊരു രൂപവും ഭാവവുമൊക്കെ കൈവന്നിരിക്കുന്നു. വ്യാകരണത്തിന്റെയും ഭാഷാ നിയമങ്ങളുടെയും വേലിക്കെട്ടുകളൊക്കെ ഭേദിച്ച്, പരമ്പരാഗത മതില്‍കെട്ടുകളും അതിരുകളും തകര്‍ത്തു മലയാള ഭാഷയും ബ്ലോഗിലൂടെ മുന്നേറുകയാണ്. പാഠപുസ്തകത്തിലുള്ളതല്ല ഭാഷ, മറിച്ച് മലയാളി സംസാരിക്കുന്നതാണ് മലയാള ഭാഷ എന്ന അവസ്ഥയിലേക്ക് ഭാഷ വളരുകയാണ്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും കുത്തക പത്രസ്ഥാപനങ്ങളും പ്രസിദ്ധീകരണ മുതലാളിമാരുമല്ല ഇനി ഭാഷയുടെ ഗതി നിയന്ത്രിക്കുക, മറിച്ചു സാധാരണക്കാരായി മലയാളികളായിരിക്കും. ബ്ലോഗില്‍ നിന്ന് അച്ചടി രൂപത്തിലേക്കിറങ്ങി വരുന്ന രചനകളും കൂടിവരികയാണ്. സജീവ് എടത്താടന്‍ എന്ന 'വിശാല മനസ്ക്കന്റെ' കൊടകര പുരാണം എന്ന പുസ്തം ഇതിന്റെ മികച്ച ഉദാഹരണമാണ്.
2004-ല്‍ അമേരിക്കന്‍ മെറിയം വെബ്സ്റ്റെര്‍ ഡിക്ഷ്ണറിയുടെ വെബ്സൈറ്റില്‍ ഏറ്ററവുമധികം അന്വേഷണ വിധേയമായ പദമായിരുന്നു ബ്ലോഗ് എന്നത് ഇതിന്റെ ജനകീയതക്കുള്ള തെളിവാണ്. ആദ്യത്തെ ബ്ലോഗ് പേജായി കണക്കാക്കുന്ന റൊബോട്ട് വിസ്ഡം 1997^ലാണ് നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നങ്ങോട്ട് ബ്ലോഗുകളുടെ കുതിപ്പ് തുടങ്ങുകയായി. വെബ്ബിലെ ഇന്‍സ്റ്റന്റ് മെസേജുകള്‍ പോലെയാണ് ബ്ലോഗ് പോസ്റ്റുകള്‍. പ്രത്യേകവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഇ^മെയില്‍ ഗ്രൂപ്പുകളെക്കാള്‍ കാര്യക്ഷമമായും ലളിതമായും ആശയവിനിമയം നടത്താന്‍ ബ്ലോഗുകള്‍ സഹായകമാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന കുടുംബാംഗങ്ങള്‍ തമ്മില്‍ ഫാമിലിബ്ലോഗുകള്‍ വഴി ആശയവിനിമയം നടത്തുന്നത് ഇന്ന് സര്‍വസാധാരണമായിക്കഴിഞ്ഞു. 2004 ഒടുവില്‍ തെക്കന്‍ ഏഷ്യയെ ദുരന്ത ഭൂമിയാക്കിയ സൂനാമിക്കെടുതികളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ബ്ലോഗുകള്‍ സഹായഹസ്തമായത് നാം മനസ്സിലാക്കിയതാണ്. 10 ലക്ഷത്തില്‍പരം സന്ദര്‍ശകരാണ് ഇന്ത്യന്‍ ബ്ലോഗുകളില്‍ ഇക്കാലയളവിലെത്തിയത്. ഭരണകൂടവിലക്കുകളും മറ്റും വികസിത രാജ്യങ്ങളില്‍ വരെ മാധ്യമ സ്വാതന്ത്യ്രത്തിന് കൂച്ചുവിലങ്ങിടുമ്പോള്‍ ഇന്റര്‍നെറ്റിന്റെ സ്വതന്ത്രഭൂമികയില്‍ നിന്ന് സത്യം വിളിച്ചു പറയുന്നതിനപ്പുറത്തേക്കും ബ്ലോഗുകള്‍ വളര്‍ന്നിരിക്കയാണ്. എംബഡഡ് ജേര്‍ണലിസ്റ്റുകള്‍ മൂടിവെച്ച അധിനിവേശ സൈന്യത്തിന്റെ ഇറാഖിലെ ചെയ്തികള്‍ ലോകത്തിന് മുന്നില്‍ വരച്ചുകാട്ടിയത് 'സലാം പാക്സ്' എന്ന ബ്ലോഗറായിരുന്നു. ലോകത്തെങ്ങുമുള്ള വാര്‍ത്താമാധ്യമങ്ങളുടെ സ്രോതസ്സാവാന്‍ വരെ ഈ ബ്ലോഗിന് സാധിച്ചുവെന്നത് പുതുയുഗത്തിന് ആശ നല്‍കുന്നു. വാര്‍ത്താമാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്തിടത്തും ബ്ലോഗ് അതിശക്തമായ മാധ്യമമായി തുടരുമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അതേസമയം ബ്ലോഗ് ഈ രൂപത്തില്‍ എത്രകാലം നിലനില്‍ക്കുമെന്നതിന് ഒരു നിശ്ചയവുമില്ല. ഗൂഗിള്‍, യാഹൂ പോലുള്ള വന്‍കിട വെബ് സ്ഥാപനങ്ങള്‍ സൌജന്യമായി നല്‍കുന്ന സ്പെയ്സ് ഉപയോഗിച്ചാണ് ഇപ്പോള്‍ ലോകത്തെങ്ങും ബ്ലോഗ് നിര്‍മ്മിക്കുന്നത്. ഇത് എത്രകാലം തുടരുമെന്ന് ആര്‍ക്കും പറയാനാവില്ല. നാം നിര്‍മ്മിക്കുന്ന ബേളാഗുകളിലെ ഉള്ളടക്കത്തിന്റെ അവകാശികള്‍ നമ്മള്‍ തന്നെയാണെന്ന് അവര്‍ ഇപ്പോള്‍ പറയുന്നു. ഏത് സമയവും തങ്ങളുടെ സേവന വ്യവസ്ഥകളില്‍ എന്ത് മാറ്റവും വരുത്താന്‍ ഈ കമ്പനികള്‍ക്കവശകാശമുണ്ടത്രെ. കണ്ടന്റിന്റെ അവകാശികള്‍ ഇനി തങ്ങളാണെന്ന് നാളെ കമ്പനി പറയുകയാണെങ്കില്‍ അവര്‍ക്കെതിരെ ഒരു നിയമ നടപടിയും സ്വീകരിക്കാന്‍ ബ്ലോഗര്‍മാര്‍ക്കവകാശമുണ്ടാവില്ല. അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് ധാരണയില്‍ തന്നെ നമുക്ക് തല്‍ക്കാലം നമ്മുടെ ബ്ലോഗുമായി മുന്നോട്ട് കുതിക്കാം. കൂട്ടത്തില്‍ വിനീതനായ നിങ്ങളുടെ കോര്‍ക്കസിനെയും ബ്ലോഗില്‍ തിരയുക.

-------------

Friday, August 8, 2008

വ്യാജനെ പ്രോല്‍സാഹിപ്പിക്കുന്ന ഒറിജിനലുകള്‍


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ജൂണ്‍ 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

സോഫ്റ്റ്വെയര്‍ രംഗത്തെ അതികായരെന്ന് നാം വിശേഷിപ്പിക്കുന്ന മൈക്രോസോഫ്റ്റിന്റെ കാര്യം വലിയ കഷ്ടം തന്നെ എന്നായിരുന്ന നിങ്ങളുടെ വിനീതനായ കോര്‍ക്കറസിന്റെ ധാരണ. കാരണം പൈറസിക്ക് എറ്റവുമധികം വിധേയമാകുന്നത് വിന്‍ഡോസ് ഉള്‍പ്പെടെയുള്ള ഇവരുടെ സോഫ്റ്റ്വെയറുകളാണല്ലോ. അതായത് ലോകത്ത് വിന്‍ഡോസിന്റെ തൊണ്ണൂറ് ശതമാനം ഉപയോഗവും അനധികൃത കോപ്പി മുഖേനയാണെന്ന് കണക്കുകള്‍ പറയുന്നു. ഇതുമുഖേന അവര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളുടെ അളവ് എത്രയായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും സാധ്യമല്ല. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ വിജയ രഹസ്യവും ഇതുതന്നെയാണന്ന രസകരമായ വസ്തുത വളരെ വൈകിയാണ് കോര്‍ക്കറസിന് മനസ്സിലാക്കാനായത്. ആധുനിക ബിസിനസ് തന്ത്രങ്ങളൊന്നും പഠിക്കാത്തതിനാല്‍ കോര്‍ക്കസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ പൈറസിയിലൂടെ ലോകത്തെങ്ങും വിന്‍ഡോസിന്റെ ഉപയോഗം വ്യാപകമായി എന്ന് ചരിത്രം പറയുന്നു. ഇത് സോഫ്റ്റ്വെയറിന്റെ അംഗീകൃത രൂപത്തിലെ വില്‍പന വര്‍ദ്ധിപ്പിച്ചു പത്ത് ശതമാനം വരെയെങ്കിലും ഉയര്‍ത്തി. ലേകത്തെ ഏറ്റവുമധകം ലാഭമുണ്ടാക്കുന്ന കമ്പനി എന്ന സ്ഥാനം കരസ്തമാക്കാന്‍ മൈക്രോസോഫ്റ്റിന് ഇതുതന്നെ ധാരാളം മതിയായിരുന്നു. ഉപയോക്താക്കളില്‍ പത്ത് ശതമാനം പേരെങ്കിലും വിന്‍ഡോസ് കാശ് കൊടുത്തുവാങ്ങുന്നുണ്ടല്ലോ എന്ന് ബില്‍ഗേറ്റ്സിന് ആത്മസംതൃപ്തി.

കുത്തകകളുടെ ലാഭമോഹം ഇവിടെ അവസാനിക്കുന്നില്ല. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ കാശ്കൊടുത്ത് വാങ്ങാതെ സോഫ്റ്റ്വെയറുകള്‍ കോപ്പി ചെയ്തു ഉപയോഗിക്കുന്നതു കാരണം തങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി മൈക്രോസോഫ്റ്റ് ഈയിടെ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയില്‍ മാത്രമായി ഇങ്ങനെ 2500 കോടി രൂപയാണത്രെ കമ്പനിക്ക് നഷ്ടമാകുന്നത്. സംഗതി ശരിതന്നെ. ഇതുപറയുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ മുമ്പില്‍ തലകുനിക്കാത്ത കമ്പ്യൂട്ടര്‍ ഉപയോക്താക്കളുണ്ടാവില്ല. വ്യാജ സോഫ്റ്റ്വെയര്‍ ഉപയോഗം ഇനിയും കൂടുകയാണത്രെ. ഇത് കമ്പനിയുടെ ലാഭം പിന്നെയും ഇടിക്കുന്നു. പല സോഫ്റ്റ്വെയറുകള്‍ക്കും പ്രതീക്ഷിച്ച വില്‍പന ഉണ്ടാവുന്നില്ലെന്നും അവര്‍ വിലപിക്കുന്നു. സോഫ്റ്റ്വെയര്‍ ഉപയോഗത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ അതത് രാജ്യങ്ങള്‍ മുന്നോട്ട് വരണമെന്നാണ് ഇതിന് പരിഹാരമായി മൈക്രോസോഫ്റ്റിന് നിര്‍ദ്ദേശിക്കാനുള്ളത്. തങ്ങളുടെ പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് വിസ്റ്റയുടെ വില്‍പന മുഖേന കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പനിക്ക് ലഭിച്ചത് വെറും പതിനാറായിരം കോടി രൂപ മാത്രമാണ്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റുവരവ് ഇരുപത്തയ്യായിരം കോടിയായിരുന്നുവെന്ന് കമ്പനി പറയുന്നു. സോഫ്റ്റ്വെയറിന്റെ വ്യാജ ഉപയോഗമാണ് ഇങ്ങനെ വന്‍ നഷ്ടത്തിന് കാരണമായത്.

ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ വ്യാജ സാേേഫ്റ്റ്വെയര്‍ ഉപയോഗത്തിനെതിരെ നിരീക്ഷണം ശക്തമാക്കണമെന്ന് മൈക്രോസോഫ്റ്റ് ആവശ്യപ്പെടുന്നു. ഇന്ത്യയിലെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ കാശ് മുടക്കാതെ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നത് തടയണമെന്ന് നമ്മുടെ കേന്ദ്ര സര്‍ക്കാറിനോട് അമേരിക്ക ഇക്കഴിഞ്ഞ ഏപ്രീല്‍ അവസാന വാരം ശക്തമായി ആവശ്യപ്പെട്ടിരിക്കയാണ്. ഇതിന്റെ പശ്ചാതലത്തില്‍ വരും മാസങ്ങളില്‍ രാജ്യത്തെ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലും ഉപയോക്താക്കള്‍ക്കിടയിലും വ്യാപക പരിശോധന നടക്കാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹമുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ പ്രത്യേകം ഓഫീസുകള്‍ തുറന്ന് സോഫ്റ്റ്വെയര്‍ ഉപയോഗം നിരീക്ഷിക്കാനും പോലീസ് സഹായത്തോടെ പരിശോധനകള്‍ നടത്താനും മൈക്രോസോഫ്റ്റ് അടക്കമുള്ള വന്‍കിട അമേരിക്കന്‍ കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ടത്രെ. മനുഷ്യരെയൊക്കെ അവരറിയാതെത്തന്നെ കമ്പ്യൂട്ടറിന്റെ അടമകളാക്കി പിന്നെ അവരെ വേട്ടയാടി കാശ് പിടുങ്ങുന്ന കുത്തകകളുടെ തന്ത്രം.

ഇത് പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ നമ്മുടെ രാജ്യത്തെ ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളും ലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ ഉപയോക്താക്കളും വിഷമഘട്ടത്തിലാവും. ഇന്റര്‍നെറ്റ് കഫേകള്‍, ഡി.ടി.പി. സെന്ററുകള്‍, സ്റ്റൂഡിയോകള്‍, കമ്പ്യൂട്ടര്‍ ബില്ലിംഗ് സംവിധാനമുള്ള ചെറുകിട ബിസിനസ്സുകാര്‍, കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങിയവയെ എല്ലാം ഇത് സാരമായി ബാധിക്കും. നിയമനടപടികള്‍ കര്‍ശനമാവുകയാണെങ്കില്‍ കമ്പ്യൂട്ടറിന്റെ വിലയുടെ ഇരട്ടിയിലേറെ തുക സോഫ്റ്റ്വെയര്‍ വാങ്ങാനും ചിലവഴിക്കേണ്ടിവരും. അമേരിക്കന്‍ പകര്‍പ്പവകാശ നിയമം ലംഘിക്കുന്നതില്‍ മുന്‍നിരയിലാണത്രെ ഇന്ത്യക്കാര്‍. സോഫ്റ്റ്വെയര്‍, മുദ്രകള്‍, പാറ്റന്റ്, വിപണന നാമങ്ങള്‍ എന്നിവയൊക്കെ ഇവിടെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് കുത്തകകളുടെ കണ്ടെത്തല്‍. ഇതിന്നെതിരെ നിയമനടപടികള്‍ കര്‍ശനമാക്കാന്‍ അമേരിക്ക ഇന്ത്യക്കുമേല്‍ നിരന്തരം സമ്മര്‍ദ്ധം ചെലുത്തുമെന്നും സൂചനണ്ട്. പകര്‍പ്പവകാശ ലംഘനത്തെപ്പറ്റി കമ്പനികള്‍ ലോകവ്യാപാര സംഘടനയില്‍ പരാതിപ്പെട്ടാല്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് സാമ്പത്തിക ഉപരോധം വരെ നേരിടേണ്ടിവരുമെന്നാണ് പുതിയ ആഗോളവ്യവസ്ഥ അനുശാസിക്കുന്നത്. നമ്മളെപ്പോലെ ചൈന, റഷ്യ, അഫ്ഘാനിസ്ഥാന്‍, അര്‍ജന്റിന തുടങ്ങിയ രാജ്യങ്ങളിലും വന്‍തോതില്‍ പകര്‍പ്പവകാശ നിയമലംഘനം നടക്കുന്നതായി അമേരിക്ക കണ്ടെത്തിയിരിക്കുന്നു.

സോഫ്റ്റ്വെയറിന്റെ വ്യാജ ഉപയോഗം തടയാന്‍ പോലീസ് പരിശോധന കര്‍ശനമാക്കുക, സി.ഡി. കമ്പനികള്‍ക്കും സോഫ്റ്റ്വെയര്‍ ഉപയോഗത്തിനും ലൈസന്‍സിംഗ് സമ്പ്രദായം എര്‍പ്പെടുത്തുക, പകര്‍പ്പകവകാശ ലംഘനം തടയാന്‍ പുതിയ നിയമനിര്‍മ്മാണം നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും അമേരിക്ക ഇന്ത്യക്ക് മുമ്പില്‍ വെച്ചിരിക്കയാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങളുടെത്തന്നെ സോഫ്റ്റ്വെയറിന്റെ വ്യാജ ഉപയോഗത്തിന് മൈക്രോസോഫ്്റ്റ് ഇപ്പോഴും കൂട്ടുനില്‍ക്കുന്നുവെന്നത് രസകരമായി തോന്നുന്നു. വിന്‍ഡോസിന്റെ പുതിയ പതിപ്പായ വിസ്റ്റ പുറത്തിറക്കിയപ്പോള്‍ വ്യാജ കോപ്പികള്‍ തടയാനായി തുടക്കത്തില്‍ മൈക്രോസോഫ്റ്റ് കര്‍ശന വ്യവസ്ഥ നടപ്പാക്കുകയുണ്ടായി. അതായത് വിസ്റ്റയുടെ ഉപയോഗം തുടങ്ങി മുപ്പത് ദിവസത്തിനകം നിര്‍ബന്ധമായും അത് രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയുണ്ടാക്കി. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഓപറേറ്റിംഗ് സിസ്റ്റം 'Reduced Funcationality Mode'^ലേക്ക് മാറ്റപ്പെടുന്നു. ഓപറേറ്റിംഗ് സിസ്റ്റത്തന്റെ സവിശേഷതകളൊക്കെ നഷ്ടമായി കാര്യമായ പ്രയോജനമൊന്നുമില്ലാത്ത അവസ്ഥയാണ് പിന്നീടുണ്ടാവുക. അതിനാല്‍ തന്നെ ഉപയോക്താക്കള്‍ സോഫ്റ്റ്വെയര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. അതല്ലെങ്കില്‍ പുതുതായി വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരുന്നു. വ്യാജ കോപ്പികള്‍ക്ക് രജിസ്ത്രേഷനില്ല. അതിനാല്‍ ഉപയോക്താക്കള്‍ ഒറിജിനല്‍ തന്നെ വാങ്ങാന്‍ മുന്നോട്ടുവരുമെന്നായിരുന്നു മൈക്രോസോഫ്റ്റ് കണക്കുകൂട്ടല്‍. കാശ് കൊടുത്ത് വാങ്ങിയ ശേഷം ഇത്തരം നിബന്ധനകളൊക്കെ പാലിക്കണമെന്ന് വന്നതോടെ വിസ്റ്റയുടെ വില്‍പന മാത്രമല്ല ഉപയോഗവും വന്‍തോതില്‍ കുറയുന്നുവെന്ന് കമ്പനി ക്രമേണ മനസ്സിലാക്കി. രജിസ്ത്രേഷന്‍ നിര്‍ബന്ധമായതോടെ വ്യാജ കോപ്പികള്‍ക്കും നിലനില്‍പില്ലാതായി. അതോടെ വിസ്റ്റയുടെ വ്യാപനവും നിലച്ചു. ഇത് തങ്ങളുടെ വില്‍പനയെ സാരമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയതോടെ അവര്‍ തന്ത്രം മാറ്റി. അങ്ങനെ വിസ്റ്റയുടെ ഒന്നാമത് സര്‍വീസ് പാക്ക് പുറത്തിറക്കിയപ്പോള്‍ ഈ സംവിധാനം മാറ്റുകയുണ്ടായി. പകരം കൊണ്ടുവന്നതാകട്ടെ 'നിങ്ങളുപയോഗിക്കുന്നത് വ്യാജ കോപ്പിയാണ്' എന്ന നിരുപദ്രവകരമായ ഒരു മുന്നറിയിപ്പ് പ്രത്യക്ഷപ്പെടല്‍ മാത്രം. ഇതാകട്ടെ വിസ്റ്റയുടെ പ്രവര്‍ത്തനത്തിന് തടസ്സമൊന്നുമുണ്ടാക്കില്ല. വ്യാജനാണെങ്കിലും വിസ്റ്റയുടെ ഉപയോഗം വ്യാപകമാക്കലാണ് മൈക്രോസോഫ്റ്റ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിലയിരുത്തല്‍. യഥാര്‍ഥമായും പൈറസി തടയണമെന്ന് ഉദ്ദേശമുണ്ടായിരിന്നുവെങ്കില്‍ ഈ രീതിയൊന്നും ആവശ്യമില്ല. സോഫ്റ്റ്വെയര്‍ നിര്‍മ്മാണ വേളയില്‍ തന്നെ അതിന് സംവിധാനമുണ്ടാക്കുക എന്നത് ഒട്ടും ശ്രമകരമല്ലല്ലോ.

അതേതാലും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കിടയില്‍ മൈക്രോസോഫ്റ്റ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന ഭീഷണിയും ഏതാണ്ട് ഈ ഇനത്തിലെ ഒരു തന്ത്രമാണെന്ന് മനസ്സിലാക്കുന്നവരുണ്ട്. ഭീഷണി ഫലിച്ചാല്‍ കുറേപേരെങ്കിലും ഒറിജിനല്‍ വാങ്ങുമല്ലോ. അത്രയും സംഖ്യ ലാഭത്തില്‍ വര്‍ദ്ധനവായി. അതേസമയം നമ്മുടെ സംസ്ഥാനത്ത് ഇത്തരം ഭീഷണികളൊന്നും വിലപ്പോവില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. മെക്രോസോഫ്റ്റായാലും മറ്റേത് കുത്തക കമ്പനികളായാലും സോഫ്റ്റ്വെയര്‍ ഉപയോഗത്തിന്റെ പേരില്‍ സ്വാതന്ത്യ്രത്തിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാവതല്ലെന്നാണ് അവര്‍ പറയുന്നത്. മലയാളികള്‍ നാം അത്ര മോശക്കാരൊന്നുമല്ല. സിലിക്കണ്‍ വാലിയിലായാലും ബാംഗ്ലൂരിലായാലും ഐ.ടി. മേഘലയില്‍ നമുക്ക് നല്ലൊരു സാന്നിധ്യം തന്നെയുണ്ട്. സോഫ്റ്റ്വെയര്‍ രംഗത്തെ നമ്മുടെ വൈദഗ്ധ്യം ലോകം ഇതിനകം അംഗീകരിച്ചതുമാണ്. വ്യാജ സോഫ്റ്റ്വെയര്‍ ഉപയോഗത്തിന്റെ പേരില്‍ നിയമനടപടികള്‍ കര്‍ശനമാക്കുന്നതോടെ നാം മലയാളികള്‍ സ്വതന്ത്രസോഫ്റ്റ്വെയറിലേക്ക് കൂടുമാറാന്‍ ഒട്ടും മടിക്കില്ലെന്നാണ് അനുഭവം. ഐ.ടി. അറ്റ് സ്കൂളില്‍ നടപ്പാക്കി വരുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പശ്ചാലത്തില്‍ കമ്പ്യൂട്ടര്‍ അഭ്യസിച്ച ഇളംതലമുറയായിരിക്കും ഇതിന് നേതൃത്വം നല്‍കുന്നതെന്നും പറയേണ്ടിയിരിക്കുന്നു.

കാശ് കൊടുത്തുവാങ്ങുന്ന സോഫ്റ്റ്വെയര്‍ നമ്മുടെത്തന്നെ മറ്റൊരു കമ്പ്യൂട്ടറിലേക്ക് മാറ്റാന്‍ കമ്പനിയുടെ അനുവാദം വാങ്ങണമെന്ന് അനുശാസിക്കുന്നത് ഉപയോക്താക്കളോട് കാണിക്കുന്ന ധിക്കാരമെന്നല്ലാതെ മറ്റെന്താണ്. ഇതാണ് കുത്തക സോഫ്റ്റ്വെയര്‍ കമ്പനികളുടെ നിലപാട്. ഇതിന് തീര്‍ച്ചയായും ബദല്‍ സംവിധാനമുണ്ട്. സ്വതന്ത്രവും ഏറെക്കുറെ സൌജന്യവുമെന്ന് പറയാവുന്ന സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍. കേരളീയരായ നാം ഒരു ദീര്‍ഘകാല സമീപനം ആവിഷ്ക്കരിച്ച് സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറാനുള്ള ചുവടുവെപ്പ് ആരംഭിക്കാനുള്ള അവസരമാണിതെന്ന് വിനീതനായ കോര്‍ക്കറസ് വിശ്വസിക്കുന്നു. നമ്മുടെ സര്‍ക്കാര്‍ ഇതിന് വലിയ തോതില്‍ പ്രോല്‍സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്. ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റം ഉള്‍പ്പെടെ ആവശ്യമായ സോഫ്റ്റ്വെയറുകളെല്ലാം സൌജന്യമായിത്തന്നെ ലഭ്യമാക്കാന്‍ സംസ്ഥാനത്ത് ധാരാളം സംവിധാനങ്ങളുമുണ്ട്.
==============

Wednesday, June 4, 2008

എല്ലാം സുതാര്യം... സ്വകാര്യത എവിടെ?

(Published in Info Kairali Computer Magazine - May 2008)


കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിവിധ സ്കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഒരു അവധിക്കാല പഠന സഹവാസ ക്യാമ്പില്‍ 'ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്ന്, നാളെ' എന്ന വിഷയം സംബന്ധിച്ച് ക്ലാസെടുത്തു കൊണ്ടിരിക്കെ നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് വിദ്യാര്‍ഥികളോട് ചോദിച്ചു. 'മൊബൈല്‍ ഫോണുമായി ക്ലാസ് റൂമില്‍ കടക്കാന്‍ അനുവദിക്കുന്ന ഏതെങ്കിലും വിദ്യാലയം നമ്മുടെ പ്രദേശത്തുണ്ടോ?' ഇല്ലെന്നായിരുന്ന കുട്ടികളുടെ ഉത്തരം. വിനീതനായ കോര്‍ക്കറസ് തുടര്‍ന്നു. 'എന്നാല്‍ മനസ്സിലാക്കുക, മൊബൈല്‍ ഫോണില്ലാതെ ക്ലാസ് റൂമില്‍ കടക്കരുതെന്ന് നിര്‍ബന്ധിക്കുന്ന വിദ്യാലയങ്ങളാണ് ഇനി വരാന്‍ പോകുന്നത്. നിങ്ങള്‍ക്ക് സന്തോഷമാവില്ലേ. മൊബൈല്‍ ഫോണ്‍ കൂടെക്കൊണ്ട് വരാത്തതിന് പ്രിന്‍സിപ്പല്‍ നിങ്ങളെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയാലോ?' കുട്ടികള്‍ക്ക് താല്‍പര്യമായി. എന്ത്? അങ്ങനെയൊരു സംഭവമോ? അവര്‍ ഒന്ന് നിവര്‍ന്നിരുന്നു. കൂട്ടുകാരെപ്പോലെ തങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ വേണമെന്ന് എത്ര തവണ പറഞ്ഞിട്ടും വാങ്ങിക്കൊടുക്കാത്ത രക്ഷിതാക്കളെ അവര്‍ ഓര്‍ത്തിരിക്കും. ഇനി രക്ഷപ്പെട്ടു. മൊബൈല്‍ ഫോണില്ലാതെ ക്ലാസ്സില്‍ കയറാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാലെങ്കിലും അതൊന്ന് വാങ്ങിത്തരുമല്ലോ.

ജി.പി.എസ്. സംവിധാനമുള്ള മൊബൈല്‍ ഫോണ്‍. നിങ്ങളുടെ ഹാജര്‍ മാത്രമല്ല, ചലനങ്ങള്‍ മുഴുക്കെ രേഖപ്പെടുത്തുകയും നിങ്ങളെവിടെപ്പോയാലും ദൂരെ നിന്ന് നിങ്ങളെ ട്രാക്ക് ചെയ്യാന്‍ സാധ്യമാക്കുകയും ചെയ്യുന്ന മൊബൈല്‍ ഫോണ്‍...കൂടുതല്‍ വിശദീകരിച്ചു തുടങ്ങിയതോടെ കുട്ടികളുടെയെല്ലാം മുഖം മങ്ങിത്തുടങ്ങി. ഒടുവില്‍ കോര്‍ക്കറസ് അവരോട് ചോദിച്ചു. നിങ്ങള്‍ക്കെല്ലാം മൊബൈല്‍ ഫോണ്‍ വേണ്ടേ?. 'വേണ്ട...' എല്ലാവരും ഉറക്കെ വിളിച്ചുപറഞ്ഞു. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവര്‍ പോലും ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും കാര്യങ്ങള്‍ ഈ രീതിയിലേക്കാണ് മുന്നേറുന്നത്.

അതായത് ഇവിടെ ആര്‍ക്കും ഒന്നും ഒളിപ്പിച്ചു വെക്കാനാവില്ല. ടെക്നോളജി രംഗത്ത് ലോകം അതിവേഗം മുന്നേറുമ്പോള്‍ ഈ ലോകത്ത് ഒരിടത്തും ഒരിക്കലും നിങ്ങള്‍ ഒറ്റക്കല്ലെന്ന് നല്ലപോലെ ഓര്‍ക്കുക. കോളേജില്‍ പോയ വിദ്യാര്‍ഥി ക്ലാസ്റൂമിലാണോ സിനിമാ തിയേറ്ററിലാണോ ഉള്ളതെന്ന് രക്ഷിതാവിന് ഇനി വീട്ടിലിരുന്ന് മനസ്സിലാക്കാം. ഫീല്‍ഡില്‍ പോയ ബിസിനസ് എക്സിക്യൂട്ടീവ് വീട്ടില്‍ കിടന്നുറങ്ങുകയാണോ എന്ന് വേണമെങ്കില്‍ കമ്പനി മാനേജര്‍ക്ക് മനസ്സിലാക്കാന്‍ മറ്റാരുടെയും സഹായം വേണ്ട. ബിസിനസ് ടൂറിലായിരുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവിന് ഇനി ഭാര്യയെ കബളിപ്പിക്കാനാവില്ല. ആര്‍ക്കും ആരെയും കബളിപ്പിക്കാന്‍ സാധ്യമാകാത്ത കാലം വരുന്നു. നാം ജീവിക്കുന്ന ഈ ഭൂമിക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരുപറ്റം സാറ്റലൈറ്റ് വ്യൂഹങ്ങള്‍ നമ്മെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇരുപത്തിനാല് സാറ്റലൈറ്റ് അമേരിക്കയുടെ വക. റഷ്യയും സമാന സംരംഭവുമായി മുന്നേറുകയാണ്. പിന്നെ യൂറോപ്യന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ വേറെയും ഉപഗ്രഹങ്ങള്‍ നമ്മെ നിരീക്ഷിക്കാന്‍ വരുന്നു. എല്ലാംകൂടിയാവുമ്പോള്‍ ഭൂമിയില്‍ മനുഷ്യന്റെ സ്വകാര്യത പാടെ നഷ്ടമാവുകയാണ്.

ഈ സാറ്റലൈറ്റ് സംവിധാനം നല്‍കുന്ന പിന്‍ബലത്തിലാണ് ജി.പി.എസ് (Global Positioning System ^ ആഗോള സ്ഥാനനിര്‍ണ്ണയ വ്യവസ്ഥ) പ്രവര്‍ത്തിക്കുന്നതെന്ന് നമുക്കറിയാം. ലോകത്തെ ഓരോ ഇഞ്ച് സ്ഥലവും അതിസൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സംവിധാനം. പുതിയ തലമുറ മൊബൈല്‍ ഫോണും സിം കാര്‍ഡുകളും ഇനി ജി.പി.എസ് കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് രംഗത്തെത്തുക. അതായത് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നിങ്ങള്‍ക്കെതിരെത്തന്നെ ചാരപ്രവര്‍ത്തനം നടത്തുന്നു. സ്കൂളിലും കോളേജിലും വിദ്യാര്‍ഥികളുടെ ഹാജര്‍ രേഖപ്പെടുത്താനും ഇനി ഈ മൊബൈല്‍ ഫോണ്‍ മതി. ഓഫീസിലും ഫാക്ടറിയിലും വര്‍ക്ക്ഷാപ്പുകളിലുമൊക്കെ കൃത്യമായ ഹാജര്‍. എല്ലാവര്‍ക്കും ജി.പി.എസ് സംവിധാനമുള്ള മൊബൈല്‍ ഫോണ്‍. എല്‍.കെ.ജി ക്ലാസ്സില്‍ കുട്ടിയെ ചേര്‍ക്കുമ്പോള്‍ ജി.പി.എസ്. സംവിധാനമുള്ള ഒരു സിം കാര്‍ഡിനും മൊബൈല്‍ ഫോണിനും കൂടി ഇനി നാം ഫീസടക്കേണ്ടിവരും. രക്ഷിതാക്കള്‍ക്ക് കുട്ടിയെ വീട്ടിലിരുന്ന് ട്രാക്ക് ചെയ്യാം. കുട്ടി ക്ലാസ്സില്‍ കയറുന്നതോടെ അവന്റെ ഹാജര്‍ ഈ മൊബൈല്‍ ഫോണ്‍ മുഖേന സ്വയം രേഖപ്പെടുത്തപ്പെടുന്നു. ഓരോ ക്ലാസിലും എത്ര വിദ്യാര്‍ഥികള്‍ ഹാജറുണ്ടെന്നും ആരൊക്കെയാണ് ഹാജറില്ലാത്തതെന്നും പ്രധാനാധ്യാപകന് ഓഫീസിലെ കമ്പ്യൂട്ടറില്‍ നിരീക്ഷിക്കാം.

മുകളില്‍ സൂചിപ്പിച്ചതുപോലെ ഇപ്പോള്‍ നമ്മുടെ ക്ലാസ്സ് റൂമുകളിലൊക്കെ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയിരിക്കയാണല്ലോ. സമീപ ഭാവിയില്‍ തന്നെ മൊബൈല്‍ ഫോണും ജി.പി.എസ് സൌകര്യവുമുള്ള സിം കാര്‍ഡും വിദ്യാര്‍ഥി വഹിക്കേണ്ടിവരും. അത് കൈവശമില്ലെങ്കില്‍ അവനെ ക്ലാസ്സില്‍ കേറിയിരിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണുണ്ടാവുക. അതായത് ഇന്ന് ക്ലാസ്സ് റൂമുകളില്‍ മൊബൈല്‍ ഫോണിന് നിരോധം. നാളെ ക്ലാസ്സ് റൂമുകളില്‍ മൊബൈല്‍ ഫോണ്‍ നിര്‍ബന്ധം. ഈ മൊബൈല്‍ ഫോണ്‍ പോക്കറ്റിലുണ്ടാവുമ്പോള്‍ ഇനി കുട്ടികളുടെ വേലത്തരങ്ങളൊന്നും നടക്കാന്‍ പോവുന്നില്ല. മര്യാദക്ക് ക്ലാസ്സിലിരുന്ന് പഠിക്കേണ്ടി വരും.
ഭൂഗോളത്തിലേക്ക് വാതായനം തുറന്ന് ഗൂഗിളിന്റെ ഗൂഗിള്‍ എര്‍ത്ത് ഇന്റര്‍നെറ്റില്‍ ലഭ്യമായപ്പോള്‍ നാം ആഹ്ളാദിച്ചു. സ്വന്തം വീടും വീട്ടിലേക്കുള്ള വഴിയും പലരും അവിടെ കൃത്യമായി നിര്‍ണ്ണയിച്ചു മാര്‍ക്ക് ചെയ്തു. ലോകത്തെവിടെ നിന്നും നമ്മുടെ വീട്ടിലേക്കെത്തിച്ചേരാന്‍ എളുപ്പവഴിയായല്ലോ. ആര്‍ക്കും വഴി അന്വേഷിച്ച് അലയേണ്ടതില്ല. പക്ഷെ വീട്ടിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ സുരക്ഷക്ക് ഇത് കനത്ത ഭീഷണിയാവുകയാണെന്ന് നാം അറിഞ്ഞില്ല. ലോകത്തെങ്ങുമുള്ള മര്‍മ്മപ്രധാനവും തന്ത്രപ്രധാനവുമായ സ്ഥാനങ്ങളെല്ലാം ആര്‍ക്കും എപ്പോഴും നെറ്റിലൂടെ ലഭ്യമാക്കാവുന്ന അവസ്ഥ. എവിടെയാണ് സ്വകാര്യത. നമ്മുടെ മാത്രമല്ല, രാഷ്ട്രങ്ങളുടെത്തന്നെ രഹസ്യങ്ങള്‍ എവിടെ ഒളിപ്പിച്ചുവെക്കും. ശത്രു രാജ്യത്തിന് മാത്രമല്ല ഭീകര പ്രവര്‍ത്തകര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും അവരവരുടെ ജോലി എളുപ്പമായിത്തീരുന്നു. തങ്ങളുടെ മര്‍മ്മ പ്രധാനമായ കേന്ദ്രങ്ങളൊക്കെ ഗൂഗിള്‍ എര്‍ത്തില്‍ നിന്ന് മാറ്റിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ ഇപ്പോള്‍ ഗൂഗിളിന്റെ ആസ്ഥാനത്തേക്കൊഴുകുന്നു. വിവിധ ലോക രാഷ്ട്രങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതൊക്കെ സുതാര്യമാക്കി, പിന്നെ സൌജന്യമാക്കിയതിന് പിന്നിലെ രഹസ്യം ഇപ്പോള്‍ മനസ്സിലായില്ലേ. സ്വകാര്യതക്ക് വേണ്ടി ഇനി ഗൂഗിളിന്റെ മുമ്പിലും നാം കെഞ്ചേണ്ടി വരും. ചിലപ്പോള്‍ അതിന് വന്‍തുകയും വില നല്‍കേണ്ടിവരും.

ഇതിനൊക്കെ പുറമെ പൊതു സ്ഥലങ്ങളിലും ബിസിനസ് കേന്ദ്രങ്ങളിലും ഓഫീസുകളിലുമൊക്കെ ക്യാമറക്കണ്ണുകള്‍ നിങ്ങളെ വലയം ചെയ്യുന്നു. നിങ്ങളുപയോഗിക്കുന്ന കമ്പ്യൂട്ടറും ടെലിഫോണും മൊബൈല്‍ ഫോണും ഇതര ഉപകരണങ്ങളുമൊക്കെ എപ്പോഴും നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിങ്ങളയക്കുന്ന ഇ^മെയിലും ഇതര ഡാറ്റകളും ശേഖരിക്കപ്പെടുന്നു. നിങ്ങളുടെ സ്വഭാവം, താല്‍പര്യങ്ങള്‍, സാമ്പത്തിക സ്ഥിതി തുടങ്ങിയ വ്യക്തിഗത വിവരങ്ങളൊക്കെ എവിടെയൊക്കെയോ ശേഖരിക്കപ്പെടുന്നു. പരസ്യക്കാര്‍ക്ക് നല്ല മുതല്‍ക്കൂട്ട്. അവധിക്കാലത്ത് നിങ്ങള്‍ എങ്ങോട്ട് യാത്ര ചെയ്യുന്നു, ഓണക്കാലത്ത് നിങ്ങള്‍ എന്തെല്ലാം പുതിയ ഇനങ്ങള്‍ വാങ്ങിക്കൂട്ടുന്നു എന്നൊക്കെ നിരീക്ഷിക്കാന്‍ പരസ്യക്കമ്പനികള്‍ നിങ്ങള്‍ക്ക് പുറകിലുണ്ട്. സ്പാമുകള്‍ നിങ്ങളുടെ ഇന്‍ബോക്സില്‍ നിറയാറുണ്ടല്ലോ. നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോക്താവാണോ? പതിവായി കൂട്ടുകാര്‍ക്കൊക്കെ ഇ^മെയില്‍ അയക്കാറുണ്ടോ? മെസ്സഞ്ചര്‍ സേവനമുപയോഗിച്ച് തല്‍സമയ സന്ദേശങ്ങള്‍ കൈമാറാറുണ്ടോ? ചാറ്റ് റൂമുകളില്‍ കടന്ന് അപരിചിതരുമായി സല്ലപിക്കാറുണ്ടോ? സൂക്ഷിക്കുക. നിങ്ങളെസ്സംബന്ധിച്ച അത്യന്തം സൂക്ഷ്മമായ വിവരങ്ങള്‍ നിങ്ങളെക്കാള്‍ നന്നായറിയുന്നവര്‍ ലോകത്ത് ധാരാളമുണ്ട്.

വിവിധ മൊബൈല്‍ഫോണ്‍ നെറ്റ്വര്‍ക്കുകളിലൂടെ നടക്കുന്ന സംഭാഷണങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതായി നാം പത്രങ്ങളില്‍ വായിച്ചു. സുരക്ഷാ ഏജന്‍സികള്‍ക്ക് മൊബൈല്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായവ റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കാനും വേണ്ടിയാണത്രെ മൊബൈല്‍ഫോണ്‍ സംഭാഷണ നീരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ഇന്റര്‍നെറ്റ് മുഖേനയുള്ള ആശയവിനിമയങ്ങളും ഇതുപോലെ നിരീക്ഷിക്കപ്പെടും. കോള്‍ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ ഓപറേറ്റിംഗ് കമ്പനികള്‍ തന്നെ ഒരു വര്‍ഷം വരെ സുക്ഷിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് സമീപ കാലത്ത് നടന്ന നിവരധി കുറ്റകൃത്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ സുപ്രധാന തെളിവായി വര്‍ത്തിച്ചത് നമുക്കറിയാം. നാടിനെ പിടിച്ചുകുലുക്കിയ ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തന്നെ ഇതിനുദാഹരണമാണ്. പ്രത്യക്ഷ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ അതി വിദഗ്ദമായി ആസൂത്രണം ഈ വന്‍ കവര്‍ച്ചയില്‍ കുറ്റവാളികളെ പിടികൂടാന്‍ സഹായിച്ചത് ഒരു മൊബൈല്‍ ഫോണും മൊബൈല്‍ സംഭാഷണങ്ങളുമായിരുന്നല്ലോ. മോഷ്ടാക്കളെ അകപ്പെടുത്താന്‍ അവരുടെ കാര്യങ്ങളൊക്കെ സുതാര്യമാക്കുന്നത് നല്ലത് തന്നെ. പക്ഷെ, അതിന് മുഴുവന്‍ ജനതയുടെയും സ്വകാര്യത നശിപ്പിക്കേണ്ടതുണ്ടോ. സുതാര്യത ചൂഷണം ചെയ്യാനും ദുരുപയോഗപ്പെടുത്താനും വന്‍ സാധ്യതകളാണുള്ളത്. സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റത്തിന്റെ വിപത്ത് കൂടുതല്‍ രൂക്ഷമായിരിക്കും.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യുഗത്തില്‍ സര്‍ക്കാരിന് പുറമെ സ്വകാര്യ ഏജന്‍സികളും ഈ പണി നല്ലപോലെ ചെയ്തു കൊണ്ടിരിക്കുന്നു. ഹാക്കര്‍മാരും ക്രാക്കര്‍മാരും ഇതുതന്നെ ചെയ്യുന്നു. ഒരുകൂട്ടര്‍ ക്രഡിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നു. പാസ്വേര്‍ഡ് തട്ടിയെടുത്ത് വേറൊരു കൂട്ടര്‍ നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ നിന്ന് വന്‍ തുകകള്‍ തന്നെ അടിച്ചുമാറ്റുന്നു. ഇതിന് സഹായകമായി വര്‍ത്തിക്കുന്ന പ്രത്യേകം സോഫ്റ്റ്വെയറുകളും അണിയറയിലുണ്ട്. നെറ്റിലൂടെത്തന്നെ അതും നിങ്ങള്‍ക്ക് സ്വായത്തമാക്കാം. അതായത് നിങ്ങളുടെ ഇ^മെയില്‍ അക്കൌണ്ട് മാത്രമല്ല, നെറ്റിലൂടെയുള്ള എല്ലാ ഇടപാടുകളും ആശയ വിനിമയങ്ങളും സുതാര്യമാവുകയാണ്. സ്വകാര്യതക്കെതിരെയുള്ള കടന്നു കയറ്റത്തിന് ആക്കം കൂട്ടാനായി പാശ്ചാത്യ നാടുകളിലും മറ്റും 'സ്പൈ ഷോപ്പുകള്‍' തന്നെ വ്യാപിപ്പിക്കുകയാണ്. ഇതരരെ നിരീക്ഷിക്കാനും ചാരപ്രവര്‍ത്തനം നടത്താനും ആവശ്യമായ ഉപകരണങ്ങളൊക്കെ അവിടെ ലഭിക്കും.
കുട്ടികളുടെ നെറ്റ് ഉപയോഗം നിരീക്ഷിക്കാനെന്ന രൂപത്തില്‍ വിപണനം ചെയ്യുന്ന സോഫ്റ്റ്വെയറുകള്‍ ആ പണി മാത്രമല്ല ചെയ്യുന്നത്. മുതിര്‍ന്നവരുടെയും ഇന്റര്‍നെറ്റ് ഉപയോഗം നിങ്ങള്‍ക്ക് അതിലൂടെ നിരീക്ഷിക്കാം. ആരെങ്കിലും നിങ്ങള്‍ക്കൊരു മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കുന്നുവെന്നിരിക്കട്ടെ. സൂക്ഷിക്കണം, നിങ്ങളുടെ സംഭാഷണം മുഴുക്കെ നിങ്ങളറിയാതെ ചോര്‍ത്താന്‍ പ്രാപ്തമായ സോഫ്റ്റ്വെയര്‍ അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കാം.

എല്ലാറ്റിന്റെയും അടിസ്ഥാനം 'മാര്‍ക്കറ്റിംഗ്' തന്നെ. നിങ്ങള്‍ രോഗിയായി ആശുപത്രിയിലെത്തുമ്പോഴാണ് ഇതറിയുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക എങ്ങനെയെന്ന് ചോദിക്കാതെത്തന്നെ കൃത്യമായി അവര്‍ക്കറിയാന്‍ സാധിക്കുന്നു. ഏത് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് നിങ്ങള്‍ക്കുള്ള ബില്ല് തയ്യാറാക്കേണ്ടതെന്നും ആശുപത്രി അധികൃതര്‍ മനസ്സിലാക്കുന്നു. ആശുപത്രിയില്‍ മാത്രമല്ല, നിങ്ങള്‍ കയറിയിറങ്ങുന്ന ഹോട്ടലിലും ടുറിസ്റ്റ് കേന്ദ്രങ്ങളിലും കലാലയങ്ങളിലും സര്‍ക്കാര്‍ ഓഫീകുകളിലുമൊക്കെ നിങ്ങള്‍ സുതാര്യനാണ്. നിങ്ങളെസ്സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അതെ, ടെക്നോളജി യുഗത്തില്‍ നിങ്ങള്‍ സുതാര്യനാണ്. നിങ്ങള്‍ക്ക് സ്വകാര്യതയില്ല. ഒന്നും മറച്ചുവെക്കാനും നിങ്ങള്‍ക്കാവില്ല.

Monday, June 2, 2008

ടെക്നോളജി 2020^ാമാണ്ടില്‍

വിനീതനായ കോര്‍ക്കറസിന്റെ ഈ ലേഖനം വായിക്കുന്ന എല്ലാവര്‍ക്കും ദീര്‍ഘായുസ്സും ആരോഗ്യ സൌഭാഗ്യങ്ങളും നേരുന്നു. ശാസ്ത്ര^സാങ്കേതിക രംഗം അടുത്ത ഇരുപത് വര്‍ഷങ്ങളിലായി ചരിത്രത്തില്‍ തുല്യതയില്ലാത്ത പുരോഗതിയാണ് കൈവരിക്കാന്‍ പോകുന്നതെന്നാണ് മൈക്രോസോഫ്റ്റ് കോര്‍പറേഷന്റെ സയന്‍സ് പ്രോഗ്രാം തലവനായ സ്റ്റീഫന്‍ ഇമ്മോട്ട് പറയുന്നത്. ടെക്നോളജി രംഗത്ത് ഇന്ന് ലോകം എത്തിനില്‍ക്കുന്ന പുരോഗതിയും ഉന്നമനവും രണ്ട് പതിറ്റാണ്ട് മുമ്പ് നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്തതായിരുന്നല്ലോ. അതായത് മനുഷ്യന്റെ സങ്കല്‍പങ്ങള്‍ക്ക് എത്തിപ്പെടാന്‍ പോലും സാധ്യമാകാത്ത വിധത്തിലാണ് ഈ മേഖല പുരോഗതി കൈവരിക്കുന്നത്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, വയര്‍ലെസ്സ് നെറ്റ്വര്‍ക്ക്, ഡിജിറ്റല്‍ ടി.വി തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിലായി അത് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ജീവിതശൈലിയിലും സാമൂഹിക ബന്ധങ്ങളിലും മാത്രമല്ല പഠനത്തിലും നമ്മുടെ ചിന്തകളിലും വരെ അത് വലിയ സ്വാധീനം ചെലുത്തിയിരിക്കയാണ്. ഇനിയും രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും ലോകത്ത് നടന്നേക്കാവുന്ന മാറ്റങ്ങളെന്തൊക്കെയായിരിക്കുമെന്ന് നമുക്കിപ്പോള്‍ സങ്കല്‍പിക്കനാവുമോ? നാം എന്തുതന്നെ സങ്കല്‍പിച്ചാലും അതിലും എത്രയോ ഇരട്ടി മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് സ്റ്റീഫന്‍ ഇമ്മോട്ടിനെപ്പോലെത്തന്നെ വിനീതനായ കോര്‍ക്കറസിന്റെയും അഭിപ്രായം. ആ മാറ്റങ്ങള്‍ നേരില്‍ കാണാനുള്ള സൌഭാഗ്യം ലഭിക്കാനാണ് എല്ലാവര്‍ക്കും ദീര്‍ഘായുസ്സ് നേരുന്നത്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയോടൊപ്പം ഇതര ശാസ്ത്ര ശാഖകള്‍ കൂട്ടുചേരുന്നതാണ് മാറ്റങ്ങളുടെ മുഖ്യനിദാനം. പ്രത്യേകിച്ച് ബയോടെക്നോളജിയാണ് കൂടുതല്‍ സ്വാധീനം ചെലുത്തുക. കമ്പ്യൂട്ടറും മനുഷ്യകോശങ്ങളും പ്രവര്‍ത്തന ശൈലിയില്‍ ഒട്ടേറെ സാമ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇതനുസരിച്ച് കമ്പ്യൂട്ടര്‍ സിമുലേഷനിലൂടെ 'ബയോസിസ്റ്റ'ത്തില്‍ ഗവേഷണ പഠനങ്ങള്‍ നടത്താനാവും. ഉദാഹരണമായി ഒരു പ്രത്യേക മരുന്ന് മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ മനസ്സിലാക്കാന്‍ ഇനി എലിയെയും പൂച്ചയെയുമൊക്കെ പരീക്ഷണത്തിന് വിധേയമാക്കേണ്ടതില്ല. പകരം സിലിക്കണ്‍ സെല്ലുകളുപയോഗപ്പെടുത്തിയാല്‍ മതി. സിലിക്കണ്‍ ചിപ്പുകളുപയോഗിച്ചുള്ള കമ്പ്യൂട്ടറിന്റെ ഇപ്പോഴത്തെ വേഗത ബേയോടെക്നോളജി രംഗത്തെ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് മതിയാകില്ലെന്ന ആശങ്കയുമുണ്ട്. ഇത് മറികടക്കാനുള്ള പോംവഴികളിലൊന്ന് ജൈവകോശങ്ങളുപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ നിര്‍മ്മാണമാണത്രെ. സിലിക്കണ്‍ ചിപ്പിന് പകരം ഇനി ബയോചിപ്പുകളായിരിക്കും കമ്പ്യൂട്ടറിന്റെ മസ്തിഷ്ക്കം നിയന്ത്രിക്കുക. ഹാര്‍ഡ്വെയറിന്റെ സ്ഥാനത്ത് ബയോസിസ്റ്റവും സോഫ്റ്റ്വെയറിന്റെ സ്ഥാനത്ത് കെമിക്കല്‍ സിസ്റ്റവും പ്രവര്‍ത്തിക്കുന്ന രീതി സങ്കല്‍പിച്ചുനോക്കൂ. അതോടെ കമ്പ്യൂട്ടറും മനുഷ്യനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമുണ്ടാവില്ല. ഭാവിയില്‍ നമുക്ക് മുമ്പിലൂടെ ഒരു ജിവിയോ മനുഷ്യരൂപമോ നടന്നു പോകുന്നത് കണ്ടാല്‍ അവ യഥാര്‍ഥത്തിലുള്ളതോ അതോ കമ്പ്യൂട്ടറോ എന്ന് തിരിച്ചറിയാന്‍ ചില പരീക്ഷണങ്ങളൊക്കെ നടത്തേണ്ടി വരുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

വൈദ്യശാസ്ത്രം, മെക്കാനിസം തുടങ്ങിയ മേഖലകളിലെന്ന പോലെ കമ്പ്യൂട്ടര്‍ രംഗത്തും നാനോടെക്നോളജി ഇതിനകം ചുവടുറപ്പിച്ചിരിക്കുന്നു. ഒരര്‍ഥത്തില്‍ നാനോടെക്നോളജി ഇല്ലായിരുന്നെങ്കില്‍ ഇന്ന് നാം കാണുന്ന രീതിയിലെ ഇന്റര്‍നെറ്റ് ഒരിക്കലും പ്രത്യക്ഷപ്പെടുമായിരുന്നില്ല. കാരണം ഇന്റര്‍നെറ്റിന്റെ നട്ടെല്ലെന്ന് (Backboan) അറിയപ്പെടുന്ന ഫൈബര്‍ ഓപ്റ്റിക് കേബിളിന്റെ പ്രവര്‍ത്തനശേഷിയുടെ അടിസ്ഥാനം നാനോടെക്നോളജിയിലധിഷ്ഠിതമാണല്ലോ. സെക്കന്റില്‍ 2.5 മുതല്‍ 10 ജിഗാബിറ്റ് വരെ ഡാറ്റ പ്രവഹിപ്പിക്കാന്‍ ഇതിന് സാധ്യമാകുന്നു. പ്രോസസ്സര്‍, ഹാര്‍ഡ് ഡിസ്ക്ക്, മെമ്മറി തുടങ്ങി കമ്പ്യൂട്ടറിന്റെ വ്യത്യസ്ത ഘടകങ്ങളില്‍ ഈ ടെക്നോളജി പ്രായോഗികമാക്കാനുള്ള ഗവേഷണങ്ങളും ത്വരിതഗതിയിലാണ് നടക്കുന്നത്. കമ്പ്യൂട്ടറിന്റെ വലിപ്പം ഗണ്യമായി കുറക്കാനും പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള മറ്റൊരു പോംവഴി എന്ന നിലക്കാണ് ഈ രംഗത്ത് നാനോടെക്നോളജി കടന്നുവരുന്നത്. സ്റ്റോറേജ് കപ്പാസിറ്റി അനേകം മടങ്ങ് വര്‍ദ്ധിക്കുകയും ഉപകരണം സൂചിമുനയെ വെല്ലുന്ന രീതിയില്‍ സൂക്ഷ്മമാവുകയും ചെയ്യും. അതിസൂക്ഷ്മമായ കാര്‍ബണ്‍ നാനോട്യൂബുപയോഗിച്ച് ട്രാന്‍സിസ്റ്റര്‍ നിര്‍മ്മിക്കുന്നതില്‍ ഐ.ബി.എം. കമ്പനി ഇതിനകം വിജയിച്ചിരിക്കുന്നു. ഈ ട്രാന്‍സിസ്റ്ററിന്റെ വലിപ്പം തലമുടിയുടെ പതിനായിരത്തിലൊരംശമാണ്. സിലിക്കണ്‍ ടെക്നോളജി ഉപയോഗിച്ചുള്ള നിലവിലെ പ്രോസസര്‍ വേഗതയലും പ്രവര്‍ത്തനശേഷിയിലും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ഇനി അതിനെ ചെറുതാക്കാനോ അതുവഴി പ്രവര്‍ത്തന ശേഷിയും വേഗതയും വര്‍ദ്ധിപ്പിക്കാനോ സാധ്യമല്ല. 2010^ഓടെ നാനോടെക്നോളജി അടിസ്ഥാനമാക്കയുള്ള പുതിയ പ്രോസസറുകള്‍ വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ. ഒരു നാനോമീറ്റര്‍ നിളവും (മീറ്ററിന്റെ 100 കോടിയിലെരംശം) മേല്‍ക്കുമേല്‍ അടുക്കിവച്ച മൂന്ന് പരമാണുവിന്റെ കനവുമുള്ള പ്രോസസറുകളാണത്രെ ഇങ്ങനെ രംഗത്തെത്തുന്നത്. അതോടൊപ്പം ഇന്നത്തെ ക്ലാസിക്കല്‍ കമ്പ്യൂട്ടര്‍ രീതി ക്വാണ്ടം കമ്പ്യൂട്ടറിന് വഴിമാറിക്കൊടുക്കേണ്ട അവസ്ഥയും വന്നുചേരും. ആ ഇനത്തിലെ ഗവേഷണങ്ങളും നടക്കുകയാണ്. കമ്പ്യൂട്ടറില്‍ ഇപ്പോള്‍ പൂജ്യം (0), അല്ലെങ്കില്‍ ഒന്ന് (1) ആണല്ലോ ബിറ്റുകളായി ഉപയോഗിക്കുന്നത്. ക്വാണ്ടം കമ്പ്യൂട്ടറില്‍ ഇത് കൂടാതെ ഒരേസമയം തന്നെ പൂജ്യവും ഒന്നും ബിറ്റുകളായി നിലകൊള്ളുന്നു. കമ്പ്യൂട്ടിംഗ് രീതിയുടെ അടിസ്ഥാന തത്വങ്ങളില്‍ തന്നെ ഇത് വന്‍ മാറ്റങ്ങളുണ്ടാക്കും.

അടുത്ത 20 വര്‍ഷത്തിനകം ഇന്റര്‍നെറ്റ് മേഖല കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് അമേരിക്കയിലെ Pew Internet & American Life Project എന്ന സ്ഥാപനം അവിടുത്തെ കമ്പ്യൂട്ടര്‍ വിദഗ്ധരും രാഷ്ട്രീയക്കാരും ബിസിനസ്കാരുമായ 742 ബുദ്ധിജീവികളെ പങ്കെടുപ്പിച്ച് ഒരഭിപ്രായ സര്‍വേ നടത്തുകയുണ്ടായി. ഇന്റര്‍നെറ്റ് ഇന്നത്തെ രീതിയില്‍ തുടരുന്നതോടൊപ്പം കോടിക്കണക്കിന് ഉപകരണങ്ങള്‍ അതുമായി ബന്ധിപ്പിക്കപ്പെടുമെന്നാണ് അധികപേരും അഭിപ്രായപ്പെട്ടത്. അതായത് നിങ്ങളുടെ വീട്ടിലെ അടുപ്പും അലക്കുമിഷീനും ഫ്രിഡ്ജും ഫാനും എയര്‍കണ്ടീഷണറുമൊക്കെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുമെന്നര്‍ഥം. നിങ്ങള്‍ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് വൈകുന്നേരത്തെ കാപ്പിയുടെയും പലഹാരത്തിന്റെയും മെനു ഇന്റര്‍നെറ്റിലൂടെ വീട്ടിലെ അടുപ്പിലേക്ക് (ഓവന്‍) നല്‍കിയാല്‍ നിങ്ങളെത്തുമ്പോഴേക്കും കാപ്പി തയ്യാര്‍. വിദൂര പ്രദേശത്തെ ഫാക്ടറിയുടെയും ഓഫീസിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങളും ഒട്ടൊക്കെ ഈ രീതിയില്‍ നിയന്ത്രിക്കാനാവുമത്രെ.

നാം താമസിക്കുന്ന വീടുകള്‍ സ്മാര്‍ട്ടായി മാറും. ഓരോ വീട്ടിനും ആവശ്യമായ വൈദ്യുതി സൂര്യപ്രകാശത്തിലൂടെ അതാത്വീടുകളില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടും. അതോടെ പൊതുവിതരണത്തിനുള്ള വൈദ്യുതി ഉല്‍പാദനാവശ്യങ്ങള്‍ക്ക് നീക്കിവെക്കാന്‍ സാധിക്കുന്നു. വീട്ടിലെ സ്മാര്‍ട്ട് ജനലുകള്‍ സൂര്യപ്രകാശത്തിനനുസരിച്ച് നിറം മാറുന്നതിനാല്‍ എയര്‍കണ്ടീഷന്റെ ഉപയോഗം ഒരുപരിധിവരെ ഒഴിവാക്കാം. വയര്‍മുഖേനയും വയര്‍ലെസായുമുള്ള ടെലികമ്മ്യൂണിക്കേഷന്‍ സൌകര്യത്തില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് കൈവരിക്കുക. സാറ്റലൈറ്റ് മുഖേന ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനം നിങ്ങളുടെ വീടിനെ എപ്പോള്‍ 'കണക്റ്റഡാ'ക്കും. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT)യിലെ ഗവേഷകനായ കെന്റ് ലാര്‍സന്റെ അഭിപ്രായത്തില്‍ ഭാവിയിലെ വീട് വെറുമൊരു താമസ സ്ഥലം മാത്രമായിരിക്കില്ലത്രെ. 'ടെലിവര്‍ക്ക്' പ്രയോജനപ്പെടുത്തുന്നതിലൂടെ നമ്മുടെ ജോലി സ്ഥലവും 'ടെലിമെഡിസിന്‍' സംവിധാനത്തിലൂടെ ആരോഗ്യ പരിരക്ഷാ കേന്ദ്രവുമൊക്കെയായി വീട് രൂപം പ്രാപിക്കും. ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തിയുള്ള ഇ^ഷോപ്പിംഗ് സൌകര്യത്തിന് പുറമെ വിനോദ കേന്ദ്രമായും വീട് മാറുകയാണ്. ചുവരില്‍ മിക്ക സ്ഥലങ്ങളിലും സ്ഥാപിച്ച ഫ്ലാറ്റ് സ്ക്രീനിലൂടെ ടി.വി പരിപാടികളും ഫിലിമുകളുമൊക്കെ മാറിമാറി പ്രത്യക്ഷപ്പെടുന്നു. അടുക്കളയിലും ഡൈനിംഗ് ഹാളിലും ബെഡ്റൂമിലുമെല്ലാം ഇത്തരം സ്ക്രീനുകള്‍. റൂമുകളൊക്കെ സ്മാര്‍ട്ടായി മാറുന്നതോടെ നിങ്ങളുടെ ബെഡ് റുമിലെ കര്‍ട്ടണ്‍ നേരം പുലരുമ്പോള്‍ സ്വയം നീങ്ങുന്നു. ചുമരിലെ ടെച്ച് സ്ക്രീനില്‍ വിരലമര്‍ത്തി കാപ്പിയോ ചായയോ നിര്‍മ്മിക്കാം. ഫ്രിഡ്ജില്‍ സ്റ്റോക്കുള്ള സാധനങ്ങളുടെ ലീസ്റ്റും സ്ക്രീനില്‍ പ്രത്യക്ഷപ്പെടുത്താം. ഇത് പരിശോധിച്ചശേഷം ആവശ്യമുള്ള സാധനങ്ങള്‍ക്ക് നിങ്ങളുടെ തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റിന്റെ വെബ്സൈറ്റ് മുഖേന ഓര്‍ഡര്‍ ചെയ്താല്‍ മതി. സ്മാര്‍ട്ട് ടോയ്ലറ്റില്‍ കേറുന്നതോടെ നിങ്ങളുടെ തൂക്കം, ബ്ലഡ്പ്രഷര്‍ തുടങ്ങിയ വിവരങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയായി. ഓരോ പ്രഭാതത്തിലും നിങ്ങളുടെ രക്തവും മൂത്രവുമൊക്കൊ പരിശോധനക്ക് വിധേയമാക്കാനും അവിടെ സൌകര്യമൊരുക്കാവുന്നതാണ്. ഈ വിവരങ്ങളൊക്കെ നിങ്ങളുടെ കുടംബ ഡോക്ടര്‍ക്ക് യഥാസമയം ലഭിച്ചു കൊണ്ടിരിക്കും. കൂടുതല്‍ പരിശോധന ആവശ്യമാണെങ്കില്‍ ഡോക്ടറുടെ സന്ദേശം നിങ്ങളുടെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതാണ്.

ജനസംഖ്യാ വര്‍ദ്ധനവിനനുസരിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൌകര്യമൊരുക്കുക എന്നത് സര്‍ക്കാരിന് എന്നും പ്രയാസമാണ്. വിദ്യാലയങ്ങളില്‍ വര്‍ഷം തോറും പുതിയ ക്ലാസ് റൂമുകള്‍ വേണം. അധ്യാപകര്‍, പുസ്തം, മറ്റ് പഠന സൌകര്യങ്ങള്‍ എന്നിവയൊക്കെ ഒരുക്കണം. ഈ പ്രയാസം മറികടക്കാന്‍ ടെക്നോളജി സഹായിക്കുന്നു. ഇന്റര്‍നെറ്റ് സൌകര്യവും സ്മാര്‍ട്ട് ചുമരുകളും പ്രയോജനപ്പെടുത്തി വീട്ടില്‍ വെര്‍ച്ച്വല്‍ ക്ലാസ്റൂമുകള്‍ സജ്ജമാക്കാം. വിദൂരത്തുള്ള അധ്യാപകനുമായി സംവദിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും ഓണ്‍ലൈനായി ഗൃഹപാഠങ്ങള്‍ ചെയ്യാനും പരീക്ഷ എഴുതാനുമൊക്കെ വീട്ടില്‍ തന്നെ സൌകര്യമൊരുങ്ങുകയായി. സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ നടപ്പാക്കി വരുന്ന ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിയും എഡ്യൂസാറ്റ് മുഖേനയുള്ള വിദൂര വിദ്യാഭ്യാസ സൌകര്യവും ഈ പ്രക്രിയ വളരെ എളുപ്പത്തിലാക്കാനാണ് സാധ്യത. ഈ മേഖലയില്‍ നമുക്ക് 2020 വരെ കേത്തിരിക്കേണ്ടി വരില്ലെന്നാണ് അഭിപ്രായം. പ്രിന്റ് ചെയ് പുസ്തകങ്ങള്‍ ഇനി അധിക കാലമൊന്നും പ്രായോഗികമല്ല. പകരം ഇ^ബുക്കുകളായിരിക്കും പ്രത്യക്ഷപ്പെടുന്നത്. നെറ്റിലൂടെ വായിക്കാവുന്ന പുസ്തകങ്ങള്‍ക്ക് പുറമെ ഇ^ബുക്ക് റീഡറുകളും രംഗത്തെത്തിയിരിക്കുന്നു. അതല്ലെങ്കില്‍ സ്കൂള്‍ പുസതങ്ങളും ലാബ് പ്രവര്‍ത്തനങ്ങളുമൊക്കെ ഒരു സി.ഡിയിലോ ഡി.വി.ഡിയിലോ ഒതുക്കാനാവും.

വാഹനപ്പെരുപ്പമാണ് ഇന്നത്തെ മറ്റൊരു പ്രശ്നം. ഈ വാഹനങ്ങള്‍ പുറത്ത്വിടുന്ന വര്‍ദ്ധിച്ച തോതിലെ പുകപടലങ്ങള്‍ അന്തരീക്ഷത്തെ മലീമസമാക്കുന്നു. ജീവിതം ഇവിടെ ദുസ്സഹമാവുകയാണെന്നാണ് മുറവിളി. ഇതിനും ടെക്നോളജി പരിഹാരമൊരുക്കുന്നു. ഇന്റര്‍നെറ്റുപയോഗിച്ചുള്ള ടെലിവര്‍ക്ക് പ്രായോഗികമാക്കുന്നതോടെ ജോലി സ്ഥലത്തേക്കുള്ള ദൈനംദിന യാത്ര ഒഴിവാക്കാം. ഓഫീസിലെ പകുതിയോളം ജോലിക്കാര്‍ക്ക് ടെലിവര്‍ക്ക് നല്‍കുന്നതിലൂടെ നഗരങ്ങളിലെ വാഹനത്തിരക്ക് വന്‍തോതില്‍ കുറയും. അതോടൊപ്പം വിദ്യാര്‍ഥികള്‍ വീട്ടിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഉപയോഗപ്പെടുത്തുന്നു. ഇതിന് പുറമെ ഇന്ന് വാഹനങ്ങളിലുപയോഗിക്കുന്ന പെട്രോളിനും ഡീസലിനും പകരം സോളാര്‍ പവറും ഹൈഡ്രജനും ഉപയോഗപ്പെടുത്താനാവുമോ എന്ന ഗവേഷണങ്ങളും നടന്നു വരുന്നു. ഇത് വിജയം കാണുന്നതോടെ അന്തരീക്ഷ മലിനീകരണം പൂര്‍ണ്ണമായും ഒഴിവാക്കാനാവും. ഇത് ഇനിയും ഏതാനും വര്‍ഷങ്ങളെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടൊപ്പം തന്നെ വന്‍നഗരങ്ങളിലെ തിരക്കൊഴിവാക്കാനായി ചെറിയ എയര്‍ബസ്സുകളും പരീക്ഷിക്കപ്പെടുകയാണ്. ബ്രിട്ടണില്‍ ഈ നിലക്കുള്ള പരിക്ഷണങ്ങള്‍ നടക്കുന്നതായി നാം വായിച്ചു. മഹാനഗരങ്ങളിലെ ചെറിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തരം എയര്‍ബസ്സിലെ യാത്രക്ക് ഇപ്പോള്‍ ചെലവേറുമെന്ന പോരായ്മയുണ്ട്. ജനപ്പെരുപ്പമാണ് മറ്റൊരു പ്രശ്നം. ജനസംഖ്യയിലെ വര്‍ദ്ധനവിനനുസരിച്ച് ഭൂമി വിശാലമാകുന്നില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ വന്‍കിട ഷോപ്പിംഗ് സെന്ററുകളും പട്ടണങ്ങളും നിര്‍മ്മിക്കുക എന്നതാണ് ഇതിന് പരിഹാരമായി വിദഗ്ധര്‍ ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. ചന്ദ്രനിലും ഇതര ഗ്രഹങ്ങളിലുമൊക്കെ കടന്നുചെന്ന് പട്ടണങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കാള്‍ എളുപ്പമാണത്രെ ഇത്.

ഭാവിയിലെ കമ്പ്യൂട്ടര്‍

ഇന്‍ഫര്‍മേഷന്‍ ടെക്നോജളിക്ക് ഇനി സ്വതന്ത്രമായ നിലനില്‍പില്ല. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ടെലി കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുമായി കൂട്ടുകൂടിയപ്പോഴാണല്ലോ നമുക്ക് ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബുമൊക്കെ ലഭിച്ചത്. അങ്ങനെ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (വിവര സംവേദന സാങ്കേതികവിദ്യ) രൂപപ്പെട്ടു. ഇതിന്റെ തണലില്‍ ലോകത്ത് വലിയൊരു വിപ്ലവം തന്നെ അരങ്ങേറുകയാണ്. അതാണ് വിവര വിപ്ലവം. കാര്‍ഷിക വിപ്ലവത്തിനും വ്യവസായ വിപ്ലവത്തിനും ശേഷമുള്ള മൂന്നാം തരംഗമായി ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു.

അടുത്ത ഊഴം ബയോടെക്നോളജിയുടെതാണെന്നാണ് നിരീക്ഷണം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ബയോ ടെക്നോളജിയും കൂട്ടുചേരുന്നതോടെ ഇന്നത്തെ കമ്പ്യൂട്ടറും ഇതര ഇലക്ട്രോണിക് ഉപകരണങ്ങളും ജൈവ ഉപകരണങ്ങളായി രൂപപ്പെടും. അതായത് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ^ അമ്പത് വര്‍ഷമൊന്നും കാത്തിരിക്കേണ്ടി വരില്ല ^ നിങ്ങളൊരു ബസ്സില്‍ കയറുകയാണെങ്കില്‍ അതിന്റെ ഡ്രൈവര്‍ ഇന്നത്തെപ്പോലെ ഒരു മനുഷ്യനായിരിക്കില്ല. മറിച്ച് മനുഷ്യ രൂപത്തിലുള്ള ഒരു ബയോ^ഇലക്ട്രോണിക് ഉപകരണമായിരിക്കും. അന്ന് നിങ്ങളൊരു തെങ്ങ് കയറ്റക്കാരനെ കാണുകയാണെങ്കില്‍ അതും മനുഷ്യ രൂപത്തിലുള്ള ഒരു ജൈവ ഉപകരണമായിരിക്കും. അതായത് യഥാര്‍ത്ഥ മനുഷ്യരെയും കമ്പ്യൂട്ടര്‍ ഉപകരണങ്ങളെയും പരസ്പരം തിരിച്ചറിയാനാവാത്ത അവസ്ഥ. നായയും പൂച്ചയും ഒക്കെ ഇങ്ങനെത്തന്നെ. യഥാര്‍ത്ഥത്തിലുള്ള ജീവി ഏത്, മനുഷ്യ നിര്‍മ്മിതമായ ജൈവ ഉപകരണമേത് എന്ന് സാധാരണക്കാര്‍ക്ക് തിരിച്ചറിയാനാവില്ല. അന്ന് പാടത്തും ഫാക്ടറികളിലുമെല്ലാം ജോലി ചെയ്യുന്നത് മനുഷ്യരാവില്ല. മറിച്ച് കമ്പ്യുട്ടറുകളായിരിക്കും. ജൈവ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി യഥാര്‍ത്ഥ മനുഷ്യരുടെ രൂപത്തില്‍ തന്നെ നിര്‍മ്മിച്ചെടുത്ത ജൈവ^ഇലക്ട്രോണിക് ഉപകരണങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യനേത്, കമ്പ്യൂട്ടറേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ് സംജാതമാവുക. മനുഷ്യരും കമ്പ്യൂട്ടറും ഒന്നായിത്തീരുന്ന ലോകം. അതിനെ നമുക്ക് വിവര^ജൈവ സാങ്കേതിക വിദ്യയെന്നോ മറ്റോ വിശേഷിപ്പിക്കാം. നമ്മുടെ ഇന്നത്തെ പരിചയവും കാഴ്ചപ്പാടുമൊക്കെ ആസ്പദമാക്കി ഇതിന് ജൈവ വിപ്ലവമെന്ന് പേരും നല്‍കാം. അതേതായാലും ഇന്നത്തെ വിവര വിപ്ലവത്തിന് ശേഷമുള്ള ഒരു നാലാം തരംഗത്തിലേക്കാണ് ഇത് ലോകത്തെ നയിക്കുക. ഈ ജൈവ^കമ്പ്യൂട്ടര്‍ വിപ്ലവം ലോകത്ത് വരുത്തി വെക്കുന്ന മാറ്റങ്ങളും അതുമുഖേന സാധ്യമാകുന്ന നേട്ടങ്ങളും അതോടൊപ്പം അതിന്റെ അത്യന്തം ഭീബല്‍സമായ ഭവിഷ്യത്തുകളും എന്തെല്ലാമായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ ആര്‍ക്കും സാധ്യമാവില്ല.

വിസ്റ്റയുടെ കാര്യത്തില്‍ ഒരു പുനരാലോചന


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2007 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

വിസ്റ്റ ഏതോ മോട്ടോര്‍ കാറിന്റെ ഓപറേറ്റിംഗ് സിസ്റ്റമാണെന്നാണ് നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് ആദ്യം ധരിച്ചത്. നമ്മുടെ മാരുതി കാറിന് നന്നായി ഇണങ്ങുന്ന ഒരു ഓപറേറ്റിംഗ് സിസ്റ്റം ഇണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരിന്നുവെന്ന് പലപ്പോഴും ആഗ്രഹിച്ചതുമാണ്. കാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ എന്ത് സുഖമായിരിക്കും. വഴിയില്‍ 'ഹാങ്ങാ'യാല്‍ വര്‍ക്ക്ഷാപ്പിലെ മെക്കാനിക്കുമാരെ വിളിക്കേണ്ടതില്ല. റീസ്റ്റാര്‍ട്ട് ചെയ്യാന്‍ 'കണ്‍ട്രോള്‍+ആള്‍ട്ട്+ഡിലീറ്റ്' എന്ന ഒരൊറ്റ സൂത്രവാക്യം പ്രയോഗിച്ചാല്‍ മതിയല്ലോ. പക്ഷെ, അബദ്ധം മനസ്സിലാക്കാന്‍ ഏറെ സമയമെടുത്തില്ല. ഇത് സാക്ഷാല്‍ ക്രാൈേസോഫ്റ്റിന്റെ പണിപ്പുരയില്‍ നിന്നിറങ്ങിയ സവിശേഷമായ കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റമാണെന്നും ഇനി മുതല്‍ ലോകത്തുള്ള എല്ലാ കമ്പ്യൂട്ടറുകളും മര്യാദക്ക് പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്നും ബോധ്യപ്പെട്ടത് വളരെ പെട്ടെന്നായിരുന്നു. നീണ്ട കാത്തിരിപ്പിന് ശേഷമാണല്ലോ വിസ്റ്റ പുറത്തിറങ്ങിയത്. സന്തോഷം. ഇന്‍ഫോകൈരളി മുതല്‍ക്കുള്ള കമ്പ്യൂട്ടര്‍ മാഗസിനുകളും ഇതര പ്രസിദ്ധീകരണങ്ങളും പത്രങ്ങളുമൊക്കെ വിന്‍ഡോസിന്റെ പുതിയ പതിപ്പിനെ സാഘോഷം വരവേല്‍ക്കുകയും ചെയ്തു. അങ്ങനെ ചെയ്യാതെ നിവൃത്തിയുമില്ല. ലോകത്താകെ 57 കോടി കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് പ്രവര്‍ത്തിക്കുന്നുവെന്നാണല്ലോ പ്രസിദ്ധ മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷഷണല്‍ ഡാറ്റാ കോര്‍പ്പറേഷന്റെ (IDC) പുതിയ കണക്ക്. വെറും കണക്ക് മാത്രം. കണക്കിന് വേണ്ടിയുള്ള ഒരു കണക്ക് എന്നര്‍ത്ഥമാക്കിയാല്‍ മതി. ആദ്യപതിപ്പായ വിന്‍ഡോസ് 3.0 മുതല്‍ 95-ലൂടെ പക്വത പ്രാപിച്ചുവെന്നവകാശപ്പെട്ട് എക്സ്.പിയിലൂടെ പിന്നെയും വളര്‍ന്ന വിന്‍ഡോസ് ഓപറേറ്റിറ്റിംഗ് സിസ്റ്റത്തിന്റെ അവസാനത്തെ പതിപ്പാകുമോ വിസ്റ്റ എന്ന കാര്യത്തിലും അത്ര ഉറപ്പൊന്നുമില്ല.

അതിരിക്കട്ടെ, മലയാളികളായ നമുക്ക് ഉടനെത്തന്നെ വിന്‍ഡോസ് വിസ്റ്റ വേണോ? നമ്മുടെ നാട്ടിലെ കമ്പ്യൂട്ടറുകളൊക്കെ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാകമായതാണോ? അല്ലെന്നാണ് വിനീതനായ കോര്‍ക്കറസിന്റെ നിരീക്ഷണം. വിസ്റ്റ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ കമ്പ്യൂട്ടറിന്റെ സവിശേഷതകളിലൂടെ കണ്ണോടിച്ചാല്‍ നിലവില്‍ നമ്മുടെ നാട്ടിലെ കമ്പ്യൂട്ടറുകളില്‍ അഞ്ച് ശതമാനത്തില്‍ പോലും ഇത് പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് ബോധ്യപ്പെടാന്‍ ഒട്ടും പ്രയാസമുണ്ടാവില്ല. ഇനി വിസ്റ്റ അത്രമാത്രം നിര്‍ബന്ധമാണെങ്കിലോ? നാം പാവപ്പെട്ട മലയാളികള്‍ ആ ഇനത്തില്‍ കോടിക്കണക്കിന് രൂപ മുടക്കേണ്ടിയിരിക്കുന്നു. സോഫ്റ്റ്വെയറിന്റെ വിലയല്ല, മറിച്ച് ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാനാവശ്യമായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറിന്റെ അപ്ഗ്രഡേഷന്‍ ഇനത്തിലാണ് ഇത്രയും സംഖ്യ ചിലവാക്കേണ്ടത്. ലോകത്തെങ്ങുമുള്ള ഹാര്‍ഡ്വെയര്‍ നിര്‍മ്മാതാക്കള്‍ വിന്‍ഡോസ് വിസ്റ്റയുടെ ആഗമനത്തില്‍ ആഹ്ലാദിക്കുന്നതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെയാണ്. ഭാഗ്യത്തിന് ഹാര്‍ഡ്വെയര്‍ രംഗത്ത് പിന്‍നിരയിലായതിനാല്‍ നമുക്ക് ആഹ്ലാദിക്കാന്‍ തല്‍ക്കാലം വകയില്ല.

വിനീതനായ കോര്‍ക്കറസിന് മൈക്രോസോഫ്റ്റിനോടോ വിന്‍ഡോസിനോടോ ശത്രുത ഉണ്ടാവേണ്ട ഒരു കാര്യവുമില്ല. അതേസമയം കമ്പ്യൂട്ടര്‍ ഉപയോക്താക്കളെല്ലാം വിസ്റ്റയുടെ താല്‍പര്യക്കാരാണെന്ന് ധരിക്കുന്നതും ശരിയല്ലെന്നാണ് കോര്‍ക്കറസിന്റെ അഭിപ്രായം. വിസ്റ്റ എന്ന് കേള്‍ക്കുന്ന മാത്രയില്‍തന്നെ അത് സ്വന്തമാക്കാനും കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഇവിടെ പെട്ടെന്നാരും തുനിയുകയില്ലെന്നും കോര്‍ക്കറസ് വിശ്വസിക്കുന്നു. ചുരുങ്ങിയത് നമ്മുടെ സംസ്ഥാനത്തെങ്കിലും. വിസ്റ്റയില്ലെങ്കിലും കമ്പ്യൂട്ടറുകളൊക്കെ നന്നായി പ്രവര്‍ത്തിക്കുമെന്ന് മനസ്സിലാക്കുക. നമ്മുടെ കമ്പ്യൂട്ടര്‍ ജോലികളും ഭംഗിയായി നടക്കും. സ്കൂള്‍ തലം മുതല്‍ ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് കടക്കാനാഗ്രഹിക്കുന്ന നമ്മെസ്സംബന്ധിച്ചേടത്തോളം തല്‍ക്കാലം വിസ്റ്റ അധികപ്പറ്റ് തന്നെയാണ്. നിങ്ങളുടെ കമ്പ്യൂട്ടര്‍ പത്ത് വര്‍ഷം മുമ്പ് വാങ്ങിയതാണെങ്കില്‍ പോലും ലിനക്സ് അതില്‍ നന്നായി പ്രവര്‍ത്തിക്കും. വിസ്റ്റയുടെ കാര്യം നേരെ മറിച്ചാണ്. കമ്പ്യൂട്ടര്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയതാണെങ്കില്‍ തന്നെ വിസ്റ്റ പ്രവര്‍ത്തിപ്പിക്കാന്‍ അതിന്റെ പ്രോസസ്സറോ മെമ്മറിയോ ഏതെങ്കിലുമൊന്ന് അപ്ഗ്രേഡ് ചെയ്യേണ്ടിവന്നേക്കാം.

നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോക്താവാണെങ്കില്‍ വിന്‍ഡോസിനെ ഒരുനിലക്കും വിശ്വസിക്കാനാവില്ല. സുരക്ഷിതത്തം തന്നെയാണ് പ്രശ്നം. ഇന്റര്‍നെറ്റ് ബ്രൌസിംഗിന് എക്സ്പ്ലോളറോ ഇ^മെയില്‍ സൌകര്യത്തിന് ഔട്ട്ലുക്കോ ഉപയോഗിക്കുന്നുവെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ദിനംപ്രതി വൈറസിന്റെയോ വേം, ട്രോജന്‍, സ്പൈവെയര്‍ പോലുള്ള ക്ഷുദ്രകീടങ്ങളുടെയോ ആക്രമണത്തിന് വിധേയമാകാതിരിക്കില്ലെന്നറിയുക. ഏറെ സുരക്ഷിതമെന്ന് കൊട്ടിഘോഷിച്ച XP SP2^ലും സുരക്ഷാ വിടവുകളും വിള്ളലുകളും പ്രത്യക്ഷമായി. സുരക്ഷാഭിത്തി ഒരുനിലക്കും തകര്‍ക്കാനാവില്ലെന്ന് മൈക്രോസോഫ്റ്റ് വീമ്പ് പറഞ്ഞ എക്സ്പ്ലോററിന്റെ പുതിയ വേര്‍ഷനിലും ഹാക്കര്‍മാര്‍ പാളിച്ചകള്‍ കണ്ടെത്തി. വിസ്റ്റ ഇതിലും എത്രയോ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നുവെങ്കിലും തുടക്കത്തില്‍ തന്നെ അതിന്റെ പ്രൊട്ടക്ഷന്‍ സംവിധാനം തകര്‍ക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധ്യമായെന്നാണ് റിപ്പോര്‍ട്ട്. ഇതര സുരക്ഷാ സംവിധാനങ്ങളുടെ കാര്യം പറയാതിരിക്കുന്നതല്ലേ ഭേദം. ഹാക്കര്‍മാര്‍ തങ്ങളുടെ സിസ്റ്റത്തെ പ്രധാനമായും ലക്ഷ്യമിടുന്നത് അത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്നുവെന്നതിനാലാണെന്ന് സൈക്രോസോഫ്റ്റിന്റെ ന്യായീകരണം വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം ലോകത്തുപയോഗിക്കുന്ന ഏതാണ്ട് പത്ത് കോടി സെര്‍വര്‍ കമ്പ്യൂട്ടറുകളിലെ അറുപത് ശതമാനവും ലിനക്സ് പ്ലാറ്റ്ഫോറത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണക്ക്. സാക്ഷാല്‍ മൈക്രോസോഫ്റ്റിന്റെ തന്നെ സെര്‍വറുകളില്‍ പലതും ലിനക്സിലാണ് പ്രവര്‍ത്തിക്കുന്നതെന്നും രഹസ്യമല്ല.

നേരത്തെ കമ്പ്യൂട്ടര്‍ വാങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചത് വിന്‍ഡോസ് എക്സ്.പിയുടെ ഒറജിനല്‍ ലൈസന്‍സുള്ള പതിപ്പാണെങ്കില്‍ നിങ്ങള്‍ കുടുങ്ങിയത് തന്നെ. അത് വിസ്റ്റയിലേക്ക് അപഗ്രേഡ് ചെയ്യണമെങ്കില്‍ കമ്പ്യൂട്ടര്‍ വാങ്ങിയ സ്ഥാപനത്തില്‍ പോയി അതിനുള്ള പ്രത്യേക കുപ്പണോ മറ്റോ കരസ്തമാക്കണം. പിന്നെ അപ്ഗ്രഡേഷനുള്ള ചെലവും വഹിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതനാകുന്നു. വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടര്‍ വാങ്ങിയെന്ന തെറ്റിന് ലഭിക്കുന്ന ശിക്ഷ ഇതിലവസാനിക്കുമെന്നും കരുതേണ്ടതില്ല.

നിങ്ങള്‍ പുതുതായി ഒരു കമ്പ്യൂട്ടര്‍ വാങ്ങുകയാണെന്ന് സങ്കല്‍പിക്കുക. സ്വാഭാവികമായും ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ വിസ്റ്റ തന്നെയാവട്ടെ കമ്പ്യൂട്ടറിലെന്ന് തീരുമാനിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ പോക്കറ്റ് അന്യായമായി കാലിയാക്കാനുള്ള തീരുമാനമാണെന്ന് അറിയുക. കമ്പ്യൂട്ടറിന്റെ കോണ്‍ഫിഗറേഷന്‍ തന്നെയാണ് പ്രശ്നം. ലിനക്സോ വിന്‍ഡോസ് എക്സ്.പിയോ പ്രവര്‍ത്തിപ്പിക്കാവുന്ന കമ്പ്യൂട്ടറിന്റെ ഏതാണ്ട് ഇരട്ടി വിലയെങ്കിലും നിങ്ങള്‍ നല്‍കേണ്ടിവരും. ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ വില വേറെയും. പിന്നെ വിസ്റ്റയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയറുകള്‍ വേറെയും ഇന്‍സ്റ്റാള്‍ ചെയ്യണം. ഇതൊക്കെ ആലോചിച്ച ശേഷം മാത്രമേ വിസ്റ്റയിലേക്ക് കടക്കാനാവൂ. വിസ്റ്റാ കംപാറ്റിബിളായ ഇന്റല്‍ ഡ്യുവര്‍ കോര്‍ പ്രോസസ്സര്‍, 1.8 ജിഗാഹെര്‍ട്ട്സ് ക്ലോക്ക് സ്പീഡ്, ശരാശരി മിനിടവര്‍ കെയ്സ്, സി.ഡിയും ഡിവിഡിയും പ്രവര്‍ത്തിപ്പിക്കാനും റൈറ്റ് ചെയ്യാനും സൌകര്യമുള്ള കോംപോ ഡ്രൈവ്, 80 ജിഗാബയ്റ്റ് ഹാര്‍ഡ് ഡിസ്ക്ക്, 2 ജിഗാബയ്റ്റ് റാം, ആവശ്യമായ ഗ്രാഫിക് കാര്‍ഡ് തടങ്ങിയ സവിശേഷതകളുള്ള കമ്പ്യൂട്ടറിന് ചുരുങ്ങിയത് ഇപ്പോഴത്തെ അവസ്ഥയില്‍ മുപ്പതിനായിരം രൂപ വേണം. മോണിറ്റര്‍, കീബോര്‍ഡ്, മൌസ്, സ്പീക്കര്‍ തുടങ്ങിയവക്ക് വേറെയും കാശ് മുടക്കണം. അതേസമയം ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റമാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ 15000^20000 രൂപയുണ്ടെങ്കില്‍ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാനുതകുന്ന കമ്പ്യൂട്ടര്‍ സ്വന്തമാക്കാവുന്നതാണ്. അതുകൊണ്ട് പെട്ടെന്ന് നമുക്ക് വിസ്റ്റയിലേക്ക് കടക്കാതിരിക്കുന്നതാണ് ബുദ്ധി. വിന്‍ഡോസിന്റെ പഴയ വേര്‍ഷനുകളിലോ ലിനക്സിലോ മറ്റോ നമ്മുടെ പ്രവര്‍ത്തനം തുടരാമെന്നാണ് കോര്‍ക്കറസിന്റെ വിനീതമായ അപേക്ഷ.

Sunday, June 1, 2008

ടെക്നോളജിയെ ആര്‍ക്കാണ് പേടി?

ഓരോ ദിവസവും ടെക്നോളജി സംബന്ധിച്ച് പ്രത്യക്ഷപ്പെടുന്ന പുതിയ വാര്‍ത്തകള്‍ കണ്ടെത്തുക എന്നത് ജോലിയുടെ ഭാഗമെന്ന നിലക്ക് വിനീതനായ കോര്‍ക്കറസിന്റെ ശീലമായിരിക്കയാണ്. ദിനപത്രങ്ങള്‍ക്കും മാഗസിനുകള്‍ക്കും പുറമെ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഇതിനുപയോഗിക്കുന്നു. യാഹു, ഗൂഗിള്‍ തുടങ്ങിയ വെബ്സൈറ്റുകള്‍ നല്‍കുന്ന ന്യൂസ് അലെര്‍ട്ട് സേവനങ്ങളും ടെക്നോളജി സംബന്ധമായ വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകളും ഇക്കാര്യത്തില്‍ ഏറെ പ്രയോജനപ്പെടാറുണ്ട്. ഇതിന് പുറമെ സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ വഴി ആര്‍.എസ്.എസ് ന്യൂസ് ഫീഡറുകളും ഉപയോഗിക്കുന്നതിനാല്‍ ടെക്നോളജി സംബന്ധിച്ച് പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ അപൂവമായേ ശ്രദ്ധയില്‍പെടാതെ പോകാറുള്ളൂ. അതോടൊപ്പം ഐ.ടി. കമ്പനികളും കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സ്ഥാപനങ്ങളും നടത്താറുള്ള സെമിനാറുകളിലും മറ്റും ക്ഷണിതാവെന്ന നിലക്കും കോര്‍ക്കറസ് പങ്കെടുക്കാറുണ്ട്. മിക്കപ്പോഴും ആശംസാ പ്രസംഗകനെന്ന റോളാണ് ലഭിക്കുക. ഇതിനൊക്കെ പുറമെ കമ്പ്യൂട്ടര്‍ സംബന്ധമായ ഒട്ടുമിക്ക കര്യങ്ങളിലും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ കോര്‍ക്കറസ് വിശ്വസ്തനായ ഒരുപദേഷ്ടാവായി പരിഗണിക്കപ്പെടുന്നു.വളരെ സന്തോഷം. ഇക്കാരണത്താല്‍ തന്നെ പലരും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും വാങ്ങാനുദ്ദേശിക്കുമ്പോള്‍ പലപ്പോഴും ഷോപ്പുകളിലേക്ക് അവരെ അനുഗമിക്കാന്‍ കോര്‍ക്കറസിനെ നിര്‍ബന്ധിക്കാറുണ്ട്. സമയക്കുറവിന്റെയും മറ്റും കാരണത്താല്‍ ഇങ്ങനെ പോകാന്‍ സാധിക്കാതെ വരുമ്പോള്‍ ഇവരുടെ അപ്രീതിയും പിണക്കവും സമ്പാദിക്കേണ്ടി വരുന്നുവെന്നത് കഥയുടെ മറുവശം.

കമ്പ്യൂട്ടറും മൊബൈല്‍ ഫോണും മാത്രമല്ല, ഏത് പുതിയ ഇലക്ട്രോണിക് ഉപകരണമായാലും കോര്‍ക്കറസിനെസ്സംബന്ധിച്ചേടത്തോളം അത് നിസ്സാരമാണ്. പ്രവര്‍ത്തന രീതി പെട്ടെന്ന് കണ്ടെത്തുക മാത്രമല്ല അതിന്റെ കോട്ടങ്ങളും പോരായ്മകളും പെട്ടെന്ന് തന്നെ മനസ്സിലാക്കാനും സാധിക്കുന്നു. പുതിയൊരു ഇലക്ട്രോണിക് ഉപരണം കൈയിലെത്തുമ്പോള്‍ കൊച്ചുകുട്ടികളുടെ കൈവശം കളിക്കോപ്പ് കിട്ടുന്ന ആവേശമാണ് അനുഭവപ്പെടുക. ഈയ്യിടെ നഗരത്തിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍ നിന്ന് ചൈനീസ് നിര്‍മ്മിതവും ഒട്ടേറെ സവിശേഷതകളുമുള്ള ഒരു എം.പി.4 പ്ലേയര്‍ കിട്ടി. ഇതുപയോഗിച്ച് എം.പി.3 സംഗീതം കോള്‍ക്കാം, എ.എം.വി ഫോര്‍മാറ്റിലേക്ക് കണ്‍വര്‍ട്ട് ചെയ്ത മൂവി കാണാം, 48 മണിക്കൂര്‍ വരെ ഓഡിയോ റിക്കര്‍ഡ് ചെയ്യാം, ചിത്രങ്ങള്‍ കാണാം.. ഈ സവിശേഷതകള്‍ക്ക് പുറമെ ഇതിലൊരു എഫ്.എം. റേഡിയോവും ഉണ്ട്. തീപ്പെട്ടിക്കൂടിലേറെ ഒരല്‍പം വലിപ്പം തോന്നുമെങ്കിലും കനം അതിന്റെ പകുതി മാത്രം. തരക്കേടില്ലാത്ത ഒരു സ്പീക്കറും പിന്നെ രണ്ട് ഇയര്‍ഫോണ്‍ ഘടിപ്പിക്കാന്‍ സൌകര്യവുമുള്ള ഈ കൊച്ചു ഉപകരണത്തിന്റെ മെമ്മറി കപ്പാസിറ്റി നാല് ജിഗാബയ്റ്റ്. ജപ്പാനിലെ അതി പ്രശസ്തമായ ഇലക്ട്രോണിക് കമ്പനിയുടെ പേരും ഇതിന്‍മേല്‍ എഴുതി ഒട്ടിച്ചുവെച്ചിരിക്കുന്നു. വില രണ്ടായിരം ഉറുപ്പികക്ക് താഴെ. നാം 'ഡ്യൂപ്ളിക്കേറ്റ്' എന്ന് ഓമനപ്പേര്‍ നല്‍കുമെങ്കിലും ഇത് ഈ രൂപത്തില്‍ നര്‍മ്മിച്ച് ഇത്ര നിസ്സാര വിലക്ക് നല്‍കുന്ന ചൈനക്കാരുടെ ടെക്നോളജിയോട് കോര്‍ക്കറസിന് ആദരവ് തോന്നി. ഈ കൊച്ചു ഉപകരണവും ഉപ്പോള്‍ കോര്‍ക്കറസിന്റെ സന്തതസഹചാരിയായി മാറിയിരിക്കയാണ്. ഏതാണ്ട് ഇതേ ഉപയോഗം നല്‍കുന്ന ഇതര കമ്പനികളുടെ ഒട്ടേറെ ഉപകരണങ്ങള്‍ കോര്‍ക്കറസിനറിയാം. ആപ്പിള്‍ കമ്പനിയുടെ ഇത്രയും മെമ്മറിയുമുള്ള 'ഐപോഡി'ന് പതിനായിരം ഉറുപ്പികക്ക് മേല്‍ വിലവരും. മൈക്രോസോഫ്റ്റിന്റെ 'സൂണി'നാകട്ടെ ഇരുപതിനായിരം ഉറുപ്പികയിലധികമാണ് വില. വന്‍കിട കമ്പനികളുടെ ഉല്‍പന്നങ്ങളില്‍ നിങ്ങളെത്ര തിരഞ്ഞാലും ഇത്ര ഒതുക്കവും ഇത്രയധികം ഉപയോഗങ്ങള്‍ നല്‍കുന്നതുമായ മറ്റൊരുപകരണം കണ്ടെത്താനാവില്ല.

തലച്ചോറ് തന്നെ 'ഇലക്ട്രോണിക് ഉപകരണ'മാക്കിയ ഒരു സുഹൃത്തുണ്ട് കോര്‍ക്കറസിന്. മൊബൈല്‍ ഫോണന്റെയും അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വെഹിക്കിള്‍ സെക്യൂരിറ്റി സംവിധാനങ്ങളുടെയും ഷോറൂമകളും മൊബൈല്‍ ഫോണ്‍ ട്രൈനിംഗ് കേന്ദ്രങ്ങളുടെ ഒരു ശൃംഖല തന്നെയും ഇദ്ദേഹം നിയന്ത്രിക്കുന്നു. ആസ്ഥാനം മലപ്പുറം ജില്ലയിലെ ഒരു കൊച്ചു പട്ടണത്തില്‍. സ്ഥാപനത്തിന്റെ ബ്രഞ്ചുകള്‍ ഡല്‍ഹിയിലും കാശ്മീരിലും ദുബൈയിലുമൊക്കെ പ്രവര്‍ത്തിക്കുന്നു. ഇലക്ട്രോണിക് രംഗത്തെ ഏത് പുതിയ ഉല്‍പന്നവും ഇദ്ദേഹത്തിന്റെ കൈവശം എത്തും. ജി.പി.എസ്. നേവിഗേറ്ററും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റവുമൊക്കെ കോര്‍ക്കറസ് പരീക്ഷിച്ചറിയുന്നത് അങ്ങനെയാണ്. ഈയ്യിടെ ചൈനയിലെ കോങ്ചോയില്‍ നടന്ന 'കാന്റണ്‍ ഫെയറും' ഹോങ്കോങില്‍ നടന്ന 'ഏഷ്യാ വേള്‍ഡ് എക്സ്പോ'യും സുഹൃത്ത് സന്ദര്‍ശിച്ചിരുന്നു. രണ്ടും ഏഷ്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍^ഇലക്ട്രോണിക് വാര്‍ഷിക പ്രദര്‍ശനങ്ങള്‍. പുതിയ ടെക്നോളജിയാണ് രണ്ട് പ്രദര്‍ശനത്തിന്റെയും മുഖ്യ വിഷയം. എല്‍.സി.ഡി. മോണിറ്ററും ഇയര്‍ഫോണും ഘടിപ്പിച്ച സവിശേഷമായൊരു കണ്ണടയാണ് അവിടെ നിന്ന് സുഹൃത്ത് കെണ്ടുവന്ന ഉപകരണങ്ങളില്‍ ഏറെ കൌതുകകരമായിത്തോന്നിയത്. മൊബൈല്‍ ഫോണ്‍ പോലെയുളള ചെറിയ ഉപകരണമുപയോഗിച്ച് തിയേറ്ററിലെ വലിയ സ്ക്രിനലെന്നപോലെ മൂവി കാണാന്‍ ഈ കണ്ണട പ്രയോജനപ്പെടും. വീഡിയോ കാമറയുടെ വ്യൂ പോയിന്റ് പോലെ കണ്ണിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ സ്ക്രീനില്‍ ഫിലിം കാണുന്ന പ്രതീതിയാണുണ്ടാവുക. ബസ്സിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ നേട്ടം. സി.ഡി പ്ലേയറില്‍ നിന്ന് നേരിട്ട് കണ്ണടയിലേക്ക് കണക്റ്റ് ചെയ്യാനും സംവിധാനമുണ്ട്.

'ടെക്നോളജിയെ ആര്‍ക്കാണ് പേടി' എന്നാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്. 'ടെക്നോഫോബിയ' എന്ന മാനസിക രോഗമല്ല ഇവിടെ ചര്‍ച്ചാവിഷയം. കമ്പ്യൂട്ടറും പുതിയ ഉപകരണങ്ങളുമൊക്കെ കാണുമ്പോഴും ഓഫീസിലും മറ്റും അതുപയോഗിക്കാന്‍ നിര്‍ബന്ധിതരാവുമ്പോഴും ചിലര്‍ക്കുണ്ടാവുന്ന പ്രത്യേക തരം അസുഖമാണിത്. കമ്പ്യൂട്ടര്‍ കാണുമ്പോള്‍ ചിലര്‍ വിയര്‍ക്കും, ചിലര്‍ക്ക് കൈകാലുകള്‍ വിറക്കും. ചിലര്‍ക്ക് മോഹാലസ്യമുണ്ടാകും. നമ്മില്‍ ചിലരൊക്കെ വെള്ളത്തെ ഭയപ്പെടാറുണ്ടല്ലോ. മറ്റു ചിലര്‍ക്ക് തീ കാണുമ്പോഴോ ഉയര്‍ന്ന പ്രദേശങ്ങള്‍ കാണുമ്പോഴോ ഒക്കെ ഭയമുണ്ടാകാറുണ്ട്. ഇതൊക്കെ ചികില്‍സിച്ചു ഭേദമാക്കാവുന്ന മാനസിക രോഗങ്ങളാണ്. ടെക്നോഫോബിയയും അങ്ങനെത്തന്നെ. അതേസമയം കാര്യം എത്ര എളപ്പവും സൌകര്യപ്രദവുമാണെങ്കില്‍ പോലും പുതിയ ടെക്നോളജിയെ ഉള്‍ക്കൊള്ളാനും അത് പ്രയോജനപ്പെടുത്താനും ചിലര്‍ക്ക് പ്രയാസം. കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റം ഡോസില്‍ നിന്ന് വിന്‍ഡോസിലേക്ക് മാറിയപ്പോള്‍ പലരും തങ്ങളുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിമുഖത കാണിച്ചു. മോട്ടോര്‍ കാറുകളില്‍ കുടുതല്‍ സൌകര്യങ്ങള്‍ നല്‍കിക്കൊണ്ട് ഇലക്ട്രോണിക് ഘടകങ്ങളും അത് പ്രവര്‍ത്തിപ്പിക്കാന്‍ ഇന്‍ഫന്‍മേഷന്‍ ടെക്നോളജിയും കടന്നുവന്നപ്പോള്‍ പലരും അത്തരം വാഹനങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ മടിച്ചു. കാര്‍ വഴിയിലെങ്ങാനും കേടുവന്നാല്‍ മോട്ടോര്‍ മെക്കാനിക്കിനെയാണോ ഇലക്ട്രോണിക് എഞ്ചിനിയറെയാണോ അതോ കമ്പ്യൂട്ടര്‍ പ്രോഗ്രാമറെയാണോ സമീപിക്കേണ്ടതെന്ന് ആശയക്കുഴപ്പിലാകുമെന്നതായിരുന്നു ഇവരുടെ ആശങ്ക. പുതിയ സൌകര്യങ്ങളുള്‍ക്കൊണ്ട വാഷിംഗ് മെഷീനോ ഫ്രിഡ്ജോ മറ്റ് ഉപകരണങ്ങളോ വാങ്ങുമ്പോഴും പലരും ഇത്തരം ആശയക്കുഴപ്പത്തില്‍ അകപ്പെടാറുണ്ട്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കാര്യം മാത്രമല്ല ഇവിടെ പറയുന്നത്. ഇന്‍ഫോകൈരളിയുടെ വായനക്കാരുടെ കൂട്ടത്തില്‍ വ്യത്യസ്ത ടെക്നോളജികളില്‍ പ്രാവീണ്യം നേടിയവര്‍ ധാരാളമുണ്ടാവുമെന്നതില്‍ സംശയമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലും ഇത്തരക്കാരെ ധാരാളം കണ്ടെത്തുമെന്നതില്‍ സംശയമില്ല. ചിലര്‍ ടെക്നോളജിയെ പേടിയോടെ സമീപിക്കുന്നു. ചിലര്‍ അതിനെ വെറുക്കുന്നു. മറ്റുചിലര്‍ അതിനെ ആശങ്കയോടെ നോക്കിക്കാണുന്നു. 'മനുഷ്യന്‍ തനിക്കറിയാത്തതിന്റെ ശത്രുവാണെ'ന്നത് വളരെ ശരി തന്നെയല്ലേ. അതശയോക്തി എഴുതുകയല്ല. കമ്പ്യൂട്ടര്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് പൊട്ടിത്തെറിക്കുമോ എന്ന് ഭയന്ന് അതിന്റെ കീബോര്‍ഡില്‍ വിരലമര്‍ത്താന്‍ വരെ പേടിയുള്ളവരുണ്ടായിരുന്നു. ആ സാധനത്തെ തങ്ങളുടെ ഓഫീസില്‍ നിന്ന് മാത്രമല്ല പരിസരത്തുനിന്ന് പോലും ദൂരെ മാറ്റിനിര്‍ത്താന്‍ അവരാവശ്യപ്പെട്ടു. നമ്മുടെ സുഹൃത്തുക്കളും അധ്യാപകരും സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും മന്ത്രിമാരുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. കമ്പ്യൂട്ടര്‍ മനഷ്യനെ പിന്‍നിരയിലേക്ക് തള്ളിമാറ്റി അവന്റെ പ്രസക്തി ഇല്ലാമാക്കുമെന്നും തൊഴിലസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും മറ്റൊരു കൂട്ടര്‍ ഭയപ്പെട്ടിരുന്നു. രാഷ്ട്രീയക്കാരായിരുന്നു ഇതിന്റെ മുന്‍നിരയിലുണ്ടായിരുന്നത്.

കാലം മാറി. ടെക്നോളിയെ ഇന്ന് ആര്‍ക്കും പേടിയില്ലാതായിരിക്കുന്നു. നാം കേരളീയ സമൂഹം കൂടുതല്‍ 'സ്മാര്‍ട്ടാ'യി മാറുകയാണ്. അങ്ങനെ നാം ഇപ്പോള്‍ 'സ്മാര്‍ട്ട് സിറ്റി'യിലെത്തിയിരിക്കുന്നു. കമ്പ്യൂട്ടറെന്ന് മാത്രമല്ല എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഇന്ന് നമ്മുടെ സഹചാരികളായി മാറുന്ന അവസ്ഥയാണുള്ളത്. ബാങ്ക് അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും ട്രെയിന്‍ സീറ്റ് ബുക്കിംഗ് സംബന്ധിച്ച വിവരങ്ങളറിയാനും ബസ്സില്‍ ടിക്കറ്റ് കൊടുക്കാനും പാട്ടു കേള്‍ക്കാനും സിനിമ കാണാനും വോട്ട് ചെയ്യാനുമൊക്കെ നമുക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കുടിയേ തീരൂ.

ആവശ്യങ്ങള്‍ക്കനുസരിച്ച് ടെക്നോളജിയെ പാകപ്പെടുത്തുകയാണ് നമ്മുടെ കര്‍ത്തവ്യം. ഭയപ്പാടോടെ മാറി നിന്നാല്‍ ടെക്നോളജിക്കനുസരിച്ച് നാം പിന്നീട് സ്വയം പാകപ്പെടുകയും അതിന് കീഴൊതുങ്ങുകയും ചെയ്യേണ്ടി വരും. അത് ഒട്ടും അഭികാമ്യമല്ലെന്ന് വീനീതനായ കോര്‍ക്കസ് വിശ്വസിക്കുന്നു. എല്ലാവര്‍ക്കും 'സ്മാര്‍ട്ട് സലാം'.

ഐഫോണും കുറേ പകരക്കാരും

ആപ്പിള്‍ കമ്പനി ഏറെ കൊട്ടിഘോഷിച്ച് ഈയ്യിടെ പുറത്തിറക്കിയ ഐഫോണിന് എന്താണിത്ര പ്രത്യേകത? എന്തിന് ഐഫോണ്‍ തന്നെ വാങ്ങണം? വിപണിയിലിറക്കിയ അതേദിവസം തന്നെ ജനങ്ങള്‍ ഇത് വാങ്ങാനായി എന്തിനാണ് ഇത്രയൊക്കെ ബഹളം കാണിച്ചത്്? ഐഫോണിനെസ്സംബന്ധിച്ച ചൂടുള്ള വാര്‍ത്തകളും പൊടിപ്പും തൊങ്ങലും വെച്ച ലേഖനങ്ങളും ഫീച്ചറുകളുമൊക്കെ പത്രങ്ങളിലും ഇന്റര്‍നെറ്റിലുമൊക്കെ വായിച്ചപ്പോള്‍ വിനീതനായ കോര്‍ക്കറസിനും അതൊന്ന് വാങ്ങണമെന്ന് തോന്നി. അതാണല്ലോ പരസ്യത്തിന്റെ ആകര്‍ഷണം. കോര്‍ക്കറസും അതില്‍ വീണുപോയി. അന്വേഷിച്ചപ്പോള്‍ അത് നമ്മുടെ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഇനിയും ഒരുവര്‍ഷത്തോളമെടുക്കുമെന്നാണറിഞ്ഞത്. ആശ്വാസമായി. ആലോചിക്കാന്‍ സമയമുണ്ടല്ലോ. വിപണിയിലറക്കിയ അമേരിക്കയില്‍ തന്നെ അത് എല്ലാവര്‍ക്കും ലഭ്യമല്ലെന്നതും പിന്നീടാണ് മനസ്സിലായത്. വിലക്കൂടുതല്‍ മാത്രമല്ല കാരണം, അവിടുത്തെ എല്ലാ നെറ്റ്വര്‍ക്ക് കമ്പനികളും ഐഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. അതിനാല്‍ തന്നെ ചില പ്രത്യേക നെറ്റ്വര്‍ക്ക് കമ്പനികള്‍ മുഖേന മാത്രമേ ഐഫോണ്‍ ലഭിക്കുകയുള്ളൂ എന്നാണവസ്ഥ. യുവാക്കളുടെ ഹരമായി മാറിയ ആപ്പിളിന്റെ ഐപോഡ് മ്യൂസിക് പ്ലേയറിന് ലഭിച്ച സ്വീകാര്യതായിരിക്കാം ആപ്പിളിനെ ഐഫേണിന്റെ നിര്‍മ്മാണത്തിന് പ്രേരിപ്പിച്ചത്. 100 ദശലക്ഷം ഐപോഡ് വിറ്റഴിഞ്ഞപ്പോള്‍ ആപ്പിള്‍ കമ്പനി പഴയ ആലസ്യം ഒഴിവാക്കി ഉയിര്‍ത്തെണീറ്റു. പിന്നെ താമസിച്ചില്ല, ഐപോഡിന്റെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളിച്ച് ഒരു മൊബൈല്‍ ഫോണ്‍ പുറത്തിറക്കുക. അത് വന്‍ വിജയമാകുമെന്ന് ആപ്പിളിന്റെ സാരഥി സ്റ്റീഫ് ജോബ്സണ് ബോധ്യമായി. അങ്ങനെയാണ് ഐഫോണ്‍ പിറവിയെടുക്കുന്നത്.

നിലവിലെ മൊബൈല്‍ ഫോണ്‍ സങ്കല്‍പത്തില്‍ നിന്ന് വ്യത്യസ്തമായി കീപാഡില്ലാത്ത പുതിയൊരു മൊബൈല്‍ ഫോണ്‍. വിശാലമായ സ്ക്രീന്‍. ഐപോഡ്, സ്മാര്‍ട്ട്ഫോണ്‍ എന്നീ ഉപയോഗങ്ങള്‍ക്കൊപ്പം പി.ഡി.എയുടെയും പാംടോപ് കമ്പ്യൂട്ടറിന്റെയും സൌകര്യങ്ങള്‍, വേഗതയേറിയ ഇന്റര്‍നെറ്റ് ബ്രൌസിംഗ്, ഇ^മെയില്‍ ഉപയോഗം. ഇതൊക്കെ ഐഫോണിന്റെ സവിശേഷതകളായി പറയുന്നുണ്ടെങ്കിലും ഇതിനെയൊക്കെ മറികടക്കുന്ന കുറെ ന്യൂനതളും അതിനുണ്ടെന്നാണ് കേള്‍വി. എല്ലാ വിഭാഗക്കാരെയും തൃപ്തിപ്പെടുത്തുന്ന മൊബൈലാണത്രെ ഐഫോണ്‍. എന്നാല്‍ പലര്‍ക്കും അത് ഒട്ടുംതന്നെ തൃപ്തിയായിട്ടില്ലെന്നാണ് വാര്‍ത്ത. മുന്തിരിക്കുലക്ക് ചാടി കിട്ടാതായപ്പോള്‍ അത് പുളിക്കും കയ്ക്കും എന്ന് പറഞ്ഞ കുറുക്കന്റെ തത്വശാസ്ത്രമാണിതെന്ന് തെറ്റിദ്ധരിക്കരുത്. ഇന്ത്യന്‍ വിപണിയില്‍ ഐഫോണെത്തിയാല്‍ തന്നെ അമേരിക്കയിലുണ്ടായതുപോലെ ഷോറൂമുകളില്‍ ക്യൂ നിന്ന് അത് വാങ്ങാനായി ഇവിടെ ആരും ധൃതികൂട്ടുമെന്നും കോര്‍ക്കറസിന് തോന്നുന്നില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ 20,000^30,000 രൂപ വില വരുന്ന ഐഫോണിന്റെ അതേ സവിശേഷതകളുള്ള ഇതര മൊബൈെല്‍ ഫോണുകള്‍ 10,000^20,000 രൂപ വിലക്ക് ഇന്ത്യന്‍ വിപണിയില്‍ സുലഭമാണ്. ഈയിടെ ചൈനയില്‍ നിന്ന് ഇന്ത്യന്‍ വിപണിയിലേക്കൊഴുകുന്ന മൊബൈല്‍ ഫോണുകളാകട്ടെ ഏറെ സവിശേഷതകളുള്‍ക്കൊള്ളുന്നതോടൊപ്പം 5000^8000 രൂപക്ക് ലഭിക്കുകയും ചെയ്യും. ഇതൊക്കെ ആപ്പിളിന്റെ ഐഫോണ്‍ നല്‍കുന്നതിനപ്പുറം സവിശേഷതകളുള്‍ക്കൊള്ളുന്നതാണ്.

ഐഫോണിന് ബദലായി ഒട്ടേറെ മൊബൈല്‍ ഫോണുകള്‍ ഇതിനകം പരിചയപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റ് ബ്രൌസിംഗിന് സാധ്യമാകുന്ന റിസര്‍ച്ച് ഇന്‍ മോഷന്‍ (RIM) കമ്പനിയുടെ ബ്ലാക്ക്ബെറി, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം പ്രയോജനപ്പെടുത്തുന്ന വിവിധ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകള്‍, പാംവണ്‍ കമ്പനിയുടെ ട്രെയോ സീരീസ് ഇതൊക്കെ ഈ ഇനത്തിലുള്‍പ്പെടുന്നു. നോക്കിയയുടെ E65 മോഡല്‍ ഫോണ്‍ വൈഫൈ വയര്‍ലെസ് ഇന്റര്‍നെറ്റ് സൌകര്യം ഉള്‍ക്കൊള്ളുന്നതാണ്. നോക്കിയ എന്ന പേരാണല്ലോ നമുക്ക് ഏറെ സുപരിചിതം. ഇതുപയോഗിച്ച് എവിടെയും എപ്പോഴും ഇന്റര്‍നെറ്റ് സൌകര്യം ലഭിക്കുമെന്ന് മാത്രമല്ല ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനമുപയോഗിച്ച് കുറഞ്ഞ ചില്‍വില്‍ ലോകത്തെവിടേക്കും സംസാരിക്കാനും സാധിക്കും. ഐഫോണില്‍ ഈ സൌകര്യമുണ്ടോ എന്ന് വ്യക്തമല്ല. ഇപ്പോള്‍ ലോകത്തെങ്ങും അതിവേഗം വ്യാപകമായി വരുന്ന മൊബൈല്‍ ടി.വി സംവിധാനവും 3G ടെക്നോളജി പ്രയോജനപ്പെടുത്തുന്ന നോക്കിയയിലൂടെ ലഭ്യമാക്കാം. അതിവേഗം ടൈപ് ചെയ്യാന്‍ സഹായകമായ QWERTY കീബോര്‍ഡ് ഇല്ലെന്നതാണ് ഇതിന്റെ ഒരേയൊരു ന്യൂനത. അതേസമയം ബിസിനസ് ലോകത്തെ ലക്ഷ്യമാക്കി നോക്കിയ പുറത്തിറക്കിയ E61i മോഡല്‍ ഈ സവിശേഷത കൂടി ഉള്‍ക്കൊള്ളുന്നതാണ്. 3G സപ്പോര്‍ട്ട്, വൈഫൈ, ഇന്റര്‍നെറ്റ് ടെലിഫോണി തുടങ്ങിയ സേവനങ്ങളെല്ലാം ഇത് നല്‍കുന്നു. നിങ്ങള്‍ ബസ്സിലോ ട്രയിലിനോ ആണെങ്കില്‍ ഇതുപയോഗിച്ച് സംഗീതമാസ്വദിക്കുകയോ ഫിലിം കാണുകയോ ചെയ്യാവുന്നതാണ്.

ബ്ലാക്ബെറിയുടെ പുതിയ മോഡലായ BlackBerry Curve 8300 ആണ് ഐഫോണിന് മറ്റൊരു പകരക്കാരന്‍. വില അല്‍പം കൂടുമെങ്കിലും അതിവേഗതയിലെ ഇന്റര്‍നെറ്റ് സെര്‍ഫിംഗ്, നേരിട്ടുള്ള ഇ^മെയില്‍ സേവനം എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഐഫോണില്‍ ഗൂഗിള്‍ മാപ്സ് ലഭിക്കുന്നതുപോലെ ബ്ലാക്ബെറിയില്‍ ബ്ലാക്ബെറി മാപ്സ് ലഭിക്കുന്നു. ടൌണില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സ്ഥലങ്ങളറിയാന്‍ ഇത് അങ്ങേയറ്റം ഉപകാരപ്രദമാണ്. സംഗീതമാസ്വദിക്കാനും സിനിമ കാണാനും ഇതില്‍ സൌകര്യമുണ്ട്. ബ്ലാക്ബെറിയുടെത്തന്നെ മറ്റൊരു മോഡലായ പേള്‍ കുറച്ചുകൂടി മികച്ചു നില്‍ക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില നെറ്റ്വര്‍ക്ക് കമ്പനികള്‍ ബ്ലാക്ബെറി ഫോണ്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും വിലക്കൂടുതല്‍ കാരണം ഇത് സാധാരണക്കാരെസ്സംബന്ധിച്ചേടത്തോളം അപ്രാപ്യമാണ്.

സാംസംഗിന്റെ ബ്ലാക്ജാക്കാണ് മറ്റൊന്ന്. ബിസിനസ് ആവശ്യങ്ങള്‍ നിര്‍വഹിക്കാമെന്നതിന് പുറമെ നേരംപോക്കിനും ഇത് പ്രയോജനപ്പെടുത്താം. മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ബ്ലാക്ക്ബെറി നല്‍കുന്ന ഇ^മെയില്‍ സംവിധാനമായ 'ഡയറക്ട് പുഷ്' സൌകര്യവും ലഭ്യമാണ്. വിന്‍ഡോസ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്കവാറും സോഫ്റ്റ്വെയറുകളെല്ലാം ഇതിലുപയോഗിക്കാന്‍ സാധിക്കുന്നു. നിലവിലെ ഫോണുകളില്‍ ബിസ്നസ് ഉപയോഗിത്തിന് ഏറ്റവും അനുയോജ്യമെന്ന് വിശേഷിപ്പിക്കപ്പെടാവുന്നതാണ് ഹൈടെക് കമ്പ്യൂട്ടര്‍ കമ്പനി ഏതാനും മാസം മുമ്പ് പുറത്തിക്കിയ 'സ്പ്രിന്റ് മൊഗൂള്‍'. ഹൈടെക് കമ്പ്യൂട്ടര്‍ കമ്പനി തന്നെ നിര്‍മ്മിക്കുന്ന ടി^മൊബൈല്‍ വിംഗാണ് മറ്റൊന്ന്. മോട്ടോറോളാ കമ്പനിയുടെ Moto Q9h മൊബൈല്‍ ഫോണും ഇക്കൂട്ടത്തില്‍ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു.

ഏറെ സവിശേഷതകളുള്‍ക്കൊണ്ട മൊബൈല്‍ ഫോണുകള്‍ ദിനംപ്രതിയെന്നോണം വിപണിയിലെത്തുന്നുണ്ടെങ്കിലും വിനീതനായ നിങ്ങളുടെ കോര്‍ക്കറസ് ശിപാര്‍ശ ചെയ്യുന്നത് പാംവണ്‍ കമ്പനിയുടെ ട്രയോ സീരിയലാണ്. ഇതിന്റെ പുതിയ മോഡലായ Treo 755p മുകളില്‍ പരാമര്‍ശിച്ച മിക്ക സവിശേഷതകളും ഉള്‍ക്കൊള്ളുന്നു. മികച്ച എം.പി3 പ്ലേയര്‍, വീഡിയോ പ്ലേയര്‍, അതിവേഗ ഇന്റര്‍നെറ്റ് ബ്രൌസിംഗ്, ഡയറക്ട് പുഷ് ഇ^മെയില്‍ സംവിധാനം, വൈഫൈ വയര്‍ലെസ് കണക്ഷന്‍, ഇന്റര്‍നെറ്റ് ടെലിഫോണി സൌകര്യം, ജി.പി.എസ് തുടങ്ങിയ സൌകര്യങ്ങളൊക്കെ ഇപ്പോള്‍ ഇത്തരം മൊബൈല്‍ ഫോണുകളില്‍ ഒത്തുകൂടിയിരിക്കയാണ്. ഇത്രയും എഴുതിയത് മികച്ച നിലവാരം പുലര്‍ത്തുന്ന മൊബൈല്‍ ഫോണുകളെസ്സംബന്ധിച്ചാണ്.

എന്നാല്‍ ഈ സവിശേഷതകളൊക്കെ ഉള്‍ക്കൊണ്ട ഒരു സ്മാര്‍ട്ട് ഫോണ്‍ 6000^8000 രൂപക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമായാലോ. പിന്നെ ആര്‍ക്കാണ് ആപ്പിളിന്റെയും നോക്കിയയുടെയും ബ്ലാക്ക്ബെറിയുടെയും വിലകൂടിയ സ്മാര്‍ട്ട് ഫോണ്‍ വേണ്ടത്? ചൈനയില്‍ നിന്ന് ഈയിടെ ഒഴുകിയെത്തുന്ന പുതിയ തരം മൊബൈല്‍ ഫോണിന്റെ കാര്യമാണ് പറയുന്നത്. ആറായിരം രൂപക്ക് നിങ്ങള്‍ക്കൊരു മികച്ച സ്മാര്‍ട്ട് ഫോണ്‍ ലഭിച്ചാലോ. ഐഫോണിന്റെ എല്ലാ സവിശേഷതകളും ഒത്തുചേര്‍ന്നത്. അതില്‍ രണ്ട് സിം ഉപയോഗിക്കാനുള്ള സൌകര്യവും. കൂടെ ഒരു അഡീഷണല്‍ ബാറ്ററിയും. ഫോണിന്റെ കമ്പനി നോക്കേണ്ട. ഓപറേറ്റിംഗ് മാന്വലും ഉണ്ടാവണമെന്നില്ല. വാറണ്ടിയോ ഒട്ടും തന്നെ ഇല്ല. എന്നാലും നിങ്ങള്‍ക്ക് ഒന്നോ രണ്ടോ വര്‍ഷം ഫോണ്‍ സുഖമായി ഉപയോഗിക്കാം. അതല്ലെങ്കില്‍ ഫോണ്‍ കേടാവുന്നതുവരെ. കമ്പനിയുടെ പേരെന്തിന് നോക്കുന്നു?

ഐ.ടി. മേഖലയിലെ തൊഴിലന്വേഷകരോട്

ഐ.ടി. മേഖലയില്‍ നിങ്ങള്‍ക്ക് തൊഴില്‍ നേടാന്‍ ഏറ്റവും ഉചിതമായ കമ്പനി ഏതാണ്? ഗൂഗിള്‍ തന്നെ... സംശയിക്കേണ്ട. ഇന്ന് തന്നെ അപേക്ഷ തയ്യാറാക്കി അയച്ചുകൊള്ളൂ. ലോകത്തെ 440 വന്‍കിട കമ്പനികളുടെ കൂട്ടത്തില്‍ നിന്ന് പ്രസിദ്ധമായ ഫോര്‍ച്ച്യൂന്‍ മാസിക തിരഞ്ഞെടുത്തതാണിത്. കൈ നിറയെ ലഭിക്കുന്ന ശമ്പളം മാത്രമല്ല കാര്യം; പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബുഫെയെപ്പോലും വെല്ലുന്ന സൌജന്യ ഭക്ഷണം. വിശ്രമിക്കാന്‍ അത്യാധുനികവും വിശാലവുമായ മുറികള്‍. ഉല്ലസിക്കാന്‍ സ്വമ്മിംഗ് പൂള്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍. അമേരിക്കയിലെ കോടീശ്വരന്‍മാര്‍ക്ക് മാത്രം ലഭ്യമാകുന്ന രീതിയിലെ സൌജന്യ ചികില്‍സാ സംവിധാനം. ഇനിയെന്ത് വേണം നിങ്ങള്‍ക്ക്? മൌണ്ട് വ്യൂ നഗരത്തില്‍ ഗൂഗിളിന്റെ ആസ്ഥാനത്താണ് നിങ്ങള്‍ക്ക് ജോലി ലഭിക്കുന്നതെങ്കില്‍ ഒട്ടും മടിച്ചു നില്‍ക്കേണ്ട. അവിടെ നിങ്ങളൊരു തൊഴിലാളിയായിരിക്കില്ല. മറിച്ച് മികച്ചൊരു യൂണിവേഴ്സിറ്റിയില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥിയെന്ന തോന്നലാണ് നിങ്ങള്‍ക്കുണ്ടാവുക. ദിവസം മുഴുക്കെ പുതുമകളുടെ നിമിഷങ്ങള്‍. യുവത്വത്തിന്റെ സജീവത. പ്രത്യേക യൂണിഫോം ധരിക്കണമെന്ന് അവിടെ ആരും നിങ്ങളെ നിര്‍ബന്ധിക്കില്ല. പ്രായത്തിനനുസരിച്ച് എത് വേഷവും നിങ്ങള്‍ക്ക് ധരിക്കാം. യുവത്വത്തിന്റെ വേഷമായാല്‍ ഉഗ്രനായി. ഒരുവഷത്തെ വരുമാനം കൊണ്ട് തന്നെ മുന്തിയ ഒരു കാര്‍ തന്നെ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദിനംപ്രതി ആയിരത്തിമുന്നോറോളം തൊഴിലപേക്ഷകളാണത്രെ ഗൂഗിള്‍ ആസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ മാത്രം 6500 ഐ.ടി. വിദഗ്ധരും വിദേശങ്ങളിലായി 3000 വിദഗ്ധരും ഇപ്പോള്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നു. കമ്പിനിയുടെ നിലവിലെ വളര്‍ച്ചയനുസരിച്ച് വര്‍ഷംപ്രതി 2200 പുതിയ തൊഴിലൊഴിവുകളാണുണ്ടാവുന്നത്. ഗൂഗിളില്‍ തൊഴില്‍ ലഭിക്കുക എന്നത് അത്ര എളുപ്പമാണെന്ന് കരുതരുത്. പതിനൊന്ന് ലക്ഷം തൊഴിലപേക്ഷകള്‍ ഇപ്പോള്‍ തന്നെ അവിടെ കെട്ടിക്കിടക്കുന്നുണ്ട്. ജോലിക്ക് പുറമെ വര്‍ഷം ചുരുങ്ങിയത് നൂറ് മണിക്കൂറെങ്കിലും നിങ്ങള്‍ക്ക് പരിശീലനം ലഭിക്കും. തൊഴിലാളികളില്‍ മുപ്പത്തൊന്ന് ശതമാനം വനിതകളാണത്രെ. കമ്പനിയുടെ വാര്‍ഷിക വരുമാനം 600 കോടി ഡോളര്‍.

ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കകം കമ്പനി ഇത്രയും വലിയ പുരോഗതി കൈവരിച്ചതിന്റെ പിന്നിലെ രഹസ്യം എന്താണ്? വിദഗ്ധ തൊഴിലാളികളോടുള്ള ഈ രീതിയിലെ സമീപനമാണോ? അതേതായാലും ഗൂഗിള്‍ ആസ്ഥാനത്ത് എത്തിപ്പെട്ടാല്‍ ലോകത്തിലെത്തന്നെ ഏറ്റവും ഭാഗ്യവാനായ തൊഴിലാളി നിങ്ങളാണെന്ന് തോന്നാതിരിക്കില്ല. കമ്പനിയുടെ മുഖ്യ വരുമാന മാര്‍ഗമായ പരസ്യങ്ങളുടെ മാറ്ററുകള്‍ എവിടെ ഫിറ്റ് ചെയ്യണമെന്ന് ആലോചിക്കുന്നതായിരിക്കും ചിലപ്പോള്‍ നിങ്ങളുടെ ജോലി. അതല്ലെങ്കില്‍ നിങ്ങള്‍ പ്രോഗ്രാം എഴുതുകയായിരിക്കാം. അതുമല്ലെങ്കില്‍ കുറെ വിവരങ്ങള്‍ അവ എത്രയും പെട്ടെന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള മാര്‍ഗം അന്വേഷിക്കുകയായിരിക്കും നിങ്ങള്‍. ഇനി ആലോചിച്ചു നില്‍ക്കേണ്ടതില്ല. നിങ്ങള്‍ യോഗ്യനും സാഹസികനുമായ ഒരു തൊഴിലന്വേഷകനാണെങ്കില്‍ ഒരു ശ്രമം നടത്തിനോക്കു. വിജയം നിങ്ങളെ കടാക്ഷിക്കുകതന്നെ ചെയ്യും. ശോഭനമായൊരു തൊഴില്‍ ജീവിതം ആശംസിക്കുന്നു. അന്ന് വിനീതനായ നിങ്ങളുടെ കോര്‍ക്കറസിനെ മറന്നേക്കരുതേ...

കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥികളോട്


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ജൂലൈ 2007 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

കമ്പ്യൂട്ടര്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് വിനീതനായ കോര്‍ക്കറസിന് എന്നും ഇഷ്ടമാണ്. എന്നുവച്ച് എല്ലാവരും കമ്പ്യൂട്ടര്‍ പഠിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്, ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിംഗ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, വെബ് ഡിസൈനിംഗ്, മള്‍ട്ടിമീഡിയ, ഇലക്ട്രോണിക്സ് തുടങ്ങി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളൊക്കെ ഇതിലുള്‍പ്പെടുന്നു. ഇവരുടെ തൊഴില്‍പരമായ ഭാവി സുരക്ഷിതമാണെന്നതാണ് കാരണം. സര്‍ക്കാര്‍ ജോലിയും മറ്റും ലഭിക്കാന്‍ ഇക്കാലത്ത് വലിയ പ്രയാസമാണെന്നിരിക്കെ ഈ വിദ്യാര്‍ത്ഥികളെങ്കിലും ഭാവിയില്‍ തൊഴില്‍ രഹിതരായി അലഞ്ഞു നടക്കില്ലല്ലോ എന്നതാണ് ആശ്വാസം. വെറുതെ പറയുകയല്ല, ഇവര്‍ക്ക് ശുഭസൂചകമായ ഒട്ടേറെ വാര്‍ത്തകളും പഠന റിപ്പോര്‍ട്ടുകളമാണ് ഈയിടെ വിവിധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

ലോകത്തിന്റെ തന്നെ സിലിക്കണ്‍വാലിയാകാനുള്ള തയ്യാറെടുപ്പിലാണല്ലോ നമ്മുടെ രാജ്യം. നാം മോശക്കാരൊന്നുമല്ല. 2004^ല്‍ ഐ.ടി സേവനങ്ങളിലൂടെ നമുക്ക് 16 ബില്യന്‍ ഡോളര്‍ ലഭിച്ചത് 2006^ല്‍ 30 ബില്യന്‍ ഡോളറായി വര്‍ദ്ധിച്ചു. 2008^ല്‍ ഇത് 87 ബില്യന്‍ ഡോളറായി വര്‍ദ്ധിക്കുമെന്നാണ് നാസ്കോമിന്റെ നിരീക്ഷണം. വിവിധ ഇനം ഐ.ടി. സേവനങ്ങള്‍, സോഫ്റ്റ്വെയര്‍ വികസനം, ഐ.ടി. അനുബന്ധ സേവനങ്ങള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ നാല് മുഖ്യ ഇനങ്ങളിലാണ് ഈ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ രംഗത്ത് ഇന്ത്യന്‍ യുവാക്കള്‍ക്ക് ഇത് മുഖേന വര്‍ദ്ധിച്ച അവസരങ്ങളാണ് ലഭിക്കുന്നത്. ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, സത്യം, എച്ച്.സി.എല്‍ തുടങ്ങിയ വന്‍കിട കമ്പനികളൊക്കെ വര്‍ഷംതോറും വന്‍വളര്‍ച്ചയാണ് നേടുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

തൊണ്ണൂറുകളില്‍ സാമ്പത്തിക രംഗത്ത് ഉദാരനയം സ്വീകരിക്കുകയും വിദേശ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തതോടെ ഐ.ടി. രംഗത്ത് വലിയൊരു മുന്നേറ്റം തന്നെയുണ്ടായി. 3300 കമ്പനികള്‍ നൂറ്റമ്പതോളം രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ഐ.ടി. ഉല്‍പന്നങ്ങള്‍ ഇപ്പോള്‍തന്നെ കയറ്റി അയക്കുന്നു. വരുംനാളുകളില്‍ ഇത് ക്രമാതീതമായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഈ ഇനത്തിലെ ആയിരത്തഞ്ഞൂറോളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂരിലാണ് ഐ.ടി. വരുമാനത്തിന്റെ മുഖ്യഓഹരി കേന്ദ്രീകരിച്ചിരിക്കുന്നത്. ഈയ്യിടെ ചെറിയ നഗരങ്ങളിലേക്കും ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുവരികയാണ്. ചെറിയ നഗരങ്ങളില്‍ മാത്രല്ല ഇന്ത്യയിലെല്ലായിടത്തും വിദഗ്ദരായ ഐ.ടി. തൊഴിലാളികള്‍ ലഭ്യമാണെന്നതാണ് ഇതിന് കാരണം. ലോകത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്കക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഐ.ടി. മേഖലയില്‍ നാല് ദശലക്ഷത്തോളം വരുന്ന ടെക്നോക്രാറ്റുകളും ഇന്ത്യയുടെ മികവിന് പിന്നിലുണ്ട്. എഞ്ചീനീയറിംഗ് കോളേജുകളും പോളിടെക്നിക്കുകളുമായി രണ്ടായിരത്തോളം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി ഐ.ടി, ഇലക്ട്രോണിക് മേഖലകളില്‍ വര്‍ഷം തോറും പഠനം പൂര്‍ത്തിയാക്കി എഴുപതിനായിരം വിദഗ്ദരാണ് പുറത്തിറങ്ങുന്നത്. നിലവില്‍ ഇന്ത്യന്‍ ഐ.ടി രംഗത്ത് പതിമൂന്ന് ലക്ഷം വിദഗ്ദരാണ് ജോലിചെയ്യുന്നതെന്ന് നാസ്കോമിന്റെ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ രംഗത്ത് കൈവരിക്കുന്ന പുരോഗതി കണക്കിലെടുത്താല്‍ വര്‍ഷംപ്രതി മൂന്നര ലക്ഷം വിദഗ്ദരെ ഇന്ത്യന്‍ ഐ.ടി. മേഖലയിലേക്ക് ആവശ്യമുണ്ടാകും. കാര്യങ്ങള്‍ ഈ രീതിയില്‍ നീങ്ങിയാല്‍ രണ്ടായിത്തി പത്താമാണ്ടോടെ ഐ.ടി. മേഖലയില്‍ മാത്രം രണ്ട് ലക്ഷം വിദഗ്ധരുടെ കുറവാണ് ഇന്ത്യയിലുണ്ടാവുക. അതായത് ഈ രംഗത്ത് വൈദഗ്ധ്യവും മികവും തെളിയിച്ചവര്‍ക്ക് തൊഴില്‍ ഒരു പ്രശ്നമാവില്ലെന്ന് ചുരുക്കം.

നമ്മുടെ യുവതലമുറക്കുള്ള ഈ തൊഴില്‍ സാധ്യത ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല. ലോക ഐ.ടി. മേഖല തന്നെ ഇന്ത്യന്‍ വിദഗ്ധരെ ഉറ്റുനോക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തെ നമ്മുടെ മികവും നമ്മുടെ സാങ്കേതിക വിദഗ്ധരുടെ കഴിവും താതമ്യേന കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാനുള്ള സന്നദ്ധതയുമാണ് ഇതിന് കാരണം. കുറഞ്ഞ വേതനമെന്ന് പറയുമ്പോള്‍ നിസ്സാരമായി കാണരുത്. എത്രതന്നെ കുറഞ്ഞാലും ഇന്നത്തെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഐ.എ.എസ്. ഉദ്യോഗസ്ഥന്‍മാരുമൊക്കെ വാങ്ങുന്നതിലേറെ വേതനം നല്ലൊരു ഐ.ടി വിദഗ്ധന് ലഭിക്കുക തന്നെ ചെയ്യും. വേതനത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഐ.ടി. വിദഗ്ധര്‍ക്ക് സമൂഹത്തിലും ഇന്ന് നല്ല സ്ഥാനമുണ്ട്.

ഡെല്‍, ഹ്യൂലെറ്റ് പക്കാര്‍ഡ്, മൈക്രോസോഫ്റ്റ്, ഇന്റല്‍, ഗൂഗിള്‍ തുടങ്ങിയ വന്‍കിട കമ്പനികളൊക്കെ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചത് ഐ.ടി. രംഗത്ത് നാം തെളിയിച്ച മികവിന്റെ മികച്ച തെളിവാണ്. അമേരിക്കക്കും ചൈനക്കും പുറമെ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ മൂന്നാമത്തെ റിസര്‍ച്ച് കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ബാംഗ്ലൂരിലാണല്ലോ. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങളിലായി ഇത് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനും ആലോചനയുണ്ടത്രെ. ടെക്നോളജി രംഗത്തെ വന്‍ കമ്പനികളുടെ സാന്നിധ്യം ഇന്ത്യന്‍ ഐ.ടി. കമ്പനികളുടെ പ്രവര്‍ത്തനത്തിലും ആവേശം പകര്‍ന്നിരിക്കയാണ്. വിദേശത്ത് പ്രശസ്തമായി പ്രവര്‍ത്തിക്കുന്ന ഐ.ടി. കമ്പനികള്‍ സ്വന്തമാക്കി നമ്മുടെ കഴിവുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനുള്ള ശ്രമവും വിജയിച്ചുവരുന്നു. വിയറ്റ്നാം, റുമേനിയ, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഐ.ടി കമ്പനികള്‍ വിപ്രോയും മറ്റും ഈയ്യിടെ ഏറ്റെടുത്തത് ഈ നിലക്കാണ് നോക്കിക്കാണേണ്ടത്.

ഐ.ടി. മേഖലയില്‍ വനിതകള്‍ക്കും നല്ലൊരു പങ്കുണ്ട്. പുരുഷന്‍മാര്‍ എപ്പോഴും പുതിയ മേച്ചില്‍ പുറങ്ങളന്വേഷിക്കുമ്പോള്‍ വനിതകള്‍ തങ്ങളുടെ തൊഴിലില്‍ ഉറച്ചു നില്‍ക്കുന്നുവെന്നത് കുടുതല്‍ വനിതകളെ തൊഴില്‍ രംഗത്ത് നിയമിക്കാന്‍ കമ്പനികള്‍ക്ക് പ്രചോദനം നല്‍കുന്നു. പുരുഷന്‍മാരെ ഇടിച്ചുനിരപ്പാക്കി തൊഴില്‍ രംഗത്ത് പുതിയ സങ്കേതങ്ങള്‍ പണിതുയര്‍ത്താന്‍ ഈ അനുകൂല സാഹചര്യം നമ്മുടെ വിദ്യാര്‍ത്ഥിനികള്‍ ചൂഷണം ചെയ്യേണ്ടിയിരിക്കുന്നു. ടി.സി.എസ്. കമ്പനിയിലെ വിദഗ്ധ തൊഴിലാളികളില്‍ ഇരുപത്തഞ്ച് ശതമാനം വനിതകളാണത്രെ. അതേസമയം ഇന്‍ഫോസിസ്, വിപ്രോ കമ്പനികളില്‍ വനിതകള്‍ക്ക് മുപ്പത്തിമൂന്ന് ശതമാനം പ്രാതിനിധ്യമുണ്ട്. വനിതകളുടെ മുന്നേറ്റം ഈ രീതിയില്‍ തുടര്‍ന്നാല്‍ 2010^ഓടെ ഇവരുടെ സാന്നിധ്യം അമ്പത് ശതമാനമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇനി വൈ-മാക്സ് വസന്തം

വിനീതനായ നിങ്ങളുടെ കോര്‍ക്കറസിന് ഇയ്യിടെ ഗള്‍ഫ് മേഖലയിലൊരു സന്ദര്‍ശം നടത്താനവസരം ലഭിക്കുകയുണ്ടായി. കോര്‍ക്കറസ് ഉപയോഗിക്കുന്ന എച്ച്.ടി.സി ടച്ച് ഫോണിലെ വൈ^ഫൈ സൌകര്യമുപയോഗിച്ച് ഗള്‍ഫിലെ മിക്ക നഗരങ്ങളിലും സൌജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനായത് യാത്രയില്‍ ഏറെ പ്രയോജനപ്പെട്ടു. കേരളത്തില്‍ എയര്‍ടെല്‍ നെറ്റ്വര്‍ക്കിന്റെ ജി.പി.ആര്‍.എസ് സംവിധാനത്തിലൂടെ മൊബൈലില്‍ സദാസമയവും നെറ്റ്കണക്ഷന്‍ ലഭ്യമാക്കിയിരുന്നതിനാല്‍ ഗര്‍ഫ് നഗരങ്ങളിലെ വൈ^ഫൈ സൌകര്യം വലിയ അനുഗ്രഹമായി. ഈ രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ ഒരു നഗരത്തില്‍ പോലും വൈ^ഫൈ സൌകര്യം പ്രയോജനപ്പെടുത്താന്‍ സാധ്യമാവില്ലെന്നത് ഏറെ ഖേദകരമെന്ന് പറയാതെ വയ്യ. ഇനി നമുക്കതിന് സാധിക്കുമെന്നും തോന്നുന്നില്ല. കാരണം വൈ^ഫൈ ടെക്നോളജിയെ കാലഹരണപ്പെടുത്തിക്കൊണ്ട് ഇതാ വൈമാക്സ് ടെക്നോളജി കടന്നു വരുന്നൂ. വളരെ ചെറിയ സ്ഥലപരിധിയില്‍ മാത്രമെ വൈ^ഫൈ ലഭിക്കൂ എന്ന പരിമിതിയും ഉണ്ടായിരുന്നു.

നാം മലയാളികള്‍ വിവര വിനിമയ രംഗത്തെ കുതിപ്പിനൊപ്പം മുന്നേറുന്നതില്‍ മിക്കപ്പോഴും പിന്നിലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചിട്ട് കാര്യമില്ല. കമ്പ്യൂട്ടറിന്റെ വരവും അതിനോടനുബന്ധിച്ചുണ്ടായ മുന്നേറ്റങ്ങളും തുടക്കത്തില്‍ നമ്മെ അലോസരപ്പെടുത്തികയാണുണ്ടായത്. നാം പുറംതിരിഞ്ഞു നിന്നു. നിരുപദ്രവകാരിയായ ആ ഉപകരണത്തോട് നമ്മില്‍ പലര്‍ക്കും അടങ്ങാത്ത ശത്രുതയായിരുന്നു. ഏതോ അപ്രതിരോധ്യനായ ശത്രുവോടെന്ന പോലെ നാം കമ്പ്യൂട്ടറിനെ കണക്കാക്കി. ഇതിലൂടെ നമുക്ക് നഷ്ടമായത് നമ്മുടെ പുരോഗതിയിലേക്കുള്ള സുഗമമായ പാതയായിരുന്നു. നേരത്തെ ഇതുപയോഗപ്പെടുത്താന്‍ തുടങ്ങിയ നമ്മുടെ അയല്‍ സംസ്ഥാനങ്ങളൊക്കെ വളരെയേറെ മുന്നിലെത്തി. ഏതായാലും നാമിപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് ആശ്വാസദായകമാണ്. അക്ഷയ പദ്ധതിയും ഐ.ടി. അറ്റ് സ്കൂളും വിക്ടേഴ്സും സ്മാര്‍ട്ട് ക്ലാസ്സ്റൂമുകളും ഇ-കൃഷിയും പിന്നെ ഇ-പരാതിയുമൊക്കെയായി നമുക്ക് മാത്രം അവകാശപ്പെട്ടതാണല്ലോ. ഇപ്പോള്‍ നാം കുറേയൊക്കെ സ്മാര്‍ട്ടാവുകയും ചെയ്തു. നല്ലത് തന്നെ. ഇനിയും നമുക്ക് ഏറെ മുന്നേറേണ്ടതുണ്ട്. ലോകത്തിന്റെ കുതിപ്പിനൊപ്പമെത്താന്‍.

വൈമാക്സ് (WiMax) ടെക്നോളജിയെസ്സംബന്ധിച്ച് ചിന്തിച്ചതാണ് ഇങ്ങനെയൊരു മുഖവുര കൊണ്ട് തുടങ്ങാന്‍ വിനീതനായ കോര്‍ക്കറസിനെ പ്രേരിപ്പിച്ചത്. സമീപ ഭാവിയില്‍ തന്നെ ഈ വയര്‍ലെസ് ടെക്നോളജി മുഖേന എവിടെയും എപ്പോഴും ആര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാവുന്ന ഹോട്ട് പ്ലേയ്സായി ഭൂമുഖം മാറുമെന്നാണ് വിദഗ്ദര്‍ നിരീക്ഷിക്കുന്നത്. ഇവിടെയാണ് ടെക്നോളജി പ്രയോജനപ്പെടുത്തുന്നതില്‍ നാം വരുത്തിയ ഉദാസീനത നമ്മെ അലോസരപ്പെടുത്തുന്നത്. നേരത്തെ ഈ രംഗത്ത് ലഭ്യമായ വൈ-ഫൈ വയര്‍ലെസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ നാം എവിടെയും തയ്യാറായില്ല. ബാംഗ്ലൂര്‍, ഹൈദരാബാദ്, ചൈന്നെ തുടങ്ങിയ നഗരങ്ങളിലെല്ലാം ഭാഗികമായെങ്കിലും ഇത് പ്രാവര്‍ത്തികമാക്കി. വിനോദ സഞ്ചാരികളുടെ പറുദീസയായ കശ്മീരിലെ ദാല്‍ തടാകം വരെ വൈ-ഫൈ ഹോട്ട് മേഖലയാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധചെലുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.

വൈ^ഫൈയുടെ പരിമിതികളില്‍ നിന്ന് മുക്തമായിട്ടാണ് വൈമാക്സിന്റെ കടന്നുവരവ്. ഏതാണ്ട് കേരളത്തിലെ ഒരു താലൂക്കിന്റെ വിസ്തീര്‍ണ്ണം മുഴുക്കെ ഒരൊറ്റ വൈമാക്സ് ടവറിന് കീഴില്‍ കൊണ്ട് വന്ന് എവിടെയും എപ്പോഴും വയര്‍ലെസ് സാങ്കേതിക വിദ്യയിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കാവുന്ന ഹോട്ട് പ്ലെയ്സാക്കി മാറ്റാവുന്നതാണ്. പാശ്ചാത്യ നാടുകളില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനികള്‍ ഇപ്പോള്‍ തങ്ങളുടെ നെറ്റ്വര്‍ക്ക് വൈമാക്സ് സംവിധാനത്തിലേക്ക് മാറ്റാനുള്ള ഒരുക്കമാരംഭിച്ചു. ഇതിന് ഒരുപാട് നേട്ടങ്ങളുണ്ട്. മുക്കിലും മൂലയിലുമൊക്കെ നെറ്റ്വര്‍ക്ക് കമ്പനികള്‍ സ്ഥാപിക്കുന്ന നൂറുക്കണക്കിന് ടവറുകള്‍ക്ക് പകരം 30-60 കിലോമീറ്റര്‍ പരിധിയില്‍ ഒരൊറ്റ ടവര്‍ മതിയാവുമെന്നത് വലിയ കാര്യമാണല്ലോ. അമേരിക്കയില്‍ സ്പ്രിന്റ്, മോട്ടറോള തുടങ്ങിയ കമ്പനികള്‍ ഇത്തരം വൈമാക്സ് ടവറുകള്‍ സ്ഥാപിച്ച് രാജ്യം മുഴുക്കെ അതിവേഗ ഇന്റര്‍റ്റ്െ കണക്ഷന്‍ ലഭ്യമാക്കാവുന്ന ഹോട്ട് പ്ലെയിസാക്കി മാറ്റുകയാണ്.

മൊബൈല്‍ ഫോണിന് മാത്രമല്ല ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനത്തിനും വൈമാക്സ് വലിയ സൌകരര്യമൊരുക്കും. വൈ^ഫൈ ഉള്‍പ്പെടെ നിലവിലെ വയര്‍ലെസ് സംവിധാനം മുഴുക്കെ കാലഹരണപ്പെടുകയോ പിന്തള്ളപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണത്രെ വരാനിരിക്കുന്നത്. നിങ്ങളൊരു ലാപ്ടോപുമായോ മൊബൈല്‍ ഫോണുമായോ കേരളത്തിലെവിടെ സഞ്ചരിക്കുമ്പോഴും അതുപയോഗിച്ച് നിങ്ങള്‍ക്ക് എങ്ങും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നത് വലിയ സൌകര്യം തന്നെയാണല്ലോ. ഇതാണ് വൈമാക്സ് ടെക്നോളജി നമുക്ക് വാഗ്ദത്തം ചെയ്യുന്നത്.

Worldwide Interoperability for Microwave Access എന്ന് വൈമാക്സിന്റെ പൂര്‍ണ്ണ രൂപം. അതീവ വേഗതയില്‍ വന്‍തോതില്‍ ഡാറ്റാ കൈമാറ്റം നടത്താനാവുമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. മൊബൈല്‍ നെറ്റ്വര്‍ക്ക് മാത്രമല്ല, സമീപ ഭാവിയില്‍ ടെലിഫോണ്‍ സംവിധാനം തന്നെ വൈമാക്സിലേക്ക് മാറുമെന്നും നീരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. രാജ്യം മുഴുക്കെ കേബിളില്ലാത്ത ഒരു ടെലിഫോണ്‍ സംവിധാനം. നമ്മുടെ റോഡുകളുടെ ഓരങ്ങള്‍ കേബിളിന് വേണ്ടി ഇനി കീറിമുറിക്കേണ്ടി വരില്ല. നിലവിലെ കേബിളൊക്കെ മണ്ണിലങ്ങനെ കിടക്കട്ടെ. നമുക്കിനി വയര്‍ലെസ്സായി സംസാരിക്കാം, ചിന്തിക്കാം, ഡാറ്റാ കൈമാറ്റം നടത്താം. അതിനുള്ള തയ്യാറെടുപ്പാണ് ഇനി വേണ്ടത്. പാശ്ചാത്യ രാജ്യങ്ങളിലിപ്പോള്‍ വൈമാക്സ് ടെക്നോളജി ഉള്‍ക്കൊണ്ട വസ്ത്രങ്ങളും ഷൂകളും വരെ രൂപകല്‍പന ചെയ്യപ്പെട്ടു. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും വേണ്ട, പ്രത്യേക വസ്ത്രവും ഒരു ബ്ലൂടൂത്ത് ഹെഡ്സെറ്റും ഉണ്ടായാല്‍ നിങ്ങള്‍ക്ക് എവിടെയും എപ്പോഴും സംഗീതമാസ്വദിക്കാം. ഇനി കൂടെ ഒരു കണ്ണട കുടി ധരിച്ചാല്‍ നിങ്ങള്‍ക്ക് ലൈവായി ടെലിവിഷന്‍ പരിപാടികള്‍ കാണാം, ഹോളിവുഡ് സിനിമയും ആസ്വദിക്കാം. വൈമാക്സ് ടെക്നോളജിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ ലോക രാഷ്ട്രങ്ങളൊക്കെ ഒരുങ്ങുകയാണെന്നാണ് വാര്‍ത്ത.

വൈമാക്സ് കടന്നുവരുന്നതോടെ നമ്മുടെ ടെലിഫോണിന്റെയും മൊബൈല്‍ ഫോണിന്റെയും ബില്‍ തുക നിലവിലുള്ളതിനെ അപേക്ഷിച്ച് 50-75 ശതമാനം വരെ കുറയുമെന്നാണ് കണക്ക്. അതാകട്ടെ ഏത് ഉപകരണത്തിലൂടെയും എവിടെയും എപ്പോഴും ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കിക്കൊണ്ട് തന്നെ. പഠനവും അധ്യാപനവുമൊക്കെ പുതിയ തലത്തിലേക്ക് വഴിമാറും. നോട്ട് പുസ്തകത്തിന് പകരം ഓരോ കുട്ടിക്കും ഒരു ലാപ്ടോപ് കമ്പ്യൂട്ടര്‍. അല്ലെങ്കില്‍ ഒരു പി.ഡി.എ. അതുമല്ലെങ്കില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍. പാഠപുസ്തകങ്ങളും കുറിപ്പുകളുമൊക്കെ അധ്യാപകന്റെ കമ്പ്യൂട്ടറില്‍ നിന്ന് വിദ്യാര്‍ഥിയുടെ കമ്പ്യൂട്ടറിലേക്ക് വൈമാക്സ് ടെക്നോളജിയിലൂടെ ഒഴുകിവരുന്നു. എല്ലാം ഇന്ററാക്ടീവ് പ്രോഗ്രാമുകള്‍.

മോട്ടറോള, സാംസംഗ്, നോര്‍ട്ടല്‍, ഇന്റല്‍ തുടങ്ങിയ ഭീമന്‍ കമ്പനികളൊക്കെ വൈമാക്സ് ടെക്നോളജി ലോകം മുഴുക്കെ വ്യാപിപ്പിക്കാനുള്ള ദൃഢ നിശ്ചയത്തിലാണ്. നിങ്ങളുടെ മൊബൈല്‍ ഉപകരണത്തിലൂടെ സെക്കന്റില്‍ നൂറ് മെഗാബയ്റ്റ് ഡാറ്റാ കൈമാറ്റം നടത്താനാവുമെന്നത് സങ്കല്‍പിച്ചു നോക്കൂ. 2012-മാണ്ടോടെ വൈമാക്സ് ഇത്തരമൊരു അവസ്ഥയിലെത്തുമെന്നും ഇവര്‍ വാഗ്ദത്തം ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും വൈമാക്സ് ഇപ്പോഴും അതിന്റെ ശൈശവദശ പിന്നിട്ടിട്ടില്ല. ടെക്നോളജി രംഗത്തെ മുന്നേറ്റവും അതിന്റെ വേഗതയും ഇപ്പോള്‍ പ്രവചനങ്ങള്‍ക്കൊക്കെ അതീതമാണല്ലോ. ഏതൊക്കെ ടെക്നോളജിക്ക് എത്രകാലം പിടിച്ച് നില്‍ക്കനാവുമെന്ന് ആര്‍ക്കും ഉറപ്പിച്ച് പറയാനാവില്ല. ചിലപ്പോള്‍ ഇതിനെയൊക്കെ കടത്തിവെട്ടുന്ന പുതിയ വയര്‍ലെസ് സാങ്കേതിക വിദ്യകളും രംഗത്തെത്തിയെന്ന് വരാം. അതേതായാലും നിലവില്‍ ലഭ്യമായ ടെക്നോളജി പരമാവധി പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധ്യമാവേണ്ടതുണ്ട്.
******

Saturday, May 31, 2008

ശങ്കുണ്ണി എന്ന പാചകക്കാരനും ഡ്യുവല്‍ കോര്‍ പ്രോസസ്സറും

ഇനി ഇപ്പം എന്തിനാ ഒരു ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍? നിങ്ങളുടെ വിനീതനായ കോര്‍ക്കറസിന്റെ മനസ്സിലുയര്‍ന്ന ചോദ്യം അതായിരുന്നു. അതിനിടക്കാണ് കോര്‍ക്കറസ് ശങ്കുണ്ണിയെ പരിചയപ്പെട്ടത്. ശങ്കുണ്ണിയെ അറിയില്ലേ. ഞങ്ങളുടെ ഗ്രാമത്തിന്റെ തലസ്ഥാനമായ കുണ്ടുപറമ്പ് അങ്ങാടിയിലെ പ്രസിദ്ധമായ സ്കൈലാബ് ഹോട്ടലിലെ വിദഗ്ദനായ പാചകക്കാരന്‍. മൂന്നാം ക്ലാസ്സില്‍ പഠനം നിര്‍ത്തി നേരെ ഹോട്ടലില്‍ ജോലിക്ക് കയറി. ആദ്യം പാത്രം കഴുകല്‍. പിന്നെ മേശ തുടപ്പുകാരന്‍. തുടര്‍ന്ന് സപ്ലെയറായി പ്രൊമോഷന്‍. ഇതിനിടെ പാചക വൃത്തിയിലും പരിശീലനം നേടിയ ശങ്കുണ്ണി ഹോട്ടലിലെ സ്ഥിരം പാചകക്കാരന്‍ പിണങ്ങിപ്പോയതോടെ ആ ഒഴിവില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായി. ഇത് ശങ്കുണ്ണിക്കും നാട്ടുകാര്‍ക്കും വലിയൊരനുഗ്രഹമായി. കാരണം തന്റെ യഥാര്‍ഥ കഴിവ് പാചക കലയിലാണെന്ന് ശങ്കുണ്ണിയെപ്പോലെത്തന്നെ ജനങ്ങളും തിരിച്ചറിയുകയായിരുന്നു. ദിവസവും ഊണിന് ഒരുപാട് വിഭവങ്ങളൊരുക്കണം. പുറമെ പലഹാരങ്ങളുമുണ്ടാക്കണം. എല്ലാം കൂടി ശങ്കുണ്ണിക്ക് നല്ല ജോലി. സമര്‍ഥമായും ആരെയും അത്ഭുതപ്പെടുത്തുന്ന വേഗതയിലും ശങ്കുണ്ണി ഏല്ലാം ഭംഗിയായി ചെയ്തുതീര്‍ത്തു. ശങ്കുണ്ണിയുടെ കൈപുണ്യം നാട്ടില്‍ പ്രസിദ്ധി നേടിയതോടെ കൂടുതല്‍ പേര്‍ ഹോട്ടലിലെത്തിത്തുടങ്ങി. അതോടെ ശങ്കുണ്ണിയുടെ ജോലി ഭാരം പിന്നെയും വര്‍ദ്ധിച്ചു. ഹോട്ടലിലെ പതിവുകാരുടെ അഭിരുചിക്കനുസരിച്ച് പുതിയ വിഭവങ്ങളും തയ്യാറേക്കേണ്ടിവന്നു. അങ്ങനെ ശങ്കുണ്ണി സ്കൈലാബ് ഹോട്ടലിന്റെ 'സിരാകേന്ദ്ര'മായി വര്‍ത്തിച്ചുകൊണ്ടിരുന്നു. എങ്ങനെ സിരാകേന്ദ്രമല്ലാതാകും. ശങ്കുണ്ണി എന്ന പാചകക്കാരനില്ലെങ്കില്‍ ഹോട്ടലിലെ ജോലിയൊക്കെ എങ്ങനയാ നടക്കുക.

എന്നാലും ഒരു പാചകക്കാരനെക്കൊണ്ട് ചെയ്യാവുന്ന ജോലിക്ക് പരിധിയില്ലേ. സന്ദള്‍ശകര്‍ വര്‍ദ്ധിച്ചതോടെ ഹോട്ടലിലെ ജോലിഭാരം ശങ്കിണ്ണിക്ക് വഹിക്കാവുന്നതിലുമപ്പുറമായി. പല ജോലികളും പാതിവഴിക്ക് നിര്‍ത്തേണ്ടി വരുന്നു. ചില പലഹാരങ്ങളുടെ നിര്‍മ്മാണം ഉപേക്ഷിക്കേണ്ടി വന്നു. ശാപ്പാടിന് വിഭവങ്ങളുടെ അളവ് കുറക്കേണ്ടി വരുമോ എന്ന ഭയം. എന്താണ് പരിഹാരം? അതത്ര സങ്കീര്‍ണ്ണമൊന്നുമല്ല. ഒരു ചാചകക്കാരനെക്കൂടി നിയമിക്കുക. ആര്‍ക്കും എളുപ്പത്തില്‍ നിര്‍ദ്ദേശിക്കാവുന്ന പരിഹാരം. ആള്‍ യോഗ്യനാകണമെന്ന് മാത്രം. സ്കൈലാബ് ഹോട്ടലുടമയും അതുതന്നെ ചെയ്തു. ശങ്കുണ്ണിയെ സഹായിക്കാനായി അപ്പുണ്ണി എന്ന പുതിയൊരു പാചകക്കാരനെക്കൂടി നിയമിച്ചു. അതോടെ ശങ്കുണ്ണിയും സംതൃപ്തനായി. ധാരാളം ജോലികള്‍. രണ്ടുപേരും ജോലി വീതിച്ചെടുത്ത് നല്ലനിലയില്‍ അതു നിര്‍വഹിച്ചുവന്നു. ഹോട്ടലിലെ ജോലി പൂര്‍വാധികം ഭംഗിയായി മുന്നേറി.

അങ്ങനെയാണ് ശങ്കുണ്ണി, അപ്പുണ്ണി എന്നീ രണ്ട് പ്രോസസ്സറുകള്‍ ചേര്‍ന്നാല്‍ ഡ്യുവല്‍ കോര്‍ പാചകക്കാരാകുമെന്ന് കോര്‍ക്കറസിന് ബോധ്യമായത്. ഒരു ഹോട്ടലിനുള്ളില്‍ രണ്ട് പാചകക്കാര്‍. ഒരു ചിപ്പിനകത്ത് രണ്ട് പ്രോസസറുകള്‍. കമ്പ്യൂട്ടര്‍ രംഗത്തെ മാറ്റിമറിക്കാന്‍ പ്രാപ്തമായ ഡ്യുവല്‍ കോര്‍ പ്രോസസ്സറുകള്‍ ഇവിടെയും വ്യാപകമായി. അത് വേണമെന്ന് തന്നെയാണ് ഇപ്പോള്‍ വിനീതനായ കോര്‍ക്കറസിന്റെയും അഭിപ്രായം. കാരണം കോര്‍ക്കറസ് ഈയ്യിടെ വാങ്ങിയ 'സെനിത്ത് പ്രസിഡിയോ പ്രീമിയം' ലാപ്ടോപ് കമ്പ്യൂട്ടറിലും ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍. ഒരൊറ്റ ചിപ്പില്‍ രണ്ട് സി.പി.യു പ്രവര്‍ത്തിക്കുന്നതോടെ അവയുടെ കാഷ് മെമ്മറികള്‍, കാഷ് കണ്‍ട്രോളറുകള്‍ എന്നിവ ഒരൊറ്റ സിലിക്കണ്‍ ഡൈയിലേക്ക് സംയോജിപ്പിക്കാനാവുമത്രെ. പ്രോസസറില്‍ രണ്ട് കോറുകളുള്‍പ്പെടുത്തുന്നതിനാല്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഒരേസമയം വ്യത്യസ്ത ജോലികള്‍ ചെയ്യിക്കാനും സാധിക്കുന്നുവെന്നതും നേട്ടമാണത്രെ.

ശരിയാണ്. ഹോട്ടലിലെ വിഭവങ്ങളൊക്കൊ ഓരോ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍. അപ്പുണ്ണിയും ശങ്കുണ്ണിയും ഒത്തുപിടിച്ചാല്‍ ഇനിയും കുറെ സോഫ്റ്റ്വെയറുകള്‍ കൂടി നിഷ്പ്രയാസം ഹോട്ടലില്‍ പ്രവര്‍ത്തിപ്പിക്കാനാകും. നമ്മുടെയൊക്കെ ഡിജിറ്റല്‍ ജീവിതം അത്രമാത്രം സങ്കീര്‍ണ്ണമാവുകയാണല്ലോ. ഒരു കമ്പ്യൂട്ടറിനെക്കൊണ്ട് എന്തെല്ലാം ജോലികള്‍ ചെയ്യിക്കണം. ടെക്സ്റ്റിന് പുറമെ ഓഡിയോ, വീഡിയോ, ഗ്രാഫിക്സ് എന്നിവയൊക്കെ കമ്പ്യൂട്ടറില്‍ അതിവേഗം പ്രവര്‍ത്തിപ്പിക്കണം. അതൊക്കെ ഉയര്‍ന്ന നിലവാരം പുലത്തണമെന്ന് നമുക്ക് നിര്‍ബന്ധവുമാണ്. ഒരേസമയത്ത് തന്നെ ഒരുപാട് വിഭവങ്ങള്‍ നമുക്ക് തയ്യാറാക്കണം. കമ്പ്യൂട്ടറില്‍ ലറ്റര്‍ ഡ്രാഫ്റ്റ് ചെയ്തുകൊണ്ടിരിക്കെ ആന്റിവൈറസ് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കണം. ഇ^മെയില്‍ പരിശോധിക്കണം. നെറ്റില്‍ കയറി ഇഷ്ട സംഗീതം ഡൌണ്‍ലോഡ് ചെയ്യണം. ഒപ്പം സംഗീതമാസ്വദിക്കുകയും വേണം... അങ്ങനെ ഒരേസമയം നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യണം.

എല്ലാം ശങ്കുണ്ണി ഒറ്റക്ക് ചെയ്യണമെന്ന് ശഠിച്ചാലോ. നടക്കുന്ന കാര്യമല്ല. മനുഷ്യനെന്ന നിലക്ക് ശങ്കുണ്ണിയുടെ പ്രവര്‍ത്തന ശേഷിയും വേഗതയും ഇനിയും വര്‍ദ്ധിപ്പിക്കാനാവില്ലല്ലോ. അതുപോലെത്തന്നെയാണ് പ്രോസസ്സറിന്റെയും അവസ്ഥ. നിലവിലെ സിലിക്കണ്‍ ടെക്നോളജിക്ക് താങ്ങാനാവുന്ന ഭാരത്തിന്റെ പരമാവധി അത് വഹിക്കുന്നു. പ്രോസസ്സറിലുള്‍ക്കൊള്ളിച്ച ട്രാന്‍സിസ്റ്ററിന്റെ എണ്ണം ഇപ്പോള്‍ തന്നെ ആറ് കോടി കവിഞ്ഞിരിക്കയാണ്. നിലവിലെ ടെക്നോളജി ഉപയോഗിച്ച് ട്രാന്‍സിസ്റ്ററിന്റെ വലുപ്പം ഇനിയും ചെറുതാക്കാനാവില്ല. പ്രോസസ്സറിന്റെ ക്ലോക്ക് സ്പീഡും അതിന്റെ കൂടിയ പരിധിയിലെത്തിയിരിക്കയാണത്രെ. ഈ അവസ്ഥയിലാണല്ലോ ശങ്കുണ്ണിക്ക് സഹായിയായി അടുക്കളയില്‍ അപ്പുണ്ണി കടന്നുവന്നത്. അപ്പോര്‍ നമ്മുടെ പ്രോസസ്സര്‍ നിര്‍മ്മാതാക്കളായ ഇന്റലും എ.എം.ഡിയുമൊക്കെ സ്കൈലാബ് ഹോട്ടലിന്റെ മാതൃക പിന്തുടര്‍ന്നതില്‍ ഒട്ടുംതന്നെ അത്ഭുതപ്പെടാനില്ല.

പ്രോസസ്സറിലെ കാഷ് മെമ്മറിയുടെ കാര്യവും അങ്ങനെത്തന്നെ. സ്കൈലാബ് ഹോട്ടലിന്റെ അടുക്കളയില്‍ സാമാന്യം വലുപ്പത്തിലുള്ള നല്ലൊരു മേശയുണ്ട്. പാചകത്തിന് അപ്പപ്പോള്‍ ആവശ്യമായ പച്ചക്കറികള്‍, കഴുകി വൃത്തിയാക്കിയ അരി, മസാലക്കൂട്ടുകള്‍, ഉപ്പ്, എണ്ണ തുടങ്ങിയവയെല്ലാം ആവശ്യത്തിന് ഈ മേശപ്പുറത്ത് സജ്ജമാക്കി വെക്കുന്നു. ഓരോസമയത്തും സ്റ്റോര്‍ റൂമെന്ന 'ഹാര്‍ഡ് ഡിസ്ക്കി'ലും മറ്റും പരതി അത് കൊണ്ടുവരുന്നത് പ്രയാസമുള്ള കാര്യമാണല്ലോ. അതിന് സമയവും വേണം. മേശപ്പുറത്ത് എല്ലാം നേരത്തെ 'കരുതിവെച്ചാല്‍' എളുപ്പത്തിലും വളരെ വേഗത്തിലും അതെടുത്തുപയോഗിക്കാനാവും. 'കാഷ്' എന്ന പദത്തിന് 'കരുതല്‍ ധനം' എന്നാണ് യഥാര്‍ഥ അര്‍ഥം. സ്കൈലാബ് ഹോട്ടലിലെ ഈ സംവിധാനമാണ് പ്രോസസ്സര്‍ നിര്‍മ്മാതാക്കള്‍ കാഷ് മെമ്മറിയിലൂടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ചിപ്പില്‍ രണ്ട് പ്രോസസ്സര്‍ പ്രവര്‍ത്തിക്കുന്നത് പോലെ അവയുടെ കാഷ് മെമ്മറികള്‍ ഒരൊറ്റ സിലിക്കണ്‍ ഡൈയിലേക്ക് സംയോജിപ്പിക്കുന്ന രീതി.

കൂടുതല്‍ ട്രാന്‍സിസ്റ്ററുകള്‍ ഘടിപ്പിച്ച് പ്രോസസറിന്റെ വേഗതയും പ്രകടനവും മെച്ചപ്പെടുത്താനാണ് കമ്പ്യൂട്ടര്‍ ഡിസൈനര്‍മാര്‍ നേരത്തെ ശ്രമിച്ചിരുന്നത്. ഇതിലൂടെ വേഗത കൂടിയെന്നല്ലാതെ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിച്ചില്ല. ചിപ്പിന്റെ വേഗത വര്‍ധിക്കുന്നതിനനുസരിച്ച് വൈദ്യുതി ഉപയോഗം കൂടുകയും അധികം താപം ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്തു. ഇതുകാരണം പലപ്പോഴും പ്രോസസറിന്റെ പ്രവര്‍ത്തനം തന്നെ നിലക്കുകയാണുണ്ടായത്. അപ്പുണ്ണിയെക്കൊണ്ട് ഒരു പരിധിക്കപ്പുറം ജോലി ചെയ്യിച്ചാല്‍ അയാള്‍ കിടപ്പിലാവില്ലേ. മെമ്മറിയിലെ ഡറ്റകളിലേക്ക് പ്രവേശനം സാധ്യമാകുന്ന സമയം, പ്രോസസറിനെയും മെമ്മറിയെയും ബന്ധിപ്പിക്കുന്ന സംവിധാനം, പവര്‍ ഉപയോഗത്തിന്റെ നിയന്ത്രണം, ചൂട് നിയന്ത്രിക്കാനുള്ള ക്രമീകരണം തുടങ്ങിയ ഘടകങ്ങള്‍ ആശ്രയിച്ചാണ് പ്രോസസറിന്റെ പ്രകടനം വിലയിരുത്തപ്പെടുന്നത്. രണ്ട് കോറുകള്‍ ഘടിപ്പിച്ചതോടെ ഈ സംവിധാനങ്ങളില്‍ ഗണ്യമായ പുരോഗതി കെവരിക്കാനായി. കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ സാധ്യതകള്‍ അനന്തമായി വര്‍ദ്ധിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ നേട്ടം.

ഇനി ശങ്കുണ്ണിയെയും അപ്പുണ്ണിയെയും മാറ്റി നിര്‍ത്തിയുള്ള പുതിയ സംവിധാനവും ചിന്തിക്കേണ്ടിയിരിക്കുന്നു. അതിന് പുതിയ ടെക്നോളജി തന്നെ കടന്നു വരേണ്ടതുണ്ട്. മൈക്രോപ്രോസസര്‍ നിര്‍മാണം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് സൂചന. നാനോടെക്നോളജിയുടെ വന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രോസസറിന്റെ കാര്യക്ഷമത ഇന്നുള്ളതിന്റെ അനേകമിരട്ടി വര്‍ദ്ധിപ്പിക്കാനാകുമെന്ന് ഇന്റല്‍ കമ്പനി ഇതിനകം തെളിയിച്ചിരിക്കയാണ്. ആദ്യകാലത്ത് വാക്വം ടൂബുകളുപയോഗിച്ച് നിര്‍മിച്ച ഭീമന്‍ കമ്പ്യൂട്ടറിനെ മേശപ്പുറത്തും പിന്നീട് നമ്മുടെ ഉള്ളംകൈയിലുമൊതുക്കിയത് ട്രാന്‍സിസ്റ്റിന്റെയും തുടര്‍ന്ന് അനേകം ട്രാന്‍സിസ്റ്ററുകള്‍ ഒറ്റ ചിപ്പിലൊതുക്കിക്കൊണ്ടുള്ള ഐ.സി എന്ന ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടിന്റെയും കണ്ടുപിടിത്തമായിരുന്നല്ലോ. കമ്പ്യൂട്ടറിന്റെ വലുപ്പം കുറക്കാന്‍ ഏറെ സഹായിച്ച ഘടകങ്ങളായിരുന്നു ഇവ.

1971^ല്‍ ഇന്റല്‍ കമ്പനി നിര്‍മിച്ച ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോസസറായ 4004^ല്‍ 2250 ട്രാന്‍സിസ്റ്ററുകളാണുള്‍ക്കൊള്ളിച്ചിരുന്നത്. തുടര്‍ന്ന് പ്രോസസര്‍ ചിപ്പിലൊതുക്കാവുന്ന ട്രാന്‍സിസ്റ്ററിന്റെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഇന്റലിന്റെ സ്ഥാപകരിലൊരാളായ ഗോര്‍ഡന്‍ മൂറിന്റെ കണ്ടെത്തല്‍ പ്രകാരം ഓരോ 18 മാസത്തിലും ചിപ്പിലൊതുക്കാവുന്ന ട്രാന്‍സിസ്റ്ററുകളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുന്നു. അതനുസരിച്ച് കമ്പ്യൂട്ടറിന്റെ വലിപ്പം കുറയുകയും പ്രവര്‍ത്തനശേഷി ഇരട്ടിയാവുകയും ചെയ്യുന്നു. 'മൂര്‍ നിയമം' എന്നറിയപ്പെടുന്ന ഈ കണ്ടെത്തല്‍ ഏതാണ്ട് ശരിവെക്കുന്ന രീതിയിലാണ് പിന്നീട് കമ്പ്യൂട്ടര്‍ മേഖലയിലെ വികസനം നടന്നത്. കമ്പ്യൂട്ടറിന് ഇനിയും വേഗത കൂട്ടണമെങ്കില്‍ ചിപ്പിലൊതുക്കാവുന്ന പ്രോസസറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. സിലിക്കണ്‍ പ്രോസസര്‍ നിര്‍മാണത്തില്‍ നിലവിലുപയോഗിക്കുന്ന ടെക്നോളജിയില്‍ പുതിയ മാറ്റങ്ങള്‍ കണ്ടെത്തലാണ് ഇതിന് പരിഹാരം. ഈ രംഗത്ത് നാനോടെക്നോളജിയുടെ വരവ് പുതിയ പ്രതീക്ഷകളുണര്‍ത്തിയിരിക്കയാണ്.

പ്രോസസറിലുള്‍ക്കൊള്ളിക്കാവുന്ന ട്രാര്‍സിസ്റ്ററുകളുടെ വലുപ്പം ഇനിയും ഗണ്യമായി കുറക്കാനും അതനുസരിച്ച് അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സാധ്യമായിരിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തലുകള്‍ തെളിയിക്കുന്നത്. 45 നാനോമീറ്റര്‍ അളവിലെ ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളിച്ച പ്രോസസര്‍ നിര്‍മാണത്തിന് തങ്ങള്‍ സജ്ജരായിരിക്കുന്നുവെന്ന് ഇന്റല്‍ കമ്പനി അറിയിക്കുന്നു. നിലവില്‍ ഇത് 90 നാനോമീറ്ററാണല്ലോ. 'നാനോ' എന്നത് നൂറ് കോടിയിലൊരംശം. പുതിയ ടെക്നോളജി പ്രായോഗികമാക്കുന്നതോടെ കമ്പ്യൂട്ടറിന്റെ വേഗതയിലും പ്രവര്‍ത്തനക്ഷമതയിലും ഇനിയും വന്‍ കുതിപ്പ് ദശ്യമാകും. പ്രോസസറിന്റെ വലിപ്പം ഗണ്യമായി കുറയും. വൈദ്യൂതി ഉപയോഗത്തിലും ഇത് വലിയ ആശ്വാസം പകരും. 45 നാനോമീറ്റര്‍ അളവില്‍ പ്രവര്‍ത്തിക്കാനായി പുതിയ SRAM (Static Random Access Memory) ചിപ്പുകളും ഇന്റല്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. ഇതനുസരിച്ച് കമ്പ്യൂട്ടര്‍ പ്രോസസറിലുള്‍ക്കൊള്ളിക്കാവുന്ന ട്രാന്‍സിസ്റ്ററുകളുടെ എണ്ണം സമീപ ഭാവിയില്‍ ആയിരം കോടിയിലെത്തുമെന്നും കണക്കാക്കുന്നു. ഇന്റലിന് പുറമെ എ.എം.ഡി, ഐ.ബി.എം, തോഷിബ തുടങ്ങിയ കമ്പനികളും നാനോടൊക്നോളജി പ്രയോജനപ്പെടുത്തിയുള്ള പ്രോസസര്‍ നിര്‍മാണത്തിന് തയ്യാറെടുത്തുവരികയാണ്. അതോടെ ഡ്യുവല്‍ കോര്‍ സാങ്കേതികതയും പുതിയ പ്രോസസ്സറുകള്‍ക്ക് വഴിമാറിക്കൊടുക്കേണ്ടി വരും.

അതെന്തായാലും നിലവിലെ അവസ്ഥയില്‍ കുറച്ചുകാലം കൂടി ശങ്കുണ്ണിയെയും അപ്പുണ്ണിയെയും ഉപയോഗപ്പെടുത്തി നമുക്ക് പാചകം തുടരാം. അവര്‍ക്കും പ്രായമാവുകയാണല്ലോ. ചെറുപ്പക്കാരായ പുതിയ പ്രോസസ്സറുകള്‍ ഇനി കടന്ന്വരുന്നത് പുതിയ ടെക്നോളിയുടെ പിന്‍ബലത്താലാകുമെന്ന് നമുക്കാശ്വസിക്കാം. കാരണം നമക്കിനിയും നൂറുനൂറ് കാര്യങ്ങള്‍ എളുപ്പത്തിലും വേഗത്തിലും കാര്യക്ഷമതോടെയും ചെയ്തു തീര്‍ക്കാനുണ്ടല്ലോ.

കമ്പ്യൂട്ടര്‍ വില്‍പനക്ക് മുമ്പും വില്‍പനാനന്തരവും

സര്‍ക്കാര്‍ വക കോളേജിലെ അധ്യാപന സേവനത്തില്‍ നിന്ന് അടുത്തൂണ്‍ പറ്റി സ്വസ്ഥമായി വീട്ടില്‍ വിശ്രമിച്ചു വരുന്നതിനിടയിലാണ് നമ്മുടെ പ്രൊഫസര്‍ മേനോന്‍ സാറിന് ഒരു കമ്പ്യൂട്ടര്‍ വാങ്ങണമെന്ന മോഹമുദിക്കുന്നത്. വെറുതെ വീട്ടിലിരിക്കുതിലര്‍ത്ഥമില്ലല്ലോ. മുഷിഞ്ഞ് പോകും. അപ്പോള്‍ പിന്നെ ഒരു നേരമ്പോക്കും എന്നാല്‍ ചില കാര്യങ്ങളൊക്കെ കാര്യമായിത്തന്നെ ചെയ്യാനും കഴിയുന്ന കമ്പ്യൂട്ടര്‍ തന്നെയാകട്ടെ എന്നാണ് മേനോര്‍ സാര്‍ ചിന്തിച്ചത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പേരമകള്‍ക്ക് കമ്പ്യൂട്ടര്‍ പഠനവും സ്കൂളിലാരംഭിച്ചിരിക്കയാണല്ലോ. അവള്‍ക്കും ഇതൊരു കാര്യമായിരിക്കും. അങ്ങനെയാണ് അയല്‍വാസിയും കമ്പ്യൂട്ടറില്‍ ഏറെക്കുറെ പിടിപാടുണ്ട്െ മേനോര്‍ സാര്‍ വിശ്വസിക്കുകയും ചെയ്യുന്ന നിങ്ങളുടെ വിനീതനായ കോര്‍ക്കറിസിനെ അദ്ദേഹം സമീപിക്കുന്നത്.

'മാഷേ, എനിക്കൊരു കമ്പ്യൂ'ര്‍ വാങ്ങണം. ഏത് കമ്പ്യൂട്ടറാണ് നല്ലതുെന്നം അതെവിടെയാണ് കിട്ടുകയെന്നും പറഞ്ഞു തരണം'. കേറി വന്ന് ആമുഖമാുെമില്ലാതെ മേനോന്‍ സാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ കോര്‍ക്കറസ് ആകെ ആശയക്കുഴപ്പത്തിലായി. കമ്പ്യൂട്ടര്‍ പെട്ടിയെസ്സംബന്ധിച്ച് കാര്യമായൊന്നും തലക്കകത്തില്ലാത്ത മേനോന്‍ സാറിന് അതിന്റെ പ്രോസസറും മദര്‍ബോഡും മെമ്മറിയും ഹാര്‍ഡ് ഡിസ്ക്കും മോണിറ്ററുമൊക്കെ വിശദമായി മനസ്സിലാക്കിക്കൊടുക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. എന്നിട്ടും മേനോന്‍ സാറിന് അതാുെം നല്ല ബോധ്യമായിട്ടിലെന്ന്ല് അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് മനസ്സിലാക്കാമായിരുന്നു. ടീവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനും വാങ്ങുന്നത് പോലെ കമ്പ്യൂട്ടര്‍ വാങ്ങാന്‍ പറ്റില്ലെന്നും കമ്പ്യൂട്ടര്‍ ഘടകങ്ങള്‍ സംബന്ധിച്ച് ഏതാണ്ടൊരു ധാരണയുണ്ടാക്കിയ ശേഷം നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ളതാണ് വാങ്ങേണ്ടതെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ നാലഞ്ച് ദിവസങ്ങളിലെ ഇടവിട്ടുള്ള സന്ദള്‍ശനങ്ങള്‍ വേണ്ടി വന്നു.

നഗരത്തിലെ വലിയ ഷോറൂമുകളില്‍ പോയി അമിത വിലക്ക് കമ്പ്യൂട്ടര്‍ വാങ്ങേണ്ടതില്ലെന്നും തൊട്ടടുത്തുള്ള ചെറിയ പട്ടണത്തില്‍ കമ്പ്യൂട്ടര്‍ പാര്‍ട്ടുകള്‍ കൊണ്ടുവന്ന് അസംബിള്‍ ചെയ്യുന്ന എതാനും സ്ഥാപനങ്ങള്‍ കോര്‍ക്കറസിനറിയാമെന്നും താരതമ്യേന അവക്ക് വില കുറവായിരിക്കുമെന്നും മോനോന്‍ സാറിനെ അറിയിച്ചു. എവിടെ നിന്ന് കമ്പ്യൂട്ടര്‍ വാങ്ങിയാലും പെട്ടിക്കകത്തുള്ള ഘടകങ്ങള്‍ മിക്കവാറും അമേരിക്കയിലെ ഒരേ കമ്പനിയുടേത് തന്നെയായിരിക്കുമെന്നും, നമ്മുടെ അടുത്ത് തന്നെയുള്ള വിശ്വസ്ഥരായ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയാല്‍ വില്‍പനാനന്തര സേവനം എപ്പോഴും ലഭ്യമാക്കാമെന്ന നേട്ടവും കൂടിയുണ്ടെന്നും മേനോന്‍ സാറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പിന്നെ കാര്യങ്ങളെല്ലാം കുഴപ്പമില്ലാതെ മുന്നോട്ട് നീങ്ങുകയായിരുന്നു.

അങ്ങനെയിരിക്കെ ആഴ്ചകള്‍ക്ക് ശേഷമാണ് വളരെ വിവശനായ നിലയില്‍ മേനോന്‍ സാറിനെ കണ്ടുമുട്ടുന്നത്. ഇനിയുള്ള ഭാഗങ്ങള്‍ മേനോന്‍ സാര്‍ പറഞ്ഞതിന്റെ ഏകദേശ രൂപം പകര്‍ത്തുകയാണ്.

കോര്‍ക്കറസിന്റെ നിര്‍ദ്ദേശങ്ങളെല്ലാം മറികടന്ന് മോനോന്‍ സാര്‍, പത്രത്തിലെ പരസ്യത്തില്‍ ആകൃഷ്ടനായി നഗരത്തിലെ വലിയ ഷോറൂമില്‍ നിന്ന് തന്നെ കമ്പ്യൂട്ടര്‍ വാങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ നഗരത്തിലേക്ക് ബസ്സ് കേറി ഷോറൂമിലെത്തി. കേറിച്ചെന്ന പാടെ പാന്റ്സും ടൈയുമണിഞ്ഞ സുന്ദരനായ ചെറുപ്പക്കാരന്‍ മേനോന്‍ സാറിനെ സ്വീകരിച്ചിരുത്തുകയും ആവശ്യമന്വേഷിക്കുകയും ചെയ്തു. പെട്ടെന്ന് യൂണിഫോം അണിഞ്ഞ പയ്യന്‍ ചായ കൊണ്ടുവന്നു ഭവ്യതയോടെ മോനോര്‍ സാറിന്റെ മുമ്പില്‍ വെച്ചു. ചായയുടെ മധുരത്തിലും ചെറുപ്പക്കാരന്‍ സെയില്‍സ്മാന്റെ വാക് ചാതുരിയിലും മേനോന്‍ സാര്‍ അലിഞ്ഞുപോയി. അതിസുന്ദരിയെന്ന് തോന്നിക്കുന്ന ഒരു കമ്പ്യൂട്ടറിന്റെ ക്യാറ്റ്ലോഗ് നീട്ടിക്കൊണ്ട് ചെറുപ്പക്കാരന്‍ പറഞ്ഞു. ഇതാ, സാറിന്റെ ആവശ്യങ്ങള്‍ക്ക് ഇത് മതിയാകും. പിന്നെ ആ കമ്പ്യൂട്ടറിന്റെ മേന്മയും അതിന്റെ വ്യത്യസ്ത പാര്‍ട്ടുകളുടെ ഗുണഗണങ്ങളും അതുപയോഗിക്കുന്ന മഹാന്‍മാരുടെ പേരുകളുമെല്ലാം അയാള്‍ മേനോന്‍ സാറിന് വിവരിച്ചു കൊടുത്തു. എല്ലാം കൂടി മേനോന്‍ സാറിന് വളരെ ഇഷ്ടമായി. താന്‍ അന്വേഷിക്കുന്ന കമ്പ്യൂട്ടര്‍ ഇത് തന്നെയാണെന്ന് അയാള്‍ തീരുമാനിക്കുകയും ചെയ്തു. സാറിന്റെ അഡ്രസ് തന്നാല്‍ മതി, കമ്പ്യൂട്ടര്‍ രണ്ട് ദിവസത്തിനകം വീട്ടിലെത്തുമെന്നും വില അപ്പോള്‍ ചെക്കായിട്ടോ ക്യാഷായിട്ടോ നല്‍കിയാല്‍ മതിയെന്നും ചെറുപ്പക്കാരന്‍ പറഞ്ഞു. സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ച മേനോന്‍ സാര്‍ തന്റെ ഓഫീസ് മുറിയൊക്കെ സജ്ജമാക്കി കമ്പ്യൂട്ടറിന്റെ വരവും പ്രതീക്ഷിച്ച് ഇരിപ്പായി. പറഞ്ഞതു പോലെത്തന്നെ രണ്ടാം ദിവസം കമ്പ്യൂട്ടര്‍ വീട്ടിലെത്തി. കൂടെ ടെക്നീഷ്യനുമുണ്ട്. അയാള്‍ എല്ലാം മുറപോലെ മേശപ്പുറത്ത് വെച്ച് പവര്‍ കണക്ഷനും കൊടുത്ത് പ്രവര്‍ത്തിപ്പിച്ചു ബില്‍ തുക പ്രകാരം നന്ദി പൂര്‍വം പണം കൈപറ്റി സ്ഥലം വിട്ടു.

ഒരാഴ്ച കമ്പ്യൂട്ടര്‍ പറത്തക്ക കുഴപ്പമൊന്നുമില്ലാതെ പ്രവര്‍ത്തിച്ചു. മേനോന്‍ സാറും പേരമകളും ഉല്‍സാഹത്തോടെത്തന്നെ കമ്പ്യൂട്ടറുമായി സല്ലപിക്കുകയായിരുന്നു. പിന്നെയാണ് കഥയാരംഭിക്കുത്. ഒരു ദിവസം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തപ്പോള്‍ മൌസ് പ്രവര്‍ത്തിക്കുന്നില്ല. ആകെ കുഴപ്പത്തിലായി. ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്തതോടെ അത് ശരിയായി. എങ്കിലും ഇടക്കിടെ ഇതാവര്‍ത്തിച്ചു കൊണ്ടിരുന്നു. പിന്നീടൊരു നാള്‍ കമ്പ്യൂട്ടര്‍ തുറന്നപ്പോള്‍ ശബ്ദം കേള്‍ക്കുന്നില്ല. അത് സാരമില്ലെന്ന് കരുതി. അടുത്ത ദിവസം കമ്പ്യൂട്ടര്‍ തുറന്നപ്പോള്‍ മോണിറ്ററില്‍ ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല. ഇതോടെ പ്രശ്നം ഗുരുതരമാണെന്ന് മേനോന്‍ സാറിന് ബോധ്യപ്പെട്ടു. അയാള്‍ തൊട്ടടുത്ത ഗ്രാമത്തിലെ കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തില്‍ പോയി അവിടുത്തെ ഒരു ടെക്നീഷ്യനെ കൂട്ടിവന്നു. കമ്പ്യൂട്ടറിന്റെ പാര്‍ട്ടുകളും മൌസുള്‍പ്പെടെയുള്ള ഉപകരണങ്ങളുമെല്ലാം ഏറ്റവും താഴ്ന്ന ഇനമാണെന്നും ഇതുമായി ഏറെ മുന്നോട്ട് പോകാനാവില്ലെന്നും അയാള്‍ പറഞ്ഞതോടെ മേനോന്‍ സാര്‍ കമ്പ്യൂട്ടര്‍ വാങ്ങിയ ഷോറൂമുമായി ടെലിഫോണിലൂടെ ബന്ധപ്പെട്ടു. ഏറെ പ്രാവശ്യത്തെ സംസാരത്തിന് ശേഷം കമ്പ്യൂട്ടര്‍ ഷോറൂമിലെത്തിച്ചാല്‍ റിപ്പയര്‍ ചെയ്തു തരാമെന്നും ആവശ്യമാണെങ്കില്‍ പാര്‍ട്ടുകള്‍ മാറ്റി നല്‍കാമെന്നും അവര്‍ അറിയിച്ചു. അതനുസരിച്ച് മേനോന്‍ സാര്‍ നഗരത്തിലെത്തി. കമ്പ്യൂട്ടര്‍ പെട്ടിയുമായി ഷോറൂമിലെത്തിയ മേനോന്‍ സാറിനെ കണ്ടതോടെ നേരത്തെ പരിചയപ്പെട്ടിരുന്ന ചെറുപ്പക്കാരന്‍ സെയില്‍സ്മാന്‍ ഒട്ടും പരിചയമില്ലാത്ത രൂപത്തില്‍ അദ്ദേഹത്തെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പുതിയ ഇടപാടുകാരുമായി സംസാരിച്ചു കൊണ്ടിരുന്നു. മേനോന്‍ സാര്‍ ഇടക്ക് കയറി തന്റെ പ്രശ്നം പറഞ്ഞു തുടങ്ങിയത് രസിക്കാതെ ചെറുപ്പക്കാരന്‍ പറഞ്ഞു. ഞാനിപ്പോള്‍ 'ബിസി'യാണ്. തൊട്ടടുത്ത വാതില്‍ കാണിച്ചു കൊടുത്ത് അയാള്‍ പറഞ്ഞു. ഞങ്ങളുടെ മെയിന്റനന്‍സ് വിഭാഗം അവിടെയാണ്. കമ്പ്യൂട്ടര്‍ അവിടെ കൊടുക്കുക. നിര്‍ദ്ദേശമനുസരിച്ച് മെയിന്റനന്‍സ് വിഭാഗത്തില്‍ കമ്പ്യൂട്ടറേല്‍പിച്ച് ഏറെ നേരം കാത്തിരുന്നു. അവസാനം ടെക്നീഷ്യന്‍ വന്ന് മേനോന്‍ സാറിനെ അതിരൂക്ഷമായി ഒരു നോട്ടം. പിന്നെ അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒരുപക്ഷെ ലോകത്ത് തന്നെ ഏറ്റവും മോശപ്പെട്ട രീതിയില്‍ കമ്പ്യൂട്ടറുപയോഗിക്കുന്ന വ്യക്തി താങ്കളായിരിക്കുമെന്നും അതിനാല്‍ കുഴപ്പം കമ്പ്യൂട്ടറിനല്ല താങ്കള്‍ക്കാണെന്നുമായിരുന്നു അയാള്‍ പറഞ്ഞതിന്റെ ചുരുക്കം. ഏതായാലും കമ്പ്യൂട്ടറിന്റെ ഡിസ്പളേ കാര്‍ഡ് മാറ്റി വെച്ച ശേഷം അവജ്ഞയോടെ അയാര്‍ പറഞ്ഞു. ഇനിയെങ്കിലും കമ്പ്യൂട്ടര്‍ ശരിയായ രൂപത്തിലുപയോഗിക്കണം. അക്കാര്യം ശ്രദ്ധിക്കാമെന്ന് പറഞ്ഞു മേനോന്‍ സാര്‍ കമ്പ്യൂട്ടര്‍ പെട്ടിയുമെടുത്ത് യാത്രയായി.

വീട്ടിലെത്തി ഓരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും പ്രശ്നമാരംഭിച്ചു. മേനോന്‍ സാറിന്റെ കമ്പ്യൂട്ടര്‍ ഇപ്പോഴും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ദൂരം മാത്രമല്ല ഷോറൂമിലെ അനുഭവവുമോര്‍ത്ത് അങ്ങോട്ട് ഇനി പെട്ടി എഴുന്നള്ളിക്കാനും അയാള്‍ക്ക് മടി. താന്‍ ഇനി എന്ത് ചെയ്യണം? ഈ ചോദ്യമുന്നയിച്ചു കൊണ്ടാണ് മേനോന്‍ സാര്‍ ഇത്തവണ കോര്‍ക്കറസുമായുള്ള സംസാരമവസാനിപ്പിച്ചത്. ഈ അവസ്ഥയില്‍ മോനോന്‍ സാര്‍ ഇനി എന്ത് ചെയ്യും....? അയാള്‍ക്ക് തൃപ്തികരമായ ഒരുത്തരം നല്‍കാനാവാതെ നിങ്ങളുടെ വിനീതനായ കോര്‍ക്കറസും ഈ ലേഖനം ഇവിടെ അവസാനിപ്പിക്കുന്നു.

Friday, May 30, 2008

നെറ്റിനെ ബലാല്‍സംഗം ചെയ്യുന്നവര്‍

എം.ടിയുടെ നോവലിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തെ ബലാല്‍സംഗം ചെയ്യുന്നുവെന്ന് സങ്കല്‍പിക്കുക. എങ്കില്‍ പുരുഷ കഥാപാത്രത്തിനെതിരെ നമ്മുടെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്യുമോ? ഇതെന്തൊരു വിഡ്ഡിത്തമാണ് കോര്‍ക്കറസ് ചോദിക്കുന്നതെന്ന് വായനക്കാര്‍ ചിന്തിച്ചേക്കാം. വെര്‍ച്ച്വല്‍ ലോകവും യഥാര്‍ഥ ലോകവും തമ്മില്‍ അതിര്‍വരമ്പുകള്‍ ഇല്ലതായി വരുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വിനീതനായ കോര്‍ക്കറസ് വിശ്വസിക്കുന്നു. നെറ്റില്‍ ഏറെ പ്രചാരമുള്ള 'സെക്കണ്ട് ലൈഫ്' എന്ന വെര്‍ച്ച്വല്‍ ലൈഫ് വെബ്സൈറ്റിലെ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം മറ്റൊരു കഥാപാത്രത്തെ ബലാല്‍സംഗത്തിന് വിധേയമാക്കി. സംഭവം നടന്നത് ഈ വര്‍ഷാരംഭത്തിലാണ്. കാര്‍ട്ടൂണ്‍ കഥയിലെ ഡിജിറ്റല്‍ കഥാപാത്രത്തിന്റെ നിരുപദ്രവകരമായ ആക്രമണമെന്ന് കരുതി നെറ്റിലെ ബ്ലോഗര്‍മാരാരും ഇതിന്നെതിരെ കാര്യമായ പരാതിയൊന്നും ഉന്നയിച്ചില്ല. പക്ഷെ, ബെല്‍ജിയം പോലീസ് ഈ സംഭവം ഇപ്പോള്‍ ഗൌരവമായി എടുത്തിരിക്കയാണത്രെ. ഇതുവരെ ആര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ എന്നതാണ് പോലീസിന്റെ അന്വേഷണ വിഷയം.

രണ്ട് മാസംമുമ്പ് ഇതേ വെബ്സൈറ്റിലെ ഒരു കൊച്ചു കാര്‍ട്ടൂണ്‍ കഥാപാത്രത്തെ പ്രായപൂര്‍ത്തിയെത്തിയ മറ്റൊരു കഥാപാത്രം പീഡിപ്പിക്കുന്നതായി ജര്‍മ്മന്‍ പോലീസിന് ചിത്രങ്ങള്‍ സഹിതം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരും ഇപ്പോള്‍ പ്രശ്നം ഗൌരവമായി പഠിച്ചുവരികയാണത്രെ. മനുഷ്യ കല്‍പിതമായ കഥാപാത്രങ്ങളാണെങ്കില്‍ തന്നെ ആരും നിയമത്തിന് അതീതരല്ലെന്നും ജര്‍മ്മന്‍ നിയമങ്ങളനുസരിക്കാന്‍ ഇവരും ബാധ്യസ്ഥരാണെന്നുമാണ് പോലീസ് ഭാഷ്യം.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വളര്‍ന്നു വികസിച്ചതോടെ വൈജ്ഞാനിക രംഗത്ത് വന്‍ കുതിപ്പുണ്ടായി എന്നത് ശരി തന്നെ. മനുഷ്യരാശിക്ക് പുതിയ സൌകര്യങ്ങള്‍ നല്‍കിയതോടൊപ്പം ഒട്ടേറെ പുതിയ കണ്ടെത്തലുകള്‍ക്കും അത് സഹായകമായി. നല്ലത്. ഇതിലാര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ ഇതേ ടെക്നോളജിയെ ദുരുപയോഗപ്പെടുത്തുന്ന നല്ലൊരു വിഭാഗം നെറ്റില്‍ വളര്‍ന്നു വരികയാണെന്നത് ആശങ്കക്ക് വക നല്‍കുന്നു. തങ്ങളുടെ നശീകരണ പ്രവര്‍ത്തനങ്ങളുടെയും ദുര്‍വൃത്തികളുടെയും മേഖല ഇന്റര്‍നെറ്റിലേക്കുകൂടി അവര്‍ വ്യാപിപ്പിച്ചിരിക്കയാണ്. മുകളില്‍ സൂചിപ്പിച്ച ബലാല്‍സംഗവും പീഡനവുമൊക്കെ വിരല്‍ചൂണ്ടുന്നത് ഇത്തരമൊരാശങ്കയിലേക്കാണ്.

ക്രഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ മോഷ്ടിച്ച് പണം തട്ടിയെടുക്കല്‍, ഇന്റര്‍നെറ്റ് വഴി ബാങ്ക് കൊള്ള, വ്യക്തികളെയും കമ്പനികളെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഇ^മെയില്‍ വഴി വന്‍തോതില്‍ സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യല്‍, സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ അതിക്രമിച്ചു കടന്ന് വിവരങ്ങള്‍ ചോര്‍ത്തല്‍ തുടങ്ങിയ വെര്‍ച്ച്വല്‍ കുറ്റകൃത്യങ്ങളൊക്കെ തടയാന്‍ ഇപ്പോള്‍ മിക്ക രാജ്യങ്ങളിലും നിയമങ്ങളുണ്ട്. നെറ്റിന്റെ വളര്‍ച്ചയോടെ അനുദിനമെന്നോണം ഈ പട്ടികയിലേക്ക് പുതിയ കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇന്റര്‍നെറ്റ് ഗെയിമുകള്‍ വഴി പ്രോല്‍സാഹിപ്പിക്കപ്പെടുന്ന ആക്രമണവാസനയും നശീകരണപ്രവര്‍ത്തനങ്ങളും കുട്ടിക്കളിയാക്കി മാറ്റിയ പുതുതലമുറയുടെ കൈകളില്‍ രാജ്യത്തിന്റെ നായകത്വവും കൈകാര്യകര്‍തൃത്വവും എത്തിച്ചേരുമ്പോഴുള്ള അവസ്ഥയും ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

എട്ട് ദശലക്ഷം ഇന്റര്‍നെറ്റുപയോക്താക്കളോടൊപ്പം ഒട്ടേറെ വെര്‍ച്ച്വല്‍ യുദ്ധവിമാനങ്ങളും മറ്റും പങ്കെടുക്കുന്ന ഒരു കൊടുംഭീകര യുദ്ധത്തിന്റെ കളിയുണ്ട് നെറ്റില്‍. ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ഈ ഇന്റര്‍നെറ്റ് ഗെയിം മനുഷ്യന്റെ ആക്രണവാസന പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് പരക്കെ പരാതി ഉയര്‍ന്നിരിക്കയാണ്. ക്രിക്കറ്റിനും ഫുഡ്ബാളിനും പകരം ഇത്തരം ഇന്റര്‍നെറ്റ് കളികള്‍ പരിശീലിച്ച് വളരുന്ന തലമുറക്ക് യഥാര്‍ത്ഥ യുദ്ധവും ഒരുതരം കളിയും തമാശയുമായി മാത്രമേ കാണാന്‍ സാധിക്കൂ എന്നുവന്നാലത്തെ അവസ്ഥ എത്ര ഭീകരമായിരിക്കും. നിലവില്‍ വന്‍ശക്തികള്‍ കുന്നുകൂട്ടി വെച്ചിരിക്കുന്ന ആണവായുധങ്ങളൊക്കെ പ്രയോഗിക്കുക എന്നതും ഇവര്‍ക്കൊരു തമാശയും കൌതുകവുമായിരിക്കും. ഈ ഗെയിമിലെ പ്രത്യേക വെര്‍ച്ച്വല്‍ പ്രദേശങ്ങളില്‍ ഒറ്റക്ക് പ്രവേശിക്കാന്‍ പല ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും പേടിയാണത്രെ. ഒറ്റപ്പെട്ട യാത്രക്കാരെ വധിച്ച് അവരുടെ വെര്‍ച്ച്വല്‍ സ്വത്ത് മുഴുക്കെ കൊള്ളയടിക്കാന്‍ ഭീകരരായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവിടെ കാത്തിരിക്കുന്നുണ്ടെന്നതാണ് കാരണം. മനുഷ്യന്‍ നിര്‍മ്മിച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവനെത്തന്നെ ഭീഷണിപ്പെടുത്തുന്നു. ഈ കഥാപാത്രങ്ങളെപ്പേടിച്ച് ഇന്റര്‍നെറ്റ് തുറക്കാന്‍ പലര്‍ക്കും ഭയമാണത്രെ.

ഏതാനും മാസം മുമ്പ് അമേരിക്കയില്‍ നിന്ന് ലഭിച്ച ഒരശുഭ വാര്‍ത്ത നമ്മുടെ ആശങ്കക്ക് ആക്കം കൂട്ടുന്നു. കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയിലെ അശ്ലീല വെബ്സൈറ്റ് ഉടമകള്‍ക്ക് അമ്പതിനായിരം ഡോളര്‍ പിഴയും ആറ് മാസത്തെ ജയില്‍ ശിക്ഷയും നല്‍കുന്ന നിയമം അവിടുത്തെ കോടതി ദുര്‍ബലപ്പെടുത്തി എന്നതാണ് വാര്‍ത്ത. നിയമത്തിന് പ്രസക്തിയില്ലെന്നും ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ലെന്നും അതേസമയം കുട്ടികളുടെ സംരക്ഷണത്തിനായി രക്ഷിതാക്കള്‍ക്ക് ഫില്‍ട്ടര്‍ സോഫ്റ്റ്വെയറുകളുപയോഗിക്കാവുന്നതാണെന്നുമാണ് ഇതിനുള്ള ന്യായമായി കോടതി പറഞ്ഞത്. ഇത്തരം നിയമങ്ങള്‍ എടുത്തുകളയണമെന്ന് ആവിഷ്ക്കാര സ്വാതന്ത്യ്രത്തിന്റെയും മറ്റും പേരില്‍ നല്ലൊരു വിഭാഗം അവിടെ മുറവിളി കൂട്ടിയിരുന്നുവെന്നതും ഓര്‍ക്കുക. വിഷയം ആവിഷ്ക്കാര സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ടതു മാത്രമാണോ? അതല്ല തലമുറകളുടെ സംസ്ക്കാരവുമായും സംസ്ക്കരണവുമായും ബന്ധപ്പെട്ടതാണോ?

അശ്ലീല വെബ്സൈറ്റുകള്‍ വഴി വര്‍ഷംതോറും അമേരിക്കയില്‍ മാത്രം പതിനഞ്ച് ബില്യന്‍ ഡോളറിന്റെ ബിസിനസ് നടക്കുന്നുണ്ടത്രെ. അവിടുത്തെ പല വന്‍കിട കമ്പനികളും മറ്റും ഇതില്‍ ഭാഗഭാക്കാകുന്നു. ഈ കമ്പനികളുടെ കീഴില്‍ ബിസിനസ് ഡവലപ്മെന്റ് വിഭാഗങ്ങളും മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സെന്ററുകളും പ്രവര്‍ത്തിക്കുന്നു. അതായത് ടെക്നോളജിയെ ദുഷ്ട ലക്ഷ്യങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താനാവുമെന്ന വിഷയത്തില്‍ ഗവേഷണം. ഇന്റര്‍നെറ്റിലൂടെയുള്ള വീഡിയോ സ്ട്രീമിംഗ് സംവിധാനത്തിന്റെ വികസനത്തിലൂടെ നാം ധരിച്ചത് ഇലക്ട്രോണിക് രീതിയിലെ പഠനങ്ങള്‍ക്കും ലക്ചര്‍ ക്ലാസ്സുകള്‍ക്കും ഇത് അങ്ങേയറ്റം സഹായകമാകുമെന്നായിരുന്നു. എന്നാല്‍ പ്രധാനമായും ഇതുപയോഗപ്പെടുത്തുന്നതാകട്ടെ ഇപ്പോള്‍ അശ്ലീല വീഡിയോ ക്ലിപ്പുകള്‍ പരസ്പരം കൈമാറാന്‍ വേണ്ടിയാണെന്നതാണ് സത്യം. നേരത്തെ ഡി.വി.ഡി പുറത്തിറങ്ങിയപ്പോള്‍ അതിന്റെ പൊതു രൂപഘടന സംബന്ധിച്ച തര്‍ക്കത്തില്‍ അശ്ലീല വീഡിയോ നിര്‍മ്മാതാക്കള്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നുവത്രെ.

പതിനാലിന് താഴെ വയസ്സുള്ള കൊച്ചുകുട്ടികളെ ബലാല്‍സംഗത്തിന് വിധേയമാക്കുന്ന വീഡിയോ ഫിലിം ഓഫര്‍ ചെത്തു കൊണ്ട് കഴിഞ്ഞ വര്‍ഷം മദ്ധ്യത്തില്‍ റഷ്യന്‍ വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വളരെ പെട്ടെന്ന് അതിന്നെതിരെ നടപടി സ്വീകരിക്കുകയുണ്ടായി. സൈറ്റ് ഹോസ്റ്റ് ചെയ്ത യൂറോപ്പിലെ സെര്‍വര്‍ ഉടമകളുമായി ബന്ധപ്പെട്ട് ആദ്യദിവസം തന്നെ അത് പ്രവര്‍ത്തന രഹിതമാക്കാന്‍ പോലീസിന് സാധിച്ചു. അപ്പോഴേക്കം എഴുപത്തേഴ് രാജ്യങ്ങളില്‍ നിന്നായി 2360 പേര്‍ വീഡിയോ ഫിലിം ഡൌണ്‍ലോഡ് ചെയ്തിരുന്നുവത്രെ. 89 ഡോളറായിരുന്നു ഫിലിമിന്റെ വില. ഇതനസരിച്ച് സൈറ്റ് ഉടമകള്‍ ഇരുപത്തിനാല് മണിക്കൂറിനകം രണ്ട് ലക്ഷത്തിലധികം ഡോളര്‍ സമ്പാദിച്ചു. അതായത് ഒരു കോടിയോളം ഇന്ത്യന്‍ ഉറുപ്പിക. സൈറ്റ് നിര്‍മ്മിച്ചത് റഷ്യയിലാണെങ്കിലും വീഡിയോ ചിത്രം അപ്ലോഡ് ചെയ്തത് ബ്രിട്ടണിലാണെന്നും പോലീസ് കണ്ടെത്തുയുണ്ടായി. ഇന്റര്‍നെറ്റിന്റെ സാധ്യത ചൂഷണം ചെയ്ത് വളരെ ആസൂത്രിതമായ പുതിയ കുറ്റ കൃത്യങ്ങളാണ് നമുക്ക് ചുറ്റും വളര്‍ന്നു വരുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. ലൈംഗികരാചകത്വത്തിലേക്ക് നയിക്കുന്ന വെബ്സൈറ്റുകളില്‍ അമ്പത്തൊന്ന് ശതമാനം അമേരിക്കയില്‍ നിന്നുള്ളതാണെന്നാണ് കണക്ക്. ഇരുപത് ശതമാനം റഷ്യയില്‍ നിന്നും.

യൂറോപ്പില്‍ ഇന്റര്‍നെറ്റുപയോഗിക്കുന്ന പന്ത്രണ്ടിനും പതിനാറിനും ഇടക്ക് പ്രായമുള്ള കുട്ടികളില്‍ നാലിലൊരു ഭാഗം മാസത്തിലൊരു തവണയോ അതിലധികമോ ഇത്തരം ഫിലിമുകള്‍ കാണുന്നുവെന്നാണ് കണക്ക്. ബ്രിട്ടണില്‍ മാത്രമെടുത്താല്‍ പത്തില്‍ ആറ് കുട്ടികളാണ് ഇത്തരം കെണിയിലകപ്പെടുന്നതത്രെ. ഇതിലധികം പേരും മനപ്പൂര്‍വം കാണുന്നവരല്ല, മറിച്ച് സെര്‍ഫിംഗിനിടെ യാദൃശ്ചികമായിട്ട് ഈ സൈറ്റുകളിലെത്തിപ്പെടുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ഇത്തരം കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. നിങ്ങള്‍ സ്ഥിരമായി ഇ^മെയില്‍ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ ഇത്തരം സൈറ്റുകളിലേക്കുള്ള ലിങ്കുകളുള്‍ക്കൊള്ളുന്ന മെയിലുകള്‍ നിങ്ങളുടെ ഇന്‍ബോക്സിലെത്താതിരിക്കില്ല. ചിലപ്പോള്‍ മെയിലുകളുടെ പ്രവാഹം തന്നെ ഉണ്ടായേക്കാം. വൈറസുകള്‍ക്ക് പുറമെ ട്രോജന്‍ ഹോഴ്സ്, സ്പൈവെയര്‍ തുടങ്ങിയ വിനാശകരമായ പ്രോഗ്രാമുകളും കമ്പ്യൂട്ടറിലേക്ക് കടത്തിവിട്ട് നമ്മുടെ താല്‍പര്യങ്ങളും രഹസ്യങ്ങളും ചോര്‍ത്തിയെടുക്കാന്‍ ഈ കുബുദ്ധികള്‍ നിരന്തരം ശ്രമിച്ചുവരുന്നു. നമ്മുടെയും നമ്മുടെ കുട്ടികളുടെയും കമ്പ്യൂട്ടര്‍ ഒരിക്കലും സുരക്ഷിതമല്ല.

അതേതായാലും ഇന്റര്‍നെറ്റിലെ ബലാല്‍സംഗങ്ങളെക്കുറിച്ച് എപ്പോഴും ജാഗ്രത പുലര്‍ത്തുന്നത് നന്നായിരിക്കുമെന്നാണ് കോര്‍ക്കറസിന്റെ മുന്നറിയിപ്പ്. കുട്ടികളുടെ കമ്പ്യൂട്ടര്‍ ഉപയോഗവും നെറ്റ് സെര്‍ഫിംഗും പ്രത്യേകം നിരീക്ഷിക്കുകയും വേണം. അതല്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ നെറ്റിലെ ചതിക്കുഴികളില്‍ അകപ്പെടാനിടവരും. പിന്നെ അവിടെ നിന്ന് അവര്‍ക്ക് കരകേരാന്‍ സാധിച്ചെന്ന് വരില്ല.