Friday, August 7, 2009

ഇനി വൈമാക്സ് വസന്തം



(Article published Info Kairali Computer magazine - issue January 2008)

വിനീതനായ നിങ്ങളുടെ കോര്‍ക്കറസിന് ഇയ്യിടെ ഗള്‍ഫ് മേഖലയിലൊരു സന്ദര്‍ശം നടത്താനവസരം ലഭിക്കുകയുണ്ടായി. കോര്‍ക്കറസ് ഉപയോഗിക്കുന്ന എച്ച്.ടി.സി ടച്ച് ഫോണിലെ വൈ-ഫൈ സൌകര്യമുപയോഗിച്ച് ഗള്‍ഫിലെ മിക്ക നഗരങ്ങളിലും സൌജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനായത് യാത്രയില്‍ ഏറെ പ്രയോജനപ്പെട്ടു. കേരളത്തില്‍ എയര്‍ടെല്‍ നെറ്റ്വര്‍ക്കിന്റെ ജി.പി.ആര്‍.എസ് സംവിധാനത്തിലൂടെ മൊബൈലില്‍ സദാസമയവും നെറ്റ്കണക്ഷന്‍ ലഭ്യമാക്കിയിരുന്നതിനാല്‍ ഗര്‍ഫ് നഗരങ്ങളിലെ വൈ-ഫൈ സൌകര്യം വലിയ അനുഗ്രഹമായി. ഈ രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ ഒരു നഗരത്തില്‍ പോലും വൈ-ഫൈ സൌകര്യം പ്രയോജനപ്പെടുത്താന്‍ സാധ്യമാവില്ലെന്നത് ഏറെ ഖേദകരമെന്ന് പറയാതെ വയ്യ. ഇനി നമുക്കതിന് സാധിക്കുമെന്നും തോന്നുന്നില്ല. കാരണം വൈ-ഫൈ ടെക്നോളജിയെ കാലഹരണപ്പെടുത്തിക്കൊണ്ട് ഇതാ വൈമാക്സ് ടെക്നോളജി കടന്നു വരുന്നൂ. വളരെ ചെറിയ സ്ഥലപരിധിയില്‍ മാത്രമെ വൈ-ഫൈ ലഭിക്കൂ എന്ന പരിമിതിയും ഉണ്ടായിരുന്നു.

നാം മലയാളികള്‍ വിവര വിനിമയ രംഗത്തെ കുതിപ്പിനൊപ്പം മുന്നേറുന്നതില്‍ മിക്കപ്പോഴും പിന്നിലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചിട്ട് കാര്യമില്ല. കമ്പ്യൂട്ടറിന്റെ വരവും അതിനോടനുബന്ധിച്ചുണ്ടായ മുന്നേറ്റങ്ങളും തുടക്കത്തില്‍ നമ്മെ അലോസരപ്പെടുത്തികയാണുണ്ടായത്. നാം പുറംതിരിഞ്ഞു നിന്നു. നിരുപദ്രവകാരിയായ ആ ഉപകരണത്തോട് നമ്മില്‍ പലര്‍ക്കും അടങ്ങാത്ത ശത്രുതയായിരുന്നു. ഏതോ അപ്രതിരോധ്യനായ ശത്രുവോടെന്ന പോലെ നാം കമ്പ്യൂട്ടറിനെ കണക്കാക്കി. ഇതിലൂടെ നമുക്ക് നഷ്ടമായത് നമ്മുടെ പുരോഗതിയിലേക്കുള്ള സുഗമമായ പാതയായിരുന്നു. നേരത്തെ ഇതുപയോഗപ്പെടുത്താന്‍ തുടങ്ങിയ നമ്മുടെ അയല്‍ സംസ്ഥാനങ്ങളൊക്കെ വളരെയേറെ മുന്നിലെത്തി. ഏതായാലും നാമിപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് ആശ്വാസദായകമാണ്. അക്ഷയ പദ്ധതിയും ഐ.ടി. അറ്റ് സ്കൂളും വിക്ടേഴ്സും സ്മാര്‍ട്ട് ക്ളാസ്സ്റൂമുകളും ഇ-കൃഷിയും പിന്നെ ഇ-പരാതിയുമൊക്കെയായി നമുക്ക് മാത്രം അവകാശപ്പെട്ടതാണല്ലോ. ഇപ്പോള്‍ നാം കുറേയൊക്കെ സ്മാര്‍ട്ടാവുകയും ചെയ്തു. നല്ലത് തന്നെ. ഇനിയും നമുക്ക് ഏറെ മുന്നേറേണ്ടതുണ്ട്. ലോകത്തിന്റെ കുതിപ്പിനൊപ്പമെത്താന്‍.
വൈമാക്സ് (ണശങമഃ) ടെക്നോളജിയെസ്സംബന്ധിച്ച് ചിന്തിച്ചതാണ് ഇങ്ങനെയൊരു മുഖവുര കൊണ്ട് തുടങ്ങാന്‍ വിനീതനായ കോര്‍ക്കറസിനെ പ്രേരിപ്പിച്ചത്. സമീപ ഭാവിയില്‍ തന്നെ ഈ വയര്‍ലെസ് ടെക്നോളജി മുഖേന എവിടെയും എപ്പോഴും ആര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാവുന്ന ഹോട്ട് പ്ളേയ്സായി ഭൂമുഖം മാറുമെന്നാണ് വിദഗ്ദര്‍ നിരീക്ഷിക്കുന്നത്. ഇവിടെയാണ് ടെക്നോളജി പ്രയോജനപ്പെടുത്തുന്നതില്‍ നാം വരുത്തിയ ഉദാസീനത നമ്മെ അലോസരപ്പെടുത്തുന്നത്. നേരത്തെ ഈ രംഗത്ത് ലഭ്യമായ വൈ-ഫൈ വയര്‍ലെസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ നാം എവിടെയും തയ്യാറായില്ല. ബാംഗ്ളൂര്‍, ഹൈദരാബാദ്, ചൈന്നെ തുടങ്ങിയ നഗരങ്ങളിലെല്ലാം ഭാഗികമായെങ്കിലും ഇത് പ്രാവര്‍ത്തികമാക്കി. വിനോദ സഞ്ചാരികളുടെ പറുദീസയായ കശ്മീരിലെ ദാല്‍ തടാകം വരെ വൈ-ഫൈ ഹോട്ട് മേഖലയാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധചെലുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.
വൈ-ഫൈയുടെ പരിമിതികളില്‍ നിന്ന് മുക്തമായിട്ടാണ് വൈമാക്സിന്റെ കടന്നുവരവ്. ഏതാണ്ട് കേരളത്തിലെ ഒരു താലൂക്കിന്റെ വിസ്തീര്‍ണ്ണം മുഴുക്കെ ഒരൊറ്റ വൈമാക്സ് ടവറിന് കീഴില്‍ കൊണ്ട് വന്ന് എവിടെയും എപ്പോഴും വയര്‍ലെസ് സാങ്കേതിക വിദ്യയിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കാവുന്ന ഹോട്ട് പ്ളെയ്സാക്കി മാറ്റാവുന്നതാണ്. പാശ്ചാത്യ നാടുകളില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനികള്‍ ഇപ്പോള്‍ തങ്ങളുടെ നെറ്റ്വര്‍ക്ക് വൈമാക്സ് സംവിധാനത്തിലേക്ക് മാറ്റാനുള്ള ഒരുക്കമാരംഭിച്ചു. ഇതിന് ഒരുപാട് നേട്ടങ്ങളുണ്ട്. മുക്കിലും മൂലയിലുമൊക്കെ നെറ്റ്വര്‍ക്ക് കമ്പനികള്‍ സ്ഥാപിക്കുന്ന നൂറുക്കണക്കിന് ടവറുകള്‍ക്ക് പകരം 30-60 കിലോമീറ്റര്‍ പരിധിയില്‍ ഒരൊറ്റ ടവര്‍ മതിയാവുമെന്നത് വലിയ കാര്യമാണല്ലോ. അമേരിക്കയില്‍ സ്പ്രിന്റ്, മോട്ടറോള തുടങ്ങിയ കമ്പനികള്‍ ഇത്തരം വൈമാക്സ് ടവറുകള്‍ സ്ഥാപിച്ച് രാജ്യം മുഴുക്കെ അതിവേഗ ഇന്റര്‍റ്റ്െ കണക്ഷന്‍ ലഭ്യമാക്കാവുന്ന ഹോട്ട് പ്ളെയിസാക്കി മാറ്റുകയാണ്.

മൊബൈല്‍ ഫോണിന് മാത്രമല്ല ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനത്തിനും വൈമാക്സ് വലിയ സൌകരര്യമൊരുക്കും. വൈ-ഫൈ ഉള്‍പ്പെടെ നിലവിലെ വയര്‍ലെസ് സംവിധാനം മുഴുക്കെ കാലഹരണപ്പെടുകയോ പിന്തള്ളപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണത്രെ വരാനിരിക്കുന്നത്. നിങ്ങളൊരു ലാപ്ടോപുമായോ മൊബൈല്‍ ഫോണുമായോ കേരളത്തിലെവിടെ സഞ്ചരിക്കുമ്പോഴും അതുപയോഗിച്ച് നിങ്ങള്‍ക്ക് എങ്ങും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നത് വലിയ സൌകര്യം തന്നെയാണല്ലോ. ഇതാണ് വൈമാക്സ് ടെക്നോളജി നമുക്ക് വാഗ്ദത്തം ചെയ്യുന്നത്.

ണീൃഹറംശറല കിലൃീുേലൃമയശഹശ്യ ളീൃ ങശരൃീംമ്ല അരരല എന്ന് വൈമാക്സിന്റെ പൂര്‍ണ്ണ രൂപം. അതീവ വേഗതയില്‍ വന്‍തോതില്‍ ഡാറ്റാ കൈമാറ്റം നടത്താനാവുമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. മൊബൈല്‍ നെറ്റ്വര്‍ക്ക് മാത്രമല്ല, സമീപ ഭാവിയില്‍ ടെലിഫോണ്‍ സംവിധാനം തന്നെ വൈമാക്സിലേക്ക് മാറുമെന്നും നീരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. രാജ്യം മുഴുക്കെ കേബിളില്ലാത്ത ഒരു ടെലിഫോണ്‍ സംവിധാനം. നമ്മുടെ റോഡുകളുടെ ഓരങ്ങള്‍ കേബിളിന് വേണ്ടി ഇനി കീറിമുറിക്കേണ്ടി വരില്ല. നിലവിലെ കേബിളൊക്കെ മണ്ണിലങ്ങനെ കിടക്കട്ടെ. നമുക്കിനി വയര്‍ലെസ്സായി സംസാരിക്കാം, ചിന്തിക്കാം, ഡാറ്റാ കൈമാറ്റം നടത്താം. അതിനുള്ള തയ്യാറെടുപ്പാണ് ഇനി വേണ്ടത്. പാശ്ചാത്യ രാജ്യങ്ങളിലിപ്പോള്‍ വൈമാക്സ് ടെക്നോളജി ഉള്‍ക്കൊണ്ട വസ്ത്രങ്ങളും ഷൂകളും വരെ രൂപകല്‍പന ചെയ്യപ്പെട്ടു. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും വേണ്ട, പ്രത്യേക വസ്ത്രവും ഒരു ബനുൂടൂത്ത് ഹെഡ്സെറ്റും ഉണ്ടായാല്‍ നിങ്ങള്‍ക്ക് എവിടെയും എപ്പോഴും സംഗീതമാസ്വദിക്കാം. ഇനി കൂടെ ഒരു കണ്ണട കുടി ധരിച്ചാല്‍ നിങ്ങള്‍ക്ക് ലൈവായി ടെലിവിഷന്‍ പരിപാടികള്‍ കാണാം, ഹോളിവുഡ് സിനിമയും ആസ്വദിക്കാം. വൈമാക്സ് ടെക്നോളജിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ ലോക രാഷ്ട്രങ്ങളൊക്കെ ഒരുങ്ങുകയാണെന്നാണ് വാര്‍ത്ത.

വൈമാക്സ് കടന്നുവരുന്നതോടെ നമ്മുടെ ടെലിഫോണിന്റെ യും മൊബൈല്‍ ഫോണിന്റെയും ബില്‍ തുക നിലവിലുള്ളതിനെ അപേക്ഷിച്ച് 50-75 ശതമാനം വരെ കുറയുമെന്നാണ് കണക്ക്. അതാകട്ടെ ഏത് ഉപകരണത്തിലൂടെയും എവിടെയും എപ്പോഴും ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കിക്കൊണ്ട് തന്നെ. പഠനവും അധ്യാപനവുമൊക്കെ പുതിയ തലത്തിലേക്ക് വഴിമാറും. നോട്ട് പുസ്തകത്തിന് പകരം ഓരോ കുട്ടിക്കും ഒരു ലാപ്ടോപ് കമ്പ്യൂട്ടര്‍. അല്ലെങ്കില്‍ ഒരു പി.ഡി.എ. അതുമല്ലെങ്കില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍. പാഠപുസ്തകങ്ങളും കുറിപ്പുകളുമൊക്കെ അധ്യാപകന്റെ കമ്പ്യൂട്ടറില്‍ നിന്ന് വിദ്യാര്‍ഥിയുടെ കമ്പ്യൂട്ടറിലേക്ക് വൈമാക്സ് ടെക്നോളജിയിലൂടെ ഒഴുകിവരുന്നു. എല്ലാം ഇന്ററാക്ടീവ് പ്രോഗ്രാമുകള്‍.

മോട്ടറോള, സാംസംഗ്, നോര്‍ട്ടല്‍, ഇന്റല്‍ തുടങ്ങിയ ഭീമന്‍ കമ്പനികളൊക്കെ വൈമാക്സ് ടെക്നോളജി ലോകം മുഴുക്കെ വ്യാപിപ്പിക്കാനുള്ള ദൃഢ നിശ്ചയത്തിലാണ്. നിങ്ങളുടെ മൊബൈല്‍ ഉപകരണത്തിലൂടെ സെക്കന്റില്‍ നൂറ് മെഗാബയ്റ്റ് ഡാറ്റാ കൈമാറ്റം നടത്താനാവുമെന്നത് സങ്കല്‍പിച്ചു നോക്കൂ. 2012-മാണ്ടോടെ വൈമാക്സ് ഇത്തരമൊരു അവസ്ഥയിലെത്തുമെന്നും ഇവര്‍ വാഗ്ദത്തം ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും വൈമാക്സ് ഇപ്പോഴും അതിന്റെ ശൈശവദശ പിന്നിട്ടിട്ടില്ല. ടെക്നോളജി രംഗത്തെ മുന്നേറ്റവും അതിന്റെ വേഗതയും ഇപ്പോള്‍ പ്രവചനങ്ങള്‍ക്കൊക്കെ അതീതമാണല്ലോ. ഏതൊക്കെ ടെക്നോളജിക്ക് എത്രകാലം പിടിച്ച് നില്‍ക്കനാവുമെന്ന് ആര്‍ക്കും ഉറപ്പിച്ച് പറയാനാവില്ല. ചിലപ്പോള്‍ ഇതിനെയൊക്കെ കടത്തിവെട്ടുന്ന പുതിയ വയര്‍ലെസ് സാങ്കേതിക വിദ്യകളും രംഗത്തെത്തിയെന്ന് വരാം. അതേതായാലും നിലവില്‍ ലഭ്യമായ ടെക്നോളജി പരമാവധി പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധ്യമാവേണ്ടതുണ്ട്.

1 comment: