Thursday, October 8, 2009

പേരുകള്‍ക്ക് പിന്നിലെ ചെറിയ കാര്യങ്ങള്‍


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2004 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

പേരിലെന്തിരിക്കുന്നുവെന്ന് സാധാരണ ചോദിക്കാറുണ്ട്. പേരിലൊന്നുമില്ലെന്ന ഉത്തരം ചോദ്യത്തില്‍ തന്നെ വ്യംഗ്യമാണല്ലോ. പേര് വെറുമൊരു അടയാളം മാത്രം. അഥവാ ഏതെങ്കിലുമൊരു പേരിന് എന്തെങ്കിലും പ്രത്യേകതയോ ഗുണമോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തുള്ള മനുഷ്യരെല്ലാം ആ ഒരൊറ്റപ്പേര് തന്നെ സ്വീകരിക്കുമായിരുന്നു. ഭാഗ്യവശാല്‍ പേരിലൊന്നുമില്ലാത്തതിനാല്‍ അത്തരം പെല്ലാപ്പുകളൊഴിവായിക്കിട്ടി.

പേരിലൊന്നുമില്ലെങ്കിലും പേരിന് പിന്നില്‍ ഒട്ടേറെ കാര്യങ്ങളും ചിലപ്പോള്‍ രഹസ്യങ്ങള്‍ തന്നെയും മറഞ്ഞിരിപ്പുണ്ടായേക്കാം. ഈ രീതിയില്‍ പ്രമുഖ ഐ.ടി. സ്ഥാപനങ്ങളുടെ പേരുകള്‍ പരിശോധനക്ക് വിധേയമാക്കുന്നത് രസകരമായിരിക്കും. 'അഡോബി'യില്‍ നിന്ന് തുടങ്ങാം. പേജ്മേക്കറിന്റെയും ഫോട്ടോഷോപ്പിന്റെയും ഇല്ലസ്ട്രേറ്ററിന്റെയുമൊക്കെ നിര്‍മ്മാതാക്കളായ അഡോബിനെ ഡി.ടി.പി. രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ല. ഇതിന്റെ സ്ഥാപകനായ ജോണ്‍ വര്‍നോക് തന്റെ വീട്ടിന് പിന്നിലൂടെ ഒഴുകിയിരുന്ന 'അഡോബി ക്രീക്' എന്ന നദിയുടെ പേരില്‍ നിന്നാണ് സ്ഥാപനത്തിന്റെ പേര് സ്വീകരിച്ചത്. 'അഡോബി' മലയാളത്തില്‍ 'അഡോബ്' ആയതെങ്ങനെയെന്ന് നിങ്ങളുടെ വിനീതനായ കോര്‍ക്കറസിനറിഞ്ഞുകൂട. അറിയുന്നവരുണ്ടെങ്കില്‍ അക്കാര്യം ഇന്‍ഫോകൈരളിക്കെഴുതുക.

ആദ്യത്തെ പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ നിര്‍മ്മാതാക്കളാണല്ലോ 'ആപ്പിള്‍' കമ്പനി. പിന്നീട് പേഴ്സണല്‍ കമ്പ്യൂട്ടറെന്ന പേര് തന്നെ ഐ.ബി.എം. കമ്പനിയും അതിന്റെ ടെക്നോളജി ഉപയോഗിച്ച് കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചവരും സ്വന്തമാക്കി. ആപ്പിള്‍ കമ്പനി നിര്‍മ്മിക്കുന്ന കമ്പ്യൂട്ടറുകള്‍ക്കൊന്നും ഇപ്പോള്‍ പേഴ്സണല്‍ കമ്പ്യുട്ടറെന്ന് പറയില്ല. ആപ്പിള്‍ കമ്പ്യൂട്ടറെന്നും മാക്കിന്‍തോഷ് കമ്പ്യൂട്ടറെന്നും അവ അറിയപ്പെടുന്നു. സ്ഥാപകരിലൊരാളായ സ്റ്റീവ് ജോബ്സിന്റെ 'ആപ്പിള്‍' പ്രിയമാണ് കമ്പനിക്ക് ഇങ്ങനെയൊരു പേര് വരാനിടയാക്കിയത്. കമ്പനി സ്ഥാപിച്ച് മൂന്ന് മാസമായിട്ടും തന്റെ കൂട്ടാളികള്‍ അനുയോജ്യമായ മറ്റൊരു പേര് നിര്‍ദ്ദേശിക്കാത്തതിനാല്‍ ആപ്പിളെന്ന പേര്‍ കമ്പനിക്ക് സ്ഥിരപ്പെടുത്തുകയായിരുന്നു. ആകര്‍ഷമായ സുഗന്ധവും കെതിയൂറുന്ന രുചിയും ഒത്തിണങ്ങിയ ആപ്പിള്‍ സ്റ്റീവ് ജോബ്സിന്റെ ഹരം തന്നെയായിരുന്നു. അതില്‍ തന്നെ മുന്തിയ 'മാക്കിന്‍തോഷ്' ഇനത്തോടായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ പ്രിയം. ആപ്പിള്‍ കമ്പ്യൂട്ടറിന്റെ ഓപറേറ്റിംഗ് സിസ്റ്റത്തിന് 'മാക്കിന്‍തോഷെ'ന്ന് പേര് കിട്ടിയത് അങ്ങനെയാണ്.

പ്രമുഖ അമേരിക്കന്‍ ഐ.ടി. സ്ഥാപനമായ 'സിസ്ക്കോ'യുടെ പേര് കേള്‍ക്കുമ്പോള്‍ ഏതൊക്കെയോ കുറെ പദങ്ങളുടെ ആദ്യാക്ഷരങ്ങള്‍ കുട്ടി യോജിപ്പിച്ചതാണെന്ന് തെറ്റുധരിച്ചേക്കാം. ഇപ്പോള്‍ പേര് നിര്‍മ്മിക്കുന്നത് അങ്ങനെയൊക്കെയാണല്ലോ. എന്നാല്‍ അമേരിക്കന്‍ നഗരമായ 'സാന്‍ ഫ്രാന്‍സിസ്ക്കോ' എന്നതിന്റെ ചുരുക്ക രൂപമാണത്രെ സിസ്ക്കോ (SISCO). ഇങ്ങനെ നഗരനാമത്തിന്റെ ചുരുക്ക രൂപം കമ്പനിക്ക് നല്‍കിയതിന് കൂടുതല്‍ ഉദാഹരണങ്ങളൊന്നും കണ്ടെത്താനാവില്ല. കമ്പ്യൂട്ടര്‍ വില്‍പനയില്‍ പലപ്പോഴും ഒന്നാം സ്ഥാനത്തെത്താറുള്ള 'കംപാക്' (COMPAQ) കമ്പനിയുടെ പേര് COMputer PAQ എന്നതിന്റെ ചുരുക്ക രൂപമാണ്. PAQ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് എല്ലാം ഉള്‍ക്കൊള്ളിച്ച ചെറിയൊരുപകരണമെന്നാണ്. 'കോറള്‍ ഡ്രോ' എന്ന സോഫ്റ്റ്വെയറിനെക്കുറിച്ച് കേള്‍ക്കാത്ത കമ്പ്യൂട്ടറുപയോക്താക്കളുണ്ടാവില്ല. കോറല്‍ (Corel) കമ്പനിയാണിത് പുറത്തിറക്കുന്നത്. ആദ്യത്തെ രണ്ടക്ഷരം കമ്പനിയുടെ സ്ഥാപകനായ 'കോപ്ലാണ്ടി'ന്റെ (Co) പേരില്‍ നിന്നും തുടര്‍ന്നുള്ള രണ്ടക്ഷരം Research (re) എന്ന പദത്തില്‍ നിന്നും അവസാനത്തേത് Laboratory എന്ന പദത്തില്‍ നിന്നുമാണത്രെ സ്വീകരിച്ചിരിക്കുന്നത്. എല്ലാംകൂടി കൂട്ടി യോജിപ്പിച്ചപ്പോള്‍ Corel എന്ന സോഫ്റ്റ്വെയര്‍ കമ്പനി രൂപപ്പെട്ടുവെന്നാണ് ചരിത്രം.

'ഗൂഗിള്‍' (Google) സെര്‍ച്ച് എഞ്ചിന്റെ സേവനം പ്രയോജനപ്പെടുത്താത്ത ഇന്റര്‍നെറ്റുപയോക്താക്കളുണ്ടാവില്ലല്ലോ. ഒന്നിന് ശേഷം നൂറ് പൂജ്യം എഴുതിച്ചേര്‍ത്താല്‍ കിട്ടുന്ന സംഖ്യയുണ്ടല്ലോ, അതാണ് ഗൂഗിള്‍. സ്ഥാപകരായ ലാറി പേജും സെര്‍ഗെബ്രീനും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ഉടനെ ഏഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റ്സ് എന്ന കമ്പനിക്ക് വേണ്ടി ഒരു സെര്‍ച്ച് എഞ്ചിന്‍ നിര്‍മ്മിക്കുകയുണ്ടായി. പ്രതിഫലമായി അവര്‍ക്ക് ലഭിച്ച ചെക്കിന്റെ പേര് ഗൂഗിള്‍ എന്നായിരുന്നു. തുടര്‍ന്ന് തങ്ങളുടെ സ്ഥാപനത്തിന്റെ ഔദ്യോഗിക നാമമായി അവര്‍ ഗൂഗിള്‍ തെരഞ്ഞെടുത്തുവെന്നാണ് കഥ. ഇന്റര്‍നെറ്റ് മുഖേന ലോകത്തെവിടെ നിന്നും സന്ദേശങ്ങളയക്കാനും സ്വീകരിക്കാനുമുള്ള ഒരു സ്വതന്ത്ര സംവിധാനമായിരുന്നു 'ഹോട്ട്മെയിലി'ന്റെ ലക്ഷ്യം. ഇതിന് രൂപകല്‍പന ചെയ്ത ശേഷം അനുയോജ്യമായ പേര് തെരഞ്ഞെടുക്കാനാവയി mail എന്ന പദത്തിലവസാനിക്കുന്ന ഒട്ടനവധി പേരുകള്‍ പരീക്ഷിച്ചു നോക്കി. അവസാനം ഏറ്റവും ഫിറ്റായ Hotmail എന്ന പേര് കിട്ടിയതോടെ നമ്മുടെ സബീര്‍ ഭാട്ടിയ അത്യധികം സന്തോഷിച്ചു. വെബ് പേജുകളിലെ മുഖ്യ ലാംഗ്വേജായ HTML-ലെ എല്ലാ അക്ഷരങ്ങളും
HoTMaiL-ല്‍ ക്രമപ്രകാരം ഒത്ത് വന്നിരിക്കുന്നുവെന്നതായിരുന്നു കാരണം.

ബില്‍ ഹ്യൂലെറ്റും ഡേവ് പാക്കാര്‍ഡും കൂടി ഒരു കമ്പനി സ്ഥാപിച്ചു. രണ്ടാളുടെയും പേരില്‍ കമ്പനി അറിയപ്പെടണമെന്നായിരുന്നു തീരുമാനം. ആര് മുന്നില്‍ നില്‍ക്കണമെന്നത് ഇവിടെ പ്രശ്നമായി. ഒടുവില്‍ 'പാക്കാര്‍ഡ് ഹ്യൂലെറ്റ്', 'ഹ്യൂലെറ്റ് പാക്കാര്‍ഡ്' എന്ന രണ്ട് നാമങ്ങളിലൊന്ന് തെരഞ്ഞെടുക്കാനായി ഒരു നാണയം മുകളിലേക്കെറിഞ്ഞപ്പോള്‍ കറങ്ങിത്തിരിഞ്ഞ് വന്നത് 'ഹ്യൂലെറ്റ് പാക്കാര്‍ഡെ'ന്നായിരുന്നു. അങ്ങനെ എഛ്.പി. എന്ന ഹ്യൂലെറ്റ് പാക്കാര്‍ഡ് കമ്പനി രൂപം കൊണ്ടു. ഗോര്‍ഡര്‍ മൂര്‍, ബോബ് നോയ്സ് എന്നീ രണ്ട് യുവ എഞ്ചിനീയര്‍മാര്‍ കമ്പനി സ്ഥാപിച്ചപ്പോള്‍ തങ്ങളുടെ അവസാന പേരുകള്‍ കുട്ടിച്ചേര്‍ത്ത് അതിന് 'മൂര്‍ നോയ്സ്' എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. നിര്‍ഭാഗ്യമെന്നല്ലാതെ മറ്റെന്ത് പറയും. ആ പേര് അമേരിക്കയിലെ ഒരു ഹോട്ടല്‍ ശൃംഖല നേരത്തെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. തുടര്‍ന്ന് INTegrated ELectronics എന്ന പദങ്ങളുടെ ആദ്യ ഭാഗങ്ങള്‍ കുട്ടിച്ചേര്‍ത്ത് കമ്പനിക്ക് പേര് നല്‍കി. അങ്ങനെയാണ് പ്രോസസ്സര്‍ നിര്‍മ്മാണ രംഗത്തെ അതികായന്‍മാരായ Intel-ന്റെ പേരുണ്ടായത്.

സോഫ്റ്റ്വെയര്‍ രംഗത്തെ ഭീമാകാരനായ 'മൈക്രോസോഫ്റ്റ്' ചെറിയ കമ്പ്യൂട്ടറുകള്‍ക്ക് സോഫ്റ്റ്വെയറെഴുതാനായി നിര്‍മ്മിച്ച ചെറിയ സ്ഥാപനമായിരുന്നല്ലോ. MICROcomputer SOFTware എന്ന പദത്തില്‍ നിന്നാണ് ബില്‍ഗേറ്റ്സ് ഈ പേര് രൂപപ്പെടുത്തിയത്. തുടക്കത്തില്‍ MICRO-SOFT എന്നാണെഴുതിയിരുന്നത്. പിന്നീട് ഹൈഫന്‍ എടുത്തുമാറ്റി Microsoft രൂപം കൊണ്ടു. കാര്‍ റേഡിയോ നിര്‍മ്മിക്കുന്ന സ്ഥാപനമായിട്ടാണ് 'മോട്ടറോള' രംഗത്തെത്തിയത്. 'വിക്ടറോള' എന്ന കമ്പനി നിര്‍മ്മിക്കുന്ന റേഡിയോകള്‍ക്കാണ് അന്ന് വിപണിയില്‍ പ്രിയമുണ്ടായിരുന്നത്. തന്റെ കമ്പനിക്കും അതേ സ്റ്റൈലിലുള്ള പേര് തന്നെ വേണമെന്ന് സ്ഥാപകനായ പോള്‍ ഗള്‍വീന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് 'മോട്ടറോള' എന്ന പേര് സ്വീകരിച്ചത്. സി.ഐ.എയുടെ വലിയൊരു ഡാറ്റാബെയ്സ് പ്രൊജക്ടിന്റെ കണ്‍സള്‍ട്ടന്റുമാരായി ജോലി ചെയ്യുകയായിരുന്നു ലാറി എലിസനും ബോബ് ഓട്ട്സും. ആവശ്യപ്പെടുന്ന വിവരങ്ങള്‍ മുഴുവന്‍ പെട്ടെന്ന് ലഭ്യമാക്കാനുതകുന്ന ഡാറ്റാബെയ്സ് പദ്ധതിയായതിനാല്‍ അതിന് പേര് നല്‍കിയത് 'ഓറക്ക്ള്‍' എന്നായിരുന്നു. അരുളപ്പാട്, വെളിപാട് എന്നൊക്കെയാണ് പദത്തിന്റെ അര്‍ത്ഥം. പിന്നീട് രണ്ട് പേരും സ്വന്തമായി ഡാറ്റാബെയ്സ് സോഫ്റ്റ്വെയര്‍ കമ്പനി തുടങ്ങിയപ്പോള്‍ അതിന് പേര് നല്‍കിയതും 'ഓറക്ക്ള്‍' എന്നായിരുന്നു. സണ്‍ മൈക്രോസിസ്റ്റംസ് കമ്പനിയുടെ Sun-ന് സൂര്യനുമായി ഒട്ടും ബന്ധമില്ല. Stanford University Network
എന്ന പദത്തില്‍ നിന്നാണ് Sun ഉരുത്തിരിഞ്ഞത്.

'ഗള്ളിവറിന്റെ യാത്രകളി'ലൂടെ സുപരിചിതമായ പേരാണ് 'യാഹൂ' (Yahoo). മനുഷ്യന്റെ ആകൃതി പൂണ്ട വിചിത്ര ജീവിയാണിത്. ഥല അിീവേലൃ Yet Another Hierarchical Officious Oracle' എന്നൊരു എക്സ്പാന്‍ഷനൊക്കെ ഉണ്ടെങ്കിലും സ്ഥാപകരായ ജെറി യാങും ഡേവിഡ് വിലോയും തങ്ങളെ വിചിത്ര ജീവികളായിട്ട് സ്വയം കണക്കാക്കിയിരുന്നോ എന്ന് വ്യക്തമല്ല. ഇങ്ങനെ പോകുന്നു പേരിന്റെ പുരാണം. പേരിനെക്കുറിച്ച് ഇത്രയൊക്കെ എഴുതിയല്ലോ. ഇനി 'കോര്‍ക്കറസ്' എന്ന പേരിന്റെ പിന്നില്‍ എന്തെങ്കിലും രഹസ്യങ്ങളുണ്ടോ എന്ന് വായനക്കാര്‍ അന്വേഷിച്ചേക്കാം. ഉണ്ട്, അത് പിന്നീടൊരിക്കലാവാം.
=============

Sunday, September 20, 2009

ഇന്റര്‍നെറ്റ് അപ്രത്യക്ഷമായാല്‍




(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ സെപ്റ്റംബര്‍ 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഇന്ന് നമ്മില്‍ പലരുടെയും ദിവസങ്ങള്‍ തുടങ്ങുന്നത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കൊപ്പമാണ്. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പുള്ള അവസാനത്തെ ജോലിയും മിക്കദിവസങ്ങളിലും ഇന്റര്‍നെറ്റിനൊപ്പമായിരിക്കും. ഏതാണ്ട് പതിനഞ്ച് വര്‍ഷങ്ങളിലായി നമ്മുടെ ദൈനംദിന ജീവിതത്തെ ക്രമേണ ഇന്റര്‍നെറ്റ് വളരെയധികം സ്വാധീനിച്ചിരിക്കുന്നു എന്നത് വലയൊരു യാഥാര്‍ഥ്യം തന്നെയാണ്. പ്രത്യേകിച്ച് അഭ്യസ്തവിദ്യരായ നമ്മുടെ യുവതലമുറക്ക് ഇന്ന് ഇന്റര്‍നെറ്റ് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതം അസഹ്യമായിരിക്കുമെന്ന് തീര്‍ച്ച. ഇന്റര്‍നെറ്റിലുടെ അവര്‍ ചിരിക്കുന്നു, കരയുന്നു... അവര്‍ പഠിക്കുന്നു, സൌഹൃദം പങ്കുവെക്കുന്നു, സ്നേഹിക്കുന്നു, കൂട്ടുകൂടുന്നു, ആശയവിനിമയം നടത്തുന്നു. പ്രായമായവരുടെ അവസ്ഥയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. തങ്ങളുടെ തൊഴിലിനും ബിസിനസിനും പണമിടപാടിനും വിവര ശേഖരണത്തിനുമൊക്കെയുള്ള മുഖ്യ ഉപാധിയായി മാറിയിരിക്കയാണ് ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിനെ മാറ്റി നിര്‍ത്തി നമ്മുടെ ബാങ്ക് ഇടപാടുകള്‍ എങ്ങനെ കൈകാര്യം ചെയ്യാനാവും. നമ്മുടെ കച്ചവടവും മാര്‍ക്കറ്റിംഗും കുട്ടികളുടെ പരീക്ഷാ റിസള്‍ട്ടും യൂണിവേഴ്സിറ്റി അപേക്ഷകളുമൊക്കെ ഇന്റര്‍നെറ്റിലേക്ക് പറിച്ചു നടപ്പെട്ടിരിക്കയാണല്ലോ.

ഈ ഒരവസ്ഥയില്‍ ഇന്റര്‍നെറ്റ് നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാകുമോ? ഇപ്പോള്‍ വിനീതനായ കോക്കറസിന്റെ ചോദ്യമിതാണ്. ചോദ്യം സാങ്കല്‍പികമാണെങ്കിലും ഉത്തരം വളരെ ലളിതമാണ്. അതേ എന്ന് തന്നെയാണ് ഇതിന്റെ ഉത്തരം. ഇന്റര്‍നെറ്റ് നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായേക്കാം. ഇതിന്റെ കാരണം ഒന്നല്ല, പലതാണ്. സാങ്കേതികം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയവയൊക്കെ ഇതിലുള്‍പ്പെടുന്നു. ഇന്റര്‍നെറ്റിലെ കണ്ണികളായ കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ മുഖ്യ ഉപാധിയായി വര്‍ത്തിക്കുന്നത് നിലവിലെ ഡൊമൈന്‍ സിസ്റ്റമാണല്ലോ. ഈ സംവിധാനം തകരില്ലെന്ന് എന്താണുറപ്പ്. അതോടെ ഒരൊറ്റ വെബ്സൈറ്റും നമുക്ക് തുറക്കാനാവാത്ത അവസ്ഥ സംജാതമായാലോ? ആലോചിക്കാന്‍ പോലും സാധ്യമാകുന്നില്ല അല്ലേ? അതിമാരകമായ ഒരു വൈറസ് ആക്രമണത്തില്‍ ഈ നെറ്റ്വര്‍ക്ക് സംവിധാനം തന്നെ ഏത് നിമിഷവും തകര്‍ക്കപ്പെട്ടേക്കാം. അതുമല്ലെങ്കില്‍ നേരത്തെ സംഭവിച്ചതുപോലെ സമുദ്രാന്തര കേബിളുകള്‍ പെട്ടെന്നൊന്നും യോജിപ്പിക്കാന്‍ സാധ്യമാകാത്ത വിധത്തില്‍ തകര്‍ന്നേക്കാം. എല്ലാം സാധ്യതകളാണ്. എന്നാല്‍ ഈ സാധ്യതകള്‍ ഒരിക്കലും തള്ളിക്കളയാനാവില്ല. ഏത് നിമിഷവും ഇത് സംഭവിച്ചേക്കാമെന്നത് നമ്മെ ഭീതിയിലാഴ്ത്തുന്നു.

വിക്കിപീഡിയ പോലുള്ള നമ്മുടെ വൈജ്ഞാനിക കൂട്ടു സംരംഭം തകരുകയോ? നമുക്കത് ചിന്തിക്കാന്‍ പോലും സാധ്യമാകുന്നില്ല. വിശ്വമൊന്നായി വളര്‍ന്നുനില്‍ക്കുന്ന ഒരു മഹാ വിജ്ഞാനകോശത്തിന്റെ ഉപയോക്താക്കള്‍ എന്നതിലുപരി അതിന്റെ നിര്‍മ്മാണത്തില്‍ പോലും സാധാരണക്കാരെ വരെ പങ്കാളികളാക്കാന്‍ ഇന്റര്‍നെറ്റല്ലേ നമ്മെ സജ്ജമാക്കിയത്. ഇതിനകം ഇരുന്നൂറ്റി അറുപത്തഞ്ചിലേറെ ലോക ഭാഷകളിലായി തഴച്ചുവളര്‍ന്ന വിക്കിപീഡിയ ഇല്ലാതെ ഇനിയുള്ള കാലം നമ്മുടെ വിജ്ഞാന ദാഹം എങ്ങനെ ശമിപ്പിക്കാനാവും. ആശയവിനിമയ രംഗത്ത് സര്‍വ സീമകളും അതിലംഘിച്ച് അതിവിപുലമായൊരു ചക്രവാളം തന്നെ നമുക്ക് തുറന്ന് തന്ന യൂട്യൂബില്ലാതെ നമ്മുടെ വാര്‍ത്താന്വേഷണവും ഒഴിവുസമയ വിനോദവും എങ്ങനെ പൂര്‍ത്തീകരിക്കാനാവും. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഓരോ സെക്കന്റിലും ഇതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നത് പതിനഞ്ച് മണിക്കൂര്‍ നേരത്തെ വീഡിയോ ക്ലിപ്പുകളാണെന്നറിയുമ്പോള്‍ ഇതുള്‍ക്കൊള്ളുന്ന വീഡിയോ ശേഖരം ആര്‍ക്ക് തിട്ടപ്പെടുത്താനാവും. ഇതൊരു ജനകീയ ടെലിവിഷനായി ഇതിനകം മാറിക്കഴിഞ്ഞു. ജനങ്ങളില്‍ നിന്ന് ജനങ്ങളിലേക്കുള്ള സംപ്രേക്ഷണം. ലോകത്ത് എവിടെ എന്ത് സംഭവിക്കുമ്പോഴും ചുരുങ്ങിയത് ഒരു വീഡിയോ ക്യാമറയെങ്കിലും അത് പകര്‍ത്താതിരിക്കില്ല. പത്രങ്ങളും ചാനലുകളും അവിടെ എത്തിപ്പെടണമെന്നില്ല. എന്നാല്‍ ഈ സംഭവങ്ങള്‍ വളരെ പെട്ടെന്നതാ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടുതന്നെ മുപ്പത്തിമൂന്ന് കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ദിനംപ്രതി യൂട്യൂബില്‍ സന്ദര്‍ശകരായി എത്തുന്നത്. ലോകത്ത് ഒരു ടെലിവിഷന്‍ ചാനലിനും ലഭിക്കാത്ത ബഹുമതി. സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ പുതിയ മുഖം. ഇതും ഇന്റര്‍നെറ്റ് നമുക്ക് കനിഞ്ഞുനല്‍കിയ പുതിയ സൌകര്യമാണല്ലോ.

നെറ്റിന്റെ ഗൂഗോളവല്‍ക്കരണവുമായി മുന്നേറുന്ന ഗൂഗിളാകട്ടെ പുതിയ സേവനങ്ങള്‍ കാഴ്ചവെച്ച് യുവതലമുറയെ ഇന്റര്‍നെറ്റിലേക്ക് കൂടുതലാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. വിദ്യാര്‍ഥി സമൂഹത്തെയും നമ്മുടെ യുവതലമുറയെയും ഇനി ഇന്റര്‍നെറ്റില്‍ നിന്ന് ഏങ്ങനെ അടര്‍ത്തി മാറ്റാനാവും. എറ്റവുമൊടുവിലായി ഗൂഗിളില്‍ നിന്ന് 'ഗൂഗിള്‍ വേവ്' എന്ന സേവനമാണ് രംഗത്തെത്തുന്നത്. ഇ^മെയിലിന്റെ പുതിയ പകരക്കാരനെന്നാണ് ഈ സേവനത്തെ ഗൂഗിള്‍ വിശേഷിപ്പിക്കുന്നത്. ആശയവിനിമയ രംഗത്ത് പുതിയ തരംഗങ്ങള്‍ തന്നെ സൃഷ്ടിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കുടുംബാംഗങ്ങള്‍, ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് സ്ഥിരമായി ബന്ധപ്പെടാന്‍ സൌകര്യമൊരുക്കുന്ന ഒരു 'വിക്കി പേജ്' എന്ന് ഇതിനെ വിശേഷിപ്പിക്കാം. ബന്ധപ്പെട്ട ആര്‍ക്കും ഇത് എഡിറ്റ് ചെയ്യാം. പരസ്പരം കൈമാറ്റം ചെയ്യാം. ഏത് സമയത്തും ഇത് തുറന്ന് പുതിയ വിവരങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കുമായി പരതാം. ഇതാണ് ഗൂഗിള്‍ വേവ്. ഇ^മെയില്‍ എന്ന സങ്കല്‍പത്തെ കൂടുതല്‍ വിപുലമായൊരു ചക്രവാളത്തിലേക്ക് പറിച്ച് നടുന്ന ഗൂഗിള്‍ വേവ് ഈ വര്‍ഷാവസനാമാണ് രംഗത്തെത്തുക. അതായത് ആശയ വിനിമയ രംഗത്ത് പുതിയ സാധ്യതകളും പുതിയ സൌകര്യങ്ങളുമായി നാം അതിവേഗം മുന്നേറുകയാണ്. ഇന്റര്‍നെറ്റ് തന്നെയാണ് ഇതിന്റെ നട്ടെല്ലെന്ന് പറയേണ്ടതില്ലല്ലോ.

ചുരുക്കത്തില്‍ മാനവിക നാഗരികത ഇന്റര്‍നെറ്റിനെ അവലംബമാക്കിയാണ് ഇപ്പോള്‍ അതിന്റെ മുന്നേറ്റം തുടരുന്നത്. ഇതിന് തടസ്സമുണ്ടായാല്‍ മനുഷ്യകുലം ചെന്നെത്തുക വീണ്ടും ശിലായുഗത്തിലേക്കായിരിക്കും. ഇന്റര്‍നെറ്റ് തടസ്സപ്പെടുന്നു. ഡിജിറ്റല്‍ യുഗത്തിന്റെ എല്ലാമെല്ലാമായ പൂജ്യം പ്രവര്‍ത്തനരഹിതമാവുന്നു. അതോടെ വൈദ്യുതി ഉല്‍പാദനം നിലക്കുന്നു. ടെലിഫോണും മൊബൈല്‍ ഫോണും ശബ്ദിക്കുന്നില്ല. തീവണ്ടികള്‍ കൂട്ടിയിടിക്കുന്നു. വിമാനങ്ങള്‍ ആകാശത്ത് തകരുന്നു... അണ്വായുധങ്ങള്‍ വഹിച്ച മിസൈലുകള്‍ അങ്ങുമിങ്ങും ചീറിപ്പായുന്നു. എന്തൊരു ഭീകരാവസ്ഥയായിരിക്കും. നമുക്ക് ആലോചിക്കാന്‍ പോലും സാധ്യമാകുന്നില്ല. അല്ലേ. അങ്ങനെ സംഭവിക്കാതിരിക്കാനായി നമുക്ക് പ്രാര്‍ത്ഥിക്കാം.
*****

Friday, August 28, 2009

പ്രപഞ്ചം തന്നെ ഒരു വെര്‍ച്ച്വല്‍ റിയാലിറ്റി പ്രോഗ്രാം



(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ആഗസ്റ്റ് 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)


നാം ജീവിക്കുന്ന ഈ ലോകത്ത് നമ്മുടെ അനുഭവങ്ങള്‍ മുഴുക്കെ വെറും തോന്നലുകളും സ്വപ്നവുമാണെന്ന് വിനീതനായ കോര്‍ക്കറസ് പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇങ്ങനെ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യത്തില്‍ ഇന്നത്തെ ശാസ്ത്രത്തിന് യാതൊരു തടസ്സവുമില്ലെന്നതാണ് സത്യം. പ്രത്യക്ഷത്തില്‍ കാണുന്ന ഈ ലോകവും അതിലെ സകല ചരാചരങ്ങളും ചലനങ്ങളുമെല്ലാം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം പോലെ നമുക്കനുഭവപ്പെടുന്നു എന്നും പറയാം. കമ്പ്യൂട്ടര്‍ പ്രോഗ്രാമെന്നാല്‍ അതൊരു സോഫ്റ്റ്വെയറാണല്ലോ. ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും കുട്ടികളെ പഠിപ്പിക്കുമ്പോള്‍ സ്പര്‍ശനാനുഭവമില്ലാത്തതാണ് സോഫ്റ്റ്വെയറെന്ന് നാം വിശേഷിപ്പിക്കാറുണ്ട്. അതായത് ഇവിടെ നമ്മുടെ അനുഭവങ്ങളൊക്കെ ഏതോ ഒരു കമ്പ്യൂട്ടറില്‍ നേരത്തെ പ്രോഗ്രാം ചെയ്തതു പോലെയാണ് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ഥ ലോകമെന്ന് നാം മനസ്സിലാക്കുന്നത്, മനുഷ്യന്റെ മസ്തിഷ്ക്കം എന്ന അത്യന്തം സങ്കീര്‍ണ്ണമായ പ്രോസസ്സര്‍ സംവിധാനത്തിലൂടെ വേര്‍തിരച്ച് സംസ്ക്കരിച്ചെടുക്കുന്ന ധാരണകള്‍ മാത്രമാണ്. ഈ മസ്തിഷക്കത്തെ കബളിപ്പിക്കാന്‍ വളരെ എളുപ്പവുമാണത്രെ.

നിങ്ങള്‍ പ്രഭാതത്തില്‍ പത്രം വായിക്കുന്ന അനുഭവമൊന്ന് സങ്കല്‍പിക്കുക. കടലാസ് താളുകളില്‍ കറുത്ത മഷി പുരളുമ്പോള്‍ അത് വാര്‍ത്ത എന്ന നിലക്ക് നിങ്ങള്‍ക്ക് വായിക്കാനാവുന്നു. ഈ സമയത്ത് നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ദിനപത്രവും നിങ്ങളിരിക്കുന്ന കസേരയുമെല്ലാം യാഥാര്‍ഥ്യമല്ലെന്ന് നിങ്ങള്‍ ഒരു നിമിഷം പോലും സംശയിക്കുന്നില്ല. എന്നാല്‍ അത് അങ്ങനെത്തന്നെയാണോ?

വിഷയം അതിവിചിത്രമെന്ന് തോന്നിയേക്കാം. അതല്ലെങ്കില്‍ ഇതൊരു 'കോര്‍ക്കറസിയന്‍' ചിന്ത എന്ന് നിങ്ങള്‍ വിധി എഴുതിയേക്കാം. അതേതായാലും നമ്മുടെ ഭൌതിക ജഡമുള്‍പ്പെടെയുള്ള ഈ ലോകം മുഴുക്കെ ആറ്റം കൊണ്ടും ബിറ്റുകള്‍ കൊണ്ടും രൂപപ്പെട്ടതാണെന്ന് നമുക്ക് തറപ്പിച്ച് പറയാനാവും. നമ്മെ വലയം ചെയ്തിരിക്കുന്ന ഈ ആറ്റവും ബിറ്റുകളും യഥാര്‍ഥത്തില്‍ തന്നെ ഉള്ളതാണോ? അതോ അവ സാങ്കേതികമായി ഉല്‍പാദിപ്പിക്കപ്പെടുന്നു ഇലക്ട്രോ തരംഗങ്ങളുടെ ആകത്തുകയാണോ? 'മായ' പോലുള്ള ചില സോഫ്റ്റ്വെയറുകളുപയോഗിച്ച് നാം കമ്പ്യൂട്ടറില്‍ ത്രിമാന ചിത്രങ്ങള്‍ നിര്‍മ്മിക്കാറുണ്ടല്ലോ. സോഫ്റ്റ്വെയറിന്റെ പേര് പോലെത്തന്നെ ഇതും ഒരു 'മായ' തന്നെ. ഇത്തരം കമ്പ്യൂട്ടര്‍ ചിത്രങ്ങള്‍ വസ്തുക്കളുടെ യഥാര്‍ഥ അനുഭൂതിയും അനുഭവവും പകരുന്നുവെന്നതില്‍ സംശയമില്ല. ഇനി ഈ ഭൂമി തന്നെ വലിയൊരു മോണിറ്ററായി സങ്കല്‍പിക്കുക. 'മായ'യെക്കാള്‍ അത്യുഗ്രമായ ഒരു സോഫ്റ്റ്വെയര്‍ അതില്‍ പ്രവര്‍ത്തിക്കുന്നു എന്നും സങ്കല്‍പിക്കുക. ആകാശത്തോളം വിശാലതയുള്ളതാണ് അതിന്റെ മോണിറ്റര്‍. ഇവിടെ എല്ലാം ത്രിമാന രൂപങ്ങള്‍, ചിത്രങ്ങള്‍. എല്ലാം ഒരു കമ്പ്യൂട്ടറില്‍ അതി സൂക്ഷ്മമായി പ്രോഗ്രാം ചെയ്തതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍.

കമ്പ്യൂട്ടര്‍ രംഗത്ത് ഇന്ന് ഏറെ ഗവേഷണങ്ങള്‍ അരങ്ങേറുന്ന മേഖലയാണല്ലോ വെര്‍ച്ച്വല്‍ റിയാലിറ്റി. സാങ്കല്‍പിക യാഥാര്‍ഥ്യമെന്ന് ഇതിന്റെ മലയാളം ഭാഷ്യം. യഥാര്‍ഥത്തില്‍ മനുഷ്യകുലം തന്നെ തങ്ങളറിയാതെ ഇത്തരത്തിലെ കൂറെ സങ്കല്‍പങ്ങളിലല്ലേ ജീവിക്കുന്നത്. കെട്ടിടങ്ങള്‍, വാഹനങ്ങള്‍, റോഡുകള്‍... എല്ലാം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ അതി സമര്‍ഥമായ പ്രവര്‍ത്തനം. ഈ പ്രോഗ്രാമിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആലോചിക്കാന്‍ മനുഷ്യന് മാത്രമേ സാധ്യമാകൂ എന്നതും അതഭുതം തന്നെ. ഇങ്ങനെയൊക്കെ നമുക്ക് ഒന്നാലോചിച്ചു കൂടേ. അതിനെന്താണ് തടസ്സം.

പ്രശസ്ത അമേരിക്കന്‍ തത്ത്വചിന്തകനായ ഹിലരി പുട്നാമിന്റെ (Hilary Putnam) അഭിപ്രായത്തില്‍ ഇവിടെ നാം യാഥാര്‍ഥ്യമെന്ന് മനസ്സിലാക്കുന്നത് മുഴുവന്‍ നമ്മുടെ മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനം മാത്രമാണ്. ഈ മസ്തിഷ്ക്കമാകട്ടെ വലിയൊരു സൂപ്പര്‍ കമ്പ്യൂട്ടര്‍ സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കയാണ്. നമ്മുടെ ഇന്ദ്രിയാനുഭവങ്ങള്‍ മുഴുക്കെ ഈ സിസ്റ്റത്തിലേക്കയക്കപ്പെടുകയും അത് പ്രോസസ്സ് ചെയ്തു വീണ്ടും നമ്മുടെ മസ്തിഷ്ക്കത്തിലെത്തിച്ചേരുകയും ചെയ്യുന്നു. നാം ജീവിക്കുന്ന ഈ ലോകം തന്നെ അതിവിദഗ്മായ ഒരു കമ്പ്യുട്ടര്‍ സംവിധാനത്തിന്റെ ഭാഗമാണ്. നമ്മുടെ എല്ലാ ചലനങ്ങളും ചിന്തകളും വികാരങ്ങളുമൊക്കെ ഒരു കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് പകര്‍ത്തപ്പെടുന്നു. സംഗതി അസംഭവ്യമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഇതുപോലുള്ള പരിപൂര്‍ണ്ണമായ ഒരു ഡിജിറ്റല്‍ ലോകം നിങ്ങള്‍ക്കും സൃഷ്ടിക്കാനായാലോ. അവിടെ എല്ലാമെല്ലാം നിയന്ത്രിക്കുന്നത് നിങ്ങളായിരിക്കും. അതല്ലെങ്കില്‍ നിങ്ങള്‍ രൂപകല്‍പന ചെയ്ത സോഫ്റ്റ്വെയറായിരിക്കും.

കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും സ്വീഡീഷ് തത്ത്വചിന്തകനുമായ നിക് ബോസ്ട്രോം (Nick Bostrom) പറയുന്നതും ഇത് തന്നെയാണ്. അതായത് നാം ജീവിക്കുന്ന ഈ ലോകം തന്നെ ഒരു ശക്തമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമാകാന്‍ സാധ്യയുണ്ടത്രെ. ഈ പ്രൊഫസര്‍മാര്‍ക്കെല്ലാം എന്തുപറ്റി എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. വരട്ടെ. അതിലേറെ അത്ഭുതകരമെന്ന് തോന്നുന്ന കാര്യങ്ങളും അദ്ദേഹം പറയുന്നുണ്ട്. അതായത് കമ്പ്യൂട്ടര്‍ രംഗത്തെ ഇന്നത്തെ പുരോഗതിയും കുതിപ്പും ഇതേ അവസ്ഥയില്‍ തുടരുകയാണെങ്കില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ എത്തിപ്പെടുന്ന നാഗരികതയെക്കുറിച്ച് അത്യപൂര്‍വമായ ചില നിഗമനങ്ങളിലാണ് അദ്ദേഹമെത്തിച്ചേരുന്നത്. ഇതുപോലുള്ള ശക്തമായ പ്രോഗ്രാമുകള്‍ നിര്‍മ്മിച്ച് സിമുലേഷനിലൂടെ ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രപഞ്ച സംവിധാനമുണ്ടാക്കാന്‍ നമുക്കും കഴിയുമത്രെ. ഇങ്ങനെ സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഇത് അല്‍പം കടന്ന ചിന്തയും നിഗമനവുമാണെന്ന് നമുക്ക് തോന്നിയേക്കാം. അതേതായാലും ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ നാം മാനിക്കേണ്ടതുണ്ടല്ലോ.

ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായ ജോണ്‍ ബാറോയും ഇതേ അഭിപ്രായക്കാരനാണ്. നേരത്തെ ജീവിച്ച ഏതോ സമൂഹം അതിവിദഗ്ദമായി പ്രോഗ്രാം ചെയ്ത ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിന്റെ നിയന്ത്രണത്തിലാണ് നമ്മളുള്‍പ്പെടെയുള്ള ഈ പ്രപഞ്ചം ചലിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ഇദ്ദേഹവും പറയുന്നത്. ഈ സോഫ്റ്റവെയറാകട്ടെ അത്യന്തം സൂക്ഷ്മവും 'ബഗ്ഗു'കളില്‍ നിന്ന് മുക്തവുമാണത്രെ. അഥവാ ഏതെങ്കിലും ബഗ്ഗ് കണ്ടെത്തിയിരുന്നെങ്കില്‍ ഈ കമ്പ്യൂട്ടര്‍ സിമുലേഷന്‍ മുഖേന നിര്‍മ്മിതമായ ഭുലോകമെന്ന വെര്‍ച്ച്വല്‍ റിയാലിറ്റിയെസ്സംബന്ധിച്ച് നമുക്ക് ബോധ്യമാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഉദാഹരണമായി കമ്പ്യൂട്ടര്‍ സിമുലേഷന്‍ മുഖേന രൂപപ്പെട്ട നമ്മുടെ ആകാശത്തിന്റെ ഏതാനും ഭാഗങ്ങള്‍ സോഫ്റ്റ്വെയറിലെ ബഗ്ഗുകള്‍ കാരണമായി നക്ഷത്രങ്ങളും മറ്റും ഇല്ലാതായി കറുത്തിരുണ്ട രൂപത്തില്‍ കണ്ടിരുന്നെങ്കില്‍, ഇതൊരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ പ്രോഗ്രാം തന്നെയാണെന്ന് നമുക്ക് ബോധ്യമാകുമായിരുന്നേനേ. അതായത് കമ്പ്യൂട്ടര്‍ ഭാഷയില്‍ അവിടെ സോഫ്റ്റ്വെയര്‍ 'ക്രാഷ്' ആയിരിക്കുന്നുവെന്ന് നമുക്ക് പറയാമെന്നര്‍ഥം.

ഇതെല്ലാം വെച്ചുനോക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ നിലവിലെ വ്യവസ്ഥക്ക് കാരണമായി കുറേ സാധ്യതകളാണ് നമ്മുടെ മുമ്പിലുള്ളതെന്ന് ജോണ്‍ ബാറോ അഭിപ്രായപ്പെടുന്നു. നമുക്ക് മുമ്പ് നാഗരികതയുടെ ഉത്തുംഗതയിലെത്തിയ ഒരു സമൂഹം അതിവിദഗ്മായി രൂപകല്‍പന ചെയ്ത ഒരു കമ്പ്യൂട്ടര്‍ സിസ്റ്റമാണ് പ്രപഞ്ചമെന്നത് തന്നെയാണ് ഒന്നാമത്തെ സാധ്യത. അത്യന്തം ആസൂത്രിമായ ഈ കമ്പ്യൂട്ടര്‍ സിമുലേഷന്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രത്യക്ഷ ലോകത്തെ യാഥാര്‍ഥ്യവുമായി പരമാവധി അടുപ്പിക്കുന്നു. ഇതിനുപയോഗിച്ച സോഫ്റ്റ്വെയറാകട്ടെ അതി സൂക്ഷ്മവും ബഗ്ഗുകളില്‍ നിന്ന് മുക്തവുമാണ്. ഈ രീതിയില്‍ സിമുലേഷന്‍ സാധ്യമാണെങ്കില്‍ തത്ത്വചിന്തകന്‍മാരും മറ്റും പറയുന്നതുപോലെ ഈ പ്രപഞ്ചം സമ്പൂര്‍ണ്ണമെന്ന് പറയാന്‍ ഒരിക്കലും സാധ്യമല്ല. മറിച്ചു നമ്മുടെ അറിവിലുള്ള ന്യൂനതകള്‍ മുഖേനയാണത്രെ നാം അങ്ങനെ മനസ്സിലാക്കുന്നത്. അതായത് നമ്മുടെ അറിവ് ഒട്ടേറെ തെറ്റുകളും വിടവുകളും ഉള്‍ക്കൊള്ളുന്നതാണ്. ഇതിനുള്ള പരിഹാരമെന്ന നിലക്ക് പ്രപഞ്ചമെന്ന ഈ സിസ്റ്റത്തിന്റെ പ്രോഗ്രാമിംഗില്‍ നമ്മുടെ മുന്‍ഗാമികള്‍ (മനുഷ്യകുലത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പുള്ളവര്‍) നിരന്തരം അപ്ഡേറ്റുകള്‍ നടത്തിവരുന്നുണ്ടത്രെ. ഇതിനെ നാം പരിണാമം, പുരോഗതി എന്നൊക്കെ പറയുന്നു. പ്രോഗ്രാം പോലെത്തന്നെ കമ്പ്യൂട്ടര്‍ സിസ്റ്റവും പലപ്പോഴും കേടുപാടുകള്‍ക്ക് വിധേയമാകുന്നുണ്ട്. ചിലപ്പോള്‍ പ്രവര്‍ത്തനം മന്ദഗതിയിലാവുന്നു. ചില ഭാഗങ്ങളിലെ സര്‍ക്യൂട്ടുകള്‍ പ്രവര്‍ത്തന രഹിതമാകുന്നു. ഇത് ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതേസമയം ഇത്തരം പാകപ്പിഴവുകളും കേടുപാടുകളും പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമവും അരങ്ങേറുന്നു. ഇനി സിസ്റ്റം പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമാകുന്നുവെന്ന് സങ്കല്‍പിക്കുക. അതോടെ ഭൂമിയുടെ നിലനില്‍പ് അസാധ്യമായിത്തീരുകയും ചെയ്യും. അതല്ലെങ്കില്‍ നമ്മുടെ മുന്‍ഗാമികളായ ഈ കമ്പ്യുട്ടര്‍ വിദഗ്ധര്‍ തങ്ങളുടെ സിസ്റ്റത്തില്‍ 'ഫോര്‍മാറ്റ്' എന്ന ഒരു കമാന്റ് കൊടുക്കുകയാണെങ്കില്‍ നമ്മുടെയൊക്കെ അവസ്ഥ എന്തായിത്തീരുമെന്ന് ഒന്നോര്‍ത്തു നോക്കൂ. അതിഭീകരം തന്നെയായിരിക്കും, അല്ലേ?

എക്സ്്റ്റന്‍ഷന്‍

കമ്പ്യൂട്ടറിന്റെ നിലവിലെ കോപ്പി, പേസ്റ്റ് സംവിധാനം മനുഷ്യശരീരവുമായി ബന്ധിപ്പിക്കുന്നതോടെ തലച്ചോറിലെ വിവരങ്ങള്‍ മുഴുക്കെ സി.ഡി, ഡി.വി.ഡി പോലുള്ള ഡിജിറ്റല്‍ സ്റ്റോറേജ് ഉപകരണത്തിലേക്ക് ബാക്കപ് ചെയ്യാനാവും. ഇതില്‍ മനുഷ്യന്റെ കുട്ടിക്കാലം മുതല്‍ക്കുള്ള ഓര്‍മ്മകള്‍ മാത്രമല്ല, ചിന്തകളും അനുഭവങ്ങളും സ്വപ്നങ്ങളുമെല്ലാം ഉള്‍പ്പെടും. ഇതിന് നിലവിലെ മെമ്മറി സംവിധാനം മതിയാവില്ല. ഡിസ്ക്ക് സ്പെയ്സ് യോട്ടാ ബയ്റ്റ് (YB) കണക്കിന് വേണ്ടി വരുമെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. 10^ന് ശേഷം 24 പൂജ്യം നല്‍കിയാല്‍ ലഭിക്കുന്ന സംഖ്യയാണ് യോട്ടാ. ജീവശാസ്ത്ര സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് ഇത്രയും വലിയ ഡിസ്ക്ക് സ്പെയ്സ് ഉപയോഗിക്കേണ്ടി വരുന്നതത്രെ. അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഒരുപറ്റം ഗവേഷകര്‍ രൂപം നല്‍കി വരുന്ന Mind Upload എന്ന പ്രൊജക്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.
=====

Saturday, August 22, 2009

നെറ്റിനെ സ്വീധീനിച്ച ഒരുകൂട്ടം ചെറുപ്പക്കാര്‍



(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഒക്ടോബര്‍ 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

നിങ്ങള്‍ പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണോ? എങ്കില്‍ ഇക്കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി ഈ മേഖലയുണ്ടായ മാറ്റങ്ങളും പുരോഗതികളും നിങ്ങളെ വിസ്മയിപ്പിക്കാതിരിക്കില്ല. ഈ മാറ്റങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചതും നേതൃത്വം നല്‍കിയതും ഏതാനും ചെറുപ്പക്കാരാണെന്നതാണ് അതിലേറെ വിസ്മയാമഹം. ഇവരില്‍ ഏതാനും പേരെ നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് ഇവിടെ പരിചയപ്പെടുത്തുകയാണ്. നമ്മുടെ ചെറുപ്പാക്കാര്‍ക്ക് തീര്‍ച്ചയായും ഇവരും ഇവരുടെ സംരംഭങ്ങളും മാതൃകയാക്കാവുന്നതാണ്. പുതുയുഗത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തികളെന്ന് ഇവരെ വിശേഷിപ്പിക്കാം. ദൈവം തങ്ങള്‍ക്ക് കനിഞ്ഞരുളിയ ബുദ്ധി ശരിയായ രീതിയിലുപയോഗിച്ചു എന്നതാണ് ഇവരെ ഇങ്ങനെയൊരു വിശേഷണത്തിനര്‍ഹരാക്കുന്നത്. നീര്‍ഘവീക്ഷണം, ഭാവിയെക്കുറിച്ചുള്ള തികഞ്ഞ കാഴ്ചപ്പാട്, ശുഭാപ്തി വിശ്വാസം, കഠിനാദ്ധ്വാനം തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്ക് തുണയായി. ഇവരുടെ സേവനവും അദ്ധ്വാനവും ഇല്ലായിരുന്നുവെങ്കില്‍ ഇന്റര്‍നെറ്റിന് ഇന്നത്തെ രീതിയിലെ ജനകീയത ലഭിക്കുമായിരുന്നില്ല.

ഇവരില്‍ പ്രഥമ സ്ഥാനമര്‍ഹിക്കുന്നത് ഗൂഗിളിന്റെ സ്ഥാപകരായ ആ രണ്ട് ചെറുപ്പക്കാര്‍ തന്നെ. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഗൂഗിളിന്റെ സേവനം പ്രയോജനപ്പെടുത്താത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല. സെര്‍ച്ച് എഞ്ചിനില്‍ തുടങ്ങി ഇന്റര്‍നെറ്റ് അടക്കി വാഴുന്ന തരത്തില്‍ ഒട്ടേറെ സേവനങ്ങള്‍ ഗുഗിള്‍ കാഴ്ചവെക്കുന്നു. ഇന്റര്‍നെറ്റെന്നാല്‍ ഗൂഗിളെന്നാണ് ഇപ്പോള്‍ മിക്കവരുടെയും ധാരണ. ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നീ രണ്ട് യുവാക്കളാണ് ഈ സംരംഭത്തിന്റെ ഉടമകള്‍. നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജകയകരമായ സ്ഥാപനമെന്ന വിശേഷണവും ഗൂഗിളിന് സ്വന്തം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് റിസര്‍ച്ച് ബിരുദം നേടിയ ഇവര്‍ തങ്ങളുടെ റിസര്‍ച്ച് വിഷയത്തെത്തന്നെ ബിസിനസിന് ആധാരമാക്കുകയായിരുന്നു. google.stanford.edu എന്ന സൈറ്റിലൂടെയുള്ള തുടക്കം 1997ല്‍ google.com-ലേക്ക് വളര്‍ന്നു. തുടര്‍ന്നുള്ള വളര്‍ച്ചക്ക് ഇന്റര്‍നെറ്റ് ലോകം സാക്ഷിയാണ്. ഇപ്പോള്‍ ഗൂഗിളിന്റെ ആസ്തി 25 ബില്യന്‍ ഡോളറാണത്രെ.

വേള്‍ഡ് വൈഡ് വെബ് എന്ന സംവിധാനത്തിന് അടിത്തറയിട്ട ടിം ബര്‍ണേഴ്സ് ലീയാണ് മറ്റൊരാള്‍. ഇന്റര്‍നെറ്റ് അമേരിക്കക്ക് സ്വന്തമാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. ലീ എന്ന ഈ ബ്രിട്ടീഷ്കാരനില്ലായിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന ഇന്റര്‍നെറ്റ് ഈ രൂപത്തില്‍ നിലവില്‍ വരില്ലായിരുന്നു. മസാച്ചുസെറ്റ്സ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രമാക്കി ഇന്റര്‍നെറ്റ് സേവന മേഖലയിലെ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി W3C എന്ന കണ്‍സോര്‍ഷ്യത്തിന് തുടക്കമിട്ടതും ഇദ്ദേഹം തന്നെ. അതേതായാലും ഇന്റര്‍നെറ്റ് ലോകത്ത് ബ്രിട്ടന് തലയെടുപ്പോടെ നിലകൊള്ളാന്‍ ഈ ഒരൊറ്റ വ്യക്തി കൈവരിച്ച നേട്ടം തന്നെ ധാരാളമാണ്.

ആഗോളതലത്തില്‍ ഇന്റര്‍നെറ്റുപയോഗിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഒരുപക്ഷെ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തി 'ഫെയ്സ്ബുക്ക്' എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റിന്റെ സ്ഥാപകന്‍ ഇരുപത്തിനാല് കാരനായ മാര്‍ക്ക് സുകെര്‍ബെര്‍ഗ് (Mark Zuckerberg) ആയിരിക്കാനാണ് സാധ്യത. ഈ നൂറ്റാണ്ടിലെത്തന്നെ ചെറുപ്പക്കാരുടെ ഹരമെന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ സന്തതിയായ ഇദ്ദേഹമാണ് ലോകത്തിലെത്തന്നെ ഏറ്റവും ചെറുപ്പക്കാരനായ കോടീശ്വരനും. യൂണിവേഴ്സിറ്റിയിലെ തന്റെ ഇടുങ്ങിയ മുറിയില്‍ 2004-ല്‍ തുടങ്ങിയ 'ഫെയ്സ്ബുക്ക്' എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റ് ക്രമേണ ബോസ്റ്റണിലേക്കും അവിടെ നിന്ന് ലേകത്തെങ്ങുമായി വ്യാപിക്കുകയായിരുന്നു.

നാപ്സ്റ്റ്ര്‍ എന്ന വെബ്സൈറ്റിന്റെ സ്ഥാപകനും കമ്പ്യൂട്ടര്‍ പ്രോഗ്രാമറുമായ ഷാവ്ന്‍ ഫാനിംഗാണ് ഇനിയൊരാള്‍. സംഗീത ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനമായിട്ടാണ് ഇതാരംഭിച്ചത്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കെ പത്തൊമ്പതാം വയസ്സിലാണ് ഈ യുവാവ് തന്റെ സൈറ്റിന് അടിത്തറയിട്ടത്. സംഗീത ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതിന് ഇന്റനെറ്റില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച വെബ്സൈറ്റിന്റെ സ്ഥാപകനെന്ന നിലയില്‍ ഇദ്ദേഹം ലോകത്തെങ്ങുമുള്ള യുവതയുടെ ആരാധനാമൂര്‍ത്തിയായിരിക്കുന്നു. 2006^ല്‍ ഇദ്ദേഹം 'വാര്‍ക്രാഫ്റ്റ്' ഇന്റര്‍നെറ്റ് ഗെയിം കളിക്കാരെ പരസ്പരം ബന്ധിപ്പിക്കുന്ന Repture എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിനും തുടക്കമിട്ടു.

ടെലിവിഷന്‍ പരിപാടികളുടെ അവതാരകരുടെ മാത്രമല്ല ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും പ്രത്യേക ആദരവ് പിടിച്ചുപറ്റിയ ചെറുപ്പക്കാരനാണ് കെവിന്‍ റോസ്. ഇദ്ദേഹത്തിന്റെ ടി.വി. പരിപാടികളുടെ ശേഖരമായ digg.com ഈ ഇനത്തിലെ ഏറ്റവും പ്രശസ്തമായ വെബ്സൈറ്റാണ്. സൈറ്റിന്റെ ജനപ്രീതി നല്‍കുന്ന തിരക്കുകള്‍ക്കിടയില്‍ തന്നെ Pownce, Revision 3 തുടങ്ങിയ സംരംഭങ്ങളിലും ഇദ്ദേഹം ഭാഗഭാക്കാണ്. 2004^ല്‍ മണിക്കൂറിന് 12 ഡോളര്‍ എന്ന നിരക്കില്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ സേവനം പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച Digg ഇന്ന് ലോക തലത്തില്‍ തന്നെ അഭിപ്രായ സര്‍വേക്കും വോട്ടെടുപ്പിനും പ്രസിദ്ധമാണ്.

ബ്ലോഗുകള്‍ ഇന്ന് യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു. ആശയ വിനിമയ രംഗത്ത് അതിവിശാലമായൊരു ഭൂമികയാണ് ബ്ലോഗിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മാറ്റ് മുലന്‍വേഗ് എന്ന ചെറുപ്പക്കാരന്‍ wordpress എന്ന വെബ്സൈറ്റിലൂടെ ഇത്തരമൊരാശയവുമായി മുന്നോട്ടു വന്നില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു സംവിധാനം നമുക്ക് ലഭിക്കുമായിരുന്നോ എന്ന കാര്യം സംശയമാണ്. പത്തൊമ്പതാം വയസ്സിലാണ് ഇദ്ദേഹം ഇങ്ങനെയൊരാശയവുമായി മുന്നാട്ട് വരുന്നതെന്നോര്‍ക്കണം. ഇരുപത്തിനാലാം വയസ്സില്‍ തന്റെ ജോലി ഉപേക്ഷിച്ച് ബ്ലോഗ് സൈറ്റിന്റെ വികസനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു മാറ്റ്.

ഇന്റര്‍നെറ്റിലെ ലേലച്ചന്തയായ 'ഇബേ'യുടെ സ്ഥാപകനായ പിയര്‍ ഒമിഡ്യര്‍ ഇക്കൂട്ടത്തില്‍ സ്ഥാനം പിടിച്ച മറ്റൊരു വ്യക്തിത്വമാണ്. വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും നെറ്റിലൂടെ കൂട്ടിയോജിപ്പിക്കുന്ന പണിയാണ് ഇദ്ദേഹത്തിന്റെ വെബ്സൈറ്റ് നിര്‍വഹിക്കുന്നത്. ഇതത്ര നിസ്സാരമായ പണിയൊന്നുമല്ല. ഇതിനകം ഈ ലേലച്ചന്ത ലോകത്തെങ്ങും വന്‍ സ്വീകാര്യത കൈവരിച്ചിരിക്കയാണ്. ഇതിലൂടെ പിയര്‍ ലോക കോടീശ്വരന്‍മാരുടെ മുന്‍നിരയിലെത്തിയിരിക്കുന്നുവെന്നതും പ്രസ്താവ്യമാണ്. സൈറ്റിന്റെ ആസ്തി 7.7 ബില്യന്‍ ഡോളറാണ്.

ഇന്റര്‍നെറ്റിലെ ഗെയിം കമ്പിനിയായ ബ്ലിസാര്‍ഡിന്റെ ഉടമ മൈക് മൂര്‍ഹൈം കളിയിലൂടെയാണ് ഇന്റര്‍നെറ്റില്‍ ആധിപത്യമുറപ്പിച്ചത്. സൈറ്റിലെ മുഖ്യ ഇനമായ Warcraft (WoW) എന്ന ഗെയിമിന് എണ്‍പത് ലക്ഷം വരിക്കാരുണ്ടത്രെ. ഈ കളിയിലൂടെ ഇദ്ദേഹത്തിന് ലഭിക്കുന്ന വാര്‍ഷിക വരുമാനം ഒന്നര ബില്യന്‍ ഡോളര്‍. അതായത് ഏകദേശം അറുനൂറ് കോടി ഇന്ത്യന്‍ രൂപ.

നെറ്റിലെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയുടെ സ്ഥാപകനായ ജിമ്മി വൈല്‍സാണ് ഇന്റര്‍നെറ്റിനെ സ്വാധീനിച്ച മറ്റൊരു പ്രമുഖ വ്യക്തിത്വം. 2001-ലാണ് വിക്കിപീഡിയ രൂപം കൊള്ളുന്നത്. മലയാളമുള്‍പ്പെടെ അറിയപ്പെടുന്ന ലോകഭാഷകളിലെല്ലാം തന്നെ ഇതിനകം ഈ വിജ്ഞാന കോശത്തിന് പതിപ്പുകളുണ്ട്. നിയോപീഡിയ എന്ന വിജ്ഞാന കോശവുമായി രംഗത്തെത്തിയ ഇദ്ദേഹം പിന്നീട് 'വിക്കിയ' പ്രോഗ്രാമിന് വഴിമാറുകയായിരുന്നു. ലോകത്തെങ്ങുമുള്ള പതിനായിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഏകോപിപ്പിച്ച് വലിയൊരു വിജ്ഞാനശേഖരത്തിന് രൂപം നല്‍കുന്നതിന് നേതൃത്വം നല്‍കി എന്നതാണ് ജിമ്മിയെ നെറ്റ് ഉപയോക്താക്കള്‍ക്ക് പ്രിയങ്കരനാക്കിയത്. സെര്‍ച്ച് എഞ്ചിന്‍ ഉള്‍പ്പെടെ നെറ്റിലെ ഇതരസേവനങ്ങളിലും പതുക്കെ ചുവടുറപ്പിക്കാന്‍ വിക്കിയക്ക് പദ്ധതിയുണ്ടത്രെ.

സൈബര്‍ ലോകത്തെ ന്യൂസ് ഗ്രൂപ്പുകളും പരസ്യക്കാരുമൊക്കെ അടിഞ്ഞുകൂടിയ വെബ്സൈറ്റാണ് Craigslist.org. മാസത്തില്‍ ഒന്നര കോടി സന്ദര്‍ശകരാണത്രെ സൈറ്റിലെത്തുന്നത്. സൈറ്റിന്റെ നിര്‍മ്മാതാവും ഇന്റര്‍നെറ്റിലെ പ്രമുഖ ബിസിനസ്കാരനുമായ ക്രെയ്ജ് ന്യൂമാര്‍ക്കും നെറ്റില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ കൂട്ടത്തിലുണ്ട്.

യൂട്യൂബ് എന്ന് കേള്‍ക്കാത്ത ചെറുപ്പക്കാര്‍ ഇക്കാലത്തുണ്ടാവില്ലെന്ന് പറയാം. അത്രമാത്രം ജനകീയമായിരിക്കുന്നു ആ വെബ്സൈറ്റ്. ലക്ഷക്കണക്കിന് വീഡിയോ ക്ലിപ്പുകളുടെ ശേഖരമാണ് അത് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ലോകത്തെങ്ങുമുള്ള ഏത് സംഭവത്തിന്റെയും വീഡിയോ ക്ലിപ്പ് കാണണമെങ്കില്‍ നിങ്ങള്‍ക്ക് യൂട്യൂബില്‍ തിരഞ്ഞാല്‍ മതി. നല്ലതും ചീത്തയുമായ എല്ലാ ക്ലിപ്പുകളും അവിടെയുണ്ടെന്നത് ഒട്ടൊക്കെ ജാഗ്രതയോടെ ഇതിനെ സമീപിക്കണമെന്ന സൂചന നല്‍കുന്നു. അതേതായാലും ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ഏറെ സ്വാധീനം ചെലുത്തി മുന്നേറിക്കൊണ്ടിരിക്കുന്ന വെബ്സൈറ്റാണിതെന്ന് പറയാതെ വയ്യ. ഇതിന്റെ നിര്‍മ്മാതാക്കളായ സ്റ്റീവ് ചെനും ഹ്യൂര്‍ലിയും നെറ്റ് ഉപയോക്താക്കളായ നമ്മുടെയൊക്കെ ആദരവ് അര്‍ഹിക്കുന്നു. 2005-ല്‍ യൂട്യൂബ് സ്ഥാപിക്കുമ്പോള്‍ സ്റ്റീവ് ചെനിക്ക് വയസ്സ് ഇരുപത്തേഴ്. ഹ്യൂര്‍ലിക്ക് വയസ്സ് ഇരുപത്തെട്ട്. 1.65 ബില്യന്‍ ഡോളര്‍ വില കണക്കാക്കുന്ന യൂട്യൂബ് ഇപ്പോള്‍ ഗൂഗിളിന്റെ കൈവശമാണുള്ളത്.

ഡേവിഡ് ഫിലോയെയും ജെറി യാങിനെയും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഏറെ പരിചയപ്പെടുത്തേണ്ടതില്ല. യാഹൂവിന്റെ സ്ഥാപകരായ ഇവര്‍ അതി സാഹസികരായ യുവാക്കള്‍ തന്നെ എന്നതില്‍ സംശയിക്കേണ്ടതില്ല. യാഹൂ സ്ഥാപിതമായ ശേഷം വളരെക്കാലത്തോളം തങ്ങളുടെ മേഖലയില്‍ അതിനെ മറികടക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദധാരികളായ ഇവര്‍ നെറ്റില്‍ വെവ്വേറെ ആരംഭിച്ച സംരംഭങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് യാഹൂ എന്ന ഭീമാകാരന്‍ സെര്‍ച്ച് എഞ്ചിന്‍ രൂപപ്പെട്ടത്. നെറ്റിലെ മിക്ക സേവനങ്ങളും കാഴ്ചവെക്കുന്ന യാഹൂവിന്റെ മുഖ്യ എതിരാളിയായി ഗൂഗിള്‍ രംഗത്തെത്തിയത് യാഹൂവിനെ അലോസരപ്പെടുത്തുന്നു.

നെറ്റിലെ ലേലച്ചന്തയായ ഇബേയെപ്പോലെ അതിവേഗം ഇന്നതിയിലെത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു പ്രമുഖ വെബ്സൈറ്റാണ് ജാക് മാ എന്ന ഇന്റര്‍നെറ്റ് വ്യവസായി നേതൃത്വം നല്‍കുന്ന ആലിബാബ ഗ്രൂപ്പിന്റെ TaoBao.com. 1999^ല്‍ ഒരു സ്വതന്ത്ര ചൈനീസ് ഡാറ്റാബെയ്സ് സംരംഭമെന്ന നിലയില്‍ രംഗത്തെത്തിയ ഈ വെബ്സൈറ്റ് പിന്നീട് ലോകത്താകമാനം വ്യാപിച്ച വലിയൊരു നെറ്റ്വര്‍ക്കായി രൂപപ്പെടുന്നത് ഇന്റര്‍നെറ്റ് ലോകം കൌതുകത്തോടെയാണ് നോക്കിക്കണ്ടത്.

ആമസോണ്‍ എന്ന ഇന്റര്‍നെറ്റ് പുസ്തകശാലയുടെ സ്ഥാപകനായ ജിഫ് ബസോസിനെ പരാമര്‍ശിക്കാതെ ഇതവസാനിപ്പിക്കുന്നത് ഒട്ടും തന്നെ ഉചിതമാവില്ലെന്ന് കോര്‍ക്കറസ് വിശ്വസിക്കുന്നു. ഒരു ദശകം മുമ്പ് വീട്ടിലെ ഇടുങ്ങിയ മുറിയില്‍ ആരംഭിച്ച ഈ ഇന്റര്‍നെറ്റ് പുസ്തകശാലയുടെ ഇന്നത്തെ ആസ്തി 8.2 ബില്യന്‍ ഡോളറാണെന്ന് കണക്കാക്കുന്നു. ആമസോണിന്റെ വിജയത്തെത്തുടര്‍ന്ന് അതിന്റെ അനുകരണങ്ങള്‍ നെറ്റില്‍ ധാരാളമുണ്ടായെങ്കിലും അതിനോട് മല്‍സരിക്കാന്‍ ആര്‍ക്കും സാധ്യമായിട്ടില്ലെന്നതാണ് സത്യം.

ആഴ്ചകള്‍ക്ക് മുമ്പ് നെറ്റില്‍ പരതുന്നതിനിടെ ലഭ്യമായ http://grademoney.com/ എന്ന വെബ്സൈറ്റാണ് നെറ്റിനെ സ്വാധീനിച്ച ചെറുപ്പക്കാരുടെ പേര് ഈ രൂപത്തില്‍ ലീസ്റ്റ് ചെയ്തത്. പിന്നീട് ഇതെഴുതാനായി വീണ്ടും സൈറ്റ് റഫര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, സൈറ്റിന്റെ സ്ഥാപകന്‍ അത് വില്‍പനക്ക് വെച്ചതായിട്ടാണ് കണ്ടത്. ഇപ്പോള്‍ സൈറ്റ് നെറ്റില്‍ നിന്ന് തീരെ അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു. അജ്ഞാതനായ ആ വെബ്സൈറ്റിന്റെ ഉടമക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കോര്‍ക്കറസ് ഇതിവിടെ അവസാനിപ്പിക്കുന്നു.
*****

Thursday, August 13, 2009

കോര്‍ക്കറസ് ഗേറ്റ്സ് @ ഹോട്ട്മെയില്‍ ഡോട്ട് കോം

(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2001 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)



(നെറ്റിലെ തട്ടിപ്പ് വിരന്‍മാര്‍മാര്‍ നിങ്ങളുടെ വിനീതനായ കോര്‍ക്കറസിനെ നിരന്തരം പ്രലോഭിച്ച് ഭാവിയിലെ കോടീശ്വരനാക്കാന്‍ കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരിക്കെ ഈ വിരുതന്‍മാരയക്കുന്ന മെയിലുകളില്‍ നിന്ന് തന്റെ മെയില്‍ ബോക്സിനെ രക്ഷപ്പെടുത്താനുള്ള മാര്‍ഗമെന്തെന്ന് തലപുകഞ്ഞാലോചിച്ചപ്പോള്‍ കിട്ടിയ അത്യുഗ്രന്‍ തന്ത്രമെന്ന നിലക്കാണ് കോര്‍ക്കറസ് പേര് മാറ്റാന്‍ തീരുമാനിച്ചത്. പഴയ പേരിന്റെ കൂടെ 'ഗേറ്റ്സ്' എന്ന വാല് കൂട്ടിച്ചേര്‍ത്തതോടെ സാക്ഷാല്‍ ബില്‍ഗേറ്റ്സിന്റെ സഹോദരനാണെന്ന് തെറ്റിദ്ധരിച്ച് ഇയാളെ ഇനി കോടീശ്വരനാക്കേണ്ടതില്ലെന്ന് തീരുമാനിച്ച് തട്ടിപ്പ് വീരന്‍മാര്‍ ഇപ്പോള്‍ പിന്‍മാറിയിരിക്കയാണ്. സന്തോഷം).
=====
'മാന്യ സുഹൃത്തേ, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനും അമേരിക്ക ഓണ്‍ലൈന്‍ കമ്പനിയും ഇന്റര്‍നെറ്റ് ലോകത്തെ രണ്ട് വന്‍കിട സ്ഥാപനങ്ങളാണെന്ന് താങ്കള്‍ക്കറിയാമല്ലോ. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ എറ്റവും പ്രചാരമുള്ള ബ്രൌസര്‍ പ്രോഗ്രാമായി നിലനിര്‍ത്താന്‍ രണ്ട് സ്ഥാപനങ്ങളും ചേര്‍ന്ന് ഒരു പരീക്ഷണ സംരംഭത്തിലേര്‍പ്പെട്ടിക്കയാണ്. ഈ ഇ^മെയില്‍ സന്ദേശം താങ്കളുടെ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുമ്പോള്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന് അത് കണ്ടെത്തി പിന്തുടരാനാവുന്നു. ഇങ്ങനെ രണ്ടാഴ്ച തുടര്‍ച്ചയായി ഇത് നടക്കുന്നു. താങ്കള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന ഓരോ സന്ദേശത്തിനും 245 ഡോളര്‍ വീതം ലഭിക്കുന്നു. താങ്കളുടെ സന്ദേശം ലഭിക്കുന്ന വ്യക്ത അത് മറ്റൊരു സുഹൃത്തിന് ഫോര്‍വേര്‍ഡ് ചെയ്യുമ്പോള്‍ താങ്കള്‍ക്കും സുഹൃത്തിനും 243 ഡോളര്‍ വീതം ലഭിക്കുന്നു. ഇനി താങ്കളുടെ സുഹൃത്തിന്റെ സഹൃത്ത് മറ്റൊരു കക്ഷിക്ക് സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ മൂന്ന് പേര്‍ക്കും 241 ഡോളര്‍ വീതം ലഭിക്കുന്നു. ഇതിനിടെ മൈക്രോസോഫ്റ്റ് താങ്കളുമായി ബന്ധപ്പെട്ട് ചെക്ക് അയക്കാനുള്ള പാസ്റ്റല്‍ അഡ്രസ്സ് ആവശ്യപ്പെടുന്നതാണ്. ഇതൊക്കെ ഏതോ കുസൃതികളുടെ വെറും തട്ടിപ്പായിരിക്കുമെന്നാണ് നേരത്തെ ഞാന്‍ വിശ്വസിച്ചിരുന്നത്. ഏതായാലും ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് വെച്ച് ഈ സന്ദേശം പല സുഹൃത്തുക്കള്‍ക്കും ഫോര്‍വേര്‍ഡ് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞതോടെ മൈക്രോസോഫ്റ്റ് എന്റെ ഇ^മെയില്‍ അഡ്രസ്സില്‍ ബന്ധപ്പെട്ട് പോസ്റ്റല്‍ അഡ്രസ്സ് ആവശ്യപ്പെട്ടു. അഡ്രസ്സ് നല്‍കി ഏതാനും ദിവസങ്ങള്‍ക്കകം 24,800 ഡോളറിന്റെ ചെക്ക് കൈപറ്റിയപ്പോള്‍ സത്യമായും ഞാനല്‍ഭുതപ്പെടുക തന്നെ ചെയ്തു. മൈക്രോസോഫ്റ്റ് ചെയര്‍മാനായ ബില്‍ഗേറ്റ്സിനെസ്സംബന്ധിച്ചേടത്തോളം പരസ്യ ഇനത്തില്‍ ചെലവഴിക്കുന്ന ഈ സംഖ്യ വളരെ നിസ്സാരമാണല്ലോ. അതിനാല്‍ പരീക്ഷണ കാലം തീരുന്നതിന് മുമ്പായി ഈ സന്ദേശം കൂടുതല്‍ പേര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്ത് ധാരാളം പണം സമ്പാദിക്കൂ'.

ഒരു സുപ്രഭാതത്തില്‍ കോര്‍ക്കറസിന്റെ മെയില്‍ ബോക്സില്‍ ലഭിച്ച സന്ദേശമാണിത്. ഇങ്ങനെ ഒരു ഇ^മെയില്‍ സന്ദേശം ലഭിക്കുമ്പോള്‍ അതിമോഹികളായ നമ്മള്‍ അതൊന്ന് പരീക്ഷിക്കാമെന്ന് തീരുമാനിച്ച് സുഹൃത്തുക്കള്‍ക്കൊക്കെ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്തേക്കാം. എന്നാല്‍ ആഴ്ചകള്‍ ഏറെ കടന്ന് പോയിട്ടും ഒന്നും സംഭവിക്കാത്തതാവുമ്പോള്‍ പറ്റിയ അമളിയില്‍ ലജ്ജിച്ച് സ്വയം കുറ്റപ്പെടുത്തി മൌനമവലംബിക്കും. സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യാന്‍ വിനിയോഗിച്ച സമയം മാത്രമേ നമുക്കിവിടെ നഷ്ടപ്പെടുന്നുള്ളൂ. ഇ^മെയിലിലൂടെ നടക്കുന്ന നിരുപദ്രവകരമായ ഒരു തട്ടിപ്പിന്റെ മാതൃകയാണിത്.

യൂനൈറ്റഡ് ബാങ്ക് ഓഫ് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ പ്രവിശ്യാ ബ്രാഞ്ച് മാനേജര്‍ 'മാത്യൂ താക്കാര്‍' എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് മറ്റൊരു വിദ്വാന്റെ രംഗപ്രവേശം. സംഗതി പരമ രഹസ്യമാണത്രെ. കാര്യമിതാണ്. ഇയാളുടെ ബാങ്കില്‍ 26 ദശലക്ഷം ഡോളറിന്റെ ഒരു ഡിപ്പോസിറ്റുണ്ട്. അതിനിപ്പോള്‍ അവകാശികളാരുമില്ല. ആഫ്രിക്കയില്‍ പെട്രോകെമിക്കല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പനിയുടെ മാനേജറായ 'സ്മിത്ത് ആന്‍ഡ്രിയാസ്' എന്ന വിദേശ പൌരനാണത്രെ അക്കൌണ്ടിന്റെ ഉടമ. 1990^ല്‍ ഇയാള്‍ മരണപ്പെട്ടു. ഇദ്ദേഹത്തിന് ഇങ്ങനെയൊരു അക്കൌണ്ടുള്ള വിവരം ആര്‍ക്കുമറിഞ്ഞ് കൂടാ. പത്ത് വര്‍ഷമായി ഉടമയില്ലാതെ മുടങ്ങിക്കിടക്കുന്ന ഈ സംഖ്യ ഇനിയും ബാങ്കില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഞങ്ങളുടെ ബാങ്ക് നിയമനുസരിച്ച് അത് സര്‍ക്കാരിലേക്ക് കണ്ട്കെട്ടപ്പെടുമെന്നാണ് ഇയാള്‍ അറിയിക്കുന്നത്. അതിന് മുമ്പായി സംഖ്യ വിദേശത്തെ എതെങ്കിലും അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം. ഇതിന് താങ്കളുടെ സഹായം തേടുകയാണെന്നും സംഗതി പരമ രഹസ്യമാണെന്നും വിദ്വാന്‍ അറിയിക്കുന്നു. ബാങ്ക് അക്കൌണ്ട് നമ്പറും വിലാസവും നല്‍കാനാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. പിന്നെ സംഖ്യ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടുന്നതിന്റെ ചെലവിലേക്കായി ചെറിയൊരു സംഖ്യയും. പ്രതിഫലമായി ഡിപ്പോസിറ്റ് സംഖ്യയുടെ പകുതിക്ക് നിങ്ങള്‍ അവകാശിയാവുന്നു.

ഇത് തട്ടിപ്പിന്റെ മറ്റെരു രീതി. അതി മോഹനമായ വാഗ്ദാനങ്ങള്‍ നല്‍കി നിങ്ങളില്‍ നിന്ന് കാശ് തട്ടിയെടുക്കുന്ന വേറെയും വിരുതന്‍മാര്‍ ഇന്റര്‍നെറ്റില്‍ വിലസുന്നു. 'പ്രിയ സുഹൃത്തേ, ഭാവിയിലെ കോടീശ്വരാ...' എന്നൊക്കെ അഭിസംബോധന ചെയ്യുന്ന ധാരാളം ഇ^മെയില്‍ സന്ദേശങ്ങള്‍ ഇതിനകം നിങ്ങള്‍ക്കും ലഭിച്ചിരിക്കാം. വീട്ടിലിരുന്ന് ഒട്ടും അധ്വാനമില്ലാതെ ചുരുങ്ങിയ കാലയളവില്‍ നിങ്ങള്‍ക്ക് ദശലക്ഷങ്ങളും കോടികളും സമ്പാദിക്കാം. അതിനുള്ള സൂത്രപ്പണികളാണ് പിന്നീട് വിവരിക്കുന്നത്. ഇതിനൊക്കെ നിങ്ങള്‍ മുതലിറക്കേണ്ടത് വെറും 24 ഡോളര്‍ മാത്രം. ഇതിലും ലാഭകരമായ ബിസിനസ്സ് ലോകത്ത് വേറെയുണ്ടാവില്ലല്ലോ.

പിന്നെ അതാ വരുന്നൂ മറ്റൊരു സന്ദേശം. 'പ്രിയങ്കരനായ കോര്‍ക്കറസ്, താങ്കള്‍ 25,000 ഡോളര്‍ സമ്മാനം നേടിയിരിക്കുന്നു. അതല്ലെങ്കില്‍ അമേരിക്കയിലെ യഹാമയിലേക്ക് ഒരൊഴിവ്കാല വിനോദ യാത്രയായാലോ. ഏത് വേണമെന്ന് താങ്കള്‍ തെരഞ്ഞെടുക്കുക.' ഒന്നും വേണ്ടാ എന്ന് തീരുമാനിച്ച് സ്വസ്ഥമായി നെറ്റില്‍ സെര്‍ച്ച് ചെയ്ത് കൊണ്ടിരിക്കെ വീണ്ടും വരുന്നു മറ്റൊരു സന്ദേശം. 'പ്രിയപ്പെട്ട കോര്‍ക്കറസ്, താങ്കളുടെ അക്കൌണ്ട് വളരുകയാണ്. ഇപ്പോള്‍ നിങ്ങള്‍ 45,000 ഡോളര്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹനായിരിക്കുന്നു. സംഖ്യ കരസ്തമാക്കുന്നതെങ്ങനെ എന്നറിയാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക'.

വെബ് സൈറ്റ് നിര്‍മ്മാണവും വില്‍പനയുമെന്ന പേരില്‍ പഴയ മണിചെയിന്‍ തട്ടിപ്പിന്റെ പുതിയ അവതാരവുമായി മറ്റൊരു കൂട്ടരും ഇന്റര്‍നെറ്റില്‍ ചേക്കേറിയിരിക്കയാണ്. 6500 ഉറുപ്പിക നല്‍കി ചങ്ങലയില്‍ കണ്ണിയായാല്‍ സൌജന്യമായി വെബ്സൈറ്റും സോഫ്റ്റ്വെയറും സോഫ്റ്റ്വെയര്‍ പഠനകോഴ്സും ലഭിക്കുമത്രെ. അത്രത്തോളമാണെങ്കില്‍ സഹിക്കാമായിരുന്നു. തീര്‍ന്നില്ല. കൂടുതല്‍ പേരെ കണ്ണി ചേര്‍ത്താല്‍ മാസങ്ങള്‍ക്കകം ലക്ഷങ്ങളുടെ ചെക്കും ഡ്രാഫ്റ്റും നമ്മുടെ വിലാസത്തിലേക്കൊഴുകിത്തുടങ്ങുമത്രെ. കോടീശ്വരനാകാന്‍ പിന്നെ വലിയ താമസമൊന്നുമുണ്ടാവില്ലല്ലോ. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന പേരില്‍ വേറൊരു കൂട്ടരുടെ മോഹന വാഗ്ദാനങ്ങളുമായി വീണ്ടും മെയില്‍ ബോക്സ് നിറയുകയാണ്.

പിന്നെ ഇത്തരം മെയിലുകള്‍ തുറന്ന് നോക്കുക പോലും ചെയ്യാതെ നിഷ്ക്കരുണം ഡിലീറ്റ് ചെയ്യാന്‍ തുടങ്ങി. എന്നിട്ടും കോര്‍ക്കറസിന് ഒന്നും സംഭവിച്ചില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ് ഇപ്പോഴും ഇതെഴുതുന്നു എന്നത് തന്നെ. ഹോട്ട് മെയില്‍ വിലാസത്തിലാണ് ഇത്തരം സന്ദേശങ്ങള്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്റര്‍നെറ്റ് ലോകത്ത് നമ്മുടെ വിലാസങ്ങളും വില്‍പനച്ചരക്കായി മാറിയിരിക്കുന്നു. ഇത്തരം 'ഇ^തട്ടിപ്പു'കള്‍ക്കെതിരെ ഇനി എന്ത് തന്ത്രമാണ് പ്രയോഗിക്കേണ്ടതെന്ന് തലപുകഞ്ഞാലോചിച്ചപ്പോഴാണ് കോര്‍ക്കറസിന്റെ എളിയ ബുദ്ധിയില്‍ പുതിയൊരു സൂത്രം ഉദിച്ച് വന്നത്. അതെന്താണെന്നല്ലേ. ഹോട്ട്മെയിലിലെ വിലാസത്തില്‍ കോര്‍ക്കറസിന്റെ പേരങ്ങ് മാറ്റി. അങ്ങനെയാണ് നിങ്ങളുടെ വിനീതനായ കോര്‍ക്കറസ്, 'കോര്‍ക്കറസ് ഗേറ്റ്സാ'യി മാറിയത്. അതോടെ തട്ടിപ്പ് വീരന്‍മാരൊക്കെ ഒതുങ്ങിയിരിക്കയാണ്. ഇയാള്‍ സാക്ഷാല്‍ ബില്‍ഗേറ്റ്സിന്റെ സഹോദരനാണെന്നാണ് ഇപ്പോര്‍ ഇവരൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്നത്. അതിനാല്‍ ഇയാളെ ഇനി കോടീശ്വരനാക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പിന്‍മാറിയിരിക്കയാണ്. സന്തോഷം.

എക്സ്റ്റന്‍ഷന്‍

എലിപ്പനിയുടെയും ഭ്രാന്തിപ്പശു രോഗത്തിന്റെയും വൈറസ് മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക് മുഖേന പ്രചരിക്കുന്നില്ലെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ഒരു വിദഗ്ദ സംഘം കണ്ടെത്തിയത് കമ്പ്യൂട്ടര്‍ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കയാണ്. ലോകത്ത് ഇന്ന് പ്രചാരത്തിലുള്ള പഴയതും പുതിയതുമായ എല്ലായിനം വൈറസുകളും മൈക്രോസോഫ്റ്റ് ഔട്ട്ലുക്കിലൂടെ അതിവേഗം പ്രചരിക്കുമെന്നായിരുന്നല്ലോ ഇത്വരെയുള്ള വിശ്വാസം. ആ നിലക്ക് പുതിയ കണ്ടെത്തലിന് വലിയ പ്രസക്തിയുണ്ട്. അതിമാരകമായ ഈ വൈറസുകള്‍ ഔട്ട്ലുക്കിലൂടെ പ്രചരിക്കുന്നില്ലെന്ന പുതിയ കണ്ടെത്തല്‍ തങ്ങള്‍ക്ക് വളരെയേറെ ആശ്വാസം നല്‍കുന്നുവെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനിലെ ഉത്തരവാദപ്പെട്ടവര്‍ പുതിയ കണ്ടെത്തലിന്റെ വിശ്വസനീയതയില്‍ സംശയം പ്രകടിപ്പിച്ചിരിക്കയാണ്. ഔട്ട്ലുക്കിലുപയോഗിക്കുന്ന 'വൈറസ് ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍' (VTP) എന്ന പ്രോഗ്രാം എല്ലായിനം വൈറസുകളെയും പ്രചരിപ്പിക്കാന്‍ പ്രാപ്തമാണെന്ന കാര്യം അവര്‍ ഊന്നിപ്പറയുന്നു. ഇതിന്റെ പേരില്‍ പ്രത്യേകം പാറ്റന്റ് നേടുകയും ചെയ്തിട്ടുണ്ടത്രെ. ഇങ്ങനെയൊക്കെയാണെങ്കില്‍ തന്നെ ഇത്തരം വൈറസുകളുടെ പ്രചാരണം ഉറപ്പ്വരുത്തുന്ന വിധത്തില്‍ പ്രോഗ്രാം അപ്ഡേറ്റ് ചെയ്ത് വരികയാണെന്നും തങ്ങളുടെ സൈറ്റിലൂടെ ഉടനെത്തന്നെ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനാവുമെന്നും മൈക്രോസോഫ്റ്റ് അറിയിക്കുന്നു.
*****

Friday, August 7, 2009

ഇനി വൈമാക്സ് വസന്തം



(Article published Info Kairali Computer magazine - issue January 2008)

വിനീതനായ നിങ്ങളുടെ കോര്‍ക്കറസിന് ഇയ്യിടെ ഗള്‍ഫ് മേഖലയിലൊരു സന്ദര്‍ശം നടത്താനവസരം ലഭിക്കുകയുണ്ടായി. കോര്‍ക്കറസ് ഉപയോഗിക്കുന്ന എച്ച്.ടി.സി ടച്ച് ഫോണിലെ വൈ-ഫൈ സൌകര്യമുപയോഗിച്ച് ഗള്‍ഫിലെ മിക്ക നഗരങ്ങളിലും സൌജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനായത് യാത്രയില്‍ ഏറെ പ്രയോജനപ്പെട്ടു. കേരളത്തില്‍ എയര്‍ടെല്‍ നെറ്റ്വര്‍ക്കിന്റെ ജി.പി.ആര്‍.എസ് സംവിധാനത്തിലൂടെ മൊബൈലില്‍ സദാസമയവും നെറ്റ്കണക്ഷന്‍ ലഭ്യമാക്കിയിരുന്നതിനാല്‍ ഗര്‍ഫ് നഗരങ്ങളിലെ വൈ-ഫൈ സൌകര്യം വലിയ അനുഗ്രഹമായി. ഈ രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ ഒരു നഗരത്തില്‍ പോലും വൈ-ഫൈ സൌകര്യം പ്രയോജനപ്പെടുത്താന്‍ സാധ്യമാവില്ലെന്നത് ഏറെ ഖേദകരമെന്ന് പറയാതെ വയ്യ. ഇനി നമുക്കതിന് സാധിക്കുമെന്നും തോന്നുന്നില്ല. കാരണം വൈ-ഫൈ ടെക്നോളജിയെ കാലഹരണപ്പെടുത്തിക്കൊണ്ട് ഇതാ വൈമാക്സ് ടെക്നോളജി കടന്നു വരുന്നൂ. വളരെ ചെറിയ സ്ഥലപരിധിയില്‍ മാത്രമെ വൈ-ഫൈ ലഭിക്കൂ എന്ന പരിമിതിയും ഉണ്ടായിരുന്നു.

നാം മലയാളികള്‍ വിവര വിനിമയ രംഗത്തെ കുതിപ്പിനൊപ്പം മുന്നേറുന്നതില്‍ മിക്കപ്പോഴും പിന്നിലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചിട്ട് കാര്യമില്ല. കമ്പ്യൂട്ടറിന്റെ വരവും അതിനോടനുബന്ധിച്ചുണ്ടായ മുന്നേറ്റങ്ങളും തുടക്കത്തില്‍ നമ്മെ അലോസരപ്പെടുത്തികയാണുണ്ടായത്. നാം പുറംതിരിഞ്ഞു നിന്നു. നിരുപദ്രവകാരിയായ ആ ഉപകരണത്തോട് നമ്മില്‍ പലര്‍ക്കും അടങ്ങാത്ത ശത്രുതയായിരുന്നു. ഏതോ അപ്രതിരോധ്യനായ ശത്രുവോടെന്ന പോലെ നാം കമ്പ്യൂട്ടറിനെ കണക്കാക്കി. ഇതിലൂടെ നമുക്ക് നഷ്ടമായത് നമ്മുടെ പുരോഗതിയിലേക്കുള്ള സുഗമമായ പാതയായിരുന്നു. നേരത്തെ ഇതുപയോഗപ്പെടുത്താന്‍ തുടങ്ങിയ നമ്മുടെ അയല്‍ സംസ്ഥാനങ്ങളൊക്കെ വളരെയേറെ മുന്നിലെത്തി. ഏതായാലും നാമിപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് ആശ്വാസദായകമാണ്. അക്ഷയ പദ്ധതിയും ഐ.ടി. അറ്റ് സ്കൂളും വിക്ടേഴ്സും സ്മാര്‍ട്ട് ക്ളാസ്സ്റൂമുകളും ഇ-കൃഷിയും പിന്നെ ഇ-പരാതിയുമൊക്കെയായി നമുക്ക് മാത്രം അവകാശപ്പെട്ടതാണല്ലോ. ഇപ്പോള്‍ നാം കുറേയൊക്കെ സ്മാര്‍ട്ടാവുകയും ചെയ്തു. നല്ലത് തന്നെ. ഇനിയും നമുക്ക് ഏറെ മുന്നേറേണ്ടതുണ്ട്. ലോകത്തിന്റെ കുതിപ്പിനൊപ്പമെത്താന്‍.
വൈമാക്സ് (ണശങമഃ) ടെക്നോളജിയെസ്സംബന്ധിച്ച് ചിന്തിച്ചതാണ് ഇങ്ങനെയൊരു മുഖവുര കൊണ്ട് തുടങ്ങാന്‍ വിനീതനായ കോര്‍ക്കറസിനെ പ്രേരിപ്പിച്ചത്. സമീപ ഭാവിയില്‍ തന്നെ ഈ വയര്‍ലെസ് ടെക്നോളജി മുഖേന എവിടെയും എപ്പോഴും ആര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാവുന്ന ഹോട്ട് പ്ളേയ്സായി ഭൂമുഖം മാറുമെന്നാണ് വിദഗ്ദര്‍ നിരീക്ഷിക്കുന്നത്. ഇവിടെയാണ് ടെക്നോളജി പ്രയോജനപ്പെടുത്തുന്നതില്‍ നാം വരുത്തിയ ഉദാസീനത നമ്മെ അലോസരപ്പെടുത്തുന്നത്. നേരത്തെ ഈ രംഗത്ത് ലഭ്യമായ വൈ-ഫൈ വയര്‍ലെസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ നാം എവിടെയും തയ്യാറായില്ല. ബാംഗ്ളൂര്‍, ഹൈദരാബാദ്, ചൈന്നെ തുടങ്ങിയ നഗരങ്ങളിലെല്ലാം ഭാഗികമായെങ്കിലും ഇത് പ്രാവര്‍ത്തികമാക്കി. വിനോദ സഞ്ചാരികളുടെ പറുദീസയായ കശ്മീരിലെ ദാല്‍ തടാകം വരെ വൈ-ഫൈ ഹോട്ട് മേഖലയാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധചെലുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.
വൈ-ഫൈയുടെ പരിമിതികളില്‍ നിന്ന് മുക്തമായിട്ടാണ് വൈമാക്സിന്റെ കടന്നുവരവ്. ഏതാണ്ട് കേരളത്തിലെ ഒരു താലൂക്കിന്റെ വിസ്തീര്‍ണ്ണം മുഴുക്കെ ഒരൊറ്റ വൈമാക്സ് ടവറിന് കീഴില്‍ കൊണ്ട് വന്ന് എവിടെയും എപ്പോഴും വയര്‍ലെസ് സാങ്കേതിക വിദ്യയിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കാവുന്ന ഹോട്ട് പ്ളെയ്സാക്കി മാറ്റാവുന്നതാണ്. പാശ്ചാത്യ നാടുകളില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനികള്‍ ഇപ്പോള്‍ തങ്ങളുടെ നെറ്റ്വര്‍ക്ക് വൈമാക്സ് സംവിധാനത്തിലേക്ക് മാറ്റാനുള്ള ഒരുക്കമാരംഭിച്ചു. ഇതിന് ഒരുപാട് നേട്ടങ്ങളുണ്ട്. മുക്കിലും മൂലയിലുമൊക്കെ നെറ്റ്വര്‍ക്ക് കമ്പനികള്‍ സ്ഥാപിക്കുന്ന നൂറുക്കണക്കിന് ടവറുകള്‍ക്ക് പകരം 30-60 കിലോമീറ്റര്‍ പരിധിയില്‍ ഒരൊറ്റ ടവര്‍ മതിയാവുമെന്നത് വലിയ കാര്യമാണല്ലോ. അമേരിക്കയില്‍ സ്പ്രിന്റ്, മോട്ടറോള തുടങ്ങിയ കമ്പനികള്‍ ഇത്തരം വൈമാക്സ് ടവറുകള്‍ സ്ഥാപിച്ച് രാജ്യം മുഴുക്കെ അതിവേഗ ഇന്റര്‍റ്റ്െ കണക്ഷന്‍ ലഭ്യമാക്കാവുന്ന ഹോട്ട് പ്ളെയിസാക്കി മാറ്റുകയാണ്.

മൊബൈല്‍ ഫോണിന് മാത്രമല്ല ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനത്തിനും വൈമാക്സ് വലിയ സൌകരര്യമൊരുക്കും. വൈ-ഫൈ ഉള്‍പ്പെടെ നിലവിലെ വയര്‍ലെസ് സംവിധാനം മുഴുക്കെ കാലഹരണപ്പെടുകയോ പിന്തള്ളപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണത്രെ വരാനിരിക്കുന്നത്. നിങ്ങളൊരു ലാപ്ടോപുമായോ മൊബൈല്‍ ഫോണുമായോ കേരളത്തിലെവിടെ സഞ്ചരിക്കുമ്പോഴും അതുപയോഗിച്ച് നിങ്ങള്‍ക്ക് എങ്ങും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നത് വലിയ സൌകര്യം തന്നെയാണല്ലോ. ഇതാണ് വൈമാക്സ് ടെക്നോളജി നമുക്ക് വാഗ്ദത്തം ചെയ്യുന്നത്.

ണീൃഹറംശറല കിലൃീുേലൃമയശഹശ്യ ളീൃ ങശരൃീംമ്ല അരരല എന്ന് വൈമാക്സിന്റെ പൂര്‍ണ്ണ രൂപം. അതീവ വേഗതയില്‍ വന്‍തോതില്‍ ഡാറ്റാ കൈമാറ്റം നടത്താനാവുമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. മൊബൈല്‍ നെറ്റ്വര്‍ക്ക് മാത്രമല്ല, സമീപ ഭാവിയില്‍ ടെലിഫോണ്‍ സംവിധാനം തന്നെ വൈമാക്സിലേക്ക് മാറുമെന്നും നീരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. രാജ്യം മുഴുക്കെ കേബിളില്ലാത്ത ഒരു ടെലിഫോണ്‍ സംവിധാനം. നമ്മുടെ റോഡുകളുടെ ഓരങ്ങള്‍ കേബിളിന് വേണ്ടി ഇനി കീറിമുറിക്കേണ്ടി വരില്ല. നിലവിലെ കേബിളൊക്കെ മണ്ണിലങ്ങനെ കിടക്കട്ടെ. നമുക്കിനി വയര്‍ലെസ്സായി സംസാരിക്കാം, ചിന്തിക്കാം, ഡാറ്റാ കൈമാറ്റം നടത്താം. അതിനുള്ള തയ്യാറെടുപ്പാണ് ഇനി വേണ്ടത്. പാശ്ചാത്യ രാജ്യങ്ങളിലിപ്പോള്‍ വൈമാക്സ് ടെക്നോളജി ഉള്‍ക്കൊണ്ട വസ്ത്രങ്ങളും ഷൂകളും വരെ രൂപകല്‍പന ചെയ്യപ്പെട്ടു. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും വേണ്ട, പ്രത്യേക വസ്ത്രവും ഒരു ബനുൂടൂത്ത് ഹെഡ്സെറ്റും ഉണ്ടായാല്‍ നിങ്ങള്‍ക്ക് എവിടെയും എപ്പോഴും സംഗീതമാസ്വദിക്കാം. ഇനി കൂടെ ഒരു കണ്ണട കുടി ധരിച്ചാല്‍ നിങ്ങള്‍ക്ക് ലൈവായി ടെലിവിഷന്‍ പരിപാടികള്‍ കാണാം, ഹോളിവുഡ് സിനിമയും ആസ്വദിക്കാം. വൈമാക്സ് ടെക്നോളജിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ ലോക രാഷ്ട്രങ്ങളൊക്കെ ഒരുങ്ങുകയാണെന്നാണ് വാര്‍ത്ത.

വൈമാക്സ് കടന്നുവരുന്നതോടെ നമ്മുടെ ടെലിഫോണിന്റെ യും മൊബൈല്‍ ഫോണിന്റെയും ബില്‍ തുക നിലവിലുള്ളതിനെ അപേക്ഷിച്ച് 50-75 ശതമാനം വരെ കുറയുമെന്നാണ് കണക്ക്. അതാകട്ടെ ഏത് ഉപകരണത്തിലൂടെയും എവിടെയും എപ്പോഴും ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കിക്കൊണ്ട് തന്നെ. പഠനവും അധ്യാപനവുമൊക്കെ പുതിയ തലത്തിലേക്ക് വഴിമാറും. നോട്ട് പുസ്തകത്തിന് പകരം ഓരോ കുട്ടിക്കും ഒരു ലാപ്ടോപ് കമ്പ്യൂട്ടര്‍. അല്ലെങ്കില്‍ ഒരു പി.ഡി.എ. അതുമല്ലെങ്കില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍. പാഠപുസ്തകങ്ങളും കുറിപ്പുകളുമൊക്കെ അധ്യാപകന്റെ കമ്പ്യൂട്ടറില്‍ നിന്ന് വിദ്യാര്‍ഥിയുടെ കമ്പ്യൂട്ടറിലേക്ക് വൈമാക്സ് ടെക്നോളജിയിലൂടെ ഒഴുകിവരുന്നു. എല്ലാം ഇന്ററാക്ടീവ് പ്രോഗ്രാമുകള്‍.

മോട്ടറോള, സാംസംഗ്, നോര്‍ട്ടല്‍, ഇന്റല്‍ തുടങ്ങിയ ഭീമന്‍ കമ്പനികളൊക്കെ വൈമാക്സ് ടെക്നോളജി ലോകം മുഴുക്കെ വ്യാപിപ്പിക്കാനുള്ള ദൃഢ നിശ്ചയത്തിലാണ്. നിങ്ങളുടെ മൊബൈല്‍ ഉപകരണത്തിലൂടെ സെക്കന്റില്‍ നൂറ് മെഗാബയ്റ്റ് ഡാറ്റാ കൈമാറ്റം നടത്താനാവുമെന്നത് സങ്കല്‍പിച്ചു നോക്കൂ. 2012-മാണ്ടോടെ വൈമാക്സ് ഇത്തരമൊരു അവസ്ഥയിലെത്തുമെന്നും ഇവര്‍ വാഗ്ദത്തം ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും വൈമാക്സ് ഇപ്പോഴും അതിന്റെ ശൈശവദശ പിന്നിട്ടിട്ടില്ല. ടെക്നോളജി രംഗത്തെ മുന്നേറ്റവും അതിന്റെ വേഗതയും ഇപ്പോള്‍ പ്രവചനങ്ങള്‍ക്കൊക്കെ അതീതമാണല്ലോ. ഏതൊക്കെ ടെക്നോളജിക്ക് എത്രകാലം പിടിച്ച് നില്‍ക്കനാവുമെന്ന് ആര്‍ക്കും ഉറപ്പിച്ച് പറയാനാവില്ല. ചിലപ്പോള്‍ ഇതിനെയൊക്കെ കടത്തിവെട്ടുന്ന പുതിയ വയര്‍ലെസ് സാങ്കേതിക വിദ്യകളും രംഗത്തെത്തിയെന്ന് വരാം. അതേതായാലും നിലവില്‍ ലഭ്യമായ ടെക്നോളജി പരമാവധി പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധ്യമാവേണ്ടതുണ്ട്.

Tuesday, August 4, 2009

നാളെയുടെ ആവശ്യങ്ങള്‍ കണ്ടെത്തി മുന്നേറുക

(Article Publishe in Info Madhyamam Issue 24/9/2000)

ഇന്റര്‍നെറ്റ് യുഗത്തിലെ ബിസിനസ്സ് സംരംഭങ്ങളില്‍ മുഖ്യമായും പരിഗണിക്കേണ്ടത് നാളെയുടെ ആവശ്യങ്ങളാണ്. ടെക്നോളജിയുടെ വികസനത്തിനനുസരിച്ച് ആധുനിക മനുഷ്യന്റെ താല്‍പര്യങ്ങളില്‍ അതിവേഗം മാറ്റങ്ങള്‍ ദൃശ്യമാവുന്നു. പരമ്പരാഗത സാമ്പത്തിക ഘടനയില്‍ ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്ക് തങ്ങളുടെ ആഭ്യന്തര വിപണിയില്‍ വിദേശ നിര്‍മ്മിത ഉല്‍പന്നങ്ങളുടെ വരവിന് തടയിടാനും പ്രാദേശിക ഉല്‍പന്നങ്ങള്‍ അതെത്ര ഗുണം കുറഞ്ഞതായിരുന്നാലും വിറ്റഴിക്കാനും ഏറെക്കുറെ സാധ്യമായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് യുഗത്തിലെ സാമ്പത്തിക ഘടന അതനുവദിക്കുകയില്ല. ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ പുതുയുഗത്തിലെ വ്യാപാര ബന്ധങ്ങള്‍ക്ക് അതിരുകളും പരിധികളും ഇല്ലാതാവുകയാണല്ലോ. എല്ലാവര്‍ക്കും എല്ലാ വിപണിയിലും മല്‍സരിക്കാനവസരമുണ്ട്. അര്‍ഹതയുള്ളത് മാത്രം അതിജയിക്കുന്നു. അല്ലാത്തവ പരാജയപ്പെടുന്നു.

വികസിത രാജ്യങ്ങളിലെ കുത്തക ത്സാപനങ്ങളോട് മല്‍സരിച്ച് നിലനില്‍പിനുള്ള അര്‍ഹത നേടുന്നതെങ്ങനെയാണെന്നതാണ് പ്രശ്നം. ടെക്നോളജിയെ ടെക്നോളജി കൊണ്ട് നേരിടലാണ് അര്‍ഹതക്കുള്ള ഏക മാര്‍ഗ്ഗം. വിദേശ കുത്തകകളുടെ കുത്തൊഴുക്കിന് തടയിടാനും സാമ്പത്തിക മേഖലയിലെ ആഗോളവല്‍ക്കരണത്തില്‍ ലോകത്തെ ഇതര ജനവിഭാഗത്തോടൊപ്പം മല്‍സരിക്കാനും ഈ ഒരൊറ്റ പോംവഴി മാത്രമേ നമ്മുടെ മുമ്പിലവശേഷിക്കുന്നുള്ളൂ.

നാളെയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പുതിയ ബിസിനസ്സ് സംരംഭങ്ങളില്‍ ബുദ്ധിയും വ്യയവും മുതലിറക്കാന്‍ നമുക്കും സാധ്യമാവണം. അവസരങ്ങളുടെ കവാടം എല്ലാവര്‍ക്ക് മുമ്പിലും തുറന്നിട്ടിരിക്കയാണ്. അത് പ്രയോജനപ്പെടുത്താന്‍ നാം മുന്നോട്ട് വരണമെന്നേയുള്ളൂ.

കമ്പ്യൂട്ടര്‍ പരിജാനത്തോടൊപ്പം ഒരല്‍പം സാഹസികതയും കൂടി കൈമുതലായുണ്ടെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് കൊച്ചു കുട്ടികള്‍ക്ക് പോലും പുതിയ സംരംഭങ്ങളുമായി മുന്നേറാനാവും. ആദ്യമായി ഈ രംഗം ഇത് വരെ തരണം ചെയ്ത ഘട്ടങ്ങളെസ്സംബന്ധിച്ച് വ്യക്തമായൊരു ധാരണയുണ്ടാക്കുക. നിലവില്‍ ഈ രംഗത്ത് നടക്കുന്ന പുരോഗതിയെക്കുറിച്ച് കിട്ടാവുന്നേടത്തോളം വസ്തുതകള്‍ ശേഖരിക്കുക. ലഭ്യമായ വസ്തുതകള്‍ വിശകലനത്തിന് വിധേയമാക്കി നാളെത്തെ ലോകത്തെസ്സംബന്ധിച്ച് നല്ലൊരു കാഴ്ചപ്പാടുണ്ടാക്കുക. സാമൂഹികം, സാമ്പത്തികം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയ രംഗങ്ങളില്‍ പുതുയുഗത്തിന്റെ ആവശ്യങ്ങളെന്തെല്ലാമായിരിക്കുമെന്ന് മുന്‍കൂട്ടി കണ്ടെത്തുക. ഇവ നിര്‍വഹിക്കാനാവശ്യമായ ടെക്നോളജി, ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ ഏതെല്ലാമായിരിക്കുമെന്നും നിര്‍ണയിക്കുക. അവയുടെ പ്രാധാന്യവും പ്രാമുഖ്യവും കണക്കിലെടുത്ത് മുന്‍ഗണനാ ക്രമമനുസരിച്ച് ഒരു പട്ടിക തയ്യാറാക്കുക. തുടര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ തനിക്ക് നിര്‍വഹിക്കാന്‍ സാധ്യമാവുന്ന ഏറ്റവും ലാഭകരമായ പദ്ധതി തെരഞ്ഞെടുത്ത് മുന്നേറുക. വിജയം സുനിശ്ചിതം.
*****


Monday, August 3, 2009

ഓപണ്‍ സോഴ്സ് 'ഫ്രീ' മോട്ടോര്‍ കാര്‍



(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍, ജൂലൈ 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ എന്നും ഫ്രീസോഫ്റ്റ്വെയര്‍ എന്നുമൊക്കെ വായനക്കാര്‍ കേട്ടിരിക്കുമല്ലോ. അതേസമയം ഓപണ്‍സോഴ്സ് മോട്ടോര്‍ കാറിനെസ്സംബന്ധിച്ച് അധികപേരും കേട്ടിരിക്കാനിടയില്ല. ഇത് സാധാരണ മോട്ടോര്‍ കാറല്ല. പേര് 'റിവര്‍സിംപിള്‍'. രണ്ട് പേര്‍ക്ക് കേറി ഇരിക്കാവുന്ന ചെറിയൊരു കാര്‍. കാണാന്‍ അതി സുന്ദരം. പെട്രോളിനും ഡീസലിനും പകരം ഹൈഡ്രജന്‍ ഫ്യൂവര്‍ സെല്‍ ഉപയോഗിച്ചാണിത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പരിസ്ഥിതിക്കും ഇണങ്ങിയത് തന്നെ. ഈ കാര്‍ നിര്‍മ്മിതിക്കുപുയോഗിച്ച ടെക്നോളജി ഇന്റര്‍നെറ്റിലൂടെ ആര്‍ക്കും ലഭ്യമാക്കാനാവുമെന്നാണ് ഇതിന്റെ പ്രധാന സവിശേഷത. അതായത് ഈ ടെക്നോളജി ഉപയോഗിച്ച് നിങ്ങള്‍ക്കും ഇനി നിങ്ങളുടെ സ്വന്തമായ ബ്രാന്‍ഡ് നാമത്തില്‍ പുതിയ കാറുകള്‍ നിര്‍മ്മിച്ചു തുടങ്ങാം എന്നര്‍ഥം.

ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ കണ്ടെത്തലുകള്‍ക്ക് അതിന്റേതായ പശ്ചാത്തലമുണ്ടായിരിക്കും. നിലവിലെ ശാസ്ത്ര പുരോഗതിയുടെ തുടര്‍ച്ച എന്ന നിലക്കാണല്ലോ മിക്കപ്പോഴും പുതിയ കണ്ടെത്തലുകള്‍ രൂപപ്പെടുന്നത്. ഇത്തരം കണ്ടെത്തലുകളും അതിന്റെ നേട്ടങ്ങളും സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ശാസ്ത്ര പുരോഗതിയുടെ സുഗമമായ മുന്നേറ്റത്തിന് തടസ്സമുണ്ടാവുന്നു. പുതിയ കണ്ടെത്തലുകളൊക്കെ നേരത്തെത്തന്നെ സ്വകാര്യവല്‍ക്കരിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ വിവര സാങ്കേതിക വിദ്യ തന്നെ ഒരുവേള ഉണ്ടാവുമായിരുന്നില്ല. നിലവിലെ ഒരറിവില്‍ നിന്നാണല്ലോ പുതിയൊരറിവുണ്ടാവുന്നത്. അറിവുകളുടെ സംയോജനത്തിലൂടെ മറ്റൊരു വലിയ അറിവുണ്ടാവുന്നു. ഇവിടെയാണ് ഓപണ്‍ സോഴ്സ എന്ന ആശയത്തിന്റെ പ്രസക്തി വെളിപ്പെടുന്നത്. സോഫ്റ്റ്വെയര്‍ രംഗത്താണെങ്കിലും ഇലക്ട്രിക്, ഇലക്ട്രോണിക്, മെക്കാനിക്കല്‍ രംഗങ്ങളിലാണെങ്കിലും ടെക്നോളജിയുടെ കുത്തക മനുഷ്യകുലത്തിന്റെ തന്നെ പുരോഗതിക്ക് തടസ്സമാകുന്നു. ഈ തിരിച്ചറിവാണ് ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന് പ്രചോദനമായത്.

എന്തുകെണ്ട് ഈ ആശയം സോഫ്റ്റ്വെയര്‍ രംഗത്ത് മാത്രം പരിമിതമാക്കുന്നു. വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ ആധുനിക കാലത്ത് ഇതര സാങ്കേതിക വിദ്യകളിലും ഇത് പ്രായോഗികമാക്കേണ്ടിയിരിക്കുന്നു. അതായത് ഇതര മേഖലകളിലും പുതിയ 'റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍'മാര്‍ രംഗപ്രവേശം ചെയ്യേണ്ടിയിരിക്കുന്നു എന്നാണ് വിനീതനായ കോര്‍ക്കറസിന്റെ അഭിപ്രായം. അങ്ങനെ പുതിയൊരു ഓപണ്‍ സോഴ്സ് തരംഗം തന്നെ ഇവിടെ അരങ്ങേറേണ്ടിയിരിക്കുന്നു.

നാം ഒരു പുസ്തകം വാങ്ങിയാല്‍ അത് സ്വന്തമായി വായിക്കാമെന്നതിന് പുറമെ കൈമാറുകയോ വില്‍ക്കുകയോ ബന്ധുക്കള്‍ക്കോ വായനശാലകള്‍ക്കോ സൌജന്യമായി നല്‍കുകയോ ചെയ്യാം. ഇത് നിയമ വിരുദ്ധമല്ല. എന്നാല്‍ സോഫ്്റ്റ്വെയറിന്റെ അവസ്ഥ അതല്ലല്ലോ. വാങ്ങിയ വ്യക്തി മാത്രമേ അത് ഉപയോഗിക്കാവൂ എന്നാണത്രെ വ്യവസ്ഥ. അതിന്റെ 'സോഴ്സ് കോഡ്' അവന്ന് ലഭിക്കുകയുമില്ല. മറ്റൊരാള്‍ക്ക് വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരവുമാണ്. 'അയല്‍ക്കാരനെ സ്നേഹിക്കുകയില്ലെന്ന് ഉറപ്പ് വരുത്തലാണ് കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ ആദ്യപടിയായി നിങ്ങള്‍ക്ക് ചെയ്യാനുള്ളത്. കാരണം അയല്‍ക്കാര്‍ക്ക് നിങ്ങളൊന്നും തന്നെ കൈമാറുന്നില്ല. അങ്ങനെ കൈമാറുന്നുവെങ്കില്‍ നിങ്ങള്‍ പകര്‍പ്പവകാശ നിയമങ്ങളെ ലംഘിച്ചിരിക്കുന്നുവെന്നാണര്‍ത്ഥം'. സോഫ്റ്റ്വെയര്‍ രംഗം കുത്തകയാക്കി മാറ്റിയതില്‍ റിച്ചാള്‍ഡ് സ്റ്റാള്‍മാന്റെ ശക്തമായ പ്രതിഷേധം ഈ വാക്കുകളില്‍ പ്രകടമാണ്.

1991^ല്‍ ഹെല്‍സിങ്കി യൂണിവാഴ്സിറ്റി വിദ്യാര്‍ഥിയായ ലിനസ് ടോള്‍വാള്‍ഡ് രൂപം നല്‍കിയ ലിനക്സിന് എന്ന ഓപണ്‍ സോഴ്സ് ഓപറേറ്റിംഗ് സിസ്റ്റത്തിന് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിനെ വെല്ലുവിളിക്കാന്‍ സാധിച്ചു. നെറ്റില്‍ നിന്ന് ഇത് പൂര്‍ണമായും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. റെഡ്ഹാറ്റ് പോലുള്ള സ്വകാര്യ കമ്പനികള്‍ ലിനക്സിന്റെ ഉപയോഗത്തിന് പ്രത്യേകം മാനദണ്ഡങ്ങള്‍ ഉണ്ടാക്കി നാമമാത്രമായ ഫീസ് ഈടാക്കി വിതരണം ചെയ്യുന്നുണ്ട്. അതുവേറെക്കാര്യം. അമേരിക്കയിലെ ഊര്‍ജ്ജ വകുപ്പ് നിര്‍മ്മിച്ച സൂപ്പര്‍ കമ്പ്യൂട്ടര്‍ ലിനക്സ് അടിസ്ഥാനക്കിയാണ് പ്രവര്‍ത്തിക്കുന്നത്. യുനെസ്ക്കോ, ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് പുറമെ ഒട്ടേറെ രാഷ്ട്രങ്ങളും ലിനക്സ് ഉപയോഗിച്ചു തുടങ്ങി. മലയാളികളായ നമ്മെസ്സംബന്ധിച്ചേടത്തോളം ലിനക്സും ഇതര ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറുകളും ഒരേവേശമായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ ഐ.ടി അറ്റ് സ്ക്കൂള്‍ മേഖല തന്നെ ഇപ്പോള്‍ ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് നമുക്കറിയാം.

ഉപയോക്താക്കള്‍ക്ക് തങ്ങളുപയോഗിക്കുന്ന പ്രോഗ്രാമുകള്‍ പഠിക്കുന്നതിനും പരിഷ്ക്കരിക്കുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പുനര്‍ വിതരണം ചെയ്യുന്നതിനുമുള്ള അവകാശം സംരക്ഷിക്കുക എന്നതാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ലക്ഷ്യമാക്കുന്നത്. നിങ്ങളുപയോഗിക്കുന്ന മാരുതി, അമ്പാസഡര്‍ തുടങ്ങി വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ പകര്‍പ്പുകള്‍ കേരളത്തിലെ ഏതെങ്കിലുമൊരു പ്രാദേശിക സ്ഥാപനം ഭംഗിയായി നിര്‍മ്മിക്കുന്ന ഒരവസ്ഥ ആലോചിച്ചു നോക്കൂ. ഇതാണ് 'റിവര്‍സിംപിള്‍' ഓപണ്‍ സോഴ്സ് കാര്‍ ലക്ഷ്യമാക്കുന്നത്. www.riversimple.com എന്ന വെബ്സൈറ്റിലൂടെ ഈ ടെക്നോളജി ആര്‍ക്കും സ്വന്തമാക്കി എത്ര കാര്‍ വേണമെങ്കിലും നിര്‍മ്മിക്കാം.

രണ്ട് സീറ്റുകള്‍ മാത്രമുള്ള ഈ കാറിന്റെ വേഗത 50 കിലോമീറ്ററാണ്. സ്റ്റാര്‍ട്ട് ചെയ്തു അഞ്ച് നിമിഷത്തിനകം വേഗത 30 കിലോമീറ്ററിലെത്തുന്നു. ബാറ്റി റീചാര്‍ജ്ജ് ചെയ്യാതെ 240 കിലോമീറ്റര്‍ വരെ വണ്ടി ഓട്ടാനാവും. ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡ്, ക്രാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റികളുടെ സഹായത്തോടെയാണ് ഇതിന്റെ ടെക്നോളജി വികസിപ്പിച്ചെടുത്തതത്രെ. ബ്രിട്ടണില്‍ 2011^ല്‍ ഇതിന്റെ വ്യാപകമായ വിപണനം ആംരംഭിക്കും. കാര്‍ വാങ്ങുമ്പോള്‍ സാധാരണ ഗതിയില്‍ ഉപയോക്താക്കള്‍ക്ക് ചിലവികളേ പ്രതീക്ഷിക്കാനുള്ളൂ. അതേസമയം ഈ കാര്‍ വാങ്ങുന്നവര്‍ക്കെല്ലാം ബ്രിട്ടീഷ് സര്‍ക്കാര്‍ 5000 പൌണ്ട് സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ ഉല്‍പന്നങ്ങളിലേക്കൊരു തിരിച്ചു പോക്ക്. അതും ഓപണ്‍ സോഴ്സ് അടിസ്ഥാനത്തില്‍. മാന്ദ്യകാലത്ത് ഇങ്ങനെ പുതിയൊരു ചിന്തയിലേക്ക് കൂടി നമ്മുടെ സമൂഹം മുന്നോട്ടുവരേണ്ടിയിരിക്കുന്നു. ജനറല്‍ മോട്ടോഴ്സും മെഴ്സിഡസ് ബെന്‍സും ടൊയോട്ടവും ഹോണ്ടയുമൊക്കെ ഇനി തങ്ങളുടെ ടെക്നോളജി ഓപണ്‍ സോഴ്സിലേക്ക് മാറ്റുന്നു ഒരവസ്ഥയുണ്ടാവുമോ. കാത്തിരുന്ന് കാണാം. അതേതായാലും ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറിന് ശേഷം ഓപണ്‍ സോഴ്സ് കാര്‍. ഇനി ഏതെല്ലാം പുതിയ ടെക്നോളജികളാണ് ഓപണ്‍ സോഴ്സിലേക്ക് മാറുന്നതെന്ന് ഇപ്പോള്‍ പറയാനാവില്ല. എല്ലാ ഓപണ്‍ സോഴ്സ് സംരംഭങ്ങള്‍ ശുഭാശംസകള്‍ നേരുന്നു.

Wednesday, July 29, 2009

ഗൂഗോള വിസ്മയം മഹാവിസ്മയം..!


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ മെയ് 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഗൂഗിള്‍ ഇല്ലാതെ ഇത്രയും കാലം ഞങ്ങളൊക്കെ ഇവിടെ ജീവിച്ചുവെന്ന് നമ്മുടെ കുട്ടികളെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്താനാവുമെന്നാണ് നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് ഇപ്പോള്‍ ചിന്തിക്കുന്നത്. എന്തിനും ഏതിനും ഇപ്പോള്‍ ഗൂഗിള്‍ തന്നെ വേണം. നിങ്ങളുടെ മനസ്സില്‍ എന്ത് സംശയം തോന്നുന്നുവെങ്കിലും ഉടനെ ഗൂഗിളിനെ സമീപിക്കൂ. തല്‍സമയം സംശയ നിവാരണം ലഭിക്കുമെന്ന് തീര്‍ച്ച. നിങ്ങള്‍ക്കെന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അതും ഗൂഗിളിനോട് തന്നെ ചോദിക്കുക. കോര്‍ക്കസുമാരില്‍ വ്യാജന്‍മാരുണ്ടോ എന്നതായിരുന്നു ഇടക്ക് യഥാര്‍ത്ഥ കോറക്കറസിനുണ്ടായ ഒരു സംശയം. ഉടനെ ഗൂഗിളിനെ സമീപിച്ച് 'Korkaras' എന്ന ഒരു കീവേര്‍ഡ് അങ്ങ് തൊടുത്തുവിട്ടു. പെട്ടന്നതാ വരുന്നു റിസള്‍ട്ട്. ഒന്നും രണ്ടുമല്ല. നൂറെണ്ണം. ഇതില്‍ വ്യാജന്‍മാരും ധാരാളമുണ്ടായിരുന്നു. എങ്കിലും യഥാര്‍ത്ഥ കോര്‍ക്കറസിന്് തന്നെയായിരുന്നു ഗൂഗിളില്‍ ആധിപത്യം. അതേസമയം ഇതര സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ഈ ചോദ്യം നല്‍കിയപ്പോള്‍ പലര്‍ക്കും ഉത്തരമില്ലായിരുന്നു. റിസള്‍ട്ട് തന്നവര്‍ തന്നെ ഒന്നോ രണ്ടോ വ്യാജന്‍മാരെ കാണിച്ചു രക്ഷപ്പെട്ടു.

ഇങ്ങനെ സെര്‍ച്ച് എഞ്ചിനില്‍ തുടങ്ങി ശൂന്യാകാശത്തേക്ക് വരെ ഗൂഗിളിന്റെ സേവനം വ്യാപിച്ചിരിക്കയാണ്. ശൂന്യാകാശത്തിലൂടെ 10 ദിവസത്തെ വിനോദ യാത്രക്ക് ഇപ്പോഴത്തെ നിലവാരമനുസരിച്ച് നിങ്ങള്‍ക്ക് ഏതാണ്ട് ഇരുപത് ദശലക്ഷം ഡോളര്‍ ചിലവ് വരും. എന്നാല്‍ ഗൂഗളിന്റെ ഏറ്റവും പുതിയ സേവനങ്ങളിലൊന്നായ 'ഗൂഗിള്‍ സ്കൈ' (http://www.google.com/sky/) ഉപയോഗിച്ച് അത്രയും ദിവസമോ അതിലധികമോ ശൂന്യാകാശ യാത്ര നടത്താന്‍ ഇന്റര്‍നെറ്റിന്റെ മാസവരി മാത്രം നല്‍കിയാല്‍ മതി. രണ്ടവസ്ഥയിലും നിങ്ങള്‍ക്ക് കാണാനാവുന്നത് ഭൂമിയുടെ ദൃശ്യങ്ങള്‍ തന്നെ. ചെറിയൊരു മൌസ് ക്ളിക്കിലൂടെ ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് കോടിക്കണക്കിന് നക്ഷത്രങ്ങളും ക്ഷീരപഥങ്ങളും അടുത്ത് നിരീക്ഷിക്കാം. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ സേവനം ഉപയോഗപ്പെടുത്താന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും സുരക്ഷാ ബെല്‍റ്റ് ധരിക്കുക. എന്നിട്ട് കമ്പ്യൂട്ടര്‍ തുറന്ന് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് ശൂന്യാകാശത്തിലൂടെ യഥേഷ്ടം വിഹരിക്കുക. ഗൂഗിളിന് നിര്‍ദ്ദേശിക്കാനുള്ളത് ഇതാണ്.

മുമ്പ് ഐ.ബി.എം കോര്‍പറേഷനായിരുന്നു ഐ.ടിയിലെ ഭീമന്‍മാര്‍. പിന്നെ ആ സ്ഥാനം സൈക്രോസോഫ്റ്റ് കൈയ്യടക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐ.ബി.എമ്മിന് മൈക്രോസോഫ്റ്റിനെ മനസ്സിലാക്കാനായില്ല. അതുപോലെത്തന്നെ മൈക്രോസോഫ്റ്റിന് ഗൂഗിളിനെയും ഇന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഇവരെയൊക്കെ പിന്നിലാക്കി ഗൂഗിള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഗൂഗിളെന്ന വിസ്മയത്തെ ഒരു വര്‍ഷം പൂര്‍ണ്ണമായി പഠന നീരീക്ഷണത്തിന് വിധേയമാക്കി അതിസാഹസികമായ അതിന്റെ പാരമ്പര്യം വിവരിച്ച് 'The Legacy of Google’എന്ന ഗ്രന്ഥമെഴുതിയ സ്റ്റീഫന്‍ ഇ. ആര്‍ണോള്‍ഡ് ആണ് ഇത് പറയുന്നത്. സ്ഥാപനത്തിന്റെ മൂലധനവും ലാഭവും അതിന്റെ ചീഫ് എക്സിക്യൂട്ടീഫ് ഓഫീസറെന്ന സി.ഇ.ഒയും തൊഴിലാളിയും എല്ലാം അതിന്റെ ഉപയോക്താക്കള്‍ തന്നെ എന്നതാണ് ഇതര കമ്പനികളില്‍ നിന്ന് ഗൂഗിളിനെ വേര്‍തിരിക്കുന്നത്. അതായത് ഞാനും നിങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ തന്നെയാണ് ഗൂഗിളിന്റെ മൂലധനം. ഗൂഗിളിന്റെ വരുമാനവും ഇതുതന്നെ. ഇങ്ങനെ നമ്മുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഗൂഗിളിന്റെ മൂലധനം വര്‍ദ്ധിക്കുന്നു. ലാഭം കുന്നുകൂടുന്നു. അതാണ് ഗൂഗിള്‍. ലോകത്തെ മികച്ച സാങ്കേതിക വിദഗ്ധരെന്ന് അവകാശപ്പെടാവുന്ന ഇരുപതിനായിരത്തോളം പേര്‍ വിവധ രാജ്യങ്ങളിലായി കമ്പനിയുടെ ശമ്പളം പറ്റുന്നവരായി ഉണ്ടെങ്കിലും ഗൂഗിളിന്റെ സി.ഇ.ഒ നിങ്ങള്‍ തന്നെ. സംശയിക്കേണ്ട. നിങ്ങളെസ്സംബന്ധിച്ചേടത്തോളം ഗൂഗിളില്‍ നിന്ന് എന്ത് സേവനം വേണമെന്നും അതെങ്ങനെ വേണമെന്നുമൊക്കെ തീരുമാനിക്കാനുള്ള പരമാധികാരം ഗൂഗിള്‍ നിങ്ങള്‍ക്കു വകവെച്ചുതരുന്നു.

ഇരുപതിനായിരത്തോളം സാങ്കേതിക വിദഗ്ധരെന്ന് പറയുമ്പോള്‍ വലിയൊരു പൂന്തോട്ടത്തില്‍ നിങ്ങള്‍ ഇരുപതിനായിരം വ്യത്യസ്ത ആശയങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുപോലെയാണ്. ഇവക്കൊന്നും പരസ്പര ബന്ധമില്ലതാനും. ആഴ്ചയിലൊരു പ്രവര്‍ത്തി ദിവസം ഈ വിദഗ്ധരോട് തങ്ങളുടെ മനസ്സിലുരുത്തിരിയുന്ന ആശയങ്ങള്‍ സ്വതന്ത്രമായി പരിപോഷിപ്പിക്കാനും അതു പ്രാവര്‍ത്തികമാക്കാനും ആവശ്യപ്പെട്ടാലോ. അതായത് ഇരുപതിനായിരത്തോളം വിദഗ്ധരുടെ മൊത്തം ജോലി സമയത്തിന്റെ ഏതാണ്ട് ഇരുപത് ശതമാനം സ്വതന്ത്രമായി പുത്തന്‍ ആശയങ്ങള്‍ തോടിപ്പിടിക്കാനും അവക്ക് പ്രയോഗിക രൂപം നല്‍കാനും വിനിയോഗിക്കുന്നുവെന്ന് മനസ്സിലാക്കുക. ഇക്കൂട്ടത്തില്‍ സോഫ്റ്റ്വെയര്‍ വിദഗ്ധരും കമ്പ്യൂട്ടര്‍ എന്‍ഞ്ചിനീയര്‍മാരും മാത്രമല്ല ഗണിതശാസ്ത്രജ്ഞരും നരവംശ ശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരുമൊക്കെയുണ്ട്. പ്രത്യേകിച്ച് വിഷയം ഗൂഗിളിന്റെ ലബോറട്ടറിയുമായി (labs.google.com) ബന്ധപ്പെട്ടതാകുമ്പോള്‍ അതിന് പ്രത്യേകമൊരു സവിശേഷത കൈവരുന്നു. നെറ്റുമായി ബന്ധപ്പെട്ട് പുതിയൊരാശയവും അതിന്റെ പ്രയോഗവല്‍ക്കരണത്തിന്റെ വ്യക്തമായ രൂപരേഖയും നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ സംശയിക്കേണ്ട, അതു നടപ്പാക്കാന്‍ നിങ്ങള്‍ക്കും ഗൂഗിളിന്റെ സഹായം തേടാം. അതോടെ നിങ്ങളും ഗൂഗിളിന്റെ ഭാഗമായി. മടിച്ചു നില്‍ക്കേണ്ട. ജീവനക്കാരെ എറ്റവുമധികം ആദരിക്കുന്ന സ്ഥാപനമാണ് ഗൂഗിള്‍. ലോകത്തെ 440 വന്‍കിട കമ്പനികളെക്കുറിച്ച് പഠനം നടത്തിയ ഫോര്‍ച്ച്യൂന്‍ മാസികയാണ് ഈ വിശേഷണം ഗൂഗിളിന് നല്‍കുന്നത്. കൈ നിറയെ ലഭിക്കുന്ന ശമ്പളം മാത്രമല്ല കാര്യം; പഞ്ചനക്ഷത്ര ഹോട്ടലിനെപ്പോലും വെല്ലുന്ന സൌജന്യ താമസം, ഭക്ഷണം. വിശ്രമിക്കാന്‍ അത്യാധുനികവും വിശാലവുമായ മുറികള്‍. ഉല്ലസിക്കാന്‍ സ്വമ്മിംഗ് പൂള്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍. അമേരിക്കയിലെ കോടീശ്വരന്‍മാര്‍ക്ക് മാത്രം ലഭ്യമാകുന്ന രീതിയിലെ സൌജന്യ ചികില്‍സാ സംവിധാനം. ഇങ്ങനെയാണ് ഗൂഗിള്‍ അതിന്റെ തൊഴിലാളികളെ ആദരിക്കുന്നത്.

ഗൂഗിള്‍ എര്‍ത്ത്, ജിമെയില്‍, ഗൂഗിള്‍ ഡോക്സ്, ബ്ളോഗര്‍, യൂട്യൂബിന്റെ വികസനം, ഗൂഗിള്‍ കലണ്ടര്‍, ഓര്‍ക്കൂട്ട് എന്നിങ്ങനെ ഗൂഗിളിന്റെ ലാബില്‍ വികസിപ്പിച്ച ഒട്ടേറെ പദ്ധതികള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച സേവനങ്ങളാണ്. ഇതുപോലുള്ള ഒട്ടേറെ പദ്ധതികള്‍ വെളിച്ചം കാണാനായി ഗൂഗിള്‍ ലാബില്‍ അണിഞ്ഞൊരുങ്ങുന്നു. ചിലത് പുറത്തേക്ക് വന്നേക്കാം. മറ്റു ചിലത് ഒരിക്കലും വെളിച്ചം കാണണമെന്നുമില്ല. എന്നാലും ഗൂഗിള്‍ അതിന്റെ പണി തുടരുകതന്നെ ചെയ്യും. ഒന്നിന് ശേഷം നൂറ് പൂജ്യം വരുന്ന അക്കത്തെ ഗൂഗോള്‍ (Googole) എന്ന് പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ എഡ്വാര്‍ഡ് കാസ്നറിന്റെ സഹോദരി പുത്രന്‍ മിള്‍ട്ടണ്‍ സിറോട്ട വിശേഷിപ്പിച്ചു. ഗൂഗോളില്‍ നിന്നാണ് ഗൂഗിളിന്റെ ഉത്ഭവം. അതെ, എനിക്കും നിങ്ങള്‍ക്കും എണ്ണിത്തീര്‍ക്കാനാവാത്ത വിധത്തിലുള്ള സേവനങ്ങളാണ് ഗൂഗിളിന്റെ ലാബില്‍ ഇരുത്തിരിഞ്ഞുവരുന്നത്. ഗൂഗിള്‍ മൂണ്‍, ഗൂഗിള്‍ മാര്‍സ്, ഗൂഗിള്‍ റീഡര്‍, ഗൂഗിള്‍ ട്രാന്‍സിറ്റ്, ആക്സസബിള്‍ സെര്‍ച്ച് (അന്ധന്‍മാര്‍ക്കായുള്ളത്), ഗൂഗിള്‍ നോട്ട്ബുക്ക് എന്നിങ്ങനെ നിരവധി പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നു.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് റിസര്‍ച്ച് ബിരുദം നേടിയ ലാറി പേജും സെര്‍ജി ബ്രിന്നും തങ്ങളുടെ റിസര്‍ച്ച് വിഷയത്തെത്തന്നെ ബിസിനസിന് ആധാരമാക്കുകയായിരുന്നു. google.stanford.edu എന്ന സൈറ്റിലൂടെയുള്ള തുടക്കം 1997ല്‍ google.com-ലേക്ക് വളര്‍ന്നു. ഇപ്പോള്‍ ഗൂഗിളിന്റെ ആസ്തി 25 ബില്യന്‍ ഡോളറണൈന്ന് കണക്കാക്കുന്നു. 'തിന്മ അരുത്'. അതാണത്രെ ഗൂഗിളിന്റെ പ്രമാണ വാക്യം. ഇത്രയും ഉയര്‍ച്ച കമ്പനിക്കുണ്ടായത് തങ്ങളുടെ പ്രമാണവാക്യം മുറുകെ പിടിച്ചു മികച്ച സേവനം നല്‍കിയതുകൊണ്ടാണെന്ന് അതിന്റെ സ്ഥാപകര്‍ വിശ്വസിക്കുന്നു. 1999-ല്‍ വരുമാനം 99 ലക്ഷം ഡോളറും ചിലവ് 30 കോടി ഡോളറും. 2000-ല്‍ നഷ്ടം 66.5 കോടിയായി. 2001-ല്‍ 31.5 കോടി ഡോളള്‍ ലാഭവുമായി ജൈത്രയാത്ര തുടങ്ങി. പിന്നെ ഗൂഗിളിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2007-ല്‍ ലോകത്തെ ഏറ്റവും വലിയ ബ്രാന്‍ഡായി ഗൂഗിള്‍ തിരഞ്ഞെടുക്കപ്പെട്ടു. 66,434 ദശലക്ഷം ഡോളറാണ് ഗൂഗിളിന്റെ ബ്രാന്‍ഡ് മൂല്യം. മൈക്രോസോഫ്റ്റിന്റേത് 54,951 ദശലക്ഷം ഡോളറും.

2001 മുതല്‍ 2004 വരെയായി ഗൂഗിള്‍ 47 പാറ്റന്റ് കരസ്ഥമാക്കി. തുടര്‍ന്ന് 2005-ലെ ആദ്യത്തെ ആറ് മാസങ്ങളിലായി ഗൂഗിള്‍ സ്വന്തമാക്കിയ പാറ്റന്റിന്റെ എണ്ണം എഴുപത്തിരണ്ട്. ഇതൊരു വന്‍ കുതിച്ചുചാട്ടം തന്നെ എന്നതില്‍ സംശയമില്ല. നമ്മുടെ കമ്പ്യൂട്ടറിലെ ഒരു ഫയല്‍ തിരഞ്ഞ് കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് നമുക്കറിയാവുന്നതേയുളളൂ. അതിനു വേണ്ടി വരുന്ന സമയവും അറിയാം. അതേസമയം കോടിക്കണക്കിന് വെബ് പേജുകളാണ് ഇന്റര്‍നെറ്റിലുള്ളത്. ഇതില്‍ നിന്നാണ് നാം ആവശ്യപ്പെട്ട വിവരം ഗൂഗിള്‍ തിരഞ്ഞെടുത്തു തരുന്നത്. 'പേജ് റാങ്ക്' എന്ന രഹസ്യ ഗണിത സമീകരണമാണ് ഇതിനായി അവരുപയോഗിക്കുന്നത്. യുക്തിപൂര്‍വ്വമായ രീതിയില്‍ വെബ്പേജുകളുടെ പ്രാധാന്യം നിശ്ചയിക്കുകയാണ് പേജ് റാങ്ക് ചെയ്യുന്നത്. കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്പേജ് പ്രധാനപ്പെട്ടത് ആകണമെന്നില്ല. പേജ് റാങ്കില്‍ മറ്റൊരു പരിഗണനാക്രമമാണ് അവലംബിക്കുന്നത്. ഉദാഹരണമായി ഒരു വ്യക്തി പ്രാധാന്യമുള്ള ആളാണോ അല്ലെങ്കില്‍ പ്രാധാന്യം നല്‍കേണ്ട ആളാണോ എന്നറിയാനുള്ള എളുപ്പമാര്‍ഗ്ഗം അയാള്‍ ആരെയൊക്കെയുമായി ബന്ധപ്പെടുന്നു എന്ന് പരിശോധിക്കുന്നതാണ്. പ്രധാനപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടുകയും പ്രധാനപ്പെട്ട വ്യക്തികള്‍ ഇങ്ങോട്ടു ബന്ധപ്പെടുകയും ചെയ്യുന്ന വ്യക്തി തീര്‍ച്ചയായും പ്രധാനപ്പെട്ട ആളായിരിക്കും എന്ന് സാമാന്യ നിഗമനത്തില്‍ എത്താം. ഏതാണ്ട് ഇതേമാര്‍ഗ്ഗമാണ് വെബ്പേജുകളുടെ പ്രാധാന്യം നിര്‍ണ്ണയിക്കാന്‍ ഗൂഗിളും ചെയ്യുന്നത്. സൈറ്റില്‍ ഏതൊക്കെ സൈറ്റുകളിലേക്ക് ലിങ്കുണ്ട് എന്നതുമായി ബന്ധപ്പെട്ടാണ് ഇത് നിര്‍ണ്ണയിക്കുന്നത്. പ്രധാനപ്പെട്ട മറ്റു സൈറ്റുകളിലേക്ക് ലിങ്കുള്ള സൈറ്റ് പ്രധാനപ്പെട്ടതാണെന്ന് ഊഹിക്കാം. അതുമാത്രം പോരാ, ആ സൈറ്റിലേക്കുള്ള ലിങ്കുകളും നോക്കണം. ഇത്തരത്തില്‍ പേജുകളുടെ പ്രാധാന്യം നിശ്ചയിക്കാന്‍ ലിങ്കുകളുടെ ശൃംഖലകളെ കൂട്ടുപിടിക്കുന്നു. അതോടൊപ്പം സൈറ്റിന്റെ ജനപ്രീതിയും കണക്കിലെടുക്കും. അതിസങ്കീര്‍ണ്ണമായ ഗണിത സമീകരണമുപയോഗിച്ചാണ് ഈ രീതിയില്‍ പ്രധാനപ്പെട്ട സൈറ്റ് ഏതെന്ന് നിശ്ചയിക്കുന്നത്. റാങ്കിംഗില്‍ മുകളിലെത്തുന്ന സൈറ്റുകളാവും പ്രധാനപ്പെട്ടവ. അവ ഗൂഗിള്‍ സെര്‍ച്ച്ഫലങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നു.

ലളിതമായ സെര്‍ച്ച് എഞ്ചിനില്‍ തുടങ്ങി തൊട്ടതെല്ലാം തങ്ങളുടേതാക്കി മാറ്റി ഗൂഗിള്‍ അതിവേഗം മുന്നേറുകയാണ്. ഇന്റര്‍നെറ്റില്‍ ഇനി 2020 വരെയുള്ള കാലം ഗൂഗിളിന്റേത് തന്നെയായിരിക്കുമെന്നാണ് നീരീക്ഷകള്‍ പറയുന്നത്. ഗൂഗിളിനെ പരാജയപ്പെടുത്താനായി യാഹൂ, എം.എസ്.എന്‍ തുടങ്ങിയ നെറ്റിലെ ഭീമന്‍മാര്‍ പല അടവുകളും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ഗൂഗിളിന്റെ ഭീഷണി നേരിടാനായി മൈക്രോസോഫ്റ്റ് ഒരുവേള യാഹൂവിനെത്തന്നെ വിലക്ക് വാങ്ങാനായി തുനിഞ്ഞിറങ്ങയത് വിസ്മരിക്കാനായിട്ടില്ല. അതേസമയം മൈക്രോസോഫ്റ്റിനെത്തന്നെ വിലക്ക് വാങ്ങാനായി മുന്നിട്ടിറങ്ങിക്കൊണ്ടാണ് ഗൂഗിള്‍ ഇതിനോട് പ്രതികരിച്ചതെന്നത് ഏറെ വിസ്മയകരമായി.
*****

Tuesday, July 28, 2009

ടെക്നോളജി 2020-ാമാണ്ടില്‍


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഡിസംബര്‍ 2007 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

വിനീതനായ കോര്‍ക്കറസിന്റെ ഈ ലേഖനം വായിക്കുന്ന എല്ലാവര്‍ക്കും ദീര്‍ഘായുസ്സും ആരോഗ്യ സൌഭാഗ്യങ്ങളും നേരുന്നു. ശാസ്ത്ര-സാങ്കേതിക രംഗം അടുത്ത ഇരുപത് വര്‍ഷങ്ങളിലായി ചരിത്രത്തില്‍ തുല്യതയില്ലാത്ത പുരോഗതിയാണ് കൈവരിക്കാന്‍ പോകുന്നതെന്നാണ് മൈക്രോസോഫ്റ്റ് കോര്‍പറേഷന്റെ സയന്‍സ് പ്രോഗ്രാം തലവനായ സ്റ്റീഫന്‍ ഇമ്മോട്ട് പറയുന്നത്. ടെക്നോളജി രംഗത്ത് ഇന്ന് ലോകം എത്തിനില്‍ക്കുന്ന പുരോഗതിയും ഉന്നമനവും രണ്ട് പതിറ്റാണ്ട് മുമ്പ് നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്തതായിരുന്നല്ലോ. അതായത് മനുഷ്യന്റെ സങ്കല്‍പങ്ങള്‍ക്ക് എത്തിപ്പെടാന്‍ പോലും സാധ്യമാകാത്ത വിധത്തിലാണ് ഈ മേഖല പുരോഗതി കൈവരിക്കുന്നത്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, വയര്‍ലെസ്സ് നെറ്റ്വര്‍ക്ക്, ഡിജിറ്റല്‍ ടി.വി തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിലായി അത് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ജീവിതശൈലിയിലും സാമൂഹിക ബന്ധങ്ങളിലും മാത്രമല്ല പഠനത്തിലും നമ്മുടെ ചിന്തകളിലും വരെ അത് വലിയ സ്വാധീനം ചെലുത്തിയിരിക്കയാണ്. ഇനിയും രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും ലോകത്ത് നടന്നേക്കാവുന്ന മാറ്റങ്ങളെന്തൊക്കെയായിരിക്കുമെന്ന് നമുക്കിപ്പോള്‍ സങ്കല്‍പിക്കനാവുമോ? നാം എന്തുതന്നെ സങ്കല്‍പിച്ചാലും അതിലും എത്രയോ ഇരട്ടി മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് സ്റ്റീഫന്‍ ഇമ്മോട്ടിനെപ്പോലെത്തന്നെ വിനീതനായ കോര്‍ക്കറസിന്റെയും അഭിപ്രായം. ആ മാറ്റങ്ങള്‍ നേരില്‍ കാണാനുള്ള സൌഭാഗ്യം ലഭിക്കാനാണ് എല്ലാവര്‍ക്കും ദീര്‍ഘായുസ്സ് നേരുന്നത്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയോടൊപ്പം ഇതര ശാസ്ത്ര ശാഖകള്‍ കൂട്ടുചേരുന്നതാണ് മാറ്റങ്ങളുടെ മുഖ്യനിദാനം. പ്രത്യേകിച്ച് ബയോടെക്നോളജിയാണ് കൂടുതല്‍ സ്വാധീനം ചെലുത്തുക. കമ്പ്യൂട്ടറും മനുഷ്യകോശങ്ങളും പ്രവര്‍ത്തന ശൈലിയില്‍ ഒട്ടേറെ സാമ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇതനുസരിച്ച് കമ്പ്യൂട്ടര്‍ സിമുലേഷനിലൂടെ 'ബയോസിസ്റ്റ'ത്തില്‍ ഗവേഷണ പഠനങ്ങള്‍ നടത്താനാവും. ഉദാഹരണമായി ഒരു പ്രത്യേക മരുന്ന് മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ മനസ്സിലാക്കാന്‍ ഇനി എലിയെയും പൂച്ചയെയുമൊക്കെ പരീക്ഷണത്തിന് വിധേയമാക്കേണ്ടതില്ല. പകരം സിലിക്കണ്‍ സെല്ലുകളുപയോഗപ്പെടുത്തിയാല്‍ മതി. സിലിക്കണ്‍ ചിപ്പുകളുപയോഗിച്ചുള്ള കമ്പ്യൂട്ടറിന്റെ ഇപ്പോഴത്തെ വേഗത ബേയോടെക്നോളജി രംഗത്തെ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് മതിയാകില്ലെന്ന ആശങ്കയുമുണ്ട്. ഇത് മറികടക്കാനുള്ള പോംവഴികളിലൊന്ന് ജൈവകോശങ്ങളുപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ നിര്‍മ്മാണമാണത്രെ. സിലിക്കണ്‍ ചിപ്പിന് പകരം ഇനി ബയോചിപ്പുകളായിരിക്കും കമ്പ്യൂട്ടറിന്റെ മസ്തിഷ്ക്കം നിയന്ത്രിക്കുക. ഹാര്‍ഡ്വെയറിന്റെ സ്ഥാനത്ത് ബയോസിസ്റ്റവും സോഫ്റ്റ്വെയറിന്റെ സ്ഥാനത്ത് കെമിക്കല്‍ സിസ്റ്റവും പ്രവര്‍ത്തിക്കുന്ന രീതി സങ്കല്‍പിച്ചുനോക്കൂ. അതോടെ കമ്പ്യൂട്ടറും മനുഷ്യനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമുണ്ടാവില്ല. ഭാവിയില്‍ നമുക്ക് മുമ്പിലൂടെ ഒരു ജിവിയോ മനുഷ്യരൂപമോ നടന്നു പോകുന്നത് കണ്ടാല്‍ അവ യഥാര്‍ഥത്തിലുള്ളതോ അതോ കമ്പ്യൂട്ടറോ എന്ന് തിരിച്ചറിയാന്‍ ചില പരീക്ഷണങ്ങളൊക്കെ നടത്തേണ്ടി വരുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

വൈദ്യശാസ്ത്രം, മെക്കാനിസം തുടങ്ങിയ മേഖലകളിലെന്ന പോലെ കമ്പ്യൂട്ടര്‍ രംഗത്തും നാനോടെക്നോളജി ഇതിനകം ചുവടുറപ്പിച്ചിരിക്കുന്നു. ഒരര്‍ഥത്തില്‍ നാനോടെക്നോളജി ഇല്ലായിരുന്നെങ്കില്‍ ഇന്ന് നാം കാണുന്ന രീതിയിലെ ഇന്റര്‍നെറ്റ് ഒരിക്കലും പ്രത്യക്ഷപ്പെടുമായിരുന്നില്ല. കാരണം ഇന്റര്‍നെറ്റിന്റെ നട്ടെല്ലായി (ആമരസയീമി) അറിയപ്പെടുന്ന ഫൈബര്‍ ഓപ്റ്റിക് കേബിളിന്റെ പ്രവര്‍ത്തനശേഷിയുടെ അടിസ്ഥാനം നാനോടെക്നോളജിയിലധിഷ്ഠിതമാണല്ലോ. സെക്കന്റില്‍ 2.5 മുതല്‍ 10 ജിഗാബിറ്റ് വരെ ഡാറ്റ പ്രവഹിപ്പിക്കാന്‍ ഇതിന് സാധ്യമാകുന്നു. പ്രോസസ്സര്‍, ഹാര്‍ഡ് ഡിസ്ക്ക്, മെമ്മറി തുടങ്ങി കമ്പ്യൂട്ടറിന്റെ വ്യത്യസ്ത ഘടകങ്ങളില്‍ ഈ ടെക്നോളജി പ്രായോഗികമാക്കാനുള്ള ഗവേഷണങ്ങളും ത്വരിതഗതിയിലാണ് നടക്കുന്നത്. കമ്പ്യൂട്ടറിന്റെ വലിപ്പം ഗണ്യമായി കുറക്കാനും പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള മറ്റൊരു പോംവഴി എന്ന നിലക്കാണ് ഈ രംഗത്ത് നാനോടെക്നോളജി കടന്നുവരുന്നത്. സ്റ്റോറേജ് കപ്പാസിറ്റി അനേകം മടങ്ങ് വര്‍ദ്ധിക്കുകയും ഉപകരണം സൂചിമുനയെ വെല്ലുന്ന രീതിയില്‍ സൂക്ഷ്മമാവുകയും ചെയ്യും. അതിസൂക്ഷ്മമായ കാര്‍ബണ്‍ നാനോട്യൂബുപയോഗിച്ച് ട്രാന്‍സിസ്റ്റര്‍ നിര്‍മ്മിക്കുന്നതില്‍ ഐ.ബി.എം. കമ്പനി ഇതിനകം വിജയിച്ചിരിക്കുന്നു. ഈ ട്രാന്‍സിസ്റ്ററിന്റെ വലിപ്പം തലമുടിയുടെ പതിനായിരത്തിലൊരംശമാണ്. സിലിക്കണ്‍ ടെക്നോളജി ഉപയോഗിച്ചുള്ള നിലവിലെ പ്രോസസര്‍ വേഗതയലും പ്രവര്‍ത്തനശേഷിയിലും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ഇനി അതിനെ ചെറുതാക്കാനോ അതുവഴി പ്രവര്‍ത്തന ശേഷിയും വേഗതയും വര്‍ദ്ധിപ്പിക്കാനോ സാധ്യമല്ല. 2010-ഓടെ നാനോടെക്നോളജി അടിസ്ഥാനമാക്കയുള്ള പുതിയ പ്രോസസറുകള്‍ വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ. ഒരു നാനോമീറ്റര്‍ നിളവും (മീറ്ററിന്റെ 100 കോടിയിലെരംശം) മേല്‍ക്കുമേല്‍ അടുക്കിവച്ച മൂന്ന് പരമാണുവിന്റെ കനവുമുള്ള പ്രോസസറുകളാണത്രെ ഇങ്ങനെ രംഗത്തെത്തുന്നത്. അതോടൊപ്പം ഇന്നത്തെ ക്ളാസിക്കല്‍ കമ്പ്യൂട്ടര്‍ രീതി ക്വാണ്ടം കമ്പ്യൂട്ടറിന് വഴിമാറിക്കൊടുക്കേണ്ട അവസ്ഥയും വന്നുചേരും. ആ ഇനത്തിലെ ഗവേഷണങ്ങളും നടക്കുകയാണ്. കമ്പ്യൂട്ടറില്‍ ഇപ്പോള്‍ പൂജ്യം (0), അല്ലെങ്കില്‍ ഒന്ന് (1) ആണല്ലോ ബിറ്റുകളായി ഉപയോഗിക്കുന്നത്. ക്വാണ്ടം കമ്പ്യൂട്ടറില്‍ ഇത് കൂടാതെ ഒരേസമയം തന്നെ പൂജ്യവും ഒന്നും ബിറ്റുകളായി നിലകൊള്ളുന്നു. കമ്പ്യൂട്ടിംഗ് രീതിയുടെ അടിസ്ഥാന തത്വങ്ങളില്‍ തന്നെ ഇത് വന്‍ മാറ്റങ്ങളുണ്ടാക്കും.

അടുത്ത 20 വര്‍ഷത്തിനകം ഇന്റര്‍നെറ്റ് മേഖല കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് അമേരിക്കയിലെ ജലം കിലൃിേല & അാലൃശരമി ഘശളല ജൃീഷലര എന്ന സ്ഥാപനം അവിടുത്തെ കമ്പ്യൂട്ടര്‍ വിദഗ്ധരും രാഷ്ട്രീയക്കാരും ബിസിനസ്കാരുമായ 742 ബുദ്ധിജീവികളെ പങ്കെടുപ്പിച്ച് ഒരഭിപ്രായ സര്‍വേ നടത്തുകയുണ്ടായി. ഇന്റര്‍നെറ്റ് ഇന്നത്തെ രീതിയില്‍ തുടരുന്നതോടൊപ്പം കോടിക്കണക്കിന് ഉപകരണങ്ങള്‍ അതുമായി ബന്ധിപ്പിക്കപ്പെടുമെന്നാണ് അധികപേരും അഭിപ്രായപ്പെട്ടത്. അതായത് നിങ്ങളുടെ വീട്ടിലെ അടുപ്പും അലക്കുമിഷീനും ഫ്രിഡ്ജും ഫാനും എയര്‍കണ്ടീഷണറുമൊക്കെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുമെന്നര്‍ഥം. നിങ്ങള്‍ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് വൈകുന്നേരത്തെ കാപ്പിയുടെയും പലഹാരത്തിന്റെയും മെനു ഇന്റര്‍നെറ്റിലൂടെ വീട്ടിലെ അടുപ്പിലേക്ക് (ഓവന്‍) നല്‍കിയാല്‍ നിങ്ങളെത്തുമ്പോഴേക്കും കാപ്പി തയ്യാര്‍. വിദൂര പ്രദേശത്തെ ഫാക്ടറിയുടെയും ഓഫീസിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങളും ഒട്ടൊക്കെ ഈ രീതിയില്‍ നിയന്ത്രിക്കാനാവുമത്രെ.

നാം താമസിക്കുന്ന വീടുകള്‍ സ്മാര്‍ട്ടായി മാറും. ഓരോ വീട്ടിനും ആവശ്യമായ വൈദ്യുതി സൂര്യപ്രകാശത്തിലൂടെ അതാത്വീടുകളില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടും. അതോടെ പൊതുവിതരണത്തിനുള്ള വൈദ്യുതി ഉല്‍പാദനാവശ്യങ്ങള്‍ക്ക് നീക്കിവെക്കാന്‍ സാധിക്കുന്നു. വീട്ടിലെ സ്മാര്‍ട്ട് ജനലുകള്‍ സൂര്യപ്രകാശത്തിനനുസരിച്ച് നിറം മാറുന്നതിനാല്‍ എയര്‍കണ്ടീഷന്റെ ഉപയോഗം ഒരുപരിധിവരെ ഒഴിവാക്കാം. വയര്‍മുഖേനയും വയര്‍ലെസായുമുള്ള ടെലികമ്മ്യൂണിക്കേഷന്‍ സൌകര്യത്തില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് കൈവരിക്കുക. സാറ്റലൈറ്റ് മുഖേന ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനം നിങ്ങളുടെ വീടിനെ എപ്പോള്‍ 'കണക്റ്റഡാ'ക്കും. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ങകഠ)യിലെ ഗവേഷകനായ കെന്റ് ലാര്‍സന്റെ അഭിപ്രായത്തില്‍ ഭാവിയിലെ വീട് വെറുമൊരു താമസ സ്ഥലം മാത്രമായിരിക്കില്ലത്രെ. 'ടെലിവര്‍ക്ക്' പ്രയോജനപ്പെടുത്തുന്നതിലൂടെ നമ്മുടെ ജോലി സ്ഥലവും 'ടെലിമെഡിസിന്‍' സംവിധാനത്തിലൂടെ ആരോഗ്യ പരിരക്ഷാ കേന്ദ്രവുമൊക്കെയായി വീട് രൂപം പ്രാപിക്കും. ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തിയുള്ള ഇ-ഷോപ്പിംഗ് സൌകര്യത്തിന് പുറമെ വിനോദ കേന്ദ്രമായും വീട് മാറുകയാണ്. ചുവരില്‍ മിക്ക സ്ഥലങ്ങളിലും സ്ഥാപിച്ച ഫ്ളാറ്റ് സ്ക്രീനിലൂടെ ടി.വി പരിപാടികളും ഫിലിമുകളുമൊക്കെ മാറിമാറി പ്രത്യക്ഷപ്പെടുന്നു. അടുക്കളയിലും ഡൈനിംഗ് ഹാളിലും ബെഡ്റൂമിലുമെല്ലാം ഇത്തരം സ്ക്രീനുകള്‍. റൂമുകളൊക്കെ സ്മാര്‍ട്ടായി മാറുന്നതോടെ നിങ്ങളുടെ ബെഡ് റുമിലെ കര്‍ട്ടണ്‍ നേരം പുലരുമ്പോള്‍ സ്വയം നീങ്ങുന്നു. ചുമരിലെ ടച്ച്സ്ക്രീനില്‍ വിരലമര്‍ത്തി കാപ്പിയോ ചായയോ നിര്‍മ്മിക്കാം. ഫ്രിഡ്ജില്‍ സ്റ്റോക്കുള്ള സാധനങ്ങളുടെ ലീസ്റ്റും സ്ക്രീനില്‍ പ്രത്യക്ഷപ്പെടുത്താം. ഇത് പരിശോധിച്ചശേഷം ആവശ്യമുള്ള സാധനങ്ങള്‍ക്ക് നിങ്ങളുടെ തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റിന്റെ വെബ്സൈറ്റ് മുഖേന ഓര്‍ഡര്‍ ചെയ്താല്‍ മതി. സ്മാര്‍ട്ട് ടോയ്ലറ്റില്‍ കേറുന്നതോടെ നിങ്ങളുടെ തൂക്കം, ബ്ളഡ്പ്രഷര്‍ തുടങ്ങിയ വിവരങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയായി. ഓരോ പ്രഭാതത്തിലും നിങ്ങളുടെ രക്തവും മൂത്രവുമൊക്കെ പരിശോധനക്ക് വിധേയമാക്കാനും അവിടെ സൌകര്യമൊരുക്കാവുന്നതാണ്. ഈ വിവരങ്ങളൊക്കെ നിങ്ങളുടെ കുടംബ ഡോക്ടര്‍ക്ക് യഥാസമയം ലഭിച്ചു കൊണ്ടിരിക്കും. കൂടുതല്‍ പരിശോധന ആവശ്യമാണെങ്കില്‍ ഡോക്ടറുടെ സന്ദേശം നിങ്ങളുടെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതാണ്.

ജനസംഖ്യാ വര്‍ദ്ധനവിനനുസരിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൌകര്യമൊരുക്കുക എന്നത് സര്‍ക്കാരിന് എന്നും പ്രയാസമാണ്. വിദ്യാലയങ്ങളില്‍ വര്‍ഷം തോറും പുതിയ ക്ളാസ് റൂമുകള്‍ വേണം. അധ്യാപകര്‍, പുസ്തം, മറ്റ് പഠന സൌകര്യങ്ങള്‍ എന്നിവയൊക്കെ ഒരുക്കണം. ഈ പ്രയാസം മറികടക്കാന്‍ ടെക്നോളജി സഹായിക്കുന്നു. ഇന്റര്‍നെറ്റ് സൌകര്യവും സ്മാര്‍ട്ട് ചുമരുകളും പ്രയോജനപ്പെടുത്തി വീട്ടില്‍ വെര്‍ച്ച്വല്‍ ക്ളാസ്റൂമുകള്‍ സജ്ജമാക്കാം. വിദൂരത്തുള്ള അധ്യാപകനുമായി സംവദിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും ഓണ്‍ലൈനായി ഗൃഹപാഠങ്ങള്‍ ചെയ്യാനും പരീക്ഷ എഴുതാനുമൊക്കെ വീട്ടില്‍ തന്നെ സൌകര്യമൊരുങ്ങുകയായി. സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ നടപ്പാക്കി വരുന്ന ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിയും എഡ്യൂസാറ്റ് മുഖേനയുള്ള വിദൂരവിദ്യാഭ്യാസ സൌകര്യവും ഈ പ്രക്രിയ വളരെ എളുപ്പത്തിലാക്കാനാണ് സാധ്യത. ഈ മേഖലയില്‍ നമുക്ക് 2020 വരെ കേത്തിരിക്കേണ്ടി വരില്ലെന്നാണ് അഭിപ്രായം. പ്രിന്റ് ചെയ് പുസ്തകങ്ങള്‍ ഇനി അധിക കാലമൊന്നും പ്രായോഗികമല്ല. പകരം ഇ-ബുക്കുകളായിരിക്കും പ്രത്യക്ഷപ്പെടുന്നത്. നെറ്റിലൂടെ വായിക്കാവുന്ന പുസ്തകങ്ങള്‍ക്ക് പുറമെ ഇ-ബുക്ക് റീഡറുകളും രംഗത്തെത്തിയിരിക്കുന്നു. അതല്ലെങ്കില്‍ സ്കൂള്‍ പുസതങ്ങളും ലാബ് പ്രവര്‍ത്തനങ്ങളുമൊക്കെ ഒരു സി.ഡിയിലോ ഡി.വി.ഡിയിലോ ഒതുക്കാനാവും.

വാഹനപ്പെരുപ്പമാണ് ഇന്നത്തെ മറ്റൊരു പ്രശ്നം. ഈ വാഹനങ്ങള്‍ പുറത്ത്വിടുന്ന വര്‍ദ്ധിച്ച തോതിലെ പുകപടലങ്ങള്‍ അന്തരീക്ഷത്തെ മലീമസമാക്കുന്നു. ജീവിതം ഇവിടെ ദുസ്സഹമാവുകയാണെന്നാണ് മുറവിളി. ഇതിനും ടെക്നോളജി പരിഹാരമൊരുക്കുന്നു. ഇന്റര്‍നെറ്റുപയോഗിച്ചുള്ള ടെലിവര്‍ക്ക് പ്രായോഗികമാക്കുന്നതോടെ ജോലി സ്ഥലത്തേക്കുള്ള ദൈനംദിന യാത്ര ഒഴിവാക്കാം. ഓഫീസിലെ പകുതിയോളം ജോലിക്കാര്‍ക്ക് ടെലിവര്‍ക്ക് നല്‍കുന്നതിലൂടെ നഗരങ്ങളിലെ വാഹനത്തിരക്ക് വന്‍തോതില്‍ കുറയും. അതോടൊപ്പം വിദ്യാര്‍ഥികള്‍ വീട്ടിലെ സ്മാര്‍ട്ട് ക്ളാസ് റൂമുകളും ഉപയോഗപ്പെടുത്തുന്നു. ഇതിന് പുറമെ ഇന്ന് വാഹനങ്ങളിലുപയോഗിക്കുന്ന പെട്രോളിനും ഡീസലിനും പകരം സോളാര്‍ പവറും ഹൈഡ്രജനും ഉപയോഗപ്പെടുത്താനാവുമോ എന്ന ഗവേഷണങ്ങളും നടന്നു വരുന്നു. ഇത് വിജയം കാണുന്നതോടെ അന്തരീക്ഷ മലിനീകരണം പൂര്‍ണ്ണമായും ഒഴിവാക്കാനാവും. ഇതിന് ഇനിയും ഏതാനും വര്‍ഷങ്ങളെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടൊപ്പം തന്നെ വന്‍നഗരങ്ങളിലെ തിരക്കൊഴിവാക്കാനായി ചെറിയ എയര്‍ബസ്സുകളും പരീക്ഷിക്കപ്പെടുകയാണ്. ബ്രിട്ടണില്‍ ഈ നിലക്കുള്ള പരിക്ഷണങ്ങള്‍ നടക്കുന്നതായി നാം വായിച്ചു. മഹാനഗരങ്ങളിലെ ചെറിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തരം എയര്‍ബസ്സിലെ യാത്രക്ക് ഇപ്പോള്‍ ചെലവേറുമെന്ന പോരായ്മയുണ്ട്. ജനപ്പെരുപ്പമാണ് മറ്റൊരു പ്രശ്നം. ജനസംഖ്യയിലെ വര്‍ദ്ധനവിനനുസരിച്ച് ഭൂമി വിശാലമാകുന്നില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ വന്‍കിട ഷോപ്പിംഗ് സെന്ററുകളും പട്ടണങ്ങളും നിര്‍മ്മിക്കുക എന്നതാണ് ഇതിന് പരിഹാരമായി വിദഗ്ധര്‍ ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. ചന്ദ്രനിലും ഇതര ഗ്രഹങ്ങളിലുമൊക്കെ കടന്നുചെന്ന് പട്ടണങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കാള്‍ എളുപ്പമാണത്രെ ഇത്.
*****

Sunday, July 26, 2009

നോട്ട്ബുക്ക് കമ്പ്യൂട്ടറില്‍ നിന്ന് നെറ്റ്ബുക്കിലേക്ക്


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ജനുവരി 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ലേഖനം തയ്യാറാക്കാന്‍ വിനീതനായ നിങ്ങളുടെ കോര്‍ക്കറസ് ഉപയോഗിക്കുന്നത് എയ്സര്‍ കമ്പനിയുടെ ആസ്പെയര്‍ വണ്‍ എന്ന 'നെറ്റ്ബുക്കാ'ണ്. വലിയ ആരോഗ്യമില്ലാത്ത ശരീര പ്രകൃതക്കാരനായതിനാല്‍ എപ്പോഴും കൂടെ കൊണ്ടുനടക്കാവുന്ന ഭാരം കുറഞ്ഞ ഒരു കമ്പ്യൂട്ടര്‍ കോര്‍ക്കറസിന്റെ സ്വപ്നമായിരുന്നു. നേരത്തെ ഉപയോഗിച്ചിരുന്ന സെനിത്തിന്റെ മൂന്ന് കിലോഗ്രാം തൂക്കമുള്ള നോട്ട്ബുക്കില്‍ നിന്ന് രണ്ട് കിലോഗ്രാമില്‍ താഴെ ഭാരമുള്ള സെനിത്തിന്റെ തന്നെ 12.1 ഇഞ്ച് ലാപ്ടോപിലേക്ക് മാറാനുള്ള കാരണവും ഇതുതന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് പര്യടനത്തിലായിരിക്കെ സോണി, എച്ച്.പി തുടങ്ങിയ കമ്പനികള്‍ നിര്‍മ്മിച്ച കുറഞ്ഞ ഭാരമുള്ള കമ്പ്യൂട്ടര്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. അന്ന് അതിന്റെ വില ഏതാണ്ട് ഒരു ലക്ഷം രൂപക്ക് മുകളിലായിരുന്നതിനാല്‍ തല്‍ക്കാലം വാങ്ങിയില്ല. പിന്നീട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഈ കമ്പ്യൂട്ടറിന്റെ വിലയില്‍ വന്ന മാറ്റം ആരെയും അത്ഭുതപ്പെടുത്താതിരിക്കില്ല. അതേ ഉപയോഗത്തിനുള്ള നന്നെ ചെറുതും ഒതുക്കമുള്ളതും അത്യധികം ആകര്‍ഷകവുമായ കമ്പ്യൂട്ടറാണ് രണ്ട് മാസം മുമ്പ് കൊച്ചിയിലെ ഷോറൂമില്‍ നിന്ന് വെറും ഇരുപതിനായിരത്തി അഞ്ഞൂറ് രൂപക്ക് ലഭിച്ചത്. കൂടെ കൊണ്ടുനടക്കാന്‍ എന്തൊരു സൌകര്യം. മോണിറ്റര്‍ ചെറുതാണെന്ന പരാതിയുണ്ട്. വീട്ടിലും ഓഫീസിലും ഓരോ അഡീഷണല്‍ മോണിറ്റര്‍ സംഘടിപ്പിച്ച് നെറ്റ്ബുക്കിന്റെ ഡിസ്പ്ളേ സ്ക്രീന്‍ ഇതിലേക്ക് മാറ്റിയതോടെ പരാതിയും തീര്‍ന്നു.
ഒരു കിലോഗ്രാമില്‍ താഴെ ഭാരം, 120 ജിഗാബയ്റ്റ് ഹാര്‍ഡ് ഡിസ്ക്ക്, ഇന്റല്‍ എക്സ്പ്രസ്സ് ചിപ്പ്സെറ്റ്, 1 ജിഗാബയ്റ്റ് റാം, ബില്‍റ്റ് ഇന്‍ വെബ്കാം, എസ്.ഡി. കാര്‍ഡ് സ്ളോട്ട്, മള്‍ട്ടി കാര്‍ഡ് റീഡര്‍, മൂന്ന് യു.എസ്.ബി പോര്‍ട്ടുകള്‍, ഈതര്‍നെറ്റ് കാര്‍ഡ്, 8.9 ഇഞ്ച് സ്ക്രീന്‍, 1024ഃ600 പിക്സല്‍ റെസല്യൂഷന്‍, ഡിസ്പ്ളേ സംവിധാനം അഡീഷണല്‍ മോണിറ്ററിലേക്കോ എല്‍.സി.ഡി പ്രൊജക്ടറിലേക്കോ മാറ്റാനുള്ള വി.ജി.എ സ്ളോട്ട് തുടങ്ങിയവയൊക്കെ ഇതിന്റെ സവിശേഷതകളാണ്. 2008 ജൂലൈയില്‍ എയ്സര്‍ പുറത്തിറക്കിയ ഈ കമ്പ്യൂട്ടറിലുപയോഗിച്ചിരിക്കുന്നത് ഇന്റലിന്റെ 'ആറ്റം എന്‍ 270' പ്രോസസ്സറാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. വലുപ്പത്തില്‍ നന്നെ ചെറുതായതിനാല്‍ സി.ഡി/ഡി.വി.ഡി ഡ്രൈവ് ഇതിലില്ല. പകരം ആവശ്യമാണെങ്കില്‍ നിങ്ങള്‍ക്കൊരു എക്സ്റ്റേണല്‍ ഡ്രൈവ് വാങ്ങി ഉപയോഗിക്കാവുന്നതേയുള്ളൂ. വര്‍ദ്ധിച്ച സ്റ്റോറേജ് കപ്പാസിറ്റിയുള്ള പെന്‍ഡ്രൈവും ഫ്ളാഷ് മൊമ്മറിയുമൊക്കെ സുലഭമായതിനാല്‍ ഇതിന്റെ ആവശ്യവും ഇല്ലെന്ന് പറയാം. ഓപറേറ്റിംഗ് സിസ്റ്റം തകര്‍ന്ന് സിസ്റ്റം ഫോര്‍മാറ്റ് ചെയ്യുമ്പോള്‍ മാത്രമേ ഇതാവശ്യം വരൂ. കരുതലെന്ന നിലക്ക് ഹാര്‍ഡ് ഡിസ്ക്കിലെ മറ്റൊരു പാര്‍ട്ടീഷണില്‍ ഒരു അഡീഷണല്‍ വിന്‍ഡോസ് കൂടി ഇന്‍സ്റ്റാള്‍ ചെയ്ത് സൂക്ഷിച്ചാല്‍ വൈറസ് ആക്രമണം മൂലമോ മറ്റോ ആദ്യത്തേത് തകരുമ്പോള്‍ ഇതുപയോഗപ്പെടുത്താനാവും.

ചുരുങ്ങിയ വരുമാനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ ഇനി കുറഞ്ഞ വിലക്ക് ഏറെ സവിശേഷതകളുള്ള നെറ്റ്ടോപ് കമ്പ്യൂട്ടര്‍ സ്വന്തമാക്കാം. വില കുറഞ്ഞതും കൊണ്ടുനടക്കാന്‍ സൌകര്യമുള്ളതുമായ കമ്പ്യൂട്ടര്‍ എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷാരംഭത്തില്‍ ഇന്റലിന്റെ ആറ്റം പ്രോസസ്സര്‍ രംഗത്തെത്തുന്നത്. നോട്ട്ബുക്ക് കമ്പ്യൂട്ടിംഗ് രംഗത്ത് ഇത് വലിയൊരു മാറ്റത്തിന് തുടക്കമിടുകയായിരുന്നു. നോട്ട്ബുക്ക് എന്ന പേരിന് പകരം ഈ പ്രോസസ്സര്‍ ഘടിപ്പിച്ച കമ്പ്യുട്ടറിന് നെറ്റ്ബുക്ക് എന്ന പേരും ലഭിച്ചു.

കമ്പ്യൂട്ടറിന്റെ തലച്ചോറെന്നാണല്ലോ അതിന്റെ പ്രോസസ്സറിനെ വിശേഷിപ്പിക്കുന്നത്. ലോകത്തുള്ള കമ്പ്യൂട്ടറുകളില്‍ ബഹുഭൂരിഭാഗവും ഉപയോഗിക്കുന്നത് ഇന്റല്‍ പ്രോസസ്സറുകളാണെന്ന് എല്ലാവര്‍ക്കുമറിയാം. തൊഴില്‍ മേഖലയിലും വീട്ടുപയോഗത്തിനുമൊക്കെ അനുയോജ്യമായ വ്യത്യസ്ത ഇനം പ്രോസസ്സറുകള്‍ ഇന്റലിന്റേതായി വിപണിയിലുണ്ട്. ചുരുങ്ങിയ വരുമാനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി വിലകുറഞ്ഞ കമ്പ്യൂട്ടര്‍ എന്ന ആശയവുമായി 2007 മധ്യത്തില്‍ രംഗത്തെത്തിയ ഇന്റല്‍ ഇത് നടപ്പാക്കാനായി 'ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ ലാപ്ടോപ്' എന്ന പദ്ധതിയുമായി മുന്നോട്ടുന്നു. പ്രധാനമായും ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളിലെ ദരിദ്ര വിദ്യാര്‍തഥികളെ ലക്ഷ്യമാക്കിയ ഈ പദ്ധതിക്ക് വേണ്ടി രൂപകല്‍പന ചെയ്തതും ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ലാപ്ടോപിന് നിശ്ചയിച്ച വില വെറും 189 ഡോളറായിരുന്നു. ഇതിനിടെ മൈക്രോസോഫ്റ്റ് കമ്പനി തങ്ങളുടെ വിന്‍ഡോസുമായി ഈ പദ്ധതിയിലേക്ക് കടന്നുവരികയും വില 199 ഡോളറായി ഉയര്‍ത്തുകയും ചെയ്തു. സഹകരിക്കാന്‍ കൂടുതല്‍ കമ്പനികള്‍ മുന്നോട്ടുവന്നെങ്കിലും പദ്ധതി ഇടക്കുവെച്ച് തടസ്സപ്പെട്ടു. 2008-ന്റെ തുടക്കത്തില്‍ തന്നെ ഇതില്‍ നിന്ന് ഇന്റല്‍ പൂര്‍ണ്ണമായും പിന്‍മാറുകയും 'ക്ളാസ്സമേറ്റ്' എന്ന പേരില്‍ സ്വന്തമായി ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ലാപ്ടോപ് കമ്പ്യൂട്ടറുകളില്‍ ഘടിപ്പിക്കാവുന്ന ഏറ്റവും വിലകുറഞ്ഞ ആറ്റം പ്രോസസ്സറിന്റെ നിര്‍മ്മാണത്തിലും അവര്‍ ശ്രദ്ധയൂന്നി.

ആറ്റം പ്രോസസ്സറിന്റെ ചരിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്. ഇതിന്റെ വരവിലൂടെ ലാപ്ടോപ് നിര്‍മ്മാണ കമ്പനികള്‍ക്ക് മുമ്പില്‍ പെട്ടെന്ന് പുതിയൊരു കവാടം തന്നെ തുറന്നുകിട്ടി. അതോടെ വിലകുറഞ്ഞ നെറ്റ്ബുക്ക് കമ്പ്യൂട്ടറുമായി കമ്പനികള്‍ വിപണിയില്‍ മല്‍സരത്തിനെത്തിത്തുടങ്ങി. ആറ്റം പ്രോസസ്സറിന്റെ മൂന്ന് വ്യത്യസ്ത പതിപ്പുകള്‍ ലഭ്യമാണ്. വിലകുറഞ്ഞ ചെറിയ ലാപ്ടോപ് കമ്പ്യൂട്ടറില്‍ ഘടിപ്പിക്കാവുന്നവയാണ് ഒന്നാമത്തെ ഇനം. ഇത് ഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ നോട്ട്ബുക്ക് എന്നതിന് പകരം നെറ്റ്ബുക്ക് എന്നറിയപ്പെടുന്നു. ചെറിയ ഓഫീസുകളിലെ ഡസ്ക്ടോപ് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ രൂപകല്‍പന ചെയ്ത വിലകുറഞ്ഞ പ്രോസസ്സറാണ് രണ്ടാമത്തേത്. ആറ്റം പ്രോസസ്സര്‍ ഘടിപ്പിക്കുന്നതോടെ ഈ ഡസ്ക്ക്ടോപ് കമ്പ്യൂട്ടര്‍ 'നെറ്റ്ടോപ്' കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നു. ആറ്റം പ്രോസസ്സറിന്റെ മൂന്നാമത്തെ ഇനം ഇന്റര്‍നെറ്റുമായ സദാ ബദ്ധപ്പെടാന്‍ തയ്യാറാക്കിയ മൊബൈല്‍ ഉപകരണങ്ങളില്‍ ഘടിപ്പിക്കാനുള്ളവയാണ്. എം.ഐ.ഡി എന്നാണ് ഇവക്ക് പേര് നല്‍കിയിരുക്കുന്നത്. ങീയശഹല കിലൃിേല ഉല്ശരല എന്ന് പൂര്‍ണ്ണ രൂപം. ലോകത്ത് തന്നെ ഏറ്റവും ചെറിയ പ്രോസസ്സറാണിതെന്ന് ഇന്റല്‍ അവകാശപ്പെടുന്നു. സുഗമമായ ഇന്റര്‍നെറ്റ് ബ്രൌസിംഗ്, മെബൈല്‍ ഉപകരണത്തില്‍ തന്നെ കമ്പ്യൂട്ടറിന്റെ അടിസ്ഥാന ഉപയോഗങ്ങള്‍, നന്നെക്കുറഞ്ഞ വൈദ്യുതി ഉപയോഗം തുടങ്ങിയവയൊക്കെ ഇതിന്റെ സവിശേഷതകളാണ്. ആറ്റം പ്രോസസ്സറുകളുടെ മറ്റൊരു സവിശേഷത അവ വയര്‍ലെസ് ഇന്റനെറ്റ് കണക്ഷന് സജ്ജമാണെന്നതാണ്.

നോട്ട്ബുക്ക് കമ്പ്യൂട്ടറുകള്‍ക്കാവശ്യമായ മുഖ്യ സവിശേഷത പ്രവര്‍ത്തന വേഗതയും കാര്യക്ഷതയമാണ്. ഉയര്‍ന്ന സംഭരണ ശേഷിയും അഭികാമ്യം തന്നെ. അതോടൊപ്പം സൌകര്യപ്രദമായ കീബോര്‍ഡ്, മൌസ് ഉപയോഗം എന്നിവയും ആവശ്യമായിരിക്കുന്നു. ആറ്റം പ്രോസസ്സര്‍ ഘടിപ്പിച്ച കമ്പ്യൂട്ടറുകളില്‍ ഇതൊക്കെ സാധ്യമാണെന്നത് ലാപ്ടോപ് നിര്‍മ്മാണ കമ്പനികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നു.

ഡാറ്റാ സ്റ്റോറേജിനുള്ള സംവിധാനവും മുഖ്യ ഘടകം തന്നെ. അസൂസ്, സെനിത്ത് പോലുള്ള ഇതര കമ്പനികള്‍ നിര്‍മ്മിക്കുന്ന ചില നെറ്റ്ബുക്കുകളിലും എയ്സറിന്റെ തന്നെ വേറെ ചില മോഡലുകളിലും പരമ്പരാഗത ഹാര്‍ഡ് ഡിസ്ക്കിന് പകരം എസ്.എസ്.ഡി ഇനത്തിലെ സ്റ്റോറേജ് സംവിധാനമാണുപയോഗിക്കുന്നത്. 1 മുതല്‍ 40 ജിഗാബയ്റ്റ് വരെ സംഭരണ ശേഷിയുള്ള ഇത്തരം മെമ്മറി സംവിധാനമുണ്ടെങ്കിലും ഇതിന് വിലകൂടും. അതിനാല്‍ തന്നെ പരമാവധി 8 ജിഗാബയ്റ്റ് വരെയുള്ള സ്റ്റോറേജ് കപ്പാസിറ്റി മാത്രമേ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനാവൂ. ഇവക്ക് ചലിക്കുന്ന ഭാഗങ്ങളില്ലാത്തതിനാല്‍ സാധാരണ ഹാര്‍ഡ്ഡിസ്ക്കിനെ അപേക്ഷിച്ച് യാത്രയിലും മറ്റും പെട്ടെന്ന് കേടുവരാനുള്ള സാധ്യത കുറവാണെന്ന ഗുണമുണ്ട്. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പറയത്തക്ക വൈദ്യുതി ആവശ്യമില്ലാത്തതിനാല്‍ ബാറ്ററിയുടെ പ്രവര്‍ത്തന സമയം കാര്യമായി വര്‍ദ്ധിക്കുന്നു. അതേസമയം പരമ്പരാഗത രീതിയിലെ ഹാര്‍ഡ് ഡിസ്ക്കാണ് വിനീതനായ കോര്‍ക്കസ് തിരഞ്ഞെടുത്തത്. കാരണം അവയുടെ വര്‍ദ്ധിച്ച സ്റ്റോറേജ് കപ്പാസിറ്റിയും വിലക്കുറവും തന്നെ. 120 ജിഗാബയ്റ്റിന് പുറമെ 160 ജിഗാബയ്റ്റ് സംരംഭരണ ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക്ക് ഘടിപ്പിച്ച നെറ്റ്ബുക്കും ലഭ്യമാണ്.

നെറ്റ്ബുക്കിന്റെ സ്ക്രീനിന്റെ വലിപ്പക്കുറവ് ഒരു ന്യൂനത തന്നെ. 7 മുതല്‍ 10 ഇഞ്ച് വരെ വലിപ്പത്തില്‍ അവ ലഭിക്കുന്നുണ്ട്. പത്ത് ഇഞ്ച് എന്നത് തരക്കേടില്ലാത്ത വലിപ്പം തന്നെ. ചെറിയ കമ്പ്യൂട്ടര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സ്ക്രീനിന്റെ ഈ വലിപ്പക്കുറവ് സഹിക്കാവുന്നതേയുള്ളൂ എന്ന് അനുമാനിക്കാം. അതല്ലെങ്കില്‍ മുകളില്‍ സൂചിപ്പിച്ചതു പോലെ സ്ഥിരമായി ഉപയോഗമുള്ളേടത്ത് അഡീഷണല്‍ മോണിറ്റര്‍ സ്ഥാപിച്ച് ഇതു പരിഹരിക്കാം. നെറ്റ്ബുക്കിന്റെ സ്ക്രീന്‍ യാത്രയിലായിരിക്കെ ബിസ്സിലോ ട്രെയിനിലോ ഫ്ളൈറ്റിലോ ഒക്കെയുള്ള ഉപയോഗത്തില്‍ പരിമിതമാക്കിയാല്‍ മതി. നിലവിലെ നെറ്റ്ബുക്കിന്റെ പരമാധി സ്ക്രീന്‍ റെസല്യൂഷന്‍ 1024ഃ600 പിക്സലായതിനാല്‍ ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രശ്നമുണ്ടാക്കുമെന്നത് ശരിയാണ്. അഡീഷണല്‍ മോണിറ്റര്‍ ഘടിപ്പിച്ച് ഈ പ്രശ്നം ഒഴിവാക്കാവുന്നതേയുള്ളൂ.

വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റം ലോഡ് ചെയ്തുവരുന്ന നെറ്റ്ബുക്കിന് ലിനക്സ് പതിപ്പിനെ അപേക്ഷിച്ച് ഏണ്ട് രണ്ടായിരം രൂപ കൂടുതലായിരിക്കും. ഓരോരുത്തരുടെ താല്‍പര്യവും മുടക്കുന്ന സംഖ്യയും പരിഗണിച്ച് ഉചിതമായ ഓപറേറ്റിംഗ് സിസ്റ്റം തിരഞ്ഞെടുക്കാവുന്നതേയുള്ളൂ. ബി.എസ്.എന്‍.എല്‍, റിലയന്‍സ്, ടാറ്റ തുടങ്ങിയ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാര്‍ വിതരണം ചെയ്യുന്ന ഡാറ്റാകര്‍ഡ് വാങ്ങിയാല്‍ നെറ്റ്ബുക്ക് ഉപയോഗിച്ച് യാത്രയിലും നിങ്ങള്‍ക്ക് എവിടെയും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാം. വീഡിയോ ചാറ്റിംഗ് ഉപയോഗിക്കുന്നവര്‍ക്ക് ഇതിലെ ബില്‍റ്റ്-ഇന്‍ വെബ്കാം നന്നായി പ്രയോജനപ്പെടും.

ഇതൊക്കെ വായിക്കുമ്പോള്‍ ഇത്തരമൊരു നെറ്റ്ബുക്ക് കമ്പ്യൂട്ടര്‍ സ്വന്തമാക്കണമെന്ന് ചിലര്‍ക്കെങ്കിലും താല്‍പര്യമുണ്ടായേക്കാം. വരട്ടെ, നെറ്റ്ബുക്ക് വാങ്ങാന്‍ ധൃതി കൂട്ടരുത്. ആദ്യം ഇതിന്റെ സ്ക്രീന്‍ നന്നായി പരിശോധിക്കുക. സ്ക്രീനിന്റെ വലുപ്പവും ഡിസ്പ്ളേയും നിങ്ങളുടെ കണ്ണിനിണങ്ങുന്നുണ്ടോ അതോ കുറച്ച്സമയം സ്ക്രീന്‍ ഉപയോഗിക്കുമ്പോഴേക്കും പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് ഷോറൂമുകളില്‍ ചെന്ന് നന്നായി പരിശോധിച്ചു ഉറപ്പുവരുത്തുക. കീബോര്‍ഡും മൌസിന് പകരമുള്ള ടച്ച്പാഡും നിങ്ങള്‍ക്ക് വഴങ്ങുമോ എന്നും പരിശോധിക്കണം. അഡീഷണല്‍ മൌസും കീബോര്‍ഡും ഉപയോഗിക്കാനുള്ള സൌകര്യമുണ്ടെന്നതും ഓര്‍ക്കുക.

അവസാനമായി വിലയുടെ കാര്യം. 16200 മുതല്‍ 25000 രൂപ വരെയുള്ള നെറ്റ്ബുക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. എയ്സറിന് പുറമെ എച്ച്.പിയുടെയും അസൂസിന്റെയും സെനിത്തിന്റെയുമൊക്കെ നെറ്റ്ബുക്കുകള്‍ വിപണിയിലെത്തിത്തുടങ്ങിയിരിക്കുന്നു. എച്ച്.സി.എല്‍ കമ്പനിയുടെ നെറ്റ്ബുക്കാണ് ഏറ്റവും വിലകുറഞ്ഞത്. 40 ജിഗാബയ്റ്റ് ഹാര്‍ഡ്ഡിസ്ക്ക്, 1 ജിഗാബയ്റ്റ് മെമ്മറി, 7 ഇഞ്ച് സ്ക്രീന്‍ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

നെറ്റ്ബുക്ക് വിപണിയില്‍ അന്താരാഷ്ട്രതലത്തില്‍ എയ്സര്‍ തന്നെയാണ് മുന്‍പന്തിയിലുള്ളത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 60 ലക്ഷം നെറ്റ്ബുക്കാണ് അവര്‍ വിപണിയിലെത്തിച്ചതത്രെ. അതില്‍തന്നെ ആസ്പെയര്‍ വണ്‍ എന്ന മോഡല്‍ മുന്നിട്ടു നില്‍ക്കുന്നു. തൊട്ടടുത്ത് എച്ച്.പിയും അസൂസും നിലകൊള്ളുന്നു.
*****

'ന്യൂന' ബുദ്ധിക്ക്‌ 'നാനോ' ടെക്നോളജി


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ സെപ്റ്റംബര്‍ 2002 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

മലയാളത്തില്‍ 'ന്യൂന'മെന്ന പദത്തിന്‌ വളരെക്കുറഞ്ഞത്‌, തുഛമായത്‌ എന്നൊക്കെ അര്‍ത്ഥമുണ്ട്‌. എതാണ്ട്‌ ഈ പദത്തോട്‌ സാമ്യമുള്ള ഇംഗ്ലീഷ്‌ പദമാണ്‌ 'നാനോ'. അര്‍ത്ഥത്തിലും ഇവ തമ്മില്‍ സാമ്യമുണ്ട്‌. നാനോ എന്നാല്‍ അങ്ങേയറ്റം ചെറുത്‌. അതായത്‌ ആയിരം ദശലക്ഷത്തിലൊരംശം എന്നാണര്‍ത്ഥം. സെക്കന്‍റിെ‍ന്‍റ ആയിരം ദശലക്ഷത്തിലൊരംശത്തിന്‌ 'നാനോസെക്കനൃ' എന്ന്‌ പറയുന്നു. കമ്പ്യൂട്ടറിെ‍ന്‍റ വേഗത കണക്കാന്‍ മാത്രമല്ല, ഇലക്ട്രോണിക്‌ വ്യവസായ രംഗത്താകെ 'നാനോടെക്നോളജി'യുടെ ഉപയോഗം വ്യാപകമാണ്‌. ചെറിയൊരു നോട്ടുബുക്ക്‌ കമ്പ്യൂട്ടറിലുപയോഗിക്കുന്ന പ്രോസസര്‍ മാത്രം എടുത്ത്‌ നോക്കിയാല്‍ മതി. നമ്മുടെ കൊച്ചു ബുദ്ധിയിലുള്‍ക്കൊള്ളാന്‍ സാധ്യമാവാത്ത വിധത്തിലാണ്‌ അതിെ‍ന്‍റ ഘടനയും അതിലുപയോഗിച്ചിരിക്കുന്ന ട്രാന്‍സിസ്റ്ററുകറുകളുടെ എണ്ണവും.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തെ ഇപ്പോഴത്തെ വികസനവും പുരാഗതിയും ഇതേപോലെത്തന്നെ തുടരുകയാണെങ്കില്‍ ആറ്‌ വര്‍ഷങ്ങള്‍ക്കകം ടെക്നോളജി അതിെ‍ന്‍റ പാരമ്യത്തിലെത്തി ഗതിമുട്ടുമെന്ന്‌ ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവര്‍ നമ്മെ ഭയപ്പെടുത്തുന്നു. അതായത്‌, നമ്മളുപയോഗിക്കുന്ന പേഴ്സണല്‍ കമ്പ്യൂട്ടറിെ‍ന്‍റ പ്രോസസര്‍ 'ഇന്‍റലി'െ‍ന്‍റ 8088 സീരിയലില്‍ നിന്ന്‌ തുടങ്ങി, ഒട്ടേറെ തലമുറകള്‍ താണ്ടിക്കടന്നാണല്ലോ ഇന്നത്തെ പെന്‍റിയം 4, എ.എം.ഡി. ആഥ്ലോണ്‍ എന്നിങ്ങനെയുള്ള പുതിയ തലമുറയിലെത്തിയത്‌. ഇനി ഏതാണ്ട്‌ രണ്ടോ മൂന്നോ തലമുറ പിന്നിടുന്നതോടെ നിലവിലെ ടെക്നോളജി സംവിധാനങ്ങളുടെ വളര്‍ച്ച നിലക്കുമെന്നര്‍ത്ഥം. കൃത്യമായിപ്പറഞ്ഞാല്‍ പ്രോസസറിെ‍ന്‍റ ക്ലോക്ക്‌ സ്പീഡ്‌ 4 ജിഗാ ഹെര്‍ട്ട്സിലെത്തുന്നതോടെ, അതിനപ്പുറത്തേക്ക്‌ കടക്കാന്‍ നിലവിലെ സിലിക്കണ്‍ ടെക്നോളജിക്ക്‌ ശേഷിയുണ്ടാവില്ലെന്നാണ്‌ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്‌. കൂടുതല്‍ വേഗതയും കൂടുതല്‍ ഇയരങ്ങളും കീ.ഴടക്കാനുള്ള മനുഷ്യെ‍ന്‍റ വ്യാമോഹം ഇതോടെ അവസാനിക്കുമോ എന്ന്‌ നാം സംശയിച്ചേക്കാം. കമ്പ്യൂട്ടറിന്‌ ഇതിനപ്പുറം വേഗത ആവശ്യമാണെന്ന്‌ നമ്മള്‍ മനുഷ്യസമൂഹം തീരുമാനിക്കുകയാണെങ്കില്‍ നമുക്ക്‌ സിലിക്കണെ കൈവെടിഞ്ഞ്‌ വേറെ ടെക്നോളജി നോക്കേണ്ടി വരുമത്രെ.

ആദ്യദശയില്‍ 30 ടണ്‍ ഭാരമുണ്ടായിരുന്ന കമ്പ്യൂട്ടര്‍ ഇന്ന്‌ കൈപത്തിയിലും പോക്കറ്റിലുമൊക്കെ ഒതുക്കാവുന്ന വിധം ചെറുതായി. വലുപ്പം ചെറുതാവുന്നതോടൊപ്പം ശക്തി വര്‍ദ്ധിക്കുന്നുവെന്നതാണ്‌ കമ്പ്യൂട്ടര്‍ ടെക്നോളജിയുടെ സവിശേഷത. ട്രാന്‍സിസ്റ്ററുകളുടെ വണ്ണം കുറഞ്ഞു, അതോടെ എണ്ണം ദശലക്ഷക്കണക്കിന്‌ വര്‍ദ്ധിച്ചു. എണ്‍പതുകളില്‍, കിലോഗ്രാം കണക്കിന്‌ തൂക്കമുണ്ടായിരുന്ന കേബിളുകള്‍ ഇപ്പോള്‍ ഏതാനും മില്ലിഗ്രാമുകളിലൊതുങ്ങുന്നു. ഇലക്ട്രോണുകള്‍ താണ്ടിക്കടക്കുന്ന ദൂരം അത്യന്തം വിപുലമായി. അവ വഹിക്കുന്ന കേബിളുകളുടെ വണ്ണം ഗണ്യമായി കുറഞ്ഞു. ഇനിയും വേഗത വര്‍ദ്ധിപ്പിച്ചാല്‍ അവ പാളിപ്പോകുന്ന അവസ്ഥയിലെത്തിയിട്ടുണ്ടെന്നും ഈ രംഗത്തെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍ അതീവ വേഗതയില്‍ ഡാറ്റാകള്‍ കൈമാറ്റം ചെയ്യണമെങ്കിലും മനുഷ്യര്‍ക്ക്‌ പുതിയ ടെക്നോളജി കണ്ടെത്തേണ്ടി വരുമത്രെ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചില കേന്ദ്രങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന സൂചനകള്‍ കണക്കിലെടുക്കുമ്പോള്‍ നേരിയ പ്രതീക്ഷകള്‍ ഉരുത്തിരിയുന്നുണ്ട്‌. സിലിക്കണ്‍ ചിപ്പുകളുടെ സ്ഥാനത്ത്‌ പ്രോട്ടീന്‍ തന്‍മാത്രകള്‍ കമ്പ്യൂട്ടറിെ‍ന്‍റ മൂലശിലയായി മാറ്റാനുള്ള ഗവേഷണങ്ങള്‍ വിജയം കണ്ടെത്തുന്നുവെന്നാണ്‌ ഇതിലൊന്ന്‌. ഡാറ്റകളുടെ കൈമാറ്റത്തിന്‌ പ്രകാശത്തെ കൂട്ടുപിടിക്കാനാവുമോ എന്ന ഗവേഷണവും ത്വരിതപ്പെടുന്നു. വേഗതയുടെ കാര്യത്തില്‍ പ്രകാശത്തെ കടത്തിവെട്ടാന്‍ പ്രകൃതിയില്‍ മറ്റൊരു പ്രതിഭാസത്തിനും സാധ്യമല്ലെന്നാണല്ലോ ഇപ്പോഴത്തെ കണ്ടെത്തല്‍. വന്‍ഡാറ്റാ ശേഖരങ്ങള്‍ തന്നെ പ്രകാശവേഗതയില്‍ കൈമാറാന്‍ സാധ്യമാവുന്ന കാലം അതിവിദൂരത്തല്ല.

ആശയവിനിമയത്തിനും ഡാറ്റകളുടെ കൈമാറ്റത്തിനും അത്യന്തം വേഗത കൂടിയതും അതീവ സൂക്ഷ്മവുമായ ഓപ്റ്റില്‍ ഫൈബര്‍ കേബിള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്നു. തലനാരിഴയെക്കാള്‍ അനേകം മടങ്ങ്‌ നേര്‍ത്ത ഈ കേബിളും പുതിയ ടെക്നോളജിയുടെ ആവിര്‍ഭാവത്തോടെ ഭാരമേറിയതും അപ്രാപ്തവുമായും അനുഭവപ്പെടുമത്രെ. അതിനാല്‍ പ്രകാശ രൂപത്തിലെ ഡാറ്റകള്‍ വഹിക്കാന്‍ ഇനി മനുഷ്യന്‌ ആശ്രയിക്കാവുന്നത്‌ ക്രിസ്റ്റളിെ‍ന്‍റ വകഭേദങ്ങളാണ്‌. പ്രകാശരൂപത്തിലെ ഡാറ്റകള്‍ ഉല്‍പാദിപ്പിക്കാനും അവ കൈമാറാനും ഇതിന്‌ സാധ്യമാവുമോ എന്ന പരീക്ഷണവും അണിയറയില്‍ നടക്കുന്നു.

ഇതിനൊക്കെപ്പുറമെ നിലവിലെ ട്രാന്‍സിസ്റ്ററുകള്‍ക്കും കേബിളുകള്‍ക്കും പകരമായി പുതിയ 'നാനോടെക്നോളജി'യും പരീക്ഷിക്കപ്പെടുന്നുണ്ട്‌. കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിലും ഡാറ്റകളുടെ കൈമാറ്റത്തിലും സിലിക്കണ്‍ ചിപ്പുകള്‍ക്കും ഓപ്റ്റിക്കല്‍ ഫൈബറിനും പകരം കാര്‍ബണ്‍ ചിപ്പുകളും കേബിളുകളും ഉപയോഗപ്പെടുത്താനാവുമോ എന്നാണ്‌ ആലോചന. പ്രസിദ്ധ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഐ.ബി.എം. കമ്പനിയുടെ ലാബില്‍ നടത്തുന്ന ഈ പരീക്ഷണത്തിന്‌ ഉപയോഗപ്പെടുത്തുന്ന ചിപ്പിെ‍ന്‍ ഘനം തലനാരിഴയുടെ അമ്പതിനായിരത്തിലൊരംശമാണ്‌.

ഹാര്‍ഡ്‌വെയര്‍ രംഗത്തെ ഇത്തരം പരീക്ഷണങ്ങള്‍ക്കൊപ്പം സോഫ്റ്റുവെയര്‍ രംഗത്തും സമാനമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്‌. നിലവിലെ സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ക്ക്‌ പകരം 'ഇന്‍ര്‍ആക്ടിവ്‌ സോഫ്റ്റ്‌വെയറുകളു'ടെ നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നു. മനുഷ്യനോട്‌ എല്ലാ നിലക്കും ബുദ്ധിപരമായി പ്രതികരിക്കാന്‍ കമ്പ്യൂട്ടറിനെ പ്രാപ്തമാക്കലാണ്‌ ഇത്തരം സോഫ്റ്റ്‌വെയറുകള്‍ക്ക്‌ നിര്‍വഹിക്കാനുള്ള ദൗത്യം. നിലവിലെ കമ്പ്യൂട്ടറുകള്‍ക്ക്‌ മനുഷ്യര്‍ ചെയ്യുന്ന 'പ്രവര്‍ത്തികള്‍' എറ്റെടുത്ത്‌ നടത്താനേ സാധ്യമായിരുന്നുള്ളൂ. എന്നാല്‍ മനുഷ്യന്‌ വേണ്ടി ചിന്തിക്കാനും വികാരങ്ങര്‍ പ്രകടിപ്പിക്കാനും സാധ്യമാവുന്ന നാനോകമ്പ്യൂട്ടര്‍ തലമുറയാണ്‌ ഇനി വരാനിരിക്കുന്നത്‌. അതോടെ മനുഷ്യന്‍ അല്‍പബുദ്ധിമാനായിത്തിരുമോ എന്നും ഭയപ്പെടേണ്ടിയിരിക്കുന്നു.

നാനോ കമ്പ്യൂട്ടറുകളും അവയെ ബുദ്ധിപരമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമാക്കുന്ന സോഫ്റ്റ്‌വെയറുകളും ലോകത്ത്‌ സൃഷ്ടിച്ചേക്കാവുന്ന പരിവര്‍ത്തനങ്ങള്‍ക്കൊപ്പം അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മനുഷ്യന്‌ തരണം ചെയ്യാനാവുമോ എന്നതും ചിന്താവിഷയമാണ്‌. മനുഷ്യെ‍ന്‍റ സ്വകാരതയും സ്വാതന്ത്രവും ഇത്തരം കമ്പ്യൂട്ടറുകളുടെ ആഗമനത്തോടെ നഷ്ടമാവുകയാണ്‌. പുരോഗതിക്ക്‌ പകരം ലോകത്തെ അരാജകത്വത്തിലേക്ക്‌ നയിക്കാന്‍ ഇത്‌ വഴിയൊരുക്കുകയില്ലേ എന്ന ആശങ്കയും മറുവശത്ത്‌ ഉയരുന്നു.

എക്സ്റ്റന്‍ഷന്‍ഃ

ഇരുനില വീടിെ‍ന്‍റ ഓഫീസ്‌ റൂമില്‍ പിതാവ്‌ കമ്പ്യൂട്ടറിെ‍ന്‍റ മുമ്പിലിരിക്കുന്നു. തൊട്ടടുത്ത്‌ മാതാവും നില്‍പുണ്ട്‌. അയാള്‍ ധൃതിയില്‍ ഒരു ഇ-മെയില്‍ സന്ദേശം ടൈപ്‌ ചെയ്യുകയാണ്‌. മുകള്‍ നിലയിലെ തെ‍ന്‍റ പുത്രനുള്ളതാണ്‌ ഇ-മെയില്‍. 'പ്രിയപ്പെട്ട മകന്‍ രമേഷ്‌, നിെ‍ന്‍റ കമ്പ്യൂട്ടള്‍ ഓഫ്‌ ചെയ്ത്‌ എത്രയും പെട്ടെന്ന്‌ താഴെ നിലയിലെ ഡൈനിംഗ്‌ ഹാളിലെത്തുക. ഭക്ഷണം തയ്യാറായിരിക്കുന്നു. ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയാണ്‌. എന്ന്‌ സ്വന്തം പിതാവ്‌.