Monday, June 2, 2008

വിസ്റ്റയുടെ കാര്യത്തില്‍ ഒരു പുനരാലോചന


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2007 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

വിസ്റ്റ ഏതോ മോട്ടോര്‍ കാറിന്റെ ഓപറേറ്റിംഗ് സിസ്റ്റമാണെന്നാണ് നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് ആദ്യം ധരിച്ചത്. നമ്മുടെ മാരുതി കാറിന് നന്നായി ഇണങ്ങുന്ന ഒരു ഓപറേറ്റിംഗ് സിസ്റ്റം ഇണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരിന്നുവെന്ന് പലപ്പോഴും ആഗ്രഹിച്ചതുമാണ്. കാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ എന്ത് സുഖമായിരിക്കും. വഴിയില്‍ 'ഹാങ്ങാ'യാല്‍ വര്‍ക്ക്ഷാപ്പിലെ മെക്കാനിക്കുമാരെ വിളിക്കേണ്ടതില്ല. റീസ്റ്റാര്‍ട്ട് ചെയ്യാന്‍ 'കണ്‍ട്രോള്‍+ആള്‍ട്ട്+ഡിലീറ്റ്' എന്ന ഒരൊറ്റ സൂത്രവാക്യം പ്രയോഗിച്ചാല്‍ മതിയല്ലോ. പക്ഷെ, അബദ്ധം മനസ്സിലാക്കാന്‍ ഏറെ സമയമെടുത്തില്ല. ഇത് സാക്ഷാല്‍ ക്രാൈേസോഫ്റ്റിന്റെ പണിപ്പുരയില്‍ നിന്നിറങ്ങിയ സവിശേഷമായ കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റമാണെന്നും ഇനി മുതല്‍ ലോകത്തുള്ള എല്ലാ കമ്പ്യൂട്ടറുകളും മര്യാദക്ക് പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്നും ബോധ്യപ്പെട്ടത് വളരെ പെട്ടെന്നായിരുന്നു. നീണ്ട കാത്തിരിപ്പിന് ശേഷമാണല്ലോ വിസ്റ്റ പുറത്തിറങ്ങിയത്. സന്തോഷം. ഇന്‍ഫോകൈരളി മുതല്‍ക്കുള്ള കമ്പ്യൂട്ടര്‍ മാഗസിനുകളും ഇതര പ്രസിദ്ധീകരണങ്ങളും പത്രങ്ങളുമൊക്കെ വിന്‍ഡോസിന്റെ പുതിയ പതിപ്പിനെ സാഘോഷം വരവേല്‍ക്കുകയും ചെയ്തു. അങ്ങനെ ചെയ്യാതെ നിവൃത്തിയുമില്ല. ലോകത്താകെ 57 കോടി കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് പ്രവര്‍ത്തിക്കുന്നുവെന്നാണല്ലോ പ്രസിദ്ധ മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷഷണല്‍ ഡാറ്റാ കോര്‍പ്പറേഷന്റെ (IDC) പുതിയ കണക്ക്. വെറും കണക്ക് മാത്രം. കണക്കിന് വേണ്ടിയുള്ള ഒരു കണക്ക് എന്നര്‍ത്ഥമാക്കിയാല്‍ മതി. ആദ്യപതിപ്പായ വിന്‍ഡോസ് 3.0 മുതല്‍ 95-ലൂടെ പക്വത പ്രാപിച്ചുവെന്നവകാശപ്പെട്ട് എക്സ്.പിയിലൂടെ പിന്നെയും വളര്‍ന്ന വിന്‍ഡോസ് ഓപറേറ്റിറ്റിംഗ് സിസ്റ്റത്തിന്റെ അവസാനത്തെ പതിപ്പാകുമോ വിസ്റ്റ എന്ന കാര്യത്തിലും അത്ര ഉറപ്പൊന്നുമില്ല.

അതിരിക്കട്ടെ, മലയാളികളായ നമുക്ക് ഉടനെത്തന്നെ വിന്‍ഡോസ് വിസ്റ്റ വേണോ? നമ്മുടെ നാട്ടിലെ കമ്പ്യൂട്ടറുകളൊക്കെ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാകമായതാണോ? അല്ലെന്നാണ് വിനീതനായ കോര്‍ക്കറസിന്റെ നിരീക്ഷണം. വിസ്റ്റ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ കമ്പ്യൂട്ടറിന്റെ സവിശേഷതകളിലൂടെ കണ്ണോടിച്ചാല്‍ നിലവില്‍ നമ്മുടെ നാട്ടിലെ കമ്പ്യൂട്ടറുകളില്‍ അഞ്ച് ശതമാനത്തില്‍ പോലും ഇത് പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് ബോധ്യപ്പെടാന്‍ ഒട്ടും പ്രയാസമുണ്ടാവില്ല. ഇനി വിസ്റ്റ അത്രമാത്രം നിര്‍ബന്ധമാണെങ്കിലോ? നാം പാവപ്പെട്ട മലയാളികള്‍ ആ ഇനത്തില്‍ കോടിക്കണക്കിന് രൂപ മുടക്കേണ്ടിയിരിക്കുന്നു. സോഫ്റ്റ്വെയറിന്റെ വിലയല്ല, മറിച്ച് ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാനാവശ്യമായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറിന്റെ അപ്ഗ്രഡേഷന്‍ ഇനത്തിലാണ് ഇത്രയും സംഖ്യ ചിലവാക്കേണ്ടത്. ലോകത്തെങ്ങുമുള്ള ഹാര്‍ഡ്വെയര്‍ നിര്‍മ്മാതാക്കള്‍ വിന്‍ഡോസ് വിസ്റ്റയുടെ ആഗമനത്തില്‍ ആഹ്ലാദിക്കുന്നതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെയാണ്. ഭാഗ്യത്തിന് ഹാര്‍ഡ്വെയര്‍ രംഗത്ത് പിന്‍നിരയിലായതിനാല്‍ നമുക്ക് ആഹ്ലാദിക്കാന്‍ തല്‍ക്കാലം വകയില്ല.

വിനീതനായ കോര്‍ക്കറസിന് മൈക്രോസോഫ്റ്റിനോടോ വിന്‍ഡോസിനോടോ ശത്രുത ഉണ്ടാവേണ്ട ഒരു കാര്യവുമില്ല. അതേസമയം കമ്പ്യൂട്ടര്‍ ഉപയോക്താക്കളെല്ലാം വിസ്റ്റയുടെ താല്‍പര്യക്കാരാണെന്ന് ധരിക്കുന്നതും ശരിയല്ലെന്നാണ് കോര്‍ക്കറസിന്റെ അഭിപ്രായം. വിസ്റ്റ എന്ന് കേള്‍ക്കുന്ന മാത്രയില്‍തന്നെ അത് സ്വന്തമാക്കാനും കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഇവിടെ പെട്ടെന്നാരും തുനിയുകയില്ലെന്നും കോര്‍ക്കറസ് വിശ്വസിക്കുന്നു. ചുരുങ്ങിയത് നമ്മുടെ സംസ്ഥാനത്തെങ്കിലും. വിസ്റ്റയില്ലെങ്കിലും കമ്പ്യൂട്ടറുകളൊക്കെ നന്നായി പ്രവര്‍ത്തിക്കുമെന്ന് മനസ്സിലാക്കുക. നമ്മുടെ കമ്പ്യൂട്ടര്‍ ജോലികളും ഭംഗിയായി നടക്കും. സ്കൂള്‍ തലം മുതല്‍ ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് കടക്കാനാഗ്രഹിക്കുന്ന നമ്മെസ്സംബന്ധിച്ചേടത്തോളം തല്‍ക്കാലം വിസ്റ്റ അധികപ്പറ്റ് തന്നെയാണ്. നിങ്ങളുടെ കമ്പ്യൂട്ടര്‍ പത്ത് വര്‍ഷം മുമ്പ് വാങ്ങിയതാണെങ്കില്‍ പോലും ലിനക്സ് അതില്‍ നന്നായി പ്രവര്‍ത്തിക്കും. വിസ്റ്റയുടെ കാര്യം നേരെ മറിച്ചാണ്. കമ്പ്യൂട്ടര്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയതാണെങ്കില്‍ തന്നെ വിസ്റ്റ പ്രവര്‍ത്തിപ്പിക്കാന്‍ അതിന്റെ പ്രോസസ്സറോ മെമ്മറിയോ ഏതെങ്കിലുമൊന്ന് അപ്ഗ്രേഡ് ചെയ്യേണ്ടിവന്നേക്കാം.

നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോക്താവാണെങ്കില്‍ വിന്‍ഡോസിനെ ഒരുനിലക്കും വിശ്വസിക്കാനാവില്ല. സുരക്ഷിതത്തം തന്നെയാണ് പ്രശ്നം. ഇന്റര്‍നെറ്റ് ബ്രൌസിംഗിന് എക്സ്പ്ലോളറോ ഇ^മെയില്‍ സൌകര്യത്തിന് ഔട്ട്ലുക്കോ ഉപയോഗിക്കുന്നുവെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ദിനംപ്രതി വൈറസിന്റെയോ വേം, ട്രോജന്‍, സ്പൈവെയര്‍ പോലുള്ള ക്ഷുദ്രകീടങ്ങളുടെയോ ആക്രമണത്തിന് വിധേയമാകാതിരിക്കില്ലെന്നറിയുക. ഏറെ സുരക്ഷിതമെന്ന് കൊട്ടിഘോഷിച്ച XP SP2^ലും സുരക്ഷാ വിടവുകളും വിള്ളലുകളും പ്രത്യക്ഷമായി. സുരക്ഷാഭിത്തി ഒരുനിലക്കും തകര്‍ക്കാനാവില്ലെന്ന് മൈക്രോസോഫ്റ്റ് വീമ്പ് പറഞ്ഞ എക്സ്പ്ലോററിന്റെ പുതിയ വേര്‍ഷനിലും ഹാക്കര്‍മാര്‍ പാളിച്ചകള്‍ കണ്ടെത്തി. വിസ്റ്റ ഇതിലും എത്രയോ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നുവെങ്കിലും തുടക്കത്തില്‍ തന്നെ അതിന്റെ പ്രൊട്ടക്ഷന്‍ സംവിധാനം തകര്‍ക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധ്യമായെന്നാണ് റിപ്പോര്‍ട്ട്. ഇതര സുരക്ഷാ സംവിധാനങ്ങളുടെ കാര്യം പറയാതിരിക്കുന്നതല്ലേ ഭേദം. ഹാക്കര്‍മാര്‍ തങ്ങളുടെ സിസ്റ്റത്തെ പ്രധാനമായും ലക്ഷ്യമിടുന്നത് അത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്നുവെന്നതിനാലാണെന്ന് സൈക്രോസോഫ്റ്റിന്റെ ന്യായീകരണം വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം ലോകത്തുപയോഗിക്കുന്ന ഏതാണ്ട് പത്ത് കോടി സെര്‍വര്‍ കമ്പ്യൂട്ടറുകളിലെ അറുപത് ശതമാനവും ലിനക്സ് പ്ലാറ്റ്ഫോറത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണക്ക്. സാക്ഷാല്‍ മൈക്രോസോഫ്റ്റിന്റെ തന്നെ സെര്‍വറുകളില്‍ പലതും ലിനക്സിലാണ് പ്രവര്‍ത്തിക്കുന്നതെന്നും രഹസ്യമല്ല.

നേരത്തെ കമ്പ്യൂട്ടര്‍ വാങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചത് വിന്‍ഡോസ് എക്സ്.പിയുടെ ഒറജിനല്‍ ലൈസന്‍സുള്ള പതിപ്പാണെങ്കില്‍ നിങ്ങള്‍ കുടുങ്ങിയത് തന്നെ. അത് വിസ്റ്റയിലേക്ക് അപഗ്രേഡ് ചെയ്യണമെങ്കില്‍ കമ്പ്യൂട്ടര്‍ വാങ്ങിയ സ്ഥാപനത്തില്‍ പോയി അതിനുള്ള പ്രത്യേക കുപ്പണോ മറ്റോ കരസ്തമാക്കണം. പിന്നെ അപ്ഗ്രഡേഷനുള്ള ചെലവും വഹിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതനാകുന്നു. വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടര്‍ വാങ്ങിയെന്ന തെറ്റിന് ലഭിക്കുന്ന ശിക്ഷ ഇതിലവസാനിക്കുമെന്നും കരുതേണ്ടതില്ല.

നിങ്ങള്‍ പുതുതായി ഒരു കമ്പ്യൂട്ടര്‍ വാങ്ങുകയാണെന്ന് സങ്കല്‍പിക്കുക. സ്വാഭാവികമായും ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ വിസ്റ്റ തന്നെയാവട്ടെ കമ്പ്യൂട്ടറിലെന്ന് തീരുമാനിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ പോക്കറ്റ് അന്യായമായി കാലിയാക്കാനുള്ള തീരുമാനമാണെന്ന് അറിയുക. കമ്പ്യൂട്ടറിന്റെ കോണ്‍ഫിഗറേഷന്‍ തന്നെയാണ് പ്രശ്നം. ലിനക്സോ വിന്‍ഡോസ് എക്സ്.പിയോ പ്രവര്‍ത്തിപ്പിക്കാവുന്ന കമ്പ്യൂട്ടറിന്റെ ഏതാണ്ട് ഇരട്ടി വിലയെങ്കിലും നിങ്ങള്‍ നല്‍കേണ്ടിവരും. ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ വില വേറെയും. പിന്നെ വിസ്റ്റയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയറുകള്‍ വേറെയും ഇന്‍സ്റ്റാള്‍ ചെയ്യണം. ഇതൊക്കെ ആലോചിച്ച ശേഷം മാത്രമേ വിസ്റ്റയിലേക്ക് കടക്കാനാവൂ. വിസ്റ്റാ കംപാറ്റിബിളായ ഇന്റല്‍ ഡ്യുവര്‍ കോര്‍ പ്രോസസ്സര്‍, 1.8 ജിഗാഹെര്‍ട്ട്സ് ക്ലോക്ക് സ്പീഡ്, ശരാശരി മിനിടവര്‍ കെയ്സ്, സി.ഡിയും ഡിവിഡിയും പ്രവര്‍ത്തിപ്പിക്കാനും റൈറ്റ് ചെയ്യാനും സൌകര്യമുള്ള കോംപോ ഡ്രൈവ്, 80 ജിഗാബയ്റ്റ് ഹാര്‍ഡ് ഡിസ്ക്ക്, 2 ജിഗാബയ്റ്റ് റാം, ആവശ്യമായ ഗ്രാഫിക് കാര്‍ഡ് തടങ്ങിയ സവിശേഷതകളുള്ള കമ്പ്യൂട്ടറിന് ചുരുങ്ങിയത് ഇപ്പോഴത്തെ അവസ്ഥയില്‍ മുപ്പതിനായിരം രൂപ വേണം. മോണിറ്റര്‍, കീബോര്‍ഡ്, മൌസ്, സ്പീക്കര്‍ തുടങ്ങിയവക്ക് വേറെയും കാശ് മുടക്കണം. അതേസമയം ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റമാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ 15000^20000 രൂപയുണ്ടെങ്കില്‍ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാനുതകുന്ന കമ്പ്യൂട്ടര്‍ സ്വന്തമാക്കാവുന്നതാണ്. അതുകൊണ്ട് പെട്ടെന്ന് നമുക്ക് വിസ്റ്റയിലേക്ക് കടക്കാതിരിക്കുന്നതാണ് ബുദ്ധി. വിന്‍ഡോസിന്റെ പഴയ വേര്‍ഷനുകളിലോ ലിനക്സിലോ മറ്റോ നമ്മുടെ പ്രവര്‍ത്തനം തുടരാമെന്നാണ് കോര്‍ക്കറസിന്റെ വിനീതമായ അപേക്ഷ.

No comments:

Post a Comment