Sunday, June 1, 2008

കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥികളോട്


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ജൂലൈ 2007 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

കമ്പ്യൂട്ടര്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് വിനീതനായ കോര്‍ക്കറസിന് എന്നും ഇഷ്ടമാണ്. എന്നുവച്ച് എല്ലാവരും കമ്പ്യൂട്ടര്‍ പഠിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്, ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിംഗ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, വെബ് ഡിസൈനിംഗ്, മള്‍ട്ടിമീഡിയ, ഇലക്ട്രോണിക്സ് തുടങ്ങി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളൊക്കെ ഇതിലുള്‍പ്പെടുന്നു. ഇവരുടെ തൊഴില്‍പരമായ ഭാവി സുരക്ഷിതമാണെന്നതാണ് കാരണം. സര്‍ക്കാര്‍ ജോലിയും മറ്റും ലഭിക്കാന്‍ ഇക്കാലത്ത് വലിയ പ്രയാസമാണെന്നിരിക്കെ ഈ വിദ്യാര്‍ത്ഥികളെങ്കിലും ഭാവിയില്‍ തൊഴില്‍ രഹിതരായി അലഞ്ഞു നടക്കില്ലല്ലോ എന്നതാണ് ആശ്വാസം. വെറുതെ പറയുകയല്ല, ഇവര്‍ക്ക് ശുഭസൂചകമായ ഒട്ടേറെ വാര്‍ത്തകളും പഠന റിപ്പോര്‍ട്ടുകളമാണ് ഈയിടെ വിവിധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

ലോകത്തിന്റെ തന്നെ സിലിക്കണ്‍വാലിയാകാനുള്ള തയ്യാറെടുപ്പിലാണല്ലോ നമ്മുടെ രാജ്യം. നാം മോശക്കാരൊന്നുമല്ല. 2004^ല്‍ ഐ.ടി സേവനങ്ങളിലൂടെ നമുക്ക് 16 ബില്യന്‍ ഡോളര്‍ ലഭിച്ചത് 2006^ല്‍ 30 ബില്യന്‍ ഡോളറായി വര്‍ദ്ധിച്ചു. 2008^ല്‍ ഇത് 87 ബില്യന്‍ ഡോളറായി വര്‍ദ്ധിക്കുമെന്നാണ് നാസ്കോമിന്റെ നിരീക്ഷണം. വിവിധ ഇനം ഐ.ടി. സേവനങ്ങള്‍, സോഫ്റ്റ്വെയര്‍ വികസനം, ഐ.ടി. അനുബന്ധ സേവനങ്ങള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ നാല് മുഖ്യ ഇനങ്ങളിലാണ് ഈ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ രംഗത്ത് ഇന്ത്യന്‍ യുവാക്കള്‍ക്ക് ഇത് മുഖേന വര്‍ദ്ധിച്ച അവസരങ്ങളാണ് ലഭിക്കുന്നത്. ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, സത്യം, എച്ച്.സി.എല്‍ തുടങ്ങിയ വന്‍കിട കമ്പനികളൊക്കെ വര്‍ഷംതോറും വന്‍വളര്‍ച്ചയാണ് നേടുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

തൊണ്ണൂറുകളില്‍ സാമ്പത്തിക രംഗത്ത് ഉദാരനയം സ്വീകരിക്കുകയും വിദേശ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തതോടെ ഐ.ടി. രംഗത്ത് വലിയൊരു മുന്നേറ്റം തന്നെയുണ്ടായി. 3300 കമ്പനികള്‍ നൂറ്റമ്പതോളം രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ഐ.ടി. ഉല്‍പന്നങ്ങള്‍ ഇപ്പോള്‍തന്നെ കയറ്റി അയക്കുന്നു. വരുംനാളുകളില്‍ ഇത് ക്രമാതീതമായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഈ ഇനത്തിലെ ആയിരത്തഞ്ഞൂറോളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂരിലാണ് ഐ.ടി. വരുമാനത്തിന്റെ മുഖ്യഓഹരി കേന്ദ്രീകരിച്ചിരിക്കുന്നത്. ഈയ്യിടെ ചെറിയ നഗരങ്ങളിലേക്കും ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുവരികയാണ്. ചെറിയ നഗരങ്ങളില്‍ മാത്രല്ല ഇന്ത്യയിലെല്ലായിടത്തും വിദഗ്ദരായ ഐ.ടി. തൊഴിലാളികള്‍ ലഭ്യമാണെന്നതാണ് ഇതിന് കാരണം. ലോകത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്കക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഐ.ടി. മേഖലയില്‍ നാല് ദശലക്ഷത്തോളം വരുന്ന ടെക്നോക്രാറ്റുകളും ഇന്ത്യയുടെ മികവിന് പിന്നിലുണ്ട്. എഞ്ചീനീയറിംഗ് കോളേജുകളും പോളിടെക്നിക്കുകളുമായി രണ്ടായിരത്തോളം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി ഐ.ടി, ഇലക്ട്രോണിക് മേഖലകളില്‍ വര്‍ഷം തോറും പഠനം പൂര്‍ത്തിയാക്കി എഴുപതിനായിരം വിദഗ്ദരാണ് പുറത്തിറങ്ങുന്നത്. നിലവില്‍ ഇന്ത്യന്‍ ഐ.ടി രംഗത്ത് പതിമൂന്ന് ലക്ഷം വിദഗ്ദരാണ് ജോലിചെയ്യുന്നതെന്ന് നാസ്കോമിന്റെ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ രംഗത്ത് കൈവരിക്കുന്ന പുരോഗതി കണക്കിലെടുത്താല്‍ വര്‍ഷംപ്രതി മൂന്നര ലക്ഷം വിദഗ്ദരെ ഇന്ത്യന്‍ ഐ.ടി. മേഖലയിലേക്ക് ആവശ്യമുണ്ടാകും. കാര്യങ്ങള്‍ ഈ രീതിയില്‍ നീങ്ങിയാല്‍ രണ്ടായിത്തി പത്താമാണ്ടോടെ ഐ.ടി. മേഖലയില്‍ മാത്രം രണ്ട് ലക്ഷം വിദഗ്ധരുടെ കുറവാണ് ഇന്ത്യയിലുണ്ടാവുക. അതായത് ഈ രംഗത്ത് വൈദഗ്ധ്യവും മികവും തെളിയിച്ചവര്‍ക്ക് തൊഴില്‍ ഒരു പ്രശ്നമാവില്ലെന്ന് ചുരുക്കം.

നമ്മുടെ യുവതലമുറക്കുള്ള ഈ തൊഴില്‍ സാധ്യത ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല. ലോക ഐ.ടി. മേഖല തന്നെ ഇന്ത്യന്‍ വിദഗ്ധരെ ഉറ്റുനോക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തെ നമ്മുടെ മികവും നമ്മുടെ സാങ്കേതിക വിദഗ്ധരുടെ കഴിവും താതമ്യേന കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാനുള്ള സന്നദ്ധതയുമാണ് ഇതിന് കാരണം. കുറഞ്ഞ വേതനമെന്ന് പറയുമ്പോള്‍ നിസ്സാരമായി കാണരുത്. എത്രതന്നെ കുറഞ്ഞാലും ഇന്നത്തെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഐ.എ.എസ്. ഉദ്യോഗസ്ഥന്‍മാരുമൊക്കെ വാങ്ങുന്നതിലേറെ വേതനം നല്ലൊരു ഐ.ടി വിദഗ്ധന് ലഭിക്കുക തന്നെ ചെയ്യും. വേതനത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഐ.ടി. വിദഗ്ധര്‍ക്ക് സമൂഹത്തിലും ഇന്ന് നല്ല സ്ഥാനമുണ്ട്.

ഡെല്‍, ഹ്യൂലെറ്റ് പക്കാര്‍ഡ്, മൈക്രോസോഫ്റ്റ്, ഇന്റല്‍, ഗൂഗിള്‍ തുടങ്ങിയ വന്‍കിട കമ്പനികളൊക്കെ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചത് ഐ.ടി. രംഗത്ത് നാം തെളിയിച്ച മികവിന്റെ മികച്ച തെളിവാണ്. അമേരിക്കക്കും ചൈനക്കും പുറമെ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ മൂന്നാമത്തെ റിസര്‍ച്ച് കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ബാംഗ്ലൂരിലാണല്ലോ. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങളിലായി ഇത് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനും ആലോചനയുണ്ടത്രെ. ടെക്നോളജി രംഗത്തെ വന്‍ കമ്പനികളുടെ സാന്നിധ്യം ഇന്ത്യന്‍ ഐ.ടി. കമ്പനികളുടെ പ്രവര്‍ത്തനത്തിലും ആവേശം പകര്‍ന്നിരിക്കയാണ്. വിദേശത്ത് പ്രശസ്തമായി പ്രവര്‍ത്തിക്കുന്ന ഐ.ടി. കമ്പനികള്‍ സ്വന്തമാക്കി നമ്മുടെ കഴിവുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനുള്ള ശ്രമവും വിജയിച്ചുവരുന്നു. വിയറ്റ്നാം, റുമേനിയ, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഐ.ടി കമ്പനികള്‍ വിപ്രോയും മറ്റും ഈയ്യിടെ ഏറ്റെടുത്തത് ഈ നിലക്കാണ് നോക്കിക്കാണേണ്ടത്.

ഐ.ടി. മേഖലയില്‍ വനിതകള്‍ക്കും നല്ലൊരു പങ്കുണ്ട്. പുരുഷന്‍മാര്‍ എപ്പോഴും പുതിയ മേച്ചില്‍ പുറങ്ങളന്വേഷിക്കുമ്പോള്‍ വനിതകള്‍ തങ്ങളുടെ തൊഴിലില്‍ ഉറച്ചു നില്‍ക്കുന്നുവെന്നത് കുടുതല്‍ വനിതകളെ തൊഴില്‍ രംഗത്ത് നിയമിക്കാന്‍ കമ്പനികള്‍ക്ക് പ്രചോദനം നല്‍കുന്നു. പുരുഷന്‍മാരെ ഇടിച്ചുനിരപ്പാക്കി തൊഴില്‍ രംഗത്ത് പുതിയ സങ്കേതങ്ങള്‍ പണിതുയര്‍ത്താന്‍ ഈ അനുകൂല സാഹചര്യം നമ്മുടെ വിദ്യാര്‍ത്ഥിനികള്‍ ചൂഷണം ചെയ്യേണ്ടിയിരിക്കുന്നു. ടി.സി.എസ്. കമ്പനിയിലെ വിദഗ്ധ തൊഴിലാളികളില്‍ ഇരുപത്തഞ്ച് ശതമാനം വനിതകളാണത്രെ. അതേസമയം ഇന്‍ഫോസിസ്, വിപ്രോ കമ്പനികളില്‍ വനിതകള്‍ക്ക് മുപ്പത്തിമൂന്ന് ശതമാനം പ്രാതിനിധ്യമുണ്ട്. വനിതകളുടെ മുന്നേറ്റം ഈ രീതിയില്‍ തുടര്‍ന്നാല്‍ 2010^ഓടെ ഇവരുടെ സാന്നിധ്യം അമ്പത് ശതമാനമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

2 comments:

  1. താങ്ങളുടെ വിവരണം വളരേ നന്നായിടുണ്ട്

    ReplyDelete
  2. valare bore
    pratheshicathra nallathalla

    ReplyDelete