ഓരോ ദിവസവും ടെക്നോളജി സംബന്ധിച്ച് പ്രത്യക്ഷപ്പെടുന്ന പുതിയ വാര്‍ത്തകള്‍ കണ്ടെത്തുക എന്നത് ജോലിയുടെ ഭാഗമെന്ന നിലക്ക് വിനീതനായ കോര്‍ക്കറസിന്റെ ശീലമായിരിക്കയാണ്. ദിനപത്രങ്ങള്‍ക്കും മാഗസിനുകള്‍ക്കും പുറമെ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഇതിനുപയോഗിക്കുന്നു. യാഹു, ഗൂഗിള്‍ തുടങ്ങിയ വെബ്സൈറ്റുകള്‍ നല്‍കുന്ന ന്യൂസ് അലെര്‍ട്ട് സേവനങ്ങളും ടെക്നോളജി സംബന്ധമായ വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകളും ഇക്കാര്യത്തില്‍ ഏറെ പ്രയോജനപ്പെടാറുണ്ട്. ഇതിന് പുറമെ സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ വഴി ആര്‍.എസ്.എസ് ന്യൂസ് ഫീഡറുകളും ഉപയോഗിക്കുന്നതിനാല്‍ ടെക്നോളജി സംബന്ധിച്ച് പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ അപൂവമായേ ശ്രദ്ധയില്‍പെടാതെ പോകാറുള്ളൂ. അതോടൊപ്പം ഐ.ടി. കമ്പനികളും കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സ്ഥാപനങ്ങളും നടത്താറുള്ള സെമിനാറുകളിലും മറ്റും ക്ഷണിതാവെന്ന നിലക്കും കോര്‍ക്കറസ് പങ്കെടുക്കാറുണ്ട്. മിക്കപ്പോഴും ആശംസാ പ്രസംഗകനെന്ന റോളാണ് ലഭിക്കുക. ഇതിനൊക്കെ പുറമെ കമ്പ്യൂട്ടര്‍ സംബന്ധമായ ഒട്ടുമിക്ക കര്യങ്ങളിലും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ കോര്‍ക്കറസ് വിശ്വസ്തനായ ഒരുപദേഷ്ടാവായി പരിഗണിക്കപ്പെടുന്നു.വളരെ സന്തോഷം. ഇക്കാരണത്താല്‍ തന്നെ പലരും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും വാങ്ങാനുദ്ദേശിക്കുമ്പോള്‍ പലപ്പോഴും ഷോപ്പുകളിലേക്ക് അവരെ അനുഗമിക്കാന്‍ കോര്‍ക്കറസിനെ നിര്‍ബന്ധിക്കാറുണ്ട്. സമയക്കുറവിന്റെയും മറ്റും കാരണത്താല്‍ ഇങ്ങനെ പോകാന്‍ സാധിക്കാതെ വരുമ്പോള്‍ ഇവരുടെ അപ്രീതിയും പിണക്കവും സമ്പാദിക്കേണ്ടി വരുന്നുവെന്നത് കഥയുടെ മറുവശം.
കമ്പ്യൂട്ടറും മൊബൈല്‍ ഫോണും മാത്രമല്ല, ഏത് പുതിയ ഇലക്ട്രോണിക് ഉപകരണമായാലും കോര്‍ക്കറസിനെസ്സംബന്ധിച്ചേടത്തോളം അത് നിസ്സാരമാണ്. പ്രവര്‍ത്തന രീതി പെട്ടെന്ന് കണ്ടെത്തുക മാത്രമല്ല അതിന്റെ കോട്ടങ്ങളും പോരായ്മകളും പെട്ടെന്ന് തന്നെ മനസ്സിലാക്കാനും സാധിക്കുന്നു. പുതിയൊരു ഇലക്ട്രോണിക് ഉപരണം കൈയിലെത്തുമ്പോള്‍ കൊച്ചുകുട്ടികളുടെ കൈവശം കളിക്കോപ്പ് കിട്ടുന്ന ആവേശമാണ് അനുഭവപ്പെടുക. ഈയ്യിടെ നഗരത്തിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍ നിന്ന് ചൈനീസ് നിര്‍മ്മിതവും ഒട്ടേറെ സവിശേഷതകളുമുള്ള ഒരു എം.പി.4 പ്ലേയര്‍ കിട്ടി. ഇതുപയോഗിച്ച് എം.പി.3 സംഗീതം കോള്‍ക്കാം, എ.എം.വി ഫോര്‍മാറ്റിലേക്ക് കണ്‍വര്‍ട്ട് ചെയ്ത മൂവി കാണാം, 48 മണിക്കൂര്‍ വരെ ഓഡിയോ റിക്കര്‍ഡ് ചെയ്യാം, ചിത്രങ്ങള്‍ കാണാം.. ഈ സവിശേഷതകള്‍ക്ക് പുറമെ ഇതിലൊരു എഫ്.എം. റേഡിയോവും ഉണ്ട്. തീപ്പെട്ടിക്കൂടിലേറെ ഒരല്‍പം വലിപ്പം തോന്നുമെങ്കിലും കനം അതിന്റെ പകുതി മാത്രം. തരക്കേടില്ലാത്ത ഒരു സ്പീക്കറും പിന്നെ രണ്ട് ഇയര്‍ഫോണ്‍ ഘടിപ്പിക്കാന്‍ സൌകര്യവുമുള്ള ഈ കൊച്ചു ഉപകരണത്തിന്റെ മെമ്മറി കപ്പാസിറ്റി നാല് ജിഗാബയ്റ്റ്. ജപ്പാനിലെ അതി പ്രശസ്തമായ ഇലക്ട്രോണിക് കമ്പനിയുടെ പേരും ഇതിന്‍മേല്‍ എഴുതി ഒട്ടിച്ചുവെച്ചിരിക്കുന്നു. വില രണ്ടായിരം ഉറുപ്പികക്ക് താഴെ. നാം 'ഡ്യൂപ്ളിക്കേറ്റ്' എന്ന് ഓമനപ്പേര്‍ നല്‍കുമെങ്കിലും ഇത് ഈ രൂപത്തില്‍ നര്‍മ്മിച്ച് ഇത്ര നിസ്സാര വിലക്ക് നല്‍കുന്ന ചൈനക്കാരുടെ ടെക്നോളജിയോട് കോര്‍ക്കറസിന് ആദരവ് തോന്നി. ഈ കൊച്ചു ഉപകരണവും ഉപ്പോള്‍ കോര്‍ക്കറസിന്റെ സന്തതസഹചാരിയായി മാറിയിരിക്കയാണ്. ഏതാണ്ട് ഇതേ ഉപയോഗം നല്‍കുന്ന ഇതര കമ്പനികളുടെ ഒട്ടേറെ ഉപകരണങ്ങള്‍ കോര്‍ക്കറസിനറിയാം. ആപ്പിള്‍ കമ്പനിയുടെ ഇത്രയും മെമ്മറിയുമുള്ള 'ഐപോഡി'ന് പതിനായിരം ഉറുപ്പികക്ക് മേല്‍ വിലവരും. മൈക്രോസോഫ്റ്റിന്റെ 'സൂണി'നാകട്ടെ ഇരുപതിനായിരം ഉറുപ്പികയിലധികമാണ് വില. വന്‍കിട കമ്പനികളുടെ ഉല്‍പന്നങ്ങളില്‍ നിങ്ങളെത്ര തിരഞ്ഞാലും ഇത്ര ഒതുക്കവും ഇത്രയധികം ഉപയോഗങ്ങള്‍ നല്‍കുന്നതുമായ മറ്റൊരുപകരണം കണ്ടെത്താനാവില്ല.
തലച്ചോറ് തന്നെ 'ഇലക്ട്രോണിക് ഉപകരണ'മാക്കിയ ഒരു സുഹൃത്തുണ്ട് കോര്‍ക്കറസിന്. മൊബൈല്‍ ഫോണന്റെയും അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വെഹിക്കിള്‍ സെക്യൂരിറ്റി സംവിധാനങ്ങളുടെയും ഷോറൂമകളും മൊബൈല്‍ ഫോണ്‍ ട്രൈനിംഗ് കേന്ദ്രങ്ങളുടെ ഒരു ശൃംഖല തന്നെയും ഇദ്ദേഹം നിയന്ത്രിക്കുന്നു. ആസ്ഥാനം മലപ്പുറം ജില്ലയിലെ ഒരു കൊച്ചു പട്ടണത്തില്‍. സ്ഥാപനത്തിന്റെ ബ്രഞ്ചുകള്‍ ഡല്‍ഹിയിലും കാശ്മീരിലും ദുബൈയിലുമൊക്കെ പ്രവര്‍ത്തിക്കുന്നു. ഇലക്ട്രോണിക് രംഗത്തെ ഏത് പുതിയ ഉല്‍പന്നവും ഇദ്ദേഹത്തിന്റെ കൈവശം എത്തും. ജി.പി.എസ്. നേവിഗേറ്ററും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റവുമൊക്കെ കോര്‍ക്കറസ് പരീക്ഷിച്ചറിയുന്നത് അങ്ങനെയാണ്. ഈയ്യിടെ ചൈനയിലെ കോങ്ചോയില്‍ നടന്ന 'കാന്റണ്‍ ഫെയറും' ഹോങ്കോങില്‍ നടന്ന 'ഏഷ്യാ വേള്‍ഡ് എക്സ്പോ'യും സുഹൃത്ത് സന്ദര്‍ശിച്ചിരുന്നു. രണ്ടും ഏഷ്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍^ഇലക്ട്രോണിക് വാര്‍ഷിക പ്രദര്‍ശനങ്ങള്‍. പുതിയ ടെക്നോളജിയാണ് രണ്ട് പ്രദര്‍ശനത്തിന്റെയും മുഖ്യ വിഷയം. എല്‍.സി.ഡി. മോണിറ്ററും ഇയര്‍ഫോണും ഘടിപ്പിച്ച സവിശേഷമായൊരു കണ്ണടയാണ് അവിടെ നിന്ന് സുഹൃത്ത് കെണ്ടുവന്ന ഉപകരണങ്ങളില്‍ ഏറെ കൌതുകകരമായിത്തോന്നിയത്. മൊബൈല്‍ ഫോണ്‍ പോലെയുളള ചെറിയ ഉപകരണമുപയോഗിച്ച് തിയേറ്ററിലെ വലിയ സ്ക്രിനലെന്നപോലെ മൂവി കാണാന്‍ ഈ കണ്ണട പ്രയോജനപ്പെടും. വീഡിയോ കാമറയുടെ വ്യൂ പോയിന്റ് പോലെ കണ്ണിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ സ്ക്രീനില്‍ ഫിലിം കാണുന്ന പ്രതീതിയാണുണ്ടാവുക. ബസ്സിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ നേട്ടം. സി.ഡി പ്ലേയറില്‍ നിന്ന് നേരിട്ട് കണ്ണടയിലേക്ക് കണക്റ്റ് ചെയ്യാനും സംവിധാനമുണ്ട്.
'ടെക്നോളജിയെ ആര്‍ക്കാണ് പേടി' എന്നാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്. 'ടെക്നോഫോബിയ' എന്ന മാനസിക രോഗമല്ല ഇവിടെ ചര്‍ച്ചാവിഷയം. കമ്പ്യൂട്ടറും പുതിയ ഉപകരണങ്ങളുമൊക്കെ കാണുമ്പോഴും ഓഫീസിലും മറ്റും അതുപയോഗിക്കാന്‍ നിര്‍ബന്ധിതരാവുമ്പോഴും ചിലര്‍ക്കുണ്ടാവുന്ന പ്രത്യേക തരം അസുഖമാണിത്. കമ്പ്യൂട്ടര്‍ കാണുമ്പോള്‍ ചിലര്‍ വിയര്‍ക്കും, ചിലര്‍ക്ക് കൈകാലുകള്‍ വിറക്കും. ചിലര്‍ക്ക് മോഹാലസ്യമുണ്ടാകും. നമ്മില്‍ ചിലരൊക്കെ വെള്ളത്തെ ഭയപ്പെടാറുണ്ടല്ലോ. മറ്റു ചിലര്‍ക്ക് തീ കാണുമ്പോഴോ ഉയര്‍ന്ന പ്രദേശങ്ങള്‍ കാണുമ്പോഴോ ഒക്കെ ഭയമുണ്ടാകാറുണ്ട്. ഇതൊക്കെ ചികില്‍സിച്ചു ഭേദമാക്കാവുന്ന മാനസിക രോഗങ്ങളാണ്. ടെക്നോഫോബിയയും അങ്ങനെത്തന്നെ. അതേസമയം കാര്യം എത്ര എളപ്പവും സൌകര്യപ്രദവുമാണെങ്കില്‍ പോലും പുതിയ ടെക്നോളജിയെ ഉള്‍ക്കൊള്ളാനും അത് പ്രയോജനപ്പെടുത്താനും ചിലര്‍ക്ക് പ്രയാസം. കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റം ഡോസില്‍ നിന്ന് വിന്‍ഡോസിലേക്ക് മാറിയപ്പോള്‍ പലരും തങ്ങളുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിമുഖത കാണിച്ചു. മോട്ടോര്‍ കാറുകളില്‍ കുടുതല്‍ സൌകര്യങ്ങള്‍ നല്‍കിക്കൊണ്ട് ഇലക്ട്രോണിക് ഘടകങ്ങളും അത് പ്രവര്‍ത്തിപ്പിക്കാന്‍ ഇന്‍ഫന്‍മേഷന്‍ ടെക്നോളജിയും കടന്നുവന്നപ്പോള്‍ പലരും അത്തരം വാഹനങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ മടിച്ചു. കാര്‍ വഴിയിലെങ്ങാനും കേടുവന്നാല്‍ മോട്ടോര്‍ മെക്കാനിക്കിനെയാണോ ഇലക്ട്രോണിക് എഞ്ചിനിയറെയാണോ അതോ കമ്പ്യൂട്ടര്‍ പ്രോഗ്രാമറെയാണോ സമീപിക്കേണ്ടതെന്ന് ആശയക്കുഴപ്പിലാകുമെന്നതായിരുന്നു ഇവരുടെ ആശങ്ക. പുതിയ സൌകര്യങ്ങളുള്‍ക്കൊണ്ട വാഷിംഗ് മെഷീനോ ഫ്രിഡ്ജോ മറ്റ് ഉപകരണങ്ങളോ വാങ്ങുമ്പോഴും പലരും ഇത്തരം ആശയക്കുഴപ്പത്തില്‍ അകപ്പെടാറുണ്ട്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കാര്യം മാത്രമല്ല ഇവിടെ പറയുന്നത്. ഇന്‍ഫോകൈരളിയുടെ വായനക്കാരുടെ കൂട്ടത്തില്‍ വ്യത്യസ്ത ടെക്നോളജികളില്‍ പ്രാവീണ്യം നേടിയവര്‍ ധാരാളമുണ്ടാവുമെന്നതില്‍ സംശയമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലും ഇത്തരക്കാരെ ധാരാളം കണ്ടെത്തുമെന്നതില്‍ സംശയമില്ല. ചിലര്‍ ടെക്നോളജിയെ പേടിയോടെ സമീപിക്കുന്നു. ചിലര്‍ അതിനെ വെറുക്കുന്നു. മറ്റുചിലര്‍ അതിനെ ആശങ്കയോടെ നോക്കിക്കാണുന്നു. 'മനുഷ്യന്‍ തനിക്കറിയാത്തതിന്റെ ശത്രുവാണെ'ന്നത് വളരെ ശരി തന്നെയല്ലേ. അതശയോക്തി എഴുതുകയല്ല. കമ്പ്യൂട്ടര്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് പൊട്ടിത്തെറിക്കുമോ എന്ന് ഭയന്ന് അതിന്റെ കീബോര്‍ഡില്‍ വിരലമര്‍ത്താന്‍ വരെ പേടിയുള്ളവരുണ്ടായിരുന്നു. ആ സാധനത്തെ തങ്ങളുടെ ഓഫീസില്‍ നിന്ന് മാത്രമല്ല പരിസരത്തുനിന്ന് പോലും ദൂരെ മാറ്റിനിര്‍ത്താന്‍ അവരാവശ്യപ്പെട്ടു. നമ്മുടെ സുഹൃത്തുക്കളും അധ്യാപകരും സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും മന്ത്രിമാരുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. കമ്പ്യൂട്ടര്‍ മനഷ്യനെ പിന്‍നിരയിലേക്ക് തള്ളിമാറ്റി അവന്റെ പ്രസക്തി ഇല്ലാമാക്കുമെന്നും തൊഴിലസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും മറ്റൊരു കൂട്ടര്‍ ഭയപ്പെട്ടിരുന്നു. രാഷ്ട്രീയക്കാരായിരുന്നു ഇതിന്റെ മുന്‍നിരയിലുണ്ടായിരുന്നത്.
കാലം മാറി. ടെക്നോളിയെ ഇന്ന് ആര്‍ക്കും പേടിയില്ലാതായിരിക്കുന്നു. നാം കേരളീയ സമൂഹം കൂടുതല്‍ 'സ്മാര്‍ട്ടാ'യി മാറുകയാണ്. അങ്ങനെ നാം ഇപ്പോള്‍ 'സ്മാര്‍ട്ട് സിറ്റി'യിലെത്തിയിരിക്കുന്നു. കമ്പ്യൂട്ടറെന്ന് മാത്രമല്ല എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഇന്ന് നമ്മുടെ സഹചാരികളായി മാറുന്ന അവസ്ഥയാണുള്ളത്. ബാങ്ക് അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും ട്രെയിന്‍ സീറ്റ് ബുക്കിംഗ് സംബന്ധിച്ച വിവരങ്ങളറിയാനും ബസ്സില്‍ ടിക്കറ്റ് കൊടുക്കാനും പാട്ടു കേള്‍ക്കാനും സിനിമ കാണാനും വോട്ട് ചെയ്യാനുമൊക്കെ നമുക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കുടിയേ തീരൂ.
ആവശ്യങ്ങള്‍ക്കനുസരിച്ച് ടെക്നോളജിയെ പാകപ്പെടുത്തുകയാണ് നമ്മുടെ കര്‍ത്തവ്യം. ഭയപ്പാടോടെ മാറി നിന്നാല്‍ ടെക്നോളജിക്കനുസരിച്ച് നാം പിന്നീട് സ്വയം പാകപ്പെടുകയും അതിന് കീഴൊതുങ്ങുകയും ചെയ്യേണ്ടി വരും. അത് ഒട്ടും അഭികാമ്യമല്ലെന്ന് വീനീതനായ കോര്‍ക്കസ് വിശ്വസിക്കുന്നു. എല്ലാവര്‍ക്കും 'സ്മാര്‍ട്ട് സലാം'.
Sunday, June 1, 2008
Subscribe to:
Post Comments (Atom)
:-)
ReplyDeletevery nice article
ReplyDelete